പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Friday, September 20, 2013

ഇനിയില്ല ഇരിപ്പിടം..നന്ദി..

രിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല.
ഇത്തരം ഒരു സംരംഭം ബൂലോകത്ത് ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടല്ല ഈ പിന്‍വാങ്ങല്‍. സമയം ഇല്ലാത്തതു കൊണ്ടും ബൂലോകത്ത് കളം നിറഞ്ഞാടുന്ന പൊളിറ്റിക്‌സില്‍ ഇരിപ്പിടം എന്ന
പേരിനെ വലിച്ചിഴക്കുന്നതു കണ്ടുനില്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടുമാണ് ഈ തീരുമാനം.സദുദ്ദേശ്യത്തോടു കൂടി ഞാന്‍ ഒറ്റയ്ക്ക് ആരംഭിക്കുകയും, പിന്നീട് വായനക്കാരും വിഷയങ്ങളും വിമര്‍ശനങ്ങളും അധികരിച്ച സന്തോഷത്താല്‍ എഴുത്തുകാരുടെ നിര വിപുലീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോള്‍ സമാനഹൃദയര്‍ താങ്ങായെത്തി. പ്രിയപ്പെട്ടവരായ ചന്തുനായര്‍ (ചന്തു ഏട്ടന്‍), അക്ബര്‍ ചാലിയാര്‍, വി.എ.എന്ന ബാബുരാജ് ഏട്ടന്‍, കുഞ്ഞൂസ്,അഡ്വ.ലിപി രഞ്ജു..ഇവരുടെ നല്ല മനസ്സും നിക്ഷിപ്ത താല്‍പര്യമില്ലാത്ത അദ്ധ്വാനവും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒട്ടനവധി ലക്കങ്ങളും അവയെ ഹൃദയപൂര്‍വം സ്വീകരിച്ച വായനക്കാരും അഭ്യുദയ കാംക്ഷികളും ഇരിപ്പിടത്തിനുണ്ടായി.വളരെ പിന്നിലുള്ള താളുകള് അതു പറയും.

ഇവര്‍മാത്രമല്ല ഇരിപ്പിടത്തിന് ബൂലോകത്തില്‍ ഇരിപ്പിടം നേടാന്‍ അവസരമൊരുക്കിയത്. നല്ലതും ചീത്തയുമായ ഉദ്ദേശ്യങ്ങളോടെ ഇരിപ്പിടത്തിന്റെ ഓരോ വാക്കും നിലപാടും അളന്നു മുറിച്ച വിമര്‍ശക സുഹൃത്തുക്കളും കൂടിയാണ് ഇരിപ്പിടത്തിന്റെ വളര്‍ച്ച പോഷിപ്പിച്ചത്. തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടും ഇരിപ്പിടത്തെ സ്‌നേഹിക്കുകമാത്രം ചെയ്തവരോടെന്നതു പോലെ ഇരിപ്പിടത്തെ വിമര്‍ശിച്ച് വളര്‍ത്തിയവരോടും ഇതിന്റെ പ്രഥമ സംരംഭകന്‍ എ നിലയില്‍ ഞാന്‍ നന്ദി പറയുന്നു.ഇരിപ്പിടത്തിന്റെ ഇതപ്പര്യന്തമുള്ള ഇടപെടലുകള്‍  കൊണ്ട് മലയാളം ബ്ലോഗ് ലോകം വളര്‍ന്നു എന്നവകാശപ്പെടാന്‍ മാത്രം വങ്കത്തംകാട്ടുന്നില്ല. എന്നാല്‍ ഗുണനിലവാരമുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ബ്ലോഗുകളെ ഇരിപ്പിടം  വായനക്കാരുടെ മുന്നിലേക്കു കൊണ്ടു വന്നു എന്നത് അത്തരം ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍മിക്കുന്നു എന്നത് അനുഭവമാണ്.
പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുകയും ഇരിപ്പിടം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ ലക്കങ്ങള്‍ മുടങ്ങുകയും ചെയ്ത ഘട്ടത്തില്‍ എന്റെ  യാതൊരുവിധ ഇടപെടലുകളുമില്ലാതെ തന്നെ വീണ്ടും നിങ്ങളില്‍ ചിലര്‍ ചേര്‍്ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിപ്പിടത്തെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചു. അതു വിജയിച്ചോ പരാജയപ്പെട്ടോ എന്ന തരത്തിലുള്ള ചര്ച്ചകള് കാര്യമാക്കുന്നില്ല. നന്മയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രം അതിനെ കാണാനാണ് താല്‍പ്പര്യം. ഇരിപ്പിടത്തിന്റെ രണ്ടാം വരവിലെ കുതിപ്പിന് ആക്കം കൂട്ടാന് വളരെ വലിയ പങ്കാണ് അവര് വഹിച്ചത്.   ആ പരിശ്രമത്തില്‍ പങ്കു ചേര്‍ന്ന പ്രിയ സുഹൃത്തുക്കളോട്  പ്രത്യേക നന്ദിയും.കടപ്പാടുമുണ്ട്..
ഇനിയും ഇരിപ്പിടം പോലെ ഒന്ന് എന്ന താല്‍പ്പര്യം ഉള്ളവര്‍ക്ക് സമാന സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. അത്തരം ചില അഭിപ്രായങ്ങളും കാണാനിടയായി. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകണം. അതാണ് പ്രകൃതിദൃഷ്ടാന്തം.
ഇനി ഇരിപ്പിടത്തിന്റെ പേരില്‍ വിവാദങ്ങള്‍ വേണ്ടെന്നാണ് വിനീതമായ അപേക്ഷ...അല്ലെങ്കിലും അര്‍ത്ഥമില്ലാത്ത വിവാദങ്ങള്‍ നമ്മെ ഏതു ലക്ഷ്യത്തിലാണ് കൊണ്ടെത്തിക്കുക?
നന്ദി......
കുറ്റബോധം അറിയിക്കലോ ദുഖഭാരം ഇറക്കി വയ്ക്കലോ ഒന്നുമല്ല സ്നേഹിതരെ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. തല്ക്കാലം ഇതിന്റെയൊന്നും പിന്നാലെ നടക്കാന് സമയമില്ല എന്ന കാര്യം മാന്യമായ രീതിയില് അറിയിക്കുന്നു എന്നു മാത്രം. വേറെ തുടങ്ങാന് താല്പ്പര്യവും ആത്മ വിശ്വാസവും ഉണ്ടെങ്കില്  വേറെ പേരില് തന്നെ തുടങ്ങുന്നതല്ലേ നല്ലത്. ഇരിപ്പിടം ഇനി ആരുടെ കയ്യിലേക്കും ഏല്പ്പിക്കുവാന് താല്പ്പര്യമില്ല എന്ന് അതു കൈകാര്യചെയ്തവരോടു പറയാനാണ് ഈ വരികള്..അത് വായനക്കാരുടെ ഇരിപ്പിടം സംബന്ധിച്ച ഉദ്ദേശ്യങ്ങള്ക്കും ആഗ്രഹങ്ങള്ക്കും കൂടി ബാധകമാണ്.
കഴിഞ്ഞ കാര്യങ്ങള് വീണ്ടും ചര്ച്ചക്ക്  വയ്ക്കുവാന് താല്പ്പര്യമില്ല..  ചോദ്യങ്ങള്ക്കും പരിഹാസങ്ങള്ക്കു ഉള്ള മറുപടിയും ഇതോടെ അവസാനിപ്പിക്കുകയാണ്.നന്ദി..
സ്നേഹപൂര് വ്വം
രമേശ് അരൂര്

Saturday, June 8, 2013

ബ്ലോഗെഴുത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ... ഉത്സാഹം ജനിപ്പിക്കുന്ന ഫലപ്രാപ്തികള്‍ ...


എന്തിനാണ് ഒരു ബ്ലോഗര്‍ എഴുതുന്നത്‌..? ആത്മ സംതൃപ്തിക്ക്, വായനക്കാര്‍ വായിക്കുവാൻ, കമന്റു കിട്ടുവാൻ... അങ്ങനെ പലരും പല തരത്തില്‍ മറുപടികള്‍ പറഞ്ഞെന്നിരിക്കും. ചിലര്‍ കമന്റ് കൊണ്ടു തൃപ്തിയടയുമ്പോള്‍ ചിലര്‍ പേജിന്‍റെ ക്ലിക്കുകളില്‍ സന്തോഷിക്കുന്നു. നല്ലൊരു കഥ വായിച്ച സന്തോഷത്തില്‍ വായനക്കാരില്‍ ഒരാള്‍ ആ കഥയുടെ ലിങ്ക് ഫേസ്‌ബുക്കിലെ വായനാഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനുശേഷം ബ്ലോഗിലേക്ക് വന്ന കമന്റ് പ്രവാഹത്തെ ഇഷ്ടപ്പെടാതെ കമന്റ് ബോക്സ് അടച്ചുവച്ച ഒരു ബ്ലോഗറെയും ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു .


