പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, March 30, 2013

അതിരുകളില്ലാത്ത ആവിഷ്കാരങ്ങള്‍ .....



കഥയെന്നാല്‍ ഭാവനയുടെ അതിരുകള്‍ക്കകത്തു നിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു കാലഘട്ടത്തിന്‍റെ ധാരണയെ തിരുത്തിക്കുറിക്കുകയാണ്  ഇന്നത്തെ  ബ്ലോഗ്‌ കഥക.  കഥ പറയുന്നവന് സംതൃപ്തിയുണ്ടാവണം, കഥ കേള്‍ക്കുന്നവനും. ആശയവിനിമയത്തിന്റെ പൂര്‍ണ്ണതയാണത്. ഭാവന ഉപയോഗിച്ച്  ഇന്നിന്റെ സത്യങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് കഥാകൃത്തിന്റെ  കടമ. വായനയ്ക്കൊടുവില്‍ കഥ പറയുന്ന മാന്ത്രികശൈലിയെ അവന്‍ തിരിച്ചറിയാന്‍ തുടങ്ങുകയും, ഇതു തന്റെ കഥയാണെന്നും തന്നോട് അടുപ്പമുള്ളവരുടെ കഥയാണെന്നും  ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ്‌    കഥാകൃത്തിന്റെ  വിജയം.  കവിതയുടെ  കാര്യവും  വിഭിന്നമല്ല.  അത്തരത്തിലുള്ള  കുറച്ചു  ബ്ലോഗുകള്‍ ആണ് ഈ ലക്കം ഇരിപ്പിടം പരിചയപ്പെടുത്തുന്നത്. 


വായനക്കാരനെ കഥയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനാവുന്നത് നല്ല കഥാകൃത്തുക്കൾക്കു മാത്രമുള്ള മഹാസിദ്ധിയാണ്. ആ മഹാസിദ്ധി പ്രകടമാക്കുന്ന കഥയാണ് വിഡ്ഢിമാന്റെ തണൽ മരങ്ങളിലെ തന്നൂർ എന്ന കഥ. പരിണാമഗുപ്തി കഥയിലുടനീളം നിലനിർത്തുവാനും വലിയ വെല്ലുവിളി അനായാസം കൈകാര്യം ചെയ്യാനും കഥാകൃത്തിന് സാധ്യമായിരിക്കുന്നു. അളന്നുമുറിച്ച് കൃത്യമാക്കിയ കഥാപരിണാമം എഴുത്തുകാരന് താൻ കൈകാര്യം ചെയ്യുന്ന മാധ്യമത്തിലുള്ള കൈയടക്കം വിളിച്ചോതുന്നു. 

അതുപോലെ ഓര്‍മ്മകളിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്ന ചില വായനകളുണ്ട്. വളര്‍ച്ചകള്‍ മറപിടിച്ച ഓര്‍മ്മകളെ ഇത്തരം എഴുത്തുകള്‍ വലിച്ചിഴച്ച് പുറത്തിടുമ്പോള്‍ അനുഭവവേദ്യമാകുന്ന നിര്‍വൃതി അനിര്‍വചനീയമാണ്.  പ്രയാണിന്‍റെ ‘ചോയിച്ചി’ വലിച്ചിഴയ്ക്കുന്നത് നമുക്കുകൂടി സ്വന്തമായ ഇത്തരം ചില ഓര്‍മ്മകളുടെ, കണ്ടുപരിചയിച്ച മുഖങ്ങളുടെ ഇന്നലെകളിലേക്കാണ്. മനസ്സിലെ വിചാരവികാരങ്ങളെ  ഇത്രകണ്ട് ഹൃദ്യമായി പകര്‍ത്താനുള്ള കഴിവ് അവകാശപ്പെടാനാവുന്നവര്‍ ബൂലോകത്ത് ചുരുക്കമാണെന്ന സത്യത്തോടൊപ്പം ഇത്തരം വേറിട്ട ചിലര്‍ വായനക്കാരുടെ പ്രതീക്ഷാതുരുത്തുകള്‍ കൂടിയാവുന്നു  എന്ന് പറഞ്ഞു കൊള്ളട്ടെ. 

സാമ്പത്തിക പരാധീനതകളാണ് മൈസൂർ കല്യാണങ്ങളുടേയും, മാലി കല്യാണങ്ങളുടേയും പിന്നിലുള്ള പ്രധാന കാരണം. ചാലിയാർ ബ്ലോഗിലെ പുതിയ കഥയായ സൈനബ മൈസൂർ കല്യാണത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നല്ലൊരു കഥയാണ്. മൈസൂർ കല്യാണങ്ങളുടെ കെണികളിൽ അകപ്പെട്ട് ജീവിതം ഹോമിക്കേണ്ടിവരുന്ന പല പെൺകുട്ടികളോടും തട്ടിച്ചുനോക്കുമ്പോൾ സൈന ഭാഗ്യവതിയാണ്. കാരണം, ഇവിടെ സൈനയ്ക്ക് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ വരാൻ പറ്റുന്നു. ജനിച്ച നാടിനോടും മാതാപിതാക്കളോടുമുള്ള ബന്ധം അൽപ്പമെങ്കിലും നിലനിർത്താൻ കഴിയുന്നു. ദാരിദ്ര്യവും, രണ്ടാം ഭാര്യയുടെ പരിമിതികളും തളർത്തുന്നുവെങ്കിലും അവളെ വിലപേശി വിൽക്കാൻ അവളുടെ പുരുഷൻ തയ്യാറായിട്ടുമില്ല. ഒതുക്കമുള്ള ഭാഷയിൽ അതിഭാവുകത്വം കലരാതെയുള്ള എഴുത്താണ് ഈ കഥയുടെ സവിശേഷത.
    

മാതാപിതാക്കളില്‍ നിന്നും ലഭിക്കേണ്ട സ്നേഹത്തിന്റെ അഭാവത്തില്‍ അത് വേലക്കാരിയില്‍ തേടുന്ന പിഞ്ചുമനസ്സ് ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു  ' ബബിത ബാബു ' തന്റെ  ' ഒരേ  ആകാശങ്ങള്‍ ' എന്ന കഥയില്‍. മക്കള്‍ക്ക്‌ വേണ്ടി ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുമ്പോഴും, അവരെ അടുത്തിരുത്തി ഒന്ന് സ്നേഹിക്കാനോ അവരുടെ മനസ്സറിയാനോ ശ്രമിക്കാത്ത മാതാപിതാക്കള്‍ക്കുള്ള  ഒരോര്‍മ്മക്കുറിപ്പാണീകഥ.


മരണത്തിനും ജീവനും ഇടയ്ക്കുള്ള യാത്രയിലൂടെ മനോജ്‌ വെങ്ങോല മനോഹരമായ കഥ പറഞ്ഞു പോയിരിക്കുന്നു. ഒടുവില്‍ മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക്‌ യാത്ര ചെയ്യുന്ന കഥാനായകന്റെ  കാഴ്ചകളിലൂടെയുള്ള   കഥയാണ്  ആധി.

നര്‍മ്മ രസപ്രധാനമായ  ബ്ലോഗുകള്‍ ഏറെയുണ്ട്  ഭൂലോകത്ത്. ക്കൂട്ടത്തില്‍ വേറിട്ട വായന സമ്മാനിച്ച  ബ്ലോഗാണിത്. മലബാറിലെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിന്റെ വിവരണവും വിരുന്നുകാരിയായി അമേരിക്കയില്‍ നിന്നുവന്ന മദാമ്മയുമായി നടത്തിയ വയനാടന്‍ യാത്രയും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് മനോഹരമായി എഴുതിയിരിക്കുന്നു "അഖിലേന്ത്യാ വയസ്സന്‍സ്‌ ക്ലബ്ബി." മനോഹരങ്ങളായ ചിത്രങ്ങളും ഈ പോസ്റ്റില്‍ ഉണ്ട്. 

സ്ത്രീ പീഡനങ്ങള്‍  രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, പുരുഷനെ പ്രകോപിപ്പിക്കുന്നത് സ്ത്രീയുടെ  വസ്ത്രധാരണമാണെന്ന്  പരക്കെ ആക്ഷേപം ഉണ്ട്.  മൈലാഞ്ചി  എന്ന ബ്ലോഗര്‍ എഴുതിയ  " കുറ്റവാളികളില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക " എന്ന പോസ്റ്റ്‌ പ്രസക്തമാകുന്നത്  ഈ സാഹചര്യത്തിലാണ്. ഇതൊരു സ്ത്രീപക്ഷ എഴുത്തെന്നു പറഞ്ഞ് തള്ളിക്കളയാവുന്ന  ഒന്നല്ല.  സ്ത്രീയും പുരുഷനും സമൂഹത്തിന്റെ ഭാഗമെന്നിരിക്കെ, അവര്‍ക്ക് വേണ്ടി എഴുതുന്ന ഓരോ എഴുത്തും സമൂഹത്തിനു വേണ്ടിയുള്ളതാണ്. "എന്താണ് മാന്യമായ വേഷം...? ഒരാള്‍ക്ക് സാരിയാണ് ഏറ്റവും മാന്യം. അപ്പോ വേറൊരാള്‍ക്ക് സാരിയോളം സെക്സിയായ വേഷമില്ല. ചുരിദാറിന്റെ സ്ലിറ്റ് ഒരാള്‍ക്ക് പ്രശ്നമാണെങ്കില്‍ വേറൊരുത്തന് അത് വിഷയമേയല്ല, പക്ഷേ കഴുത്തിറങ്ങിയിട്ടുണ്ടെങ്കില്‍ അറിയാതെ നോക്കിപ്പോകും. ജീന്‍സ് വെരി അണ്‍റൊമാന്റിക് എന്നൊരാ. റ്റൂ സെക്സി എന്ന് വേറൊരാ. മുഴുവന്‍ മൂടിയ പര്‍ദയില്‍ ഇത്തിരി കാണുന്ന മുഖമാണ് കൊതിപ്പിക്കുന്നതെന്ന് ഇനിയൊരാ."  കാലികപ്രസക്തമായ  മികച്ച ലേഖനമാണിത്. 