ഇങ്ങനെ എഴുത്ത്, വായന തുടങ്ങിയവ മാത്രമാണോ ബ്ലോഗിംഗിന്‍റെ ലക്ഷ്യം..? അല്ല എന്ന് നമുക്കറിയാം.  മുല്ലപ്പൂവിപ്ലവവും മലാല എന്ന കൊച്ചു പെണ്‍കുട്ടിയും ഉണ്ടാക്കിയ ചലനങ്ങള്‍ ലോകം  മറന്നിട്ടില്ല. ഭരണ കര്‍ത്താക്കളെ, സമൂഹത്തെ ഒക്കെ മാറ്റി ചിന്തിപ്പിക്കുവാന്‍ ഒരു ബ്ലോഗര്‍ക്ക് കഴിയും, ഏതു നാട്ടിലും. പ്രശസ്ത ബ്ലോഗര്‍ നിരക്ഷരന്‍ കേരള സര്‍ക്കാരിന്‍റെ വൈദ്യുതിബോര്‍ഡിനെ മാറ്റങ്ങള്‍ക്കായി ചിന്തിപ്പിക്കുന്നു എന്നത് ചെറിയ കാര്യമല്ല. വൈദ്യുതിബില്ല് പ്രകാരം കാശടയ്ക്കാന്‍ ചെന്ന ഉപഭോക്താവിന് കമ്പ്യൂട്ടര്‍ സാങ്കേതികതകരാര്‍  മൂലം കൂടുതല്‍ ബില്ലടയ്ക്കേണ്ട സാഹചര്യം വരികയും  അദ്ദേഹം അതില്‍ പ്രതികരിച്ച്‌  തന്‍റെ നിരക്ഷരന്‍ എന്നബ്ലോഗില്‍ ബില്ലടച്ചാലും ഫൈന്‍ അടയ്ക്കേണ്ട ഗതികേട് എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് എഴുതുകയുമുണ്ടായി. അതിന് തക്കതായ ഫലം ഉണ്ടായി എന്ന് അദ്ദേഹം വൈദ്യുത ബില്‍ പ്രശ്നം തീര്‍ന്നു  എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നു .   ‘ങാ..പോകട്ടെ കുറച്ചു രൂപയല്ലേ... ഇതിന്‍റെ പുറകെ നടക്കാന്‍ വയ്യ...’ എന്ന് കരുതാതെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുന്നതുകൊണ്ട് അതിന്‍റെ ഗുണം പ്രതികരിക്കുന്ന ആള്‍ക്ക്‌ മാത്രമല്ല സമൂഹത്തിനു പൊതുവായിട്ടാണ് ലഭിക്കുന്നത്. ബ്ലോഗര്‍ നിരക്ഷരന് ഇരിപ്പിടത്തിന്‍റെയും ബൂലോകത്തിന്‍റെയും നന്ദി അറിയിക്കുന്നു.


കഥകള്‍ ..... സാഗരങ്ങള്‍ ....


ഒരാള്‍ ഹിജഡയായി ജനിച്ചത്‌ ആരുടെ കുറ്റം കൊണ്ടാണ്..? അവരുടെ കുറ്റം കൊണ്ടല്ലെങ്കില്‍ പിന്നെ എന്തിനാണ് അവരെ സമൂഹത്തില്‍ നിന്നും ഇങ്ങനെ മാറ്റി നിര്‍ത്തിയിരിക്കുന്നത്..? ഹിജഡകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു അംജത് ബ്ലോഗര്‍ അമാവാസിയിലെ  കറുപ്പഴകി എന്ന കഥയിലൂടെ. കഥാവസാനത്തെക്കുറിച്ച്  വായനക്കാര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ടെങ്കിലും ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കഥ തന്നെയാണിത്‌. സാധാരണ ജനങ്ങള്‍ക്ക്‌ പരിചിതമല്ലാത്ത ഹിജഡകളുടെ ലോകത്തെ ചില വാക്കുകളും ഈ കഥയില്‍ നിന്നും കിട്ടുന്നുണ്ട്. എഴുത്തുകാരന്‍ ഇവരുടെ ജീവിതത്തെ ഇത്രയധികം അടുത്തറിഞ്ഞോ എന്ന് ചിന്തിപ്പിക്കുന്നു ഇതിന്‍റെ മനോഹരമായ ആഖ്യാനം.


"ഇരുപത് വയസ്സില്‍ പയ്യന്മാര്‍ പഞ്ഞിക്കായകള്‍ പോലെ പറന്ന് പോകുന്നു. കാറ്റില്‍ അലഞ്ഞ് തിരിയുകയാണ്‌ സ്വഭാവം എന്നത് പോലെയുണ്ട് അവരുടെ പ്രവൃത്തികൾ." കൗമാരം കഴിയാന്‍ പോകുന്ന കുട്ടികളുടെ അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കള്‍ അകന്നുപോവുകയാണ് എന്ന് തോന്നിത്തുടങ്ങുന്ന ഒരു കാലമുണ്ടാവും. അത് സ്വാഭാവികമാണ് എന്നാണ് പലരുടെയും അനുഭവങ്ങളില്‍നിന്ന് കണ്ടെത്താന്‍ കഴിയുന്നത്. അത്തരം ഒരു അച്ഛന് മകനെക്കുറിച്ചുള്ള ആധികള്‍ കലര്‍പ്പും മായവുമില്ലാതെ അവതരിപ്പിക്കുകയാണ് എസ്. രാമകൃഷ്ണന്‍ എന്ന തമിഴ്‌ എഴുത്തുകാരന്‍റെ കഥയിൽ. ബ്ലോഗര്‍ ജയേഷ് തന്‍റെ ലസ്സി എന്ന ബ്ലോഗിലാണ് ബുദ്ധനാകുന്നത് എന്ന ഈ കഥ  വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്.

സ്നേഹം ഏതെല്ലാം തരത്തിലുണ്ട്...? അങ്ങനെ ഒരു ചോദ്യം വേണോ..? അതോ സ്നേഹമെല്ലാം ഒന്നാണോ..? കഥയ്ക്കുള്ളിലെ കഥ പറഞ്ഞു വായനക്കാരനെ ചില ചോദ്യങ്ങളിലേക്ക് നയിക്കുന്നു വി.കെ. സവ്യസാചിയുടെ the B sides എന്ന ബ്ലോഗിലെ  സ്നേഹ പ്രവാചകന്‍ എന്ന  കഥ. സാധാരണ ബ്ലോഗിടങ്ങളില്‍ കാണുന്ന കഥകളേക്കാള്‍ അല്പം നീണ്ടുപോയി എങ്കിലും വാനക്കാരനെ പിടിച്ചിരുത്തുന്ന ഒരു മനോഹരശൈലി ഈ  എഴുത്തിനുണ്ട്.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം പി വി ഷാജികുമാര്‍ ബ്ലോഗിലേക്ക് തിരിച്ചുവന്നത് ശ്രദ്ധേയമായ ഒരു കുറിപ്പുമായാണ്. മാരണം വെക്കല്‍ എന്ന ബ്ലോഗിലെ കനം കുറഞ്ഞ ജീവിതങ്ങള്‍ എന്ന പോസ്റ്റില്‍  ഷാജികുമാര്‍ പങ്കു വെക്കുന്നത് ജീവിതയാത്രയില്‍ നമുക്ക് ചുറ്റും കാണുന്ന അമ്മമാരുടെ വേറിട്ട മുഖങ്ങളാണ്, തുച്ഛമായ പണത്തിനു വേണ്ടി പത്തു വയസ്സായ സ്വന്തം മകളുടെ ശരീരം വില്‍പ്പനയ്ക്കു വയ്ക്കേണ്ടി വന്ന ഒരു അമ്മയുടെ ഗതികേടിനെക്കുറിച്ചു പറയുന്ന ഇതിലെ ഒരനുഭവകുറിപ്പ് ആധുനിക സമൂഹത്തിലെ ജീര്‍ണ്ണതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

കഴിഞ്ഞ ദ്വൈവാരത്തില്‍ കണ്ട കഥകളില്‍ ഏറ്റവും മികച്ചതായി തോന്നിയത് സുനില്‍ ഉപാസനയുടെ എന്‍റെ ഉപാസന എന്ന ബ്ലോഗിലെ നിര്‍വാണ എന്ന കഥയായിരുന്നു. ഒരു വര്‍ഷത്തിലധികം നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ഈ ബ്ലോഗില്‍ ഒരു രചന പ്രത്യക്ഷപ്പെടുന്നത്. വിചിത്രമായ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളുമുള്ള ഒരാളെയാണ് നായകന്‍ ഈ കഥയില്‍ കണ്ടുമുട്ടുന്നത്. ഈ ബ്ലോഗിലെ മറ്റുകഥകള്‍ പോലെതന്നെ അവതരണഭംഗിയില്‍ മികച്ചുനില്‍ക്കുന്നു ഈ കഥയും.


സഞ്ചാരം..മറ്റു ചില ലേഖനങ്ങളിലൂടെയും...                                                                                                                                                                                 

വ്യത്യസ്തമായ ചിന്തകളുമായി, അശോക്‌ കര്‍ത്തായുടെ അക്ഷരക്കഷായം എന്ന ബ്ലോഗ്‌. ഇതില്‍ കഴിഞ്ഞ ആഴ്ചയിലെ നാല് നല്ല പോസ്റ്റുകളാണ് ഇരിപ്പിടം വായനയ്ക്ക് തിരഞ്ഞെടുത്തത്.  ഇന്ത്യൻ യുക്തിവാദം, ജാതി ചോദിക്കണം, പറയണം...,, മലയാളിയുടെ ഡ്രസ്സ്കോഡ്, ആരാണു വൃദ്ധർ? എന്നിങ്ങനെ നാലെണ്ണം. ബ്ലോഗിന്‍റെ പേര് പോലെ തന്നെ കഷായച്ചുവയുണ്ടോ വാക്കുകള്‍ക്ക് എന്നൊരു സംശയം (?) വായനയില്‍ വരും. അല്ലെങ്കിലും ഏതു കഷായമാണ് മധുരിക്കുക...? ഈ ബ്ലോഗിലെ കഷായത്തിന് അതിന്‍റെ ഉദ്ദേശ്ശ്യലക്ഷ്യം എന്ന മേമ്പൊടി സേവിച്ച് ഒരു സഞ്ചാരമാകാം. ഇതിലെ ചില ചിന്തകള്‍ ഏകപക്ഷീയം എന്നും വായനയില്‍ തോന്നാം. എഴുത്തുകാരന്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളോടു വായനക്കാര്‍ക്ക് യോജിക്കാം, വിയോജിക്കാം. പക്ഷെ ഇതിലെ വിഷയങ്ങള്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചില ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

പുകവലി നിര്‍ത്താനായി ഒരു ദിവസം. തെറ്റിദ്ധരിക്കേണ്ട, ഒരു ദിവസത്തേക്ക് പുകവലി നിര്‍ത്തുന്നതിനല്ല, ലോക പുകയില വിരുദ്ധദിനത്തില്‍ ലോകത്തുനിന്നും പുകവലി ഉന്മൂലനം ചെയ്യുന്നതിനായാണ് ആ ദിനം. അതിനെക്കുറിച്ച് ഗംഗാധരന്‍ മക്കന്നേരിയുടെ നോട്ടം എന്ന ബ്ലോഗില്‍ ഇന്ന് ആരൊക്കെ നിര്‍ത്തും എന്ന നല്ലൊരു പോസ്റ്റും ബൂലോകത്തില്‍ കാണുകയുണ്ടായി. തിടുക്കത്തില്‍ എഴുതിയത് കൊണ്ടോ എന്തോ ഭംഗിയായി പറഞ്ഞു വന്ന പോസ്റ്റ് വളരെ പെട്ടെന്നു നിര്‍ത്തിക്കളഞ്ഞ ഒരു തോന്നലാണ് ഈ വായനയില്‍ നിന്നും ലഭിച്ചത്. പുകവലി പോലെ മാരകമായ ഒരു ശീലത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കാനിരിക്കുമ്പോള്‍ വായനക്കാരന്‍ കുറച്ചുകൂടി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അല്പംകൂടി ആഴത്തില്‍ സ്പര്‍ശിച്ച് എഴുതിയിരുന്നെങ്കില്‍ എന്ന് ഇരിപ്പിടത്തിനും തോന്നി. പുകവലി നിര്‍ത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളെ എങ്ങനെ തരണം ചെയ്യണം എന്ന് കൂടി ലേഖകന്‍ എഴുതിയിരിക്കുന്നു. എഴുത്തിന്‍റെ സദുദ്ദേശ്ശ്യത്തിനു നന്ദി.


ചൂട് അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോഴെങ്കിലും മലയാളി ആഗോളതാപനത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും അല്പമെങ്കിലും ചിന്തിച്ചു. അതിന് തെളിവാണ് ആ വിഷയത്തെ സംബന്ധിച്ച് അടുത്തകാലത്തായി വന്ന ചുരുക്കം ചില പോസ്റ്റുകൾ. മെയ് മാസത്തില്‍  പൊള്ളിയപ്പോള്‍ ഉറക്കെ നിലവിളിക്കുകയും ജൂണില്‍ മഴനനഞ്ഞപ്പോള്‍ അത്പ്രണയത്തിന്‍റെ മുറിപ്പാട് ആയി പരിവര്‍ത്തനം ചെയ്യപ്പെടുകയും - എഴുത്തിന്‍റെ ഋതുഭേദങ്ങളാവാം. എന്നാല്‍ പരിസ്ഥിതി, കുടിവെള്ളം എന്നിവ എന്നേക്കും നീളുന്ന വേദനയായി മാറാതിരിക്കാന്‍ ഇത്തരം ലേഖനങ്ങളിലേക്ക് കണ്ണോടിച്ചേ മതിയാവൂ. ചോക്കുപൊടി എന്ന ബ്ലോഗില്‍ വിഷ്ണു എന്‍.വി എഴുതുന്നു,  ചില ആന്റി -മഴക്കുഴിവിചാരങ്ങള്‍


കവിതകള്‍...തേന്‍ തുള്ളികള്‍


ലേഖനത്തിലൂടെ സഞ്ചരിച്ച കഷായച്ചുവ, മേമ്പൊടിക്കും കളയാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ചു തേന്‍ മധുരിക്കുന്ന കവിതകളിലൂടെയാകാം സഞ്ചാരം.

മഴയോടൊപ്പം പെയ്തിറങ്ങാറുണ്ട് ബൂലോകത്ത് മഴക്കവിതകളും മഴയോര്‍മ്മകളും. സ്ഥിരം ചേരുവകളില്‍നിന്ന് വേറിട്ട്‌ നില്‍ക്കുന്നതിനാല്‍ ശ്രദ്ധേയമായ കവിതകളാണ് ഉമേഷ്‌ പിലിക്കോടിന്‍റെ മഷിത്തണ്ടിന്‍റെ പ്രത്യേകത.

"കയ്യകലത്തിൽ ആർത്തലച്ചു പെയ്തിട്ടും
ഒരു തുള്ളി പോലും നനയാത്ത
മഴയ്ക്കും എന്റെ പ്രണയത്തിനും ഒരേ ചുവ .. !!"

നൊസ്റ്റാള്‍ജിയ എന്ന കവിതയിലെ, ഒറ്റ നോട്ടത്തില്‍ ഒരു പുതുമയും തോന്നാത്ത മൂന്നുവരികള്‍. എന്നാല്‍ രണ്ടാം വായനയില്‍...


ഫേസ്‌ബുക്ക്‌ നോട്ടുകളിലൂടെ പ്രസിദ്ധനാണ് സമീര്‍ മേച്ചേരി എന്ന സെമി. കുറഞ്ഞ വരികളില്‍ അപൂര്‍വ്വമായ ആശയങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ അസാധാരണ പാടവമുണ്ട് ഈ കവിയ്ക്ക്. എന്നാല്‍ ചിതല്‍മണ്ണ് എന്ന തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന കവിതകള്‍ വളരെ കുറവാണ്. കഴിഞ്ഞ വാരത്തില്‍ കണ്ടെത്തിയ പോസ്റ്റുകളില്‍ നിന്ന് സെമി ബ്ലോഗില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം കവിയ്ക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്യുന്നു.

ബൂലോകത്ത് 'മാരകമായ കവിതകൾ' എഴുതുന്നത് ആരെന്നു ചോദിച്ചാല്‍ സുനില്‍ മാലൂര്‍ എന്ന പേര് നിസ്സംശയം പറയാം. എതിര്‍വര എന്ന ബ്ലോഗില്‍ കാണുന്ന മിക്ക കവിതകളും അങ്ങനെ വിശേഷിപ്പിക്കാവുന്നവയാണ്, എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നവയും. തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് ഈ കവിതകള്‍ക്ക്‌ വിഷയീഭവിക്കുന്നത്.

"ഇര വിഴുങ്ങിയ പാമ്പ്‌
കാഞ്ഞിരവേരുകൾക് ഇടയിലൂടെ
നൂഴ്ന്ന് ഇറങ്ങുന്ന പോലെയാണ്
പ്രണയം ചിലപ്പോൾ
വീട് വിട്ടിറങ്ങുന്നത്"

(വീണ്ടും കുറെ കവിതകളില്‍ നിന്ന്).


നന്നായി പ്രാസം ചേര്‍ത്തിണക്കിയ, മിതമായ വരികളില്‍ വിരിയുന്ന കവിതകള്‍ ഒരു കുളിരാണ്.
വരണ്ടുണങ്ങിയ ഭൂമിയാണ് വിഷയമെങ്കിലും വായനക്കാരെത്താഞ്ഞിട്ടും ഉറവ വറ്റാത്ത കവിത.

"അമ്മയുടെ നെഞ്ചിലൊരു കുഴലിറക്കീ
കനിവിന്റെയുറവയുമുണക്കി നിങ്ങള്‍... "


സലാഹുദ്ദീന്‍ അയൂബിയുടെ യാത്ര എന്ന ബ്ലോഗിലെ ഇന്നും ഞാനൊരമ്മ എന്ന കവിത അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്ന് പോവില്ല.


കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും ഒന്നുപോലെ പ്രാധാന്യം കൊടുക്കുന്നതാണ് റിയാസ്‌ ടി. അലിയുടെ വരിയും വരയും എന്ന ബ്ലോഗ്‌.  മുഖങ്ങളും സീനറികളും ഒരേപോലെ  മിഴിവോടെ വരയ്ക്കാന്‍ കഴിയുന്ന അനുഗൃഹീതനായ ഈ ചിത്രകാരന്‍റെ വരകളില്‍  ഒടുവിലത്തേത് കുബ്ബൂസിനെ പ്രണയിച്ചവന്‍ അബ്ബാസ്‌ ആണ്. മറ്റു ബ്ലോഗര്‍മാരില്‍ ചിലരുടെ ചിത്രങ്ങളും ഇവിടെ കാണാം.


പുതുമുഖ ബ്ലോഗുകള്‍


ബൂലോകത്തിലേക്ക് ധാരാളം പുതിയ എഴുത്തുകാര്‍ കടന്നു വരുന്നുണ്ട്. പുതിയ എഴുത്തുകാര്‍ എന്ന് ഉദ്ദേശിക്കുന്നത് പുതുതായി എഴുതി തുടങ്ങുന്നവര്‍ എന്നല്ല, സൈബര്‍ മീഡിയയിലേയ്ക്ക് പുതുതായി കടന്നുവരുന്നവര്‍ എന്നാണ്. കവിതകള്‍,കഥകള്‍, ലേഖനങ്ങള്‍ ഇങ്ങനെ നല്ലനല്ല എഴുത്തുകള്‍ ബൂലോകത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.


കൈകാര്യം ചെയ്യുന്ന വിഷയം, അതിന്‍റെ കാര്യഗൗരവം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് രൂപേഷ്‌ എൻ.എസിന്‍റെ വൈക്കത്തുകാരന്‍ എന്ന ബ്ലോഗിലെ സൈക്കിള്‍ എന്ന കഥ. പുതുമുഖ ബ്ലോഗര്‍മാരുടെ ഇത്തരം  രചനകള്‍ തീര്‍ച്ചയായും പ്രശംസനീയമാണ്. ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തിനും, കുട്ടികളിലും മുതിര്‍ന്നവരിലും അവബോധമുണര്‍ത്താനും കഴിയും ഈ കഥയ്ക്ക്.

നല്ലൊരു ശൈലിയുള്ള എഴുത്തുകാരിയാണ് പത്മശ്രീ. അമിത വര്‍ണ്ണനയോ ഉപമകളോ ഇല്ലാതെ നേര്‍രേഖയില്‍ പറഞ്ഞ ഒരു കഥയാണ് പത്മതീര്‍ത്ഥം എന്ന ബ്ലോഗിലെ  എഴുതിയ ഹാസ്യരസ പ്രധാനമായ കുട്ടന്‍നായരുടെ കഥ,ഒരു കുടല്‍മാലയുടെയും എന്ന പോസ്റ്റ്. നാട്ടിന്‍പുറത്തെ പിശുക്കനായ കുട്ടന്‍നായരുടെ മരണവും തുടര്‍ന്നുണ്ടാകുന്ന ശവമടക്കുമൊക്കെയാണ് കഥയുടെ ഇതിവൃത്തം. കഥാതന്തുവില്‍ ഏറെ പുതുമകള്‍ ഒന്നും  അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഹാസ്യത്തിന്‍റെ ചുവടു പിടിച്ച് പറഞ്ഞുപോകുന്ന കഥയുടെ ആദ്യാന്തം വായനക്കാരെ  പിടിച്ചിരുത്തുന്ന ഒരു ശൈലി കൊണ്ടുവരുന്നതില്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു ഇവിടെ കഥാകാരി.

പുതുമുഖബ്ലോഗര്‍മാരില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് നളിനദളങ്ങള്‍ എന്ന ബ്ലോഗിനുടമയായ നളിനകുമാരി. സമകാലികമായ വിഷയങ്ങളില്‍ എഴുതപ്പെടുന്ന കഥകളും കവിതകളുമാണ് നളിനദളങ്ങളിലെ വിഭവങ്ങള്‍. ആധുനികം, ഉത്തരാധുനികം എന്ന് വിമര്‍ശകര്‍ പരിഹസിക്കുന്ന തരം ദോഷങ്ങള്‍ ഒന്നുമില്ലാത്ത, ആസ്വാദ്യകരമായ ഒരു കവിതയാണ് ഭയം ചില മനസ്സുകളിൽ. പരസ്പരം ബന്ധിപ്പിക്കാവുന്ന, എന്നാല്‍ അങ്ങനെയല്ലെങ്കില്‍ക്കൂടി ആശയം പൂര്‍ണ്ണമാവുന്ന മൂന്നു കവിതകളാണ് ഇതിലുള്ളത്. ഒടുവില്‍ കുറിച്ചിരിക്കുന്ന നാലുവരികളില്‍നിന്ന് ദൈവഭയം ഇല്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നൊരു ഉപസംഹാരത്തിലേയ്ക്ക് നാമെത്തിപ്പെടുന്നു.


നീരാഗ എന്‍.വി. യുടെ നീരാഗ എന്ന ബ്ലോഗിലെ കൊച്ചു പ്രണയക്കുറിപ്പ് നോക്കൂ. കവിഹൃദയരുടെ മനസ്സ്‌ തളിർക്കുന്ന പരിശുദ്ധ വികാരമാണു പ്രണയം. മനസ്സും പ്രകൃതിയും തമ്മിൽ സംവദിക്കപ്പെടുമ്പോൾ ഭൂമി പൊലിയ്ക്കപ്പെടുകയും കണ്മുനകളിൽ പ്രണയം ചൊരിയപ്പെടുകയുമായി വിരൽത്തുമ്പുകളിൽ പ്രണയം സൂക്ഷിക്കുന്നവർക്ക്‌.. പ്രണയമെന്ന വാക്കിലൂടെ ഭൂമിയിലേക്കുള്ള മൂന്നക്ഷരപാലം നിർമ്മിക്കുകയാണു നീരാഗ തന്‍റെ ഭൂമിയാണു പ്രണയം  എന്ന കൊച്ചു കുറിപ്പിലൂടെ.. പ്രകൃതിക്കും ഭൂമിക്കും നിത്യസൗന്ദര്യം കൽപ്പിക്കാനാവുന്ന ആർദ്രത എഴുത്തിൽ തെളിഞ്ഞ്‌ കാണാം.. മിഴിവാർന്ന കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു..ആശംസകൾ..


ദോഷൈകദൃക്ക്


ഇരിപ്പിടം ദോഷൈകദൃക്ക് എന്ന തലക്കെട്ടില്‍ എഴുതുന്ന പരാമര്‍ശങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്നറിയാം. ആളെ ചൂണ്ടിക്കാണിക്കുന്നില്ല എന്ന കുറവ്  ഇരിപ്പിടത്തിനു മേല്‍ ആരോപിക്കാനും അത് കാരണമായി. ദോഷം കണ്‍മുന്നില്‍ വരുമ്പോള്‍ ദൃഷ്ടി അതിലേക്ക് പോകുന്നത് ദൃഷ്ടിയുടെ കുഴപ്പമോ അതോ ദോഷത്തിന്റേതോ...?

'മാതൃഭൂമി'യിലെ ഹൈമവതഭൂവില്‍ എന്ന യാത്രാ വിവരണത്തില്‍ നിന്നും
വിക്കിപീഡിയയില്‍ നിന്നും ഒക്കെയുള്ള വരികള്‍ അതേ പടി കോപ്പി ചെയ്തിട്ട് റഫറന്‍സ് എന്ന പേര് താഴെക്കൊടുത്താല്‍ അത് റഫറന്‍സ് മാത്രമാവുമോ...? ഏതായാലും ഈ പ്രവണത ബൂലോകത്ത് ഒട്ടും ആശാസ്യമല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ധാരാളം അനുയായികള്‍ ഉള്ള ഒരു ബ്ലോഗിലാണ് ഇത് കണ്ടത്.

ഇനി നേരത്തെ പറഞ്ഞ, ബ്ലോഗിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് തിരിച്ചു വരാം. സമസ്തവിഷയങ്ങളും കുറിപ്പുകളായി ബ്ലോഗര്‍മാര്‍ വായനക്കാര്‍ക്ക് മുമ്പിലേക്ക് എത്തിക്കുന്നു. ഓരോ അറിവും വിലപ്പെട്ടതാണ്‌. അത്തരം അറിവുകള്‍ സമൂഹത്തിനു കൈമാറുന്ന ധര്‍മ്മം കൂടി ബ്ലോഗര്‍മാര്‍ ഏറ്റെടുക്കുമ്പോള്‍ കൂടിയാണ് ഇ-എഴുത്തിന് പ്രാധാന്യം വര്‍ദ്ധിക്കുന്നത്. നള പാചകം എന്ന ബ്ലോഗ്‌, പേരുപോലെതന്നെ വൈവിധ്യമാര്‍ന്ന  പാചകക്കൂട്ടുകളിലേക്കുള്ള വഴി തുറക്കുന്ന ഒരു ബ്ലോഗാണ്. രുചികളില്‍ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ടാവും ഈ പാചക പരീക്ഷണങ്ങള്‍.
 