സൈബര്‍ കുറ്റവാളികള്‍ പെരുകുന്ന  ഈ വലയ്ക്കുള്ളില്‍ നിയമപരമായ  അറിവില്ലായ്മ മൂലം  പെണ്‍കുട്ടികള്‍ കുറ്റവാളികള്‍ക്ക്  നേരെ കണ്ണടയ്ക്കുകയോ, പരാതിപ്പെടാതിരിക്കുകയോ ചെയ്യുന്നു. "ഇന്ത്യന്‍ ശിക്ഷാ നിയമം അടുത്ത കാലത്ത് ഭേദഗതി ചെയ്തതില്‍ ഐ.പി.സി. 354ഡി പ്രകാരം ഇന്റര്‍നെറ്റിലൂടെയോ മറ്റോ മാനസികമായി പീഡിപ്പിച്ചാല്‍ മൂന്നു വര്‍ഷക്കാലം വരെ തടവും പിഴയും പ്രതിയ്ക്കു ലഭിക്കുമെന്നും, ക്രിമിനല്‍ നടപടിക്രമ ഭേദഗതി പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ലെന്നും പരാതിക്കാരിയുടെ വീട്ടിലോ അവര്‍ക്ക് സൌകര്യപ്രദമായ മറ്റ് സ്ഥലങ്ങളിലോ ഒരു വനിതാ പോലീസ് ഓഫീസര്‍ പോകണമെന്നും മൊഴി എടുക്കല്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യണമെന്നുമുള്ള വിവരം ഇനിയെങ്കിലും പെണ്‍കുട്ടികള്‍ മനസിലാക്കേണ്ടിയിരിക്കുന്നു."നിന്നെ ഫെയിസ് ബുക്കില്‍ കയറ്റും"എന്ന ഉപകാരപ്രദമായ പോസ്റ്റ്‌  ഇവിടെ വായിക്കാം.

ആനുകാലികങ്ങളിൽ  വായിക്കാനാവുന്നതിലും മികച്ച കവിതകൾ ബ്ലോഗുകളിൽ വന്നുകൊണ്ടിരിക്കുന്നു. ശക്തമായ ബിംബകൽപ്പനകളാൽ സമൃദ്ധമാണ് ഷലീർ അലിയുടെ കനൽക്കൂട്ടിലെ കവിതകൾ. ഹതാശമായ നമ്മുടെ കാലത്തോടുള്ള പ്രതികരണമായി വായിക്കാവുന്ന നല്ലൊരു കവിതയാണ് ' മകളേ മാപ്പ്'.  

അതുപോലെ  തികച്ചും വ്യത്യസ്തമായ കവിതകളാണ്  'ഭാനു കളരിക്കലി'ന്റേത്. വാക്കുകളാല്‍ വികാരങ്ങള്‍ പൊതിഞ്ഞുകെട്ടിയ ഈ വരികളെ കവിതയെന്നതിനേക്കാള്‍ മാനവഹൃദയമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.
“പുരാതനമായ തുറമുഖം
ഏകാകിയായ മനുഷ്യനെപ്പോലെ
ഭൂമിയിലേക്ക്‌ കുനിഞ്ഞിരിക്കുന്നു...” എന്ന് തുടങ്ങുന്ന ‘പുരാതനമായ തുറമുഖം’ എന്ന കവിത ഭാനു
കളരിക്കലിന്‍റെ പതിവുകവിതകള്‍ പോലെ വായനക്കാരനെ പിടിച്ചിരുത്തുന്ന പ്രയോഗങ്ങളാല്‍ സമൃദ്ധമാണ്. കറുത്ത കമ്പളത്താല്‍ വലിച്ചുമൂടപ്പെട്ട വസന്തവും കാഴ്ചകളെ മറയ്ക്കുന്ന യാഥാര്‍ത്ഥ്യവും ജീവിതത്തെ വൈകി മനസ്സിലാക്കുന്ന നാളെകളും തിരിച്ചറിവുകളുടെ അപൂര്‍ണ്ണതകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഇതുപോലെ തലകുനിച്ചിരിക്കേണ്ടിവരുന്ന മനുഷ്യതുറമുഖങ്ങള്‍ ഏറെയാണ് നമുക്ക് ചുറ്റും. കവി പറഞ്ഞതുപോലെ, നാളത്തെ ഖനനത്തില്‍ നിങ്ങള്‍ കണ്ടെത്തിയേക്കാവുന്ന എന്‍റെ ഫോസിലിന് നിങ്ങളോട് ജീവിതത്തിന് പറയാമായിരുന്നതൊന്നും പറയാനാവില്ല. എഴുതിത്തെളിഞ്ഞവന്‍റെ അക്ഷരവഴക്കം നിഴലിക്കുന്ന കവിത.


സരസമായ ഒരു കവിത. അതിലേറേ സാമൂഹികപ്രസ്ക്തവും. ചെമ്മരത്തിക്കാളി എന്ന കവിതയില്‍ നല്ല നാടന്‍ താളത്തില്‍ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ലിഷ വി എന്‍ എന്ന യുവകവയിത്രിയാണ്. വിരിഞ്ഞുനില്‍ക്കുന്ന ചെമ്പരത്തിയും തേന്‍ കുടിക്കുന്ന കിളിയെ നോക്കി കൊതിയോടെ നില്‍ക്കുന്ന ചേരയും തമ്മില്‍ സം‌വദിക്കുന്ന ഈ കവിതയുടെ ആഴങ്ങള്‍ ഇന്നിന്‍റെ സാമൂഹികചുറ്റുപാടില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു  'തോന്നിവാസിപ്പെണ്ണ്' എന്ന ബ്ലോഗി.             

മലയാള കവിതകളുടെ നല്ലൊരു റഫറൻസ് പേജാണ് ഗംഗാധരൻ മക്കന്നേരിയുടെ 'കവിത'. ഓരോ കവിതയുടേയും ഭാവതാളലയങ്ങൾ അറിഞ്ഞുള്ള ചൊൽക്കാഴ്ച ഇവിടെ അറിയാം ......

  
കുറച്ചു ഫോട്ടോബ്ലോഗുകള്‍ കൂടി നമുക്ക് പരിചയപ്പെടാം -

 
1.
സ്നേഹജാലകം
2.
Kiran’s World of Photography
3.
അനശ്വരം ( Anaswaram )
4. | NATURE |
5.
Mobile photography
6.
Kaleidoscope
7.
4 my amigos..........

നല്ല വായനാനുഭവങ്ങള്‍ തന്നവയാണീ ബ്ലോഗുകളെല്ലാം  തന്നെ. ഇരിപ്പിടം ടീമിന്റെ  വായനയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നല്ല ബ്ലോഗുകള്‍ ഇനിയും ഉണ്ടാവാം. അത് കണ്ടെത്താന്‍ പ്രിയപ്പെട്ട വായനക്കാര്‍ ഞങ്ങളെ സഹായിക്കുമല്ലോ


എല്ലാ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകളോടെ,

ഇരിപ്പിടം ടീം


വായനക്കാരുടെ
 നിർദേശങ്ങളുംഅഭിപ്രായങ്ങളും 

irippidamweekly@gmail.com  
എന്ന -മെയിൽ വിലാസത്തില്‍അറിയിക്കുക
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.

Saturday, March 16, 2013

വിഷയ വൈവിധ്യം എഴുത്തിന്റെ ജീവന്‍

എഴുത്തുകാരന്റെ മനസ്സ്  സമൂഹത്തിലേക്ക് തുറന്നു വെച്ച കണ്ണാടിയാകണം. ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന കാര്യങ്ങള്‍ അവന്റെ എഴുത്തിനുള്ള വിഷയങ്ങളായി ഭവിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലെ ബ്ലോഗുകളിലൂടെ സഞ്ചാരം നടത്തിയാല്‍ അത് സ്പഷ്ടമാകും. പക്ഷേ ഒപ്പം മറ്റൊന്ന് കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എഴുത്തിന്റെ വിഷയ വൈവിധ്യമാണ്. നിലവാരമുള്ള എഴുത്തുകളെങ്കിലും സ്ത്രീ പീഡനം വിഷയമാക്കിയിട്ടുള്ള കഥകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലും ഇരിപ്പിടത്തിനു കാണുവാന്‍ കഴിഞ്ഞത്


ഇതില്‍ മിനി പി സി യുടെ ‘ഉള്‍പ്രേരകങ്ങളി’ലെ 'ഡോഡോപക്ഷിയുടെ പാട്ട് ' മാത്രമാണ് ഇരയുടെ പക്ഷത്തു നിന്ന് മാറി വേട്ടക്കാരന്റെ പക്ഷത്തു നിന്ന് ചിന്തിക്കുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വേട്ടക്കാരന്റെ സംഘര്‍ഷങ്ങളാണ് ഇതിന്റെ ഇതിവൃത്തം .പക്ഷേ കഥ വായിക്കുമ്പോള്‍ സാധാരണക്കാരായ വായനക്കാരുടെ മനസ്സില്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരാം. പീഡകര്‍ക്ക് ഒരു പശ്ചാത്താപ പര്‍വമുണ്ടോ...? എങ്കില്‍ അതെപ്പോള്‍ ? നാടും വീടും അറിഞ്ഞു മറ്റുള്ളവർക്ക് മുന്നില്‍ പരിഹാസ്യരാകുമ്പോള്‍ മാത്രമല്ലേ ഉണ്ടാകുക...? അല്ലെങ്കില്‍ താന്‍ നടത്തിയ ജൈത്രയാത്രയില്‍ ഊറ്റം കൊള്ളുകയല്ലേ ഇവര്‍ ചെയ്യുക...?


    ഉള്‍പ്രേരകങ്ങള്‍ വേട്ടക്കാരന്റെ മാനസിക സംഘര്‍ഷങ്ങളാണ് അവതരിപ്പിക്കുന്നതെങ്കില്‍ അതിലും സംഘർഷം അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട്. അത് ഇരകള്‍ തന്നെ. ഒരു ഇരക്കുമുണ്ട് പലതും ചോദിക്കാൻ. അവള്‍ക്കും ഒരു മനസ്സില്ലേ..? ഈ ലോകം അവളുടേതു  കൂടിയുള്ളതല്ലേ...? വേട്ടക്കാര്‍ രക്ഷപ്പെടാന്‍ തത്രപ്പെടുന്ന ഇക്കാലത്ത് ആദര്‍ശ് കുരിയാക്കോസിന്റെ Me..My Thoughts...: എന്ന ബ്ലോഗിലെ 'മുന്‍വിധി'  എന്ന പോസ്റ്റില്‍ പീഡിപ്പിക്കപ്പെട്ട ഇര ചോദിക്കുന്ന കുറേ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവളുടെ ചോദ്യങ്ങള്‍ വേട്ടക്കാരോടല്ല സമൂഹത്തോടാണ്. ഇതിലെ ഓരോ ചോദ്യത്തിനും കാരിരുമ്പിന്റെ മൂര്‍ച്ചയാണ്. സദാചാര സമൂഹത്തിന്റെ കുനിഞ്ഞു താഴുന്ന മുഖം ഈ എഴുത്തില്‍ വായനക്കാരന് ദര്‍ശിക്കാം. വായനക്ക് ശേഷവും ആ ചോദ്യങ്ങളുടെ അഗ്നി, മനസാക്ഷിയുള്ള ഏതൊരു വായനക്കാരനെയും പൊള്ളിക്കും. പൊള്ളിച്ചു കൊണ്ടിരിക്കും.



ഇരകളുടെ കരച്ചില്‍ ഒരു കാലത്തും തീരുന്നതല്ല. മനോജ്‌കുമാര്‍ എം. ന്റെ ‘വെള്ളനാടന്‍ ഡയറിയിൽ 'പുരുഷന്‍ കണ്ട കാണാക്കാഴ്ചകള്‍ ' എന്ന പോസ്റ്റിലൂടെ വേട്ടയാടപ്പെട്ട പെൺകുട്ടിയുടെ ദയനീയ ചിത്രം എഴുതി കാട്ടുന്നു. പീഡനത്തിനു ശേഷം പിന്നെയവള്‍ക്കു പേരില്ല. ഏതെങ്കിലും ഒരു സ്ഥലപ്പേരിലാണ് പിന്നീടവള്‍ അറിയപ്പെടുന്നത്. അങ്ങനെയേ അറിയപ്പെടാവൂ!!!! 


' മോള്‍ഡ് തകര്‍ത്ത് എഴുതുവാന്‍ കഴിയുന്നവനാണ് റാംജി എന്ന എഴുത്തുകാരന്‍ 'പട്ടേപ്പാടം റാംജി എന്ന ബ്ലോഗറുടെ കഥകള്‍ എന്ന ബ്ലോഗിലെ   ഒരു വായനക്കാരന്റെ അഭിപ്രായമാണ്. അങ്ങനെ ഒരു മോള്‍ഡ് വേണോ എഴുത്തിന്...? ഓരോ കഥയും ഓരോരോ മോള്‍ഡില്‍ ആകുമ്പോഴാണ് കഥകള്‍ വിജയിക്കുന്നത്. ഒരു കഥയെഴുത്തുകാരന്‍ വിസ്മയിപ്പിക്കുന്ന ഭാവനയുള്ളവനായിരിക്കണം. ആ ഭാവന സംഭവ്യമോ അല്ലയോ എന്നൊന്നും അവന്റെ ചിന്തയില്‍ വരുന്ന കാര്യമല്ല. ഭാവന അതാണ്‌ കഥയുടെ ജീവന്‍ . ഒരു മനുഷ്യശിശുവില്‍ ജനിതകമാറ്റം പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന പിതാവിന്റെ കഥയാണ് റാംജി എന്ന എഴുത്തുകാരന്റെ 'ജനിതക മാറ്റം...' എന്ന കഥയുടെ വിജയം. ജനിതക മാറ്റം പരീക്ഷിച്ചു വിജയിച്ച് പക്ഷിയുടെ ചിറകുകളുമായി ജനിച്ച പെൺകുട്ടി വേട്ടക്കാരന്റെ കയ്യില്‍ അകപ്പെട്ടു മരിക്കുന്നതോടെ കഥ അവസാനിക്കുന്നു. ഇവിടെയും വേട്ടക്കാരനും ഇരയും വരുത്താതെ കഥ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പൊതുവായി കാണുന്ന ട്രെന്‍ഡില്‍ നിന്ന് ഒരു മാറ്റം ആകുമായിരുന്നു. കഥയിലെ കുട്ടി ആണായിരുന്നെങ്കില്‍ കഥ എങ്ങനെ അവസാനിപ്പിക്കുമായിരുന്നു എന്ന വിചിത്രമായ ഒരു ചിന്തയും വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ നല്ല കഥയുടെ വായന.

 
സമൂഹത്തിന്റെ വ്രണങ്ങളെ വായനക്കാരനു മുന്നിൽ അനാവരണം ചെയ്യുന്നതിൽ എഴുത്തുകാരൻ കാട്ടേണ്ട പ്രതിബദ്ധത ഓൺലൈൻ എഴുത്തുകാരും ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും അക്കാര്യത്തിൽ “പാർശ്വധാരക്കാർ’ മുഖ്യധാരാ എഴുത്തുകാർക്കു സമശീർഷരാണെന്നും വിളിച്ചു പറയുന്ന കഥയാണ് അംജത്ഖാന്റെ 'അമാവാസി'എന്ന ബ്ലോഗിലെ  'തീവ്രവാദി ' എന്ന കഥ. വർത്തമാനകാലത്തെക്കുറിച്ച് എഴുതാൻ തുടങ്ങുന്ന കഥാകാരന് ഏറ്റവും ഉതകുന്ന ആയുധം ആക്ഷേപഹാസ്യം തന്നെ. കാരണം നമുക്കു മുന്നിൽ ദിനേന കളിച്ചുതീരുന്നത് ഒരു അസംബന്ധ നാടകത്തിലെ രംഗങ്ങളാണ്. രാഷ്ട്രീയക്കാരുടെ ഹരണ-ഗുണന ഫലങ്ങൾ എപ്പോഴും അവർക്കു നൽകുന്നത് നേട്ടങ്ങളായിരിക്കും. നഷ്ടം വരാതിരിക്കാനുള്ള വിദ്യകൾ അവർ തങ്ങൾക്കു വീണുകിട്ടുന്ന ഏതു സാധ്യതകളിലും പയറ്റും. ഈ ഗണിതത്തിലെ ശിഷ്ടം ഏതെങ്കിലും ഒരു നിരപരാധിയുടെ ജീവന്റെ നഷ്ടമായിരിക്കും. അതാകട്ടെ, തീവ്രവാദിയെന്ന ലേബലിൽ, തങ്ങൾക്ക് അരുനിൽക്കുന്ന മാധ്യമങ്ങളുടെ സഹായത്താൽ രാഷ്ട്രീയക്കാർ ആഘോഷമാക്കും. ഗാന്ധിജിയുടെ പ്രതിമയെ ആണ്ടിലൊരിക്കലെങ്കിലും കഴുകിവെടിപ്പാക്കുന്ന സാധാരണക്കാരനും അദ്ദേഹത്തിന്റെ ആത്മാവിനെ തരംകിട്ടുമ്പോഴൊക്കെ വെടിയുണ്ടയ്ക്കിരയാക്കുന്ന രാഷ്ട്രീയക്കാരും ഈ കഥയിലെ ശക്തമായ രണ്ടു പ്രതീകങ്ങളായി ഉയർന്നു നിൽക്കുന്നു. തീവ്രവാദികൾ സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്യുന്നത് ഏതു ബലതന്ത്ര നിയമങ്ങൾ അനുസരിച്ചാണെന്ന് മൂർച്ചയുള്ള ഭാഷയിൽ കഥാകാരൻ പറയുന്നു. നൂറു ലേഖനത്തേക്കാൾ ശക്തി ഒരൊറ്റക്കഥയ്ക്കുണ്ടെന്ന് ഇവിടെ തെളിയുന്നുണ്ട്. ചടുലമായ ഭാഷ ആക്ഷേപഹാസ്യത്തിന്റെ പ്രയോഗത്തെ എളുപ്പമുള്ളതാക്കിയിട്ടുണ്ട് കഥയിൽ.


സുജ എന്ന ബ്ലോഗര്‍ എപ്പോഴും വിഷയ വൈവിധ്യം തേടുന്നതില്‍ അതീവ ശ്രദ്ധാലുവാണ് . അതിന് ഉദാഹരണമാണ് വയല്‍ പൂവുകള്‍  എന്ന ബ്ലോഗിലെ കാന്തിക ധ്രുവങ്ങള്‍ക്കിടയിലെ നാലാമത്തെ മുഖം  എന്ന കഥ, കഥാപാത്രങ്ങളുടെ ചിന്തകളെ, മാനറിസങ്ങളെ മറ്റൊരു തലത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ച ഒരു മനോഹര കഥയാണ്. ഒരു ത്രികോണ പ്രണയം കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തി കൊണ്ട് ആവിഷ്കരിക്കുന്നതില്‍ സുജ വിജയിച്ചിട്ടുണ്ട് . ആശയമാണോ, ശൈലിയാണോ, ഭാഷയാണോ കഥയുടെ ഭംഗിയെന്നു നിര്‍വചിക്കാന്‍ കഴിയുന്നില്ല . ചില കുറവുകള്‍ ഒഴിച്ച് നിര്‍ത്തി യാല്‍ ഈയിടെ വായിച്ച ബ്ലോഗ്‌ കഥകളില്‍ ഏറെ ആകര്‍ഷിച്ച ഒന്ന്.