ഇരിപ്പിടം അതിന്‍റെ വായനാ അവലോകനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് പുതുമുഖബ്ലോഗുകളെയും ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റുകളെയും  കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതാണ്. ഒരു പോസ്റ്റിന്‍റെ വായനയിലൂടെ വായനക്കാരന് വായനാസുഖവും എഴുത്തുകാരന് വായനയില്‍ വരുന്ന കമന്റുകളിലൂടെ നല്ല നിര്‍ദേശങ്ങളും ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. സൈബര്‍ എഴുത്ത് ഇനിയും വളരാനുണ്ട് എന്ന തിരിച്ചറിവിലും എഴുത്ത് മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങള്‍ എഴുത്തുകാരന് ഇവിടെ  ലഭിക്കുന്നു എന്ന മേന്മയും നാം വിസ്മരിച്ചു കൂടാ. ഇരിപ്പിടത്തിന്‍റെ ഓരോ ലക്കം  ശനിദോഷവും ഒരു പോസ്റ്റു തന്നെ. അതിലും കാണാം മേന്‍മകളും അപാകതകളും. മാന്യവായനക്കാര്‍ അവ ചൂണ്ടിക്കാണിക്കുന്നതും  ഇരിപ്പിടം സസന്തോഷം സ്വീകരിക്കുന്നു. എല്ലാ വായനക്കാരുടെയും  സഹകരണവും നിര്‍ദേശങ്ങളും ഇനിയും  പ്രതീക്ഷിച്ചുകൊണ്ട്,

സസ്നേഹം,


ഇരിപ്പിടം ടീം.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.

Saturday, June 1, 2013

ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍


വായന : ലക്കം  6 




സ്വന്തം  ബ്ലോഗിനേക്കാള്‍ മറ്റു ബ്ലോഗുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാഗ്രഹിക്കുകയും, സ്വന്തം  ബ്ലോഗുകളില്‍ക്കൂടി മറ്റു ബ്ലോഗുകളിലേക്ക് വഴി തുറക്കുകയും ചെയ്യുന്ന ബ്ലോഗര്‍മാര്‍ വിരളമാണ് ബൂലോകത്തില്‍. എഴുത്തിനെ സൂക്ഷ്മമായി വായിക്കുകയും കമന്റുകളില്‍ക്കൂടി പോരായ്മകള്‍ ശ്രദ്ധയില്‍ പെടുത്തുകയും, വേണ്ട  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബ്ലോഗറാണ് ഏരിയല്‍ ഫിലിപ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഫിലിപ്പ് വര്‍ഗീസ് അഥവാ പി.വി.ഏരിയല്‍. ഏരിയലിന്‍റെ കുറിപ്പുകള്‍ എന്ന ബ്ലോഗില്‍ക്കൂടി  വായനക്കാരുമായി പങ്കുവയ്ക്കുന്ന ആനുകാലികലേഖനങ്ങളിലൂടെ മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ട് ഇതര ബ്ലോഗര്‍മാരില്‍ നിന്നും വേറിട്ട്‌ സഞ്ചരിക്കുകയും ചെയ്യുന്നു അദ്ദേഹം.


ഒരു  വര്‍ഷംകൊണ്ട് ഈ ബ്ലോഗില്‍ പിറന്നത് ചെറുതും വലുതുമായി എണ്‍പത്തിയെട്ടോളം പോസ്റ്റുകളാണ്. വായനാദിനങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും  ഒപ്പം മറ്റുള്ളവര്‍ക്കുകൂടി അറിവ് നല്‍കാന്‍ ഉപകാരപ്രദമാവും എന്ന് തോന്നുന്നതുമായ  വിഷയങ്ങളെ ഇദ്ദേഹം സ്വന്തം ബ്ലോഗുകളില്‍ക്കൂടി കൂടുതല്‍  വായനക്കാരിലേക്ക് എത്തിക്കുന്നു. ഇ-എഴുത്തിനെയും എഴുത്തുകാരെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ  "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെഅനുഭവക്കുറിപ്പുകള്‍" എന്ന പോസ്റ്റ്‌ പുതുതായി ബ്ലോഗ് രംഗത്തേയ്ക്ക് കടന്നുവരുന്നവര്‍ക്കും ബൂലോകത്തില്‍ എഴുതി തെളിഞ്ഞവര്‍ക്കും ഒന്നുപോലെ ഒരു ആത്മപരിശോധന നടത്താനുതകുന്നതാണ്.

മലയാള മനോരമയില്‍ ഒരു കത്ത് എഴുതിക്കൊണ്ടായിരുന്നു പ്രിന്റ്‌ മീഡിയയിലേക്ക്  ഇദ്ദേഹം കടന്നുവന്നത്. മനോരമയുടെ തന്നെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ ബാലരമയില്‍ കഥകളും ലേഖനങ്ങളും, തുടര്‍ന്ന് മനോരമ ദിനപ്പത്രത്തിന്‍റെ യുവതരംഗം പേജിലും സ്ഥിരമായി എഴുതിത്തുടങ്ങിയ ഫിലിപ്പ് പിന്നീട്  മനോരാജ്യം, ദീപിക, ജനയുഗം, മധുരം, പശ്ചിമതാരക തുടങ്ങിയ വാരികകളിലും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളായ ബാലയുഗം, കുട്ടികളുടെ ദീപിക, പൂമ്പാറ്റ, Children's World  തുടങ്ങിയവയിലും സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 

ബൂലോകത്തേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ശ്രീ ഫിലിപ്പിന്‍റെ തന്നെ വാക്കുകളിലേക്ക്...

"തെലുങ്ക്‌ നാട്ടുകാരനായ സഹപ്രവര്‍ത്തകനില്‍നിന്നും  ബ്ലോഗിനെക്കുറിച്ച്  അറിഞ്ഞപ്പോള്‍ ഗൂഗിൾ അമ്മച്ചിയുടെ സഹായം തേടി ചില പ്ലാറ്റ്ഫോമുകൾ കണ്ടെത്തി അവിടെ ചിലതെല്ലാം കുറിക്കുവാൻ തുടങ്ങി.  തുടക്കം ഇംഗ്ലീഷിൽ ആയിരുന്നു, യാഹൂവിൻറെ associated content തുടങ്ങി പലയിടത്തും എഴുതി ഒടുവിൽ മറ്റൊരു സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ഗൂഗിളിൻറെ പുതുതായി ആരംഭിച്ച നോൾ പേജുകളിലേക്ക് വഴിമാറി. 

"വിക്കിപീഡിയ പോലെയുള്ളൊരു സംരംഭം. അവിടെ നിരവധി പ്രഗൽഭരായ എഴുത്തുകാരെ കാണാൻ കഴിഞ്ഞു. ഓരോ വിഷയങ്ങളിൽ നിപുണത നേടിയ ഡോക്ടർമാരും എഞ്ചിനിയേഴ്സും, അതുപോലെ പ്രഗത്ഭരായ എഴുത്തുകാരും. അവർക്കിടയിൽ ഞാൻ  വെറും ഒരു പുഴു പോലെ തോന്നി. ഈ വിവരം ഞാൻ എൻറെ സുഹൃത്തിനോട്‌ പറഞ്ഞു. "നമുക്കറിയാവുന്ന അറിവുകൾ പകരുക, അത് മാത്രം മതി, അതത്രേ നോൾ അഥവാ knowledge.  അവിടെ നമുക്ക് വായനക്കാർ ഉണ്ടാകും. ഇവിടെയും തെലുങ്ക്‌ നാട്ടുകാരനായ, മുംബയിൽ സ്ഥിരതാമസമാക്കിയ ഇഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുടെ വാക്കുകൾ എനിക്ക് ഉത്തേജനമേകി.

"നിർഭാഗ്യം എന്ന് പറയട്ടെ ഗൂഗിളിന്  ആ പ്ലാറ്റ് ഫോമിലൂടെ ഉദ്ദേശിച്ച  ലാഭം കൈവരാഞ്ഞതിനാലും സ്റ്റാഫിന്റെ ദൗർലഭ്യം മൂലവും അവർ തിനു ഷട്ടർ ഇട്ടു. എന്നാലും നോൾ എഴുത്തുകാർക്ക് അവർ പുതിയൊരു പ്ലാറ്റ്ഫോം നൽകി. നോൾ എഴുത്തുകാരുടെ എല്ലാ സൃഷ്ടികളും wordpress.com ലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ അവർ തന്നെ സൗകര്യം ഒരുക്കി. തന്മൂലം അവിടെ എഴുതിയതെല്ലാം നഷ്ടമാകാതെ സുരക്ഷിതമായിരിക്കുന്നു. peeveesknols.Wordpress.com എന്ന ബ്ലോഗ്‌ പേജിൽ. എന്നാൽ വേർഡ്‌ പ്രസ്‌ ബ്ലോഗ്‌ ഒട്ടും വശമില്ലാഞ്ഞതിനാൽ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ബ്ലോഗ്ഗർ പ്ലാറ്റ് ഫോം തന്നെ ഞാൻ തുടർന്ന് എഴുത്തിനായി തിരഞ്ഞെടുത്തു, അവിടെ എഴുതിത്തുടങ്ങി.   (ഫിലിപ്സ്കോം (Philipscom)  ഇതെല്ലാം കൂടുതലും ഇംഗ്ലീഷിൽ ആയിരുന്നു, ഇടയ്ക്കിടെ മലയാളത്തിലും എഴുതിയിരുന്നു. എന്നാൽ ഈ അടുത്ത സമയത്ത് മാത്രമാണ് (കഴിഞ്ഞ ജൂണിൽ) മലയാളത്തിൽ  "ഏരിയലിന്റെ കുറിപ്പുകൾ" എന്ന പേരിൽ ഒരു പ്രത്യേക പേജു രൂപീകരിച്ചതും അവിടെ ചെറിയ തോതിൽ എഴുത്തു തുടങ്ങിയതും."