ഒരേ സമൂഹത്തില്‍ ജീവിക്കുന്ന വ്യത്യസ്തമായ രണ്ടു കള്ളന്മാരുടെ ജീവിതം പറഞ്ഞ കഥയാണ് നവാസിന്റെ ‘കൂടാരങ്ങള്‍  എന്ന ബ്ലോഗിലെ നിദ്രാനന്തരം എന്ന കഥ. മണിയന്‍ ജീവിക്കാനായി മോഷണം നടത്തുന്ന സാധാരണ കള്ളനും കുര്യച്ചന്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് ആ പദവി ദുര്‍വിനിയോഗം ചെയ്യുന്ന ഹൈ ടെക് കള്ളനും . മണിയന്റെ നല്ല മനസ്സുകൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെടുന്ന കുര്യച്ചന്‍ തെറ്റുകള്‍ തിരിച്ചറിഞ്ഞു നല്ലവനാകുന്നതാണ് ലളിതമായ ആവിഷ്കാരത്തിലൂടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നത് . ഇരുകള്ളന്മാരരുടെയും മാനസിക സംഘര്‍ഷങ്ങള്‍ ഒട്ടും മുഷിപ്പിക്കാതെ വായനക്കാരന് അനുഭവവേദ്യമാകുന്നിടത്താണ് കഥാകാരന്റെ മിടുക്ക് . നല്ല ശൈലിയും കയ്യടക്കവുമുള്ള , നല്ലൊരു സന്ദേശം ഉള്‍ക്കൊണ്ട മികച്ച കഥ .


അമ്മ എന്നത് വാക്കുകൾക്കപ്പുറമുള്ള വലിയൊരു വെളിച്ചവും, സാന്ത്വനവുമാണ്. മാതൃവിയോഗം മനുഷ്യനിൽ അവശേഷിപ്പിക്കുക കൊടിയ അന്ധകാരമായിരിക്കും. ആ പരമമായ സത്യം അംഗീകരിക്കാനും ബോധമനസ്സിന് ഏറെ സമയം വേണ്ടിവരും. 'സീതായന'ത്തിലെ പുതിയ കഥ   ദർപ്പണം മനസ്സിനെ ആർദ്രമാക്കും.


ചുമ്മാരുടെ കണ്ണുകളില്‍ ഭീകരമായൊരു മരുഭൂമിയോ വറ്റിവരണ്ട ഒരു കടലോ ദീനതയാര്‍ന്ന  ഒരാകാശമോ എന്തൊക്കെയോ അടക്കിയിട്ടുണ്ട്. എന്തുകൊണ്ടോ അത് വായനക്കാരന്  വല്ലാത്തൊരു പേടി നല്‍കുന്നുണ്ട്. ഓരിലകള്‍ എന്ന ബ്ലോഗിലെ ഭൂതകാലത്തിന്റെ അടയാളങ്ങള്‍   എന്ന കഥയിലൂടെ ശ്രീ ആറങ്ങോട്ടുകര മുഹമ്മദ് ചില ഗതകാല സ്മരണകളിലൂടെ നമ്മെ തിരിച്ചു നടത്തുമ്പോള്‍ വ്യത്യസ്തമായ ആഖ്യാനത്തിന്റെ വേറിട്ട ഭംഗി വായനക്കാർക്ക് അനുഭവിച്ചറിയാം.

കവിതാ വിഭാഗത്തില്‍ രണ്ടു കവിതകളാണ് ഇരിപ്പിടം വായനക്ക് വെക്കുന്നത്.


 ഒന്നാമത്തെ കവിത ‘ആത്മദളങ്ങള്‍ എന്ന ബ്ലോഗിലെ ഗോപന്‍ കുമാറിന്റെ വേശ്യയെ വില്ക്കുന്നവര്‍ എന്ന കവിതയാണ്. ഇന്നിന്റെ കച്ചവട കണ്ണുകളുടെ വ്യാപ്തി  കാണിച്ചു തരികയാണ് ഈ കവിതയിലൂടെ. വേശ്യാലയത്തില്‍ എത്തിപ്പെടുന്നവന്‍ പോലും വെറുമൊരു ഭോഗവസ്തുവില്‍ നിന്നു മാറി മറ്റു പല കച്ചവട സാധ്യതകളും ഇരയില്‍ തിരയുന്ന വിചിത്ര വശം ഇതില്‍ കാണാം.


അടുത്തത് മലയാളനാട്ടില്‍ പ്രസിദ്ധീകരിച്ച ഉമ രാജീവിന്റെ‘ഭൂപട’  മാണ്. കവിത എങ്ങിനെ ആയിരിക്കണം എന്ന ധാരണകളെ തിരുത്തി എഴുതിയ കവിതയാണ് ഇത്.  ചുറ്റുപാടുകളെ ഭൂപടമായി സങ്കല്പിച്ചു അതില്‍ സ്വന്തം അടയാളങ്ങള്‍ തേടാന്‍ ശ്രമിക്കുകയാണ് കവയിത്രി . ഈയിടെ വായിച്ച കവിതകളില്‍ ആശയം കൊണ്ട് ഏറെ മികച്ചു നിൽക്കുന്ന കവിത .


നര്‍മ്മരസപ്രധാനമായ പോസ്റ്റുകള്‍ ബൂലോകത്ത് ധാരാളമായുണ്ടെങ്കിലും പലതും രാഷ്ട്രീയത്തിന്റെയോ ആക്ഷേപഹാസ്യത്തിന്റെയോ വേരുകളിലൂന്നിയാണ് നില കൊള്ളുന്നത്‌. എന്നാല്‍ ഷിഹാബ് അബ്ദുള്‍ഹസ്സന്റെ 'പലവട്ട'ത്തിലെ ടോണിയേട്ടന്‍ എഗെയ്ന്‍ ല്‍ നാം കാണുക ഊറിച്ചിരിപ്പിക്കുന്ന ശുദ്ധനർമ്മമാണ്. “അതെ, സായിപ്പിന്റെ' ആ മാനേജരില്ലേ ? അങ്ങേരെ ദാ ദിപ്പോ മാര്‍ക്കറ്റ് റോഡില്‍ വച്ച് വണ്ടിയിടിച്ച് – തല തെറിച്ചു പോണത് ഞാന്‍ കണ്ട്” എന്ന് ആദ്യം വായിക്കുമ്പോള്‍ ഇതെന്താ ഇങ്ങനെ..? എന്നൊരു ചോദ്യചിഹ്നം നമുക്ക് മുന്നിലേയ്ക്കിട്ടുതരുന്ന രചയിതാവ് പിന്നീട് അതിന്റെ ചുരുൾ നിവര്‍ത്തുമ്പോള്‍ വായനക്കാരന്റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയെങ്കിലും വിടരാതിരിക്കില്ല.


ലാറിബേക്കറെന്ന വ്യക്തിത്വത്തെ കേവലമൊരു വാസ്തുശിൽപ്പിയെന്ന നിലയിലല്ല, മറിച്ച് മഹത്തായൊരു സന്ദേശം തന്റെ നിർമ്മിതികളിലൂടെ സമൂഹത്തിനു നൽകിയ മനുഷ്യസ്നേഹിയായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. ‘എച്മുവോട് ഉലക’ത്തിലെ ചിരിക്കുന്ന വീടുകളുടെ തമ്പുരാന്‍   എന്ന പോസ്റ്റ് . നിസ്വാർത്ഥനായ ആ വ്യക്തിത്വത്തോട് ഇടപെടാൻ കഴിഞ്ഞ  എച്ചുമു എന്ന എഴുത്തുകാരി അതിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ലേഖനമാണ് ചിരിക്കുന്ന വീടുകളുടെ തമ്പുരാൻ. ഒട്ടും  ജാഡകളില്ലാതെയും ജീവിക്കാമെന്ന് സമൂഹത്തെ പഠിപ്പിച്ച ലാറിബേക്കറുടെ ഓർമ്മ പുതുക്കിയ എച്ചുമുവിന്റെ ഈ ലേഖനം അഭിനന്ദനാർഹമാണ്.


ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കരടായി നിൽക്കുന്ന  അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ ഇരുണ്ട മുഖത്തെക്കുറിച്ച് പുതുതലമുറ അജ്ഞരാണ്. ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെ വെല്ലുന്ന കൊടിയ പീഢനങ്ങൾ കക്കയത്തും മാലൂർകുന്നിലും മറ്റും നടന്നു. നമ്മൂടെ സാമൂഹ്യചരിത്രത്തിലെ ആ കറുത്ത നാളുകൾ ഓർമ്മപ്പെടുത്തിയ ഒരു പോസ്റ്റ് ‘ചോക്കുപൊടി’യിൽ വായിക്കാം. ചാരം മൂടിയ കനല്‍   എന്ന പോസ്റ്റിലൂടെ വായനക്കാരെ കൊല്ലങ്ങള്‍ക്ക് പുറകോട്ടു കൊണ്ടുപോയി ചാരം മാറ്റി കനലുകള്‍ തെളിയിക്കുകയാണ് വിഷ്ണു എന്‍ വി എന്ന ബ്ലോഗര്‍


അടുത്തത് ഒരു ഫോട്ടോ ബ്ലോഗാണ്. ഫോട്ടോഗ്രാഫിയോടു കിടപിടിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ആരിഫ യുടെ ബ്ലോഗ്‌ . ഓയില്‍ പെയിന്റിങ്ങിന്റെ സാദ്ധ്യതകള്‍ നല്ലവണ്ണം ഉപയോഗിച്ച ചിത്രങ്ങള്‍ ആണിതില്‍ അധികവും . ഒറ്റനോട്ടത്തില്‍ ഫോട്ടോ ആണെന്ന് തോന്നിപ്പോകും. അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കി , ഒന്നര വര്‍ഷം കൊണ്ട് തീര്‍ത്ത ചിത്രമാണിതെന്ന് ചിത്രകാരി പറയുന്നുണ്ട് . പഠനം കഴിഞ്ഞു മിച്ചമുള്ള സമയം സര്‍ഗാത്മകതയ്ക്കു വിനിയോഗിക്കുന്ന കൊച്ചു കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

ഇനി ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകളെ നോക്കാം.
കരയാത്ത സൂര്യന്‍ 
കുറച്ചു നുറുങ്ങു കഥകള്‍
അമേയം
SNEHAM

തീര്‍ച്ചയായും തൃപ്തിയുള്ള വായന തരുന്നവയാണ് ഈ ബ്ലോഗുകള്‍

നല്ലൊരു വായനാനുഭവമാണ് കഴിഞ്ഞ രണ്ടാഴ്ച ബൂലോകത്തും നിന്നും കിട്ടിയത് എന്ന് നിസ്സംശയം പറയിപ്പിക്കുന്നതാന് ഈ ബ്ലോഗു കളിലൂടെയുള്ള സഞ്ചാരം. ഇരിപ്പിടം ടീമിന്റെ കണ്ണില്‍ പെടാത്ത ഇനിയും നല്ല ബ്ലോഗുകള്‍ ഈ ബൂലോകത്തുണ്ടാകാം. അത് ശ്രദ്ധയില്‍ പെടുത്തുവാന്‍ നല്ലവരായ വായനക്കാര്‍ ശ്രമിക്കുമല്ലോ. ഇ-എഴുത്ത് വളരുന്നു എന്ന ആശാവഹമായ ഒരു ചുവടു വെയ്പ്പും ഈ ദിവസങ്ങളില്‍ ഉണ്ടായി. കേരളസാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ വച്ച് ഈ മാസം 3 ന് രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കപ്പെടുകയുണ്ടായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അക്ബർ കക്കട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ ശ്രീ.അണ്ടൂർ സഹദേവനായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ. തുടർന്ന് സാഹിത്യ അക്കാദമിയുടെ പരിഗണനയ്ക്കായി ഏതാനും നിർദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. അക്കാദമി മുൻ കൈ എടുത്ത് ബ്ലോഗ് സീരീസുകൾ പ്രസിദ്ധീകരിക്കുക ,ബ്ലോഗെഴുത്ത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ബ്ലോഗ് ക്യാമ്പുകൾ’ സംഘടിപ്പിക്കുക, അക്കാദമി വെബ് സൈറ്റിൽ ബ്ലോഗുകൾ ലിസ്റ്റ് ചെയ്യുക, മികച്ച ബ്ലോഗുകൾക്ക് അവാർഡ് നൽകുക എന്നിവയായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍

ഇതെല്ലാം ബൂലോകം ഹര്‍ഷാരവങ്ങളോടെയാണ് കേട്ടത്.'ഇ'-എഴുത്ത് വയനാലോകത്ത് മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല എന്ന് വിളിച്ചു പറയുന്നതാണ് ഈ പുതിയ മാറ്റങ്ങള്‍. .. ആ മാറ്റം ഉള്‍ക്കൊണ്ട് കൊണ്ടു നമ്മള്‍ എഴുത്തുകാര്‍ നമ്മുടെ കടമകളില്‍ കൂടുതല്‍ ശ്രദ്ധിക്കാം. എഴുത്ത് മെച്ചപ്പെടുത്തുന്ന ഏതു നല്ല നിര്‍ദേശങ്ങളും 'ഇ'- എഴുത്തിനെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കും എന്ന പ്രതീക്ഷയില്‍ കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകട്ടെ. ‘ബൂലോകം’ ‘ഭൂലോകത്തെ’ മാറ്റി നിര്‍ത്താനാവാത്ത എഴുത്ത് ശാഖയായി മാറുന്ന കാലം വിദൂരമല്ല എന്ന പ്രതീക്ഷയോടെ എല്ലാ എഴുത്തുകാര്‍ക്കും നല്ല ഭാവി ആശംസിച്ചു കൊണ്ട്

ഇരിപ്പിടം ടീം 

വായനക്കാരുടെ നിർദേശങ്ങളുംഅഭിപ്രായങ്ങളും irippidamweekly@gmail.com എന്ന -മെയിൽ വിലാസത്തില്‍അറിയിക്കുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.

Sunday, March 10, 2013

സ്നേഹാടനപ്പക്ഷികൾ

വായന : ലക്കം 4


നിന്റെ ആൺതിമിരിന് ഒരു രാവുണർച്ചയുടെയോ മഴയാറലിന്റെയോ വിലയും ആയുസ്സുമേയുള്ളൂ എന്ന് സ്ത്രീജന്യരാഗത്തിലെ ഒരു പഴമ്പാട്ടിലൂടെ ഓരോ പെൺപ്രപഞ്ചവും സ്നേഹപുരസ്സരം ആൺലോകത്തോട് സമർത്ഥിക്കുന്നുണ്ട്. പെണ്ണിന് സുകൃതമായി കിട്ടിയ ഒരീണത്തിൽ, മഞ്ഞിനെയും മഴയെയും നിലാവിനെയും സ്നേഹിച്ച്, തായ്മുറകൾ കൈമാറിയെത്തിയ ആ പാട്ട് പാടുമ്പോഴൊക്കെയും അവൾ  ഉള്ളം തുറന്ന് സ്വയം സമർപ്പിക്കുകയാണ്. 

ആൺകോയ്മയ്ക്ക് വിധേയമാവുക എന്ന പെൺകുലത്തിന്റെ പ്രാകൃതനിയതിയും, പകൽനേരുകളെ നിരാകരിക്കുക എന്ന പ്രണയാന്ധതയുടെ നാട്ടുനടപ്പും കുഴച്ച് പരുവപ്പെടുത്തിയ കുമ്മായക്കൂട്ടിലാണ് നിസർഗ്ഗം ബ്ലോഗിൽ നിസാർ എൻ.വി 'ആകാശം നഷ്ടപ്പെട്ട പറവകൾ' എന്ന കഥയുടെ  ചുവടുപാകിയിട്ടുള്ളത്. അനുരാഗചിന്തയുടെ ജനിതകവൈകല്യമായ ചുറ്റുപാടുകളുടെ നിസ്സാരവത്ക്കരണം എന്ന അത്യാചാരത്തിൽനിന്നും ഞങ്ങളായിട്ടെന്തിന് മാറിനിൽക്കണമെന്ന ചോദ്യമെയ്ത്, കിനാവുകൾ ഇന്ധനമാക്കി, കുറ്റകരമായ ഒരു ഗതിമാറ്റത്തിന് വിധേയരാവുന്ന ഇണപ്പക്ഷികളാണ് ഇവിടെ കഥയുടെ മുമ്പേ പറക്കുന്നത്.

കാലവും മനുഷ്യനും ജീവിതവും പരിസ്ഥിതിയുമെല്ലാം പ്രതിപാദ്യവിധേയമാവുമ്പോഴും കഥയിലുടനീളം ഉജ്ജ്വലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന 'അവൾ' എന്ന പ്രതിഭാസമാണ് ഈ രചനയുടെ നക്ഷത്രശോഭ. ആണെന്ന ചുരുക്കെഴുത്തിൽ സ്വയം തളച്ചിടാനുള്ള അവസരങ്ങൾ ഒന്നുപോലും പാഴാക്കാതെ 'അവൻ' കഥയിലുടനീളം പൗരുഷത്തിന്റെ പതിവുനാട്യങ്ങൾ ചമയ്ക്കുന്നു.  ആൺപോരിമ ആവർത്തിച്ചുറപ്പിക്കാനുള്ള വ്യഗ്രതയിൽ തലതിരിഞ്ഞ വികസനേച്ഛുക്കളുടെ നേർപ്രതീകമായി അവൻ അവളുടെ അഭിലാഷങ്ങളെ പരിഗണിക്കുന്നേയില്ല.

അവളുടെ വിവരക്കേടിനെയും സ്നേഹപ്പേച്ചുകളെയും നിർദ്ദയം കളിയാക്കുമ്പോൾ അവൻ വെറുമൊരു ആണായി ഒതുങ്ങുന്നു. മറുപുറത്ത് ഇഷ്ടമായ് നിറഞ്ഞുപെയ്ത് അവൾ അവനായി മാത്രം ഉരുകുകയും ഉറയുകയും ചെയ്തു. അവന് ആശ്വാസവും അഹങ്കാരവുമായി  അവന്റെ നിലപാടുകളിലേക്കും നിശ്ചയങ്ങളിലേക്കും അവളുടെ ആരാധന നിറഞ്ഞ മിഴികൾ പൂത്തുവിടർന്നു.  ഈ പാരസ്പര്യം തന്നെയായിരിക്കണം അവരുടെ പ്രണയത്തിന് മഴയീണങ്ങൾ നൽകിപ്പോന്നത്. അല്ലെങ്കിലും അവളുടേതുപോലൊരു സമർപ്പിതമനസ്സിനെ ആർക്കാണ് പ്രണയിക്കാതിരിക്കാനാവുക! ആൺകുപ്പായത്തിന്റെ മൊഴിവഴക്കത്തിൽ 'അവളല്ലെങ്കിലും അത്രയേയുള്ളൂ' എന്ന സാമാന്യവത്കരണം പോലും അവളുടെ നിഷ്കപടമായ സ്നേഹത്തിന്റെ പ്രകീർത്തനമായി വായനക്കാരന് അനുഭവേദ്യമാവുന്നതും അതുകൊണ്ടാണ്.  ഒരു കടലോളം സ്നേഹം അവനും അവൾക്കായി കരുതിവച്ചിരുന്നു.

മുന്നറിയിപ്പുകളെ അവഗണിക്കാൻ ഇരുപുറങ്ങളിലും മുദ്രാവാക്യസമാനമായ കാരണങ്ങൾ എമ്പാടും ലഭ്യമാണെന്നിരിക്കെ ആ ഇണക്കിളികൾ പുതുലോകത്തിന്റെ സാധ്യതകൾ അന്വേഷിച്ചത് എങ്ങനെയാണ് തെറ്റാവുക... വിഷാദവും വൈരസ്യവുമാണ് വർത്തമാനത്തെ ബാധിച്ച മഹാരോഗങ്ങളെന്നിരിക്കെ ആവർത്തനപ്പറക്കലിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച ആ യുവമാനസങ്ങളെ കുറ്റപ്പെടുത്തുന്നതെങ്ങനെ... ആപത്സാധ്യതകളിൽ മനമിളകാതെ 'ഒന്നിച്ചിത്തിരി ദൂരമെങ്കിലും' എന്ന ഒരേയിഷ്ടത്തിലേക്ക് ഒരു പുറപ്പാടിനെങ്കിലുമായില്ലെങ്കിൽ അതെങ്ങനെയാണ് പ്രണയമാവുക...