എഴുതാന്‍ ഇഷ്ടമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ തുടരുന്നു.

"മറ്റുള്ളവർക്ക് അതായത് എന്‍റെ സഹജീവികൾക്ക് ഗുണകരമായ ഏത് വിഷയത്തെക്കുറിച്ചും എഴുതാൻ താൽപ്പര്യം ഉണ്ട്.  പ്രധാനമായും പ്രകൃതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം. നാമിന്നഭിമുഖീകരിക്കുന്ന ഗ്ലോബൽ വാമിംഗ് ഒരു പ്രധാന വിഷയം തന്നെ. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ചില പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രകൃതി സംരക്ഷണം എന്നതു നാം വളരെ ഗൗരവതരമായി തന്നെ പരിഗണിക്കേണ്ട ഒരു വിഷയമാണ്. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

അതിൽ ഇംഗ്ലീഷിൽ എഴുതിയ "Our Existence Depends on Trees (peeveesknols.wordpress.com) ഈ ലേഖനത്തിന് ബെസ്റ്റ് നോൾ അവാർഡ്‌ ലഭിക്കുകയുണ്ടായി.  പിന്നെ എന്റെ എഴുത്ത് സപര്യ ആരംഭിച്ചതു തന്നെ ഞാൻ വിശ്വസിച്ചുനിൽക്കുന്ന മതസംബന്ധിയായ വിഷയങ്ങൾ കൊണ്ടാണ്, ആ വിഷയങ്ങളിൽ എഴുതാനും അതേപ്പറ്റി മറ്റുള്ളവരോട് പറയാനും താൽപ്പര്യം വളരെയാണ്. ഏതാണ്ട് അറുപതിലധികം ക്രൈസ്തവഗാനങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഒപ്പം ആ ലൈനിൽ നിരവധി ലേഖനങ്ങളും എഴുതി."

ബ്ലോഗില്‍  ശ്രദ്ധിക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്..

കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ ആയിരുന്നു  വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍കഴിഞ്ഞ ചില വർഷങ്ങളിലായി ബ്ലോഗെഴുത്തിലൂടെ നേടിയ ചില അറിവുകളാണീ പോസ്റ്റിൽ പങ്കുവെക്കുന്നത്. ഓരോ ബ്ലോഗറും, വിശേഷിച്ച് ബ്ലോഗുകളില്‍ കമന്റ് എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതാണ് ഈ ചെറുലേഖനം.

കഴിഞ്ഞ വര്‍ഷാവസാനം നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യവാളനെ അനുസ്മരിച്ചുകൊണ്ടും ആയിടയ്ക്ക് വായിച്ച ചില ബ്ലോഗുകളെ പരിചയപ്പെടുത്തിയും എഴുതിയ 'പുണ്യാളന് പ്രണാമം 2012 - ബ്ലോഗുകളിലൂടെ ഒരു യാത്ര' എന്ന പോസ്റ്റുകളും, ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഒരു മീറ്റ്‌ എങ്ങിനെ ഭംഗിയായി നടത്താം എന്നതിനെപ്പറ്റിയും എഴുതിയ ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ എന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ബാക്ക്  റ്റു  ദ ബൈബിൾ ഇന്റർനാഷണൽ (Back to the Bible Intl.) എന്ന സംഘടനയുടെ ഇന്ത്യ ഹെഡ് ഓഫീസ്സിൽ (സിക്കന്ത്രാബാദ്) പബ്ലിക്കേഷൻ ഡിവിഷനിൽ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ ഏരിയല്‍, ഇപ്പോൾ അതിന്റെ ഒഫീഷ്യൽ ഓർഗൻ (official organ) ആയ "Confident  Living" എന്ന ഇംഗ്ലീഷ്  മാസികയുടെ മുഖ്യചുമതല കൂടി വഹിക്കുന്നു.  ഒപ്പം ചില ഇംഗ്ലീഷ് ചെറുപുസ്തകങ്ങൾ മലയാളത്തിലേക്കു  ഭാഷാന്തരം നടത്തിക്കൊണ്ടുമിരിക്കുന്നു. Ann's Blog  എന്ന ബ്ലോഗ്‌ ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി അന്നമ്മയുടേതാണ്.

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര  തുടരുകയാണ്. മലയാളം ബ്ലോഗായ "എരിയലിന്റെ കുറിപ്പുകള്‍" ഈ വരുന്ന ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. എഴുത്തിന്‍റെ വഴികളില്‍ ഇനിയും ഒട്ടേറെ മുന്നേറാന്‍ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്... 

ശ്രീ ഏരിയല്‍ ഫിലിപ്പിന്‍റെ ഇംഗ്ലീഷ്‌ ബ്ലോഗ്‌ ഇവിടെ വായിക്കാം 

============================================================

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.

Saturday, May 25, 2013

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം





എഴുത്തുകാർക്കുമുമ്പിൽ ബൂലോകം തുറന്നിടുന്ന സാദ്ധ്യതകൾ അനന്തവിശാലമാണ്. മുഖ്യധാരയെന്നും ഇ-എഴുത്തെന്നുമുള്ള വേർതിരിവുകൾ അതിലംഘിച്ച് ബൂലോകത്തുനിന്നും പ്രിന്റ്‌ മീഡിയയിലേക്കും തിരിച്ചുമുള്ള പോക്കുവരവുകൾ കൂടിക്കൊണ്ടിരിക്കുന്നു. ബൂലോകത്തുനിന്ന് ഏതാനും പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയത് ഇത്തരത്തിലുള്ള വലിയ നേട്ടമാണ്.

ആ നിലയിൽ എഴുത്തിന്‍റെ നല്ല കളരിയായിത്തന്നെ ബ്ലോഗ്‌ ലോകത്തെ കാണാം. തങ്ങളുടെ രചനകൾ പൊതു ഇടങ്ങളിൽ വായനയ്ക്ക് വെക്കുമ്പോൾ വായനക്കാരുടെ പ്രതികരണങ്ങൾ നേരിട്ട് അറിയാൻ കഴിയുന്നു. ഈ ഒരു സൗകര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ തങ്ങളുടെ രചനകളുടെ പോരായ്മകൾ സ്വയമറിഞ്ഞു ഭാവിയിൽ കൂടുതൽ തിളക്കമാർന്ന രചനകൾ നടത്താൻ ഓരോ ബ്ലോഗർക്കും കഴിഞ്ഞേക്കാം.

തുറന്ന അഭിപ്രായങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാൻ തയാറാവുക എന്നതാണ് അതിനു വേണ്ടത്. സർഗ്ഗവാസന ജന്മസിദ്ധമാണ്. അത്തരം നൈസർഗ്ഗിക വാസനകൾ ഒരു വിമർശനത്തിലോ നെഗറ്റീവ് അഭിപ്രായത്തിലോ കൂമ്പ് വാടിപ്പോകും എന്ന് പറയാനാവില്ല. അത്തരം ആക്ഷേപങ്ങൾ ചിലപ്പോഴൊക്കെ കേൾക്കാറുണ്ടെങ്കിലും ബൗദ്ധിക ചിന്തകൾക്ക് സ്വതന്ത്രാവിഷ്ക്കാരം തേടുന്ന ധിഷണാശാലികളുടെ ലോകത്ത് ഈ കൊടുക്കൽ വാങ്ങലുകൾ ഗുണമേ ചെയ്യൂ. ഇരിപ്പിടത്തിന്‍റെ പ്രിയ വായനക്കാർക്ക്  ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം.


കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ, വളഞ്ഞുതിരിഞ്ഞ ഭാഷയോ ഒന്നുമില്ലെങ്കില്‍ കവിതയാവില്ല എന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. അതിനാല്‍ത്തന്നെ, ലളിതമായ അര്‍ത്ഥവും വായനാസുഖവും രചനാവൈഭവവും ഒത്തിണങ്ങിയ കവിതകള്‍ ബ്ലോഗില്‍ കണ്ടെത്തുന്നത് അപൂര്‍വമാണ്.