കഥയിൽ നിന്ന് കാര്യത്തിലേയ്ക്ക് വായനയുടെ കാലഭേദം സംഭവിക്കുന്നത് മാംഗ്രൂ കാടുകൾക്ക് മുകളിലെ വിഷപ്പാളികളിൽ വച്ച് പെൺകിളിയുടെ ചിറകുകൾക്ക് ആയം നഷ്ടപ്പെടുമ്പോഴാണ്. മനുഷ്യനെന്ന കറുത്ത പുള്ളി വരുത്തി വെച്ച ഭീകരമായ നഷ്ടങ്ങളിലേക്ക് അവരും നമ്മളും കണ്ണുതുറക്കുന്നതും അപ്പോൾ മാത്രമാണ്. 

മുത്തച്ഛന്റെ കഥാകാലത്തുണ്ടായിരുന്ന കടൽപ്പരപ്പിന്റെ അതാര്യമായ മണലോളങ്ങളിൽ പുകഞ്ഞുവീഴവെ 'എവിടെപ്പോയി കടൽ...' എന്ന അവന്റെ ഭീതിപൂണ്ട ചോദ്യത്തിലേക്ക് പെണ്ണെന്ന 'സ്റ്റഫി'ന്റെ ശക്തിയാർന്ന തേജോരൂപം അവൾ വെളിപ്പെടുത്തുന്നു.  അവന് അമ്പരപ്പായിരുന്നു. 
"കടലിന് പോലും അഹങ്കരിക്കാനാവില്ല ഭൂമിയിൽ, വറ്റിപ്പോയാൽ അതും വെറുമൊരു മരുഭൂമി" 
അതിൽ കൂടുതൽ എന്തിന് പറയേണ്ടിയിരുന്നു. പക്ഷെ ഉള്ളിൽ അണകെട്ടിവച്ച ഒരു കോളിനെ തുറന്നുവിടാതിരിക്കാനാവുമായിരുന്നില്ല അവൾക്ക്.

"അത് ലോകത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ചെയ്യുന്ന ത്യാഗം, അതില്ലാതായാൽ ഈ കടൽ നഷ്ടപ്പെട്ട ഭൂമിയെപ്പോലെയാകും നിങ്ങളും...." ആൺഭാവത്തിന്റെ കൂമ്പൊടിക്കുന്ന മുന്നറിയിപ്പ്... അവളുടെ കൺതീയിൽ ജ്വലിച്ച് ഗർവ്വിന്റെ മേലാടകൾ ഉരുകിയൊലിച്ച് നഗ്നനാവുമ്പോൾ  അക്ഷമനായി അവൻ വേറൊരു പുറപ്പാടിന്റെ ഒളിമറയിൽ മുഖം ഒളിപ്പിക്കുന്നുണ്ട്.

"ഇനിയെങ്ങോട്ട്...? നമുക്ക് തുടർന്ന് പറക്കാനുള്ള ആകാശം കൂടി നീ നഷ്ടപ്പെടുത്തിയിരിക്കുന്നു..." 
"ചുറ്റുപാടുകൾ ഉപേക്ഷിക്കുമ്പോൾ നഷ്ടത്തിലേക്കാണെന്ന് നീ അറിഞ്ഞില്ലായിരുന്നോ...?" കാര്യം ഒന്നൊന്നായി ഉറച്ച് പറയുമ്പോഴും അവൾക്ക്  പ്രിയം തന്നെ അവനോട്... 


പരാജയപ്പെട്ട ഒരു പരീക്ഷണമെങ്കിലും,  ഉത്തരം അടക്കം ചെയ്ത ഒരുപാട് ചോദ്യങ്ങൾ മറുപാതിയിലെ മനുഷ്യകുലത്തിന് സമർപ്പിച്ചുകൊണ്ടാണ് 'ആകാശം നഷ്ടപ്പെട്ട പറവകൾ' ഇരുളിമയെത്തുന്നതും കാത്ത് കഥാവശേഷരാവുന്നത്. പ്രണയവും യുദ്ധക്കൊതിയും മുതൽ കുടുംബബന്ധങ്ങളും വികസനമോഹങ്ങളും വരെ, രാസശാലകൾ മുതൽ പരിസ്ഥിതി ആഘാതങ്ങൾ വരെ... 
ചോദ്യങ്ങളുടെ കാരമുള്ളുകൾ...! 
അവരവരെയെങ്കിലും സ്നേഹിക്കാനാവുന്ന ഒരു കാലത്ത് ഇവയ്ക്കെല്ലാം ഒരു പുനർവ്യാകരണം ആവശ്യമായേക്കും.      

കഥയുടെ ഒടുവിൽ തുടർച്ച എന്ന പേരിൽ കൊടുത്ത വസ്തുതാവിശദീകരണം കഥയുടെ തുടർവായനയ്ക്ക് താഴിട്ടു എന്നതാണ് ഈ കഥയുടെ അപാകതയായി ചൂണ്ടിക്കാണിക്കാനുള്ളത്.  ഈയൊരു പശ്ചാത്തലത്തിലാവണം ചിലരെങ്കിലും ലേഖനം എന്ന രീതിയിൽ കഥയെ  വിലയിരുത്തിയത്. ആശയവിശദീകരണത്തിന് കഥാശരീരത്തിലെ ഓരോ ഇന്ദ്രിയത്തെയും ഇത്രയേറെ ഉപയോഗപ്പെടുത്തിയ ഒരു കഥ ഈയടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അയത്നലളിതമായ ശൈലിയിൽ മികച്ച കയ്യൊതുക്കത്തോടെ നിസാർ മനോഹരമായി തന്റെ ദൗത്യം നിർവ്വഹിച്ചിരിക്കുന്നു. കമന്റ് ബോക്സിൽ റസ് ല സാഹിർ രേഖപ്പെടുത്തിയതുപോലെ പെണ്മനസ്സിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം കഥയെ ജീവസ്സുറ്റതാക്കുന്നു. 

കലാസാഹിത്യരൂപകങ്ങൾക്ക് മനസ്സിനെ വിമലീകരിക്കുക എന്ന 'കഥാർസിസ്' നിർവ്വഹിക്കാനാവുമെങ്കിൽ ഒട്ടേറെ മാലിന്യങ്ങളെ പുറന്തള്ളാൻ 'ആകാശം നഷ്ടപ്പെട്ട പറവകൾ'  ഉപയുക്തമായേക്കും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിരവധി പഠനങ്ങളും വസ്തുതകളും നിറഞ്ഞ ഒരു ലേഖനം സംഭവിപ്പിക്കുന്നതിനേക്കാൾ വലിയ ഒരു ഞെട്ടൽ ഈ കഥ അനുഭവിപ്പിക്കുന്നു. കഥയിലെ  സ്നേഹപ്പക്ഷികൾ തുടങ്ങിവച്ച വിചലിതവിപ്ലവം പരാജയമായിരുന്നില്ല എന്ന് കാലം വിലയിരുത്താതിരിക്കില്ല. ജലവും വായുവും തോറ്റുപോയാൽ പിന്നെയെന്തിനാണൊരു ഭൂമി...


 =============================================================

Saturday, March 2, 2013

ബ്ലോഗെഴുതുന്നത് നേരംപോക്കിനുവേണ്ടിയാണ് ! വലിയ സാഹിത്യമൊന്നും പ്രതീക്ഷിക്കരുത് !!


'ഞാൻ ബ്ലോഗെഴുതുന്നത് നേരംപോക്കിനുവേണ്ടിയാണ് ! ഇവിടെനിന്ന് വലിയ സാഹിത്യമൊന്നും പ്രതീക്ഷിക്കരുത് !!' – പലപ്പോഴും വിമർശനങ്ങൾക്കു നേരെയുള്ള ബ്ലോഗെഴുത്തുകാരുടെ സ്ഥിരം പ്രതിരോധകവചമാണ് വരികൾ...

ആത്മപ്രകാശനത്തിനുള്ള  ഉപാധി എന്ന നിലയിൽ ബ്ലോഗെഴുതുമ്പോൾ  ഈ വാദഗതി ഒരു പരിധിവരെ ശരിയാണ്. എന്നാൽ ബ്ലോഗെഴുതുന്നത്  'മറ്റുള്ളവർക്ക്  വായിക്കാൻ കൂടിയാണ്' എന്നതും പരമപ്രധാനമായ വസ്തുതയാണ്തന്റെ ബ്ലോഗ് വായിക്കാനെത്തുന്നവർക്ക് കഴിവിന്റെ പരമാവധി  ഉപയോഗിച്ച്  ഏറ്റവും നല്ലത്  നൽകുക എന്നത് ബ്ലോഗറുടെ  ഉത്തരവാദിത്വമാണ്.

ചില ബ്ലോഗുകളിലൂടെ കടന്നുപോയപ്പോൾ ഇരിപ്പിടം  ടീമിന് തോന്നിയത് ആമുഖമായി പറഞ്ഞതാണ്. എത്രയും വേഗം പോസ്റ്റുകൾ എഴുതി നിറയ്ക്കുക എന്ന ലാഘവത്വത്തോടെയുള്ള രീതി പല ബ്ലോഗുകളിലും കാണാനാവുന്നു. എഴുതിയും, വായിച്ചും, പലതവണ തിരുത്തിയും തന്റെ ഓരോ പോസ്റ്റും മികവുള്ളതാക്കാൻ ബ്ലോഗെഴുത്തുകാർ പരമാവധി ശ്രമിക്കേണ്ടതുണ്ട്. എണ്ണമല്ല, ഗുണമാണ് പ്രധാനം എന്ന തിരിച്ചറിവിലേക്ക് അവർ വളരേണ്ടിയിരിക്കുന്നു.

വിർശനവിധേയമാവേണ്ട പോസ്റ്റുകൾ പലതും ശ്രദ്ധയിൽപ്പെട്ടെങ്കിലും അവ അക്കമിട്ട്  ഇവിടെ പറയുന്നില്ല. അവയ്ക്കിടയിൽ 'മാതൃകാപരം' എന്നു തോന്നിയ ഏതാനും പോസ്റ്റുകളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

 വായനക്കാർക്കും കഥക്കുമിടയിൽ കഥാകൃത്തിന് സ്ഥാനമില്ല. കഥാകൃത്ത് വായനയിൽ ഇടപെടുന്നത് അത്ര നല്ല പ്രവണതയുമല്ല. എന്നാൽ സിയാഫ് അബ്ദുൾ ഖാദിറിന്റെ കഥ വണ്ടിയിലെ ഗുരു അത്രതന്നെ ലഘു എന്ന കഥയുടെ വായനയിൽ കഥാകൃത്തിന് ഇടപെടേണ്ടി വരുന്നു. അസ്വാഭാവികമായ കാര്യങ്ങൾ എന്നും, അലസമായ എഴുത്ത് എന്നും തോന്നുന്ന രീതിയിൽ എഴുതി, സമകാലിക ജീവിതസമസ്യകളുടെ അഴിച്ചെടുക്കാനാവാത്ത കുരുക്കുകൾ ഒരു തെരുവിന്റെ ആവിഷ്കാരത്തിലൂടെ ഈ കഥ വായനക്കാർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു.

ലോകം ഒരു പക്ഷിക്കൂടുപോലെ കാണുകയും സമസ്ത ചരാചരങ്ങളെയും ഒരു കുടുംബമായി പരിഗണിക്കുകയും ചെയ്ത മഹാദർശനങ്ങൾ ഇന്ന് കാഴ്ചബംഗ്ളാവുകളിൽ തുരുമ്പെടുക്കുകയാണ്. ജീവിതവിജയം കൊയ്യാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങൾ അവരെ ദർശനങ്ങളുടെ വെളിച്ചത്തിൽ നിന്നും ഒരുപാട് അകലെ ഏതോ ഇരുണ്ട ഗുഹാപഥങ്ങളിൽ എത്തിച്ചിരിക്കുന്നു.ഹൃദയവിശുദ്ധി സൂക്ഷിക്കുന്ന ചുരുക്കം ചിലരാവട്ടെ നിരന്തരം തോൽവികൾ ഏറ്റുവാങ്ങി പരാജയമെന്ന ദിനചര്യയിൽ ഏകാകികളായി മാറുന്നു. മഹേഷ് വിജയന്റെ വിശ്വം ഭവത്യേക നീഢം എന്ന കഥയിൽ ദുരമൂത്ത മനുഷ്യന്റെ കരാളഹസ്തങ്ങളിൽ പ്രകൃതിയും ചരാചരങ്ങളും പിടയുന്നത് അനുഭവിക്കാം. 

ഹൃദയത്തിലൂടെ ഉറുമ്പുകൾ അരിച്ചിറങ്ങുന്നതുപോലെയൊരു വായനാനുഭവമാണ് റിനി ശബരിയുടെ വർഷമേഘത്തിനകലേയിലെ 'ഉറുമ്പുകൾക്ക് പറയാനുള്ളത്' എന്ന കഥ. വിധവയാകുമ്പോൾ നേരിടേണ്ടിവരുന്ന ബാഹ്യവും ആന്തരികവുമായ സംഘർഷങ്ങൾ ഭംഗിയായി ഒരു ചിത്രം പോലെ ഇവിടെ പകർത്തിയിരിക്കുന്നു

ഏറെക്കാലത്തിനുശേഷം മഞ്ജു നവനീതിന്റെ കുറിഞ്ഞി എന്ന ബ്ലോഗിവന്ന  കഥയാണ് 'ദൈവമേ!... കൈതൊഴാം..'  വാര്‍‍ദ്ധക്യം ബാധിച്ചെങ്കിലും പെപ്രായം കൂടിയതിനാസര്‍വീസിൽതുടരേണ്ടിവരുന്ന ഒരു യു ജി സി അധ്യാപകന്റെ മാനസിക സംഘര്‍ഷം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന നല്ല കഥയാണ് 'ദൈവമേ കൈതൊഴാം'

ജീവിതത്തിൽ കാണുന്ന സംഭവങ്ങൾ കഥയാക്കുമ്പോൾ  അവ വിഷയത്തിലെ സ്ഥിരം ചേരുവകളിൽ നിന്നും  മാറി സഞ്ചരിച്ചാൽ മനോഹരങ്ങളായ കഥാശിൽപ്പങ്ങളുണ്ടാവും. ഗണത്തിപ്പെടുത്താവുന്ന ഒരു കഥയാണ് ശ്രീജിത്ത്മൂത്തേടത്തിന്റെ സാഹിത്യസദസ്സിലെ 'ഒബ്സർവേഷൻ'. രസച്ചരടുപൊട്ടാതെയുള്ള അവതരണം കഥയുടെ സവിശേഷതയായി എടുത്തുപറയാവുന്നതാണ്.

'ഉപേക്ഷിക്കപ്പെടുന്ന കാലം ഭാവഭേദങ്ങളില്ലാതെ മറ്റൊരു കാലി ഒട്ടിച്ചേരും, ഇനിയുമിനിയും തട്ടിക്കളിക്കപ്പെടാന്‍‍...‘  വാക്കുകൾ എടുത്ത് അമ്മാനമാടി നല്ലൊരു കഥയിലൂടെ മുത്തശ്ശനിലൂടേയും ചെറുമകനിലൂടേയും വളർത്തിയെടുത്ത ജീവിതനിരീക്ഷണം ഇലഞ്ഞിപ്പൂക്കളുടെ കല്‍പ്പാന്തകാലം എന്ന കഥയി‍.

നമ്മുടെ ചുറ്റുപാടും നടക്കുന്നത് ഇതൊക്കെത്തന്നെയല്ലേ എന്ന് വായനക്കാരെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു കഥയാണ് റഷീദ്‌ തൊഴിയൂരിന്റെ ഇന്ദ്രധനുസ്സിലെ 'പെയ്തൊഴിയാതെ'. നേർരേഖയിൽ പറഞ്ഞതുകൊണ്ട് ഒട്ടും ദുർഗ്രാഹ്യമാവാതെ നല്ല വായന പ്രദാനം ചെയ്യുന്നുണ്ട് കഥ

എകാന്തതയെപ്പറ്റി അതനുഭവിക്കുന്നവര്‍ക്കേ മനസ്സിലാവൂ. ജീവിതത്തി ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർ സഹജീവികളുമായി ഇടപഴകുവാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന കഥയാണ് റോസിലി ജോയിയുടെ 'റോസാപ്പൂക്കളി' ലെ പുതിയ കഥയായ ഗോപാലകൃഷ്ണൻ പത്ത് ബി. വായനയിലൂടെ ഒഴുകിനീങ്ങുവാന്‍ പ്രേരിപ്പിക്കുന്ന എഴുതിത്തെളിഞ്ഞ എഴുത്തുകാരിയുടെ കൈയ്യടക്കം ഇവിടെ അനുഭവിക്കാം. 

അധികമാരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗാണ് അനിത കാപ്പാടന്‍ഗോവിന്ദന്റെ ഓളങ്ങള്‍.  കണ്ണൂരിന്റെ തനതായ നാട്ടുഭാഷയിൽഒരു കുഞ്ഞുമനസ്സിന്റെ കുതൂഹലങ്ങളും, മതിയായ കാരണങ്ങൾക്കായാലും കുഞ്ഞുങ്ങളെ ശിക്ഷിക്കേണ്ടിവരുമ്പോൾ അവരുടെ കണ്ണുകളോടൊപ്പം മാതാപിതാക്കളുടെ മനസ്സിലുണ്ടാവുന്ന നനവും ഹൃദ്യമായി ആവിഷ്കരിക്കുന്നു

പല കവിതകളും വായിക്കുമ്പോ ആശയം മനസ്സിലാവാതെ വായനക്കാർ അന്തംവിട്ടു നിൽക്കാറുണ്ട്. ചില കവികൾ അത് വിശദീകരിച്ച് വായനക്കാരന്റെ ആസ്വാദനതലത്തെ ചോദ്യം ചെയ്യാറുമുണ്ട്. എന്നാൽ ഇവിടെ മനോഹരമായി ഒരു കവിത എഴുതി അതിൽ താൻ എന്തർത്ഥമാക്കുന്നു എന്ന് കവയിത്രി വിശദീകരിക്കുമ്പോൾ അത് കവിതയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. ആശാചന്ദ്രന്റെ  മൺചിരാതുകള്‍ എന്ന ബ്ലോഗിലെ ദിവ്യസ്നേഹത്തിനു സമർപ്പണം എന്ന കവിത, പരസ്പരം കണ്ടിട്ടില്ലാത്ത, അക്ഷരങ്ങളിൽക്കൂടി മാത്രം പരിചയപ്പെട്ടവരുടെ നിഷ്കളങ്കപ്രണയത്തെക്കുറിച്ച് പറയുന്നു

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. കലാലയജീവിതം കഴിഞ്ഞ്, ജീവിതത്തിന്റെ തിരക്കുകളി  നാം എല്ലാം മറക്കും, ഇവിടെ ജീവിതവിജയത്തിലെ വഴികാട്ടികളായ ഗുരുനാഥൻമാരെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് തള്ളാതെ എന്നും മനസ്സികാത്തുസൂക്ഷിക്കുന്ന ഡോക്ടർ മനോജ് കുമാറിന്റെ ഹൃദയവിശുദ്ധി തൊട്ടറിയാനാവുന്നു. ഇതും ഒരു ഗുരുദക്ഷിണ തന്നെ. വെള്ളനാടന്‍ഡയറിയിലെ ഒരു നല്ല പോസ്റ്റ്- ഗുരുദക്ഷിണ

മലയാള കവിതകൾക്കായുള്ള ഒരു റഫറന്‍സ്‌പേജാണ് പുലർകാലകവിതകൾ  എന്ന ബ്ലോഗ്. ഓർമ്മകൾക്ക്പഴക്കവും മരണവുമില്ലെന്ന് നാവിൽ തൊട്ടറിയിക്കുന്ന തേനൂറും കവിതകൾക്ക്മികച്ച ആലാപനങ്ങളിലൂടെ ആസ്വാദനം നൽകുകയാണ് ഇവിടെ. മുന്നൂറിന്റെ നിറവിൽ നിൽക്കുന്ന പുലർക്കാലത്തിലേയ്ക്കൊരു സന്ദർശനം ഒട്ടും നിരാശപ്പെടുത്തുകയില്ല. മലയാള കവിതാസ്നേഹികളെ തൃപ്തിപ്പെടുത്തുന്ന ഉദ്യമത്തിന്  അനിൽകുമാറിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു...