പ്രസന്ന ആര്യന്‍ എന്ന പ്രയാണിന്‍റെ മറുനാടന്‍ പ്രയാണ്‍ എന്ന ബ്ലോഗിലെ 'വാക്കേറ്' സംസ്കൃതം കലരാത്ത ശുദ്ധമായ മലയാളത്തില്‍ വളരെ കുറഞ്ഞ വരികളില്‍ എഴുതിയ കവിതയാണ്. വായിച്ചാല്‍ മനസിലാവില്ല എന്ന് കുറിച്ചുപോകാന്‍ വായനക്കാരനെ അനുവദിക്കാത്ത അപൂര്‍വം കവിതകളില്‍ ഒന്നാണിത്.
.
ബാഹ്യലോകത്തിലെ വർണ്ണ ചാരുതകൾക്ക് നിയതമായ രൂപഭാവങ്ങൾ നല്കാനാവാതെ ഏകാന്തതയുടെ തടവറയിലേക്ക് ഉള്‍വലിയുന്ന ജീവിതാവസ്ഥയാണ് പലപ്പോഴും അന്ധർക്ക്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു പെണ്‍കുട്ടിയുടെ മനോവികാരങ്ങളാണ് വർഷിണി വിനോദിനി പറയുന്ന "മരിയ" എന്ന കഥയുടെ ഇതിവൃത്തം .

മരിയയുടെ ട്യൂട്ടർ ഫെര്‍ണോ, അമ്മ എന്ന ആത്മബന്ധത്തിന്‍റെ ഊര്‍ജ്ജം പകർന്നുനൽകി അവളുടെ ഉൾക്കാഴ്ചകളിലേക്ക് ജീവിതവർണ്ണങ്ങൾ വിതറുന്നു. മരിയക്കും ഫെര്‍ണോയ്ക്കുമിടയിൽ അങ്ങിനെ പവിത്രമായ ഒരു ഹൃദയബന്ധം വളരുന്നു. സ്ത്രീജീവിതത്തിന്‍റെ അനിവാര്യമായ അവസ്ഥാന്തരത്തെപോലും സൂക്ഷ്മതയോടെ സ്പർശിക്കുന്ന ഈ കഥ മികച്ച ഭാഷകൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും നല്ല നിലവാരം പുലർത്തി.


എന്നാൽ കൂടാരങ്ങൾ ബ്ലോഗിൽ നവാസ് പറയുന്ന കഥയായ  സുഖാന്ധ്യം...  കാഴ്ച തിരിച്ചു കിട്ടിയവന്‍റെ ദു:ഖമാണ് പറയുന്നത്.  ഇരുപത്തിനാലു വര്ഷം അന്ധനായി ജീവിച്ച ഒരു വ്യക്തി തനിക്കു തിരിച്ചു കിട്ടിയ കാഴ്ചശക്തിയിലൂടെ ലോകത്തിലെ അരുതായ്മകൾ കണ്ട് അന്ധതതയെ സ്നേഹിച്ചു പോകുന്നതാണ് കഥയുടെ ഇതിവൃത്തം.

കഥാന്ത്യത്തിൽ അതിഭാവുകത്വം കടന്നുവരുന്നുവെങ്കിലും  "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്നു കവി  അക്കിത്തം അച്യുതൻ നമ്പൂതിരി പാടിയത്‌ എത്ര ശരിയെന്ന് ആസുരകാലത്തിലെ ക്രൂരതയുടെ മൃഗീയകാഴ്ചകൾ നമ്മെ ബോദ്ധ്യപ്പെടുത്തുമ്പോൾ, കാഴ്ചകൾ സുഖപ്രദമാവാൻ സമൂഹമനസ്ഥിതിയിൽ മാറ്റം അനിവാര്യമെന്ന സന്ദേശം കഥയിലൂടെ പറയുകയാണ് നവാസ്.

ആവർത്തനങ്ങൾ തുടർക്കഥയാകുമ്പോൾ  ഇത്തരം ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. അതിനായി കഥയെഴുത്തിന്‍റെ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കാവുന്നതാണ്.


ശരീരത്തിൽ എവിടെയെങ്കിലും അപ്രതീക്ഷിതമായി ഒരു നിറംമാറ്റം, തടിപ്പ്... ഇതൊക്കെ ആരിലും ഉണ്ടാക്കുന്ന ആശങ്കയും ഉത്കണ്ഠയുമൊക്കെ ഏറെ വലുതാണ്.

തുടക്കത്തിൽ ചെറുതായി കാണപ്പെട്ട പൊട്ടുകള്‍ ക്രമേണ  ശരീരമാസകലം വെള്ളപ്പാണ്ടായി പടർന്ന ഒരു പെണ്‍കുട്ടിയുടെ  മാനസിക സംഘർഷങ്ങളാണ് എം എച്ച് സാബു പറയുന്ന കറുപ്പിന്റെ ശാപം എന്ന കഥ.

അസുഖം ജീവിത മോഹങ്ങൾ കരിച്ചുകളഞ്ഞപ്പോൾ  പ്രതീക്ഷയുടെ വിദൂര തുരുത്ത് പോലും കാണാതെ  ജീവിതത്തിന്‍റെ പിന്നാമ്പുറത്തേക്ക് സ്വയം ഉള്‍വലിയാൻ വിധിക്കപ്പെട്ട നായികയെ അനുവാചകരുടെ നൊമ്പരമാക്കി മാറ്റാൻ കഥാകാരന് കഴിഞ്ഞു.  ഒരു നല്ല സന്ദേശം ഈ കഥ കൈ മാറുന്നു. എപ്പോഴും കഥയ്ക്ക് അനുയോജ്യമായ ഒരു ചിത്രം നല്‍കുന്നത് നന്നായിരിക്കും.

ചലച്ചിത്രത്തെ കാവ്യാത്മകമായി വ്യാഖ്യാനിക്കുന്നവരില്‍ നിന്നും വേറിട്ട നിരീക്ഷണങ്ങളാണ് റോബിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയ്ക്കുള്ളിലെ സാങ്കേതികതയും പൂര്‍ണ്ണതയും തേടി അലയുന്നതിനിടെ അതാസ്വദിക്കുവാന്‍ റോബിക്ക് കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകരുടെ പക്ഷം.

ഒരു ഡോക്ടറേറ്റ് ഡിഗ്രി എന്ന തന്‍റെ ജീവിതാഭിലാഷത്തിലേക്ക് എത്താനുള്ള യാത്രയില്‍ പ്രതിബന്ധങ്ങളില്‍ താങ്ങായി പുസ്തകങ്ങളെയും സിനിമയെയും എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണു ഈ ചെറു കുറിപ്പില്‍ വിവരിക്കുന്നത്.

ആനന്ദ്‌ എന്ന എഴുത്തുകാരന്‍ തന്‍റെ കൃതികളിലൂടെ ഈ യുവാവിനെ കൈപിടിച്ചു നടത്തി എന്ന് നമുക്ക് കാണാനാവുന്നു. ഒരു സൃഷ്ടി ശരിയായ തലത്തില്‍ സംവേദനം ചെയ്യപ്പെടുകയും അത് വായിക്കുന്ന ഒരാളെയെങ്കിലും സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ താനറിയാതെ തന്നെ എഴുത്തുകാരന്‍ പൂര്‍ണ്ണനാകുകയാണ്.

ഞാന്‍
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു...

മുന്‍പേ എഴുതിത്തുടങ്ങിയ, ഏറെ പോസ്റ്റുകളുമുള്ള, എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ബ്ലോഗ്‌ ആണ് കൃഷ്ണദാസിന്‍റെ 'പാര്‍വണം'. കൊച്ചുകൊച്ചുവരികളില്‍ എഴുതുന്ന കവിതകള്‍ പലതിലും ഗഹനമായ വിഷയങ്ങളൊന്നും പ്രതിപാദിക്കാറില്ല. എന്നാല്‍ നല്ല വായനാസുഖം നല്‍കുന്നവയാണ് മിക്കതും. 'നീ' എന്ന കവിതയിലെ വരികളാണ് മുകളില്‍ കുറിച്ചത്‌.  മറ്റൊരു കവിത ഇങ്ങനെ -

കണ്ണടച്ച് ഇരുട്ടുണ്ടാക്കി,
ഇരുട്ട് കൊണ്ടു ഓട്ടയടച്ചു...
എന്നിട്ടും ചോരുന്നല്ലോ
എന്‍റെയീ ഓര്‍മ്മക്കുടില്‍ - കവിതകളോട് പ്രത്യേക മമത ഒന്നുമില്ലാത്തവര്‍ പോലും താല്പര്യത്തോടെ വായിച്ചുപോകും ഈ ചെറുകവിതകള്‍

മുകളില്‍ പരിചയപ്പെടുത്തിയ ലളിതമായ കവിതകളോട് ചേര്‍ത്തുവായിക്കാന്‍ കഴിയുന്ന ഒന്നാണ് ശ്രീകുമാര്‍ എം.എസിന്‍റെ 'തെരുവ്‌' എന്ന ബ്ലോഗിലെ കവിതകള്‍ .

'പെട്ടെന്ന്' എന്ന കവിത ഒരു ഉദാഹരണം മാത്രം. കവി തന്‍റെ ചിന്തകൾ ലളിതമായ ഭാഷയിൽ പങ്കുവെക്കുമ്പോൾ അതൊരു വലിയ സന്ദേശമായി, ഓർമ്മപ്പെടുത്തലായി തീരുകയാണിവിടെ.

ക്ഷണികമാണ് മനുഷ്യ ജീവിതം. എത്ര പെട്ടെന്നാണ് അനേക ജനലുകളുള്ള വീട്ടിൽ നിന്നും ആളും, അരങ്ങും, ആരവങ്ങളുമില്ലാത്ത ഒറ്റ മുറിയുടെ ഇരുട്ടിൽ നാം ഒടുങ്ങിപ്പോകുന്നത്.  തുടങ്ങിയാല്‍ ഒടുക്കം വരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കവിതകളാണ് 'തെരുവി'ന്‍റെ പ്രത്യേകത.

ഒരു കഥയ്ക്ക് ത്രെഡില്ല എന്ന് നിരാശപ്പെടുന്നവര്‍ക്ക് തോമസ്‌ കൊടിയന്‍റെ 'പൂങ്കാറ്റ്'  എന്ന ബ്ലോഗിലെ "വിശുദ്ധമായ ചില വ്യാകരണപ്പിശകുകള്‍'" എന്ന ഈ രചന ഒരു മാര്‍ഗ്ഗദർശിയാണ് .

ഉറ്റവരാല്‍ തിരസ്കൃതരായവരുടെയും, അനാഥാലയങ്ങളുടെയും അനേകം കഥകള്‍ കേട്ട് വിഷയത്തില്‍ പുതുമയില്ല എന്ന് നാം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ മനോരോഗികളെ സംരക്ഷിക്കുന്ന ഒരാലയത്തിന്‍റെ ചുറ്റുപാടില്‍ നിന്നുകൊണ്ട് തന്നെ കഥപറയുമ്പോഴും അത് വേറിട്ടൊരു അനുഭവമാക്കാന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്.

പ്രൌഡമായ ഭാഷയും കൃത്യമായി നിര്‍വചിച്ച ചട്ടക്കൂടും ഈ എഴുത്തുകാരന്‍റെ സവിശേഷതയാണ്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച ചിന്തകളിലൂടെയും വായനക്കാരോട് സംവദിക്കുന്ന ഇത്തരം രചനകള്‍ ബ്ലോഗുകഥകളിലെ വേറിട്ട അനുഭവമാണ്.

അകാലത്തില്‍ പൊലിഞ്ഞു പോയ  എഴുത്തുകാരി ഗീതഹിരണ്യന്റെ  കഥകളെ  "ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത  കഥകള്‍ " എന്ന പോസ്റ്റില്‍  ഇലഞ്ഞിപൂക്കള്‍  ഇങ്ങിനെ പരിചയപ്പെടുത്തുന്നു. "ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍  അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യൻ.

അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ  കഥകള്‍ ’ വായിക്കുമ്പോള്‍ മനസ്സ് കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്. ഓരോ കഥയിലും വരികള്‍ക്കിടയില്‍ എഴുത്തുകാരി ഒളിപ്പിച്ചു വെച്ച വലിയൊരു ഭാവ-വിവക്ഷാ സാഗരമുണ്ട്, എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ".  മനോഹരമായ ഭാഷയിൽ ബ്ലോഗർ ഇലഞ്ഞിപ്പൂക്കൾ പ്രിയ എഴുത്തുകാരിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന ഈ കുറിപ്പ് ശ്രദ്ധേയമാണ്.

ഒരു കാലത്ത് ആശയവിനിമയരംഗത്ത് സജീവമായിരുന്ന റേഡിയോകള്‍ക്ക് ഇന്ന് പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവ് ഇതിനു കാരണമായിരിക്കാം. എന്നാൽ  ആകാശവാണി നിലയങ്ങൾ ഒരു കാലത്ത് മലയാളത്തിലെ പ്രതിഭകളുടെ കേന്ദ്രമായിരുന്നു.

സാഹിത്യവും, വിജ്ഞാനവും, കലയും, ചിന്തയും സമ്മാനിച്ചിരുന്ന  ആകാശവാണിയുടെ പരിപാടികള്‍ക്ക് കാതോര്‍ത്തിരുന്ന ശ്രോതാക്കളുടെ സമൂഹവും, അവര്‍ ആകാശവാണിയുമായി നടത്തിയിരുന്ന കത്തിടപാടുകളുമൊക്കെ അയവിറക്കുന്ന "കുഞ്ഞിപ്പ പന്താവൂരും ഒപ്പം സഹയാത്രികനായ ഞാനും" എന്ന ലേഖനം മൊയ്തീന്‍ ചേറൂരിന്‍റെ രചന എന്ന ബ്ലോഗിൽ  വായിക്കാം.

ഹംദാന്‍റെ വിധവയായി 'മുസന്ന' എന്ന അറേബ്യൻ കടലോര പ്രദേശത്ത് ശിഷ്ടായുസ്സു കഴിയാൻ വിധിക്കപ്പെട്ട ഒരു മലയാളി പെണ്ണിന്‍റെ അതിജീവന കഥ പറയുകയാണ്‌ ഇത്തവണ ആറങ്ങോട്ടുകര മുഹമ്മദ്‌ "ഹിന്ദി ആയിശ"യിലൂടെ. പറിച്ചു നടപ്പെട്ട മണ്ണിൽ വേരുപിടിക്കാത്ത അമ്മവൃക്ഷത്തിലേക്ക് വീശിയടിക്കുന്ന കാറ്റും കോളും അനുവാചക ഹൃദയങ്ങളിൽ ജിജ്ഞാസയും കൗതുകവും ഉണർത്തുംവിധം ഭംഗിയായി പറഞ്ഞു പോകുന്നു.

അറബിക്കല്യാണങ്ങളുടെ പഴങ്കഥകളിൽ നിന്നും അടർത്തിയെടുത്ത ഒരു കഥാപാത്രത്തിന്‍റെ പിൽക്കാല ജീവിതത്തെ പിന്തുടരുന്ന ഈ കഥയിലൂടെ നാമറിയാത്ത ഭൂപ്രദേശത്തേക്കും ജീവിതങ്ങളിലേക്കും ചുരുങ്ങിയ വാക്കുകളിലൂടെ കഥ നമ്മെ നയിക്കുന്നു എന്നത് എടുത്തു പറയാവുന്ന ആഖ്യാന മികവാണ്.

കാനഡയിലെ സവിശേഷമായ കാലാവസ്ഥയോടും, ജീവിതരീതികളോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളിലൂടെ, ആ നാടിനെയും, അവിടുത്തെ ഭൂപ്രകൃതിയേയും, ചില സാംസ്കാരികത്തനിമകളേയും അറിയിക്കുന്ന ലളിതമായൊരു ലേഖനമാണ് മുബിയുടെ ഡയിലി സ്ക്രിബിള്‍സിലെ മഞ്ഞിന്‍റെ നാട്ടിലെ മലയാളിജീവിതം.  


തിരിച്ചയക്കലോ, വെട്ടിത്തിരുത്തലോ, പ്രൂഫ്‌ റീഡിങ്ങോ, കാത്തിരിപ്പോ ഒന്നുമില്ലാതെ ഓരോ ബ്ലോഗറും സ്വയം എഡിറ്ററും പ്രസാധകനും ആകുന്ന എഴുത്തിന്‍റെ സ്വതന്ത്ര മേഖലയാണ് ബ്ലോഗെഴുത്ത്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. തിരുത്താൻ മറ്റാരുമില്ലാതിരിക്കുമ്പോൾ തന്റെ വായനക്കാരന് നല്ലത് കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട്. വളർന്നുവരുന്ന എഴുത്തുകാരനെ നേരായ പാതയിലൂടെ നയിക്കാൻ പണ്ട് എഡിറ്ററുടെ കത്രിക ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആ ഉത്തരവാദിത്വം വായനക്കാരന്റേതാണ്. താൻ വായിക്കുന്ന ബ്ലോഗറുടെ നന്മ കാംക്ഷിക്കുന്ന വായനക്കാരൻ എഡിറ്ററുടെ ഉത്തരവാദിത്വബോധത്തോടെ ബ്ലോഗുകൾ വായിക്കുകയും, നന്മകളെ പുകഴ്ത്തുന്നതോടൊപ്പം തിരുത്തലുകൾ നിർദേശിക്കുകയും വേണം എന്നാണ് ഇരിപ്പിടത്തിന്‍റെ വിനീതമായ അഭിപ്രായം.

-------------------------------------------------------------------------------------------

അഭിപ്രായങ്ങളും നിർദേശങ്ങളും തുറന്ന വിമർശനങ്ങളും ഒരു പോലെ സ്വാഗതം ചെയ്യുന്നു.
എല്ലാവർക്കും നല്ല വായനാ വാരം ആശംസിച്ചു കൊണ്ട് സസ്നേഹം - ഇരിപ്പിടം ടീം.