ഓരോ വേട്ടക്കാരനും ഇരയായി മാറേണ്ടതുണ്ട് എന്നത് അനിവാര്യമായ പ്രകൃതിനിയമമാണ്. ഇനിയൊരാളും ഇരയാവരുതെന്ന സദാചാരചര്യകളിലേക്ക്  മറ്റുള്ളവരെ നയിക്കുന്നവർക്കുപോലും പാളം തെറ്റിപ്പോവുന്നു. ആരും അംഗീകരിക്കാത്ത ഒരു സത്യത്തിന്റെ മൂടുപടം വലിച്ചു കീറുന്ന ഒരു നല്ല കവിതയാണ് ഉസ്മാൻ കിളിയമണ്ണിലിന്റെ 'ഗസലിലെ' അവരുടെ തീര്‍പ്പുകള്‍.

"നൂറ്റി അൻപത്തിയാറാമത്തെ പേജും വായിച്ചു തീർന്നിരിക്കുന്നു. ദീനിശ്വാസത്തോടെ, മനസ്സുതൊട്ട ആനന്ദത്തോടെ ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു. പറഞ്ഞു തീർന്ന ചരിത്രങ്ങളും, നടന്നു കയറിയ കുന്നുകളും, ന്നിറങ്ങിയ താഴ്വരകളും മാത്രമായിരുന്നില്ല വായനയ്ക്കൊടുവിഎന്നിലവശേഷിച്ചത്. ഇവയെല്ലാം സസൂക്ഷ്മം കോത്തെടുത്ത മനോഹരമായ ഭാഷയും, ശൈലിയും മനസ്സിൽ ഓളം വെട്ടിനിൽക്കുന്നു. ഖലീജിബ്രാന്റെ തൂലികത്തുമ്പിലെ ഭാഷാപ്രയോഗങ്ങപോലെ, വായനക്കാരനെ പിടിച്ചിരുത്തുന്ന നിരവധി മുഹൂത്തങ്ങൾ മരുഭൂമിയുടെ ആത്മകഥയിമുസഫഅഹമ്മദിന്റെ കയ്യൊപ്പായി പതിഞ്ഞു കിടക്കുന്നു..." - മുസഫ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥയിലൂടെ ജെഫു ജൈലാഫ് നടത്തിയ നല്ലൊരു വായന അദ്ദേഹത്തിന്റെ ബ്ലോഗായ 'ചേരുന്നിട'ത്തില്‍ - പുസ്തകത്താളിലെ മണല്‍മടക്കുകളിലൂടെ


യാത്രപ്പാട്ടികല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രവിശ്വഗ്രാമങ്ങളിസഞ്ചരിക്കുകയായിരുന്നുവിനയചന്ദ്രഒറ്റയ്ക്കായിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടലിൽ നിന്നു പഠിച്ച് ലോകത്തിനു തന്ന സന്ദേശം 'ഒറ്റയ്ക്കിരിക്കാതെ കൂട്ടുകാരാ, തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങ' എന്നായിരുന്നല്ലോ. നമ്മെ വിട്ടുപിരിഞ്ഞ പ്രിയകവി ഡി.വിനയചന്ദ്രനെക്കുറിച്ച് ലഘുവായ ഒരു അനുസ്മരണം, മലയാളകവിതയിലെ വിനയചന്ദ്രിക എൻ.ബി.സുരേഷിന്റെ കിളിത്തൂവൽ എന്ന ബ്ലോഗിൽ.

'അടിയൻ ലച്ചിപ്പോം' എന്ന മട്ടിൽ നിരൂപക-സഹൃദയ ലോകം അന്ധമായി പിന്താങ്ങുന്നതുകൊണ്ടാവാം ചില വിഗ്രഹങ്ങൾ വാനോളം വളരുന്നത് എന്ന് വായനക്കാർക്ക് തോന്നുന്നവിധം എം.ടി.യുടെ രണ്ടാമൂഴത്തെ വിമർശനവിധേയമാക്കുന്ന നല്ലൊരു പഠനം യുഗാവസാനത്തിന്റെ രണ്ടാമൂഴം എന്ന പേരിൽ കേളികൊട്ടിൽ വായിക്കാം. ഇരാവതി കാർവേയുടെ 'യുഗാന്ത'യിലെ ആശയങ്ങളോട് രണ്ടാമൂഴത്തിലെ ചിത്രീകരണങ്ങൾക്കുള്ള സാമ്യം ഇവിടെ ആർ.എസ്. കുറുപ്പ് തുറന്നുകാണിക്കുന്നു.

നമ്മുടെ ബ്ലോഗിലെ വിഡ്ജെറ്റുകളിചിലത് സ്ക്രോള്‍ ചെയ്യിക്കുന്നത് വിഡ്ജെറ്റിനു പ്രത്യേകശ്രദ്ധ കിട്ടുവാനും, സ്ഥലം ലാഭിക്കുവാനും സാധിക്കുന്ന ഒരു കാര്യമാണ്ബ്ലോഗിങ്ങ് സംബന്ധിച്ച നൂതന ആശയങ്ങൾ ലഭിക്കുവാൻ നൗഷാദ് വടക്കേലിന്റെ മലയാളം ബ്ലോഗ് ഹെൽപ്പ് സന്ദർശിക്കുക

ഓസോൺപാളികളുടെ അപ്പുറത്തുനിന്ന് മരണദൂതുമായി വരുന്ന മാലാഖയോടൊപ്പം നാം യാത്ര പോവുമ്പോൾ നമുക്കേറെ പ്രിയതരമായിരുന്ന ഭൂമിയെ അത്രവേഗം നിഷേധിക്കാനാവുമോ... മരണശേഷം പുതിയൊരു ലോകവും കാലവും നമ്മെ കാത്തിരിക്കുന്നുവോ... തുടങ്ങി ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് എഴുത്തുകാരന്റെ ഭാവന നൽകുന്ന ഉത്തരങ്ങളാണ് കൽപ്പകഞ്ചേരി ക്രോണിക്കിൾസിലെ നീലവെളിച്ചം എന്ന പോസ്റ്റ്.

"നിനക്ക് എന്ത് വരം വേണം എന്ന് ചോദിക്കുന്ന ദൈവത്തോട് എന്റെ ബാല്യകാലം തിരികെ വേണം എന്ന് പറയാൻ, സംഭവിക്കില്ല എന്ന് അറിഞ്ഞിട്ടും വെമ്പലോടെ കാത്തിരിക്കുന്ന ഒരു കുട്ടിക്കുറുമ്പൻ‍." രഞ്ജിത്ത് ഗുരുവായർസ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. വിരലിലെണ്ണാവുന്ന പോസ്റ്റുകൾമാത്രമാണ് ബ്ലോഗിലുള്ളത്, എന്നാൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മക്കുറിപ്പുകളും അനുഭവങ്ങളുമാണ് അവയിൽ മിക്കതും. കൽക്കട്ടയും കൂട്ടുകാരനും എന്ന പോസ്റ്റ് ഒരു കൽക്കട്ട കാലഘട്ടത്തിന്റെയും ഒരു കുട്ടിയുമായുള്ള ഓൺലൈൻസൗഹൃദത്തിന്റെയും ഹൃദ്യമായ ഓർമ്മയാണ്. തികച്ചും ഗൗരവമായി എഴുത്തിനെ കാണാത്തതുകൊണ്ടാവാം, മിനുസമില്ല എഴുത്തിന്. എന്നാൽ അരികും മൂലയും ചെത്തിക്കളഞ്ഞു നോക്കിയൽവളരെ ഭംഗിയായി എഴുതാൻ കഴിവുള്ള ഒരാളാണ് രഞ്ജിത്ത് എന്ന് ബോധ്യമാവും.

"എപ്പോഴെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ, ഒരു കുഞ്ഞുപോലും നോക്കാതിരിക്കുന്ന രാത്രിയുടെ അന്ത്യയാമത്തില്‍ അമ്പിളി അമ്മാവന്‍ മേഘക്കീറുകള്‍ക്ക് പിറകില്‍ഒളിച്ചിരുന്നെന്താണ് ചെയ്യുന്നതെന്ന്?" ദിലീപിന്റെ ശ്രുതി എന്ന ബ്ലോഗിലെ കവിതയെന്നോ കഥയെന്നോ തരംതിരിക്കാനാവാത്ത ഒരു ചോദ്യമാണിത്. എന്നാഅതിലെതന്നെ 'പടിയിറക്കം' ഒരു വിടചൊല്ലലിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന നല്ലൊരു കവിതയാണ്.

"വാക്കുക തൂക്കിനോക്കിയാതൂക്കിലേറ്റപ്പെട്ടവരേക്കാഭാരം കാണും... ഭാവങ്ങഅളന്നു നോക്കിയാതുറുങ്കിലടയ്ക്കപ്പെട്ടവരേക്കാരോഷം പുകയും..." ഭാവസാന്ദ്രമായ മികച്ച കവിതയാണ് ആറങ്ങോട്ടുകര മുഹമ്മദിന്റെ നിഴൽവരകൾ ബ്ലോഗിലെ തൊടുന്നവരും വാടുന്നവരും .

തൃശൂർ വച്ച് 2013 ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ദേശീയ പുസ്തകപ്രദർശനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു. മാർച്ച് 3ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ദേശാന്തരങ്ങൾ കടന്ന് മലയാളം എഴുത്തും വായനയും പടർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും നിസ്തുലമായ പങ്കു വഹിക്കുന്ന ബ്ലോഗ് പ്രസ്ഥാനത്തെ കേരള സാഹിത്യ അക്കാദമി വളരെ ഗൗരവത്തോടെ കാണുന്ന അവസരത്തിൽ കഴിയുന്നത്ര ബ്ലോഗർ സുഹൃത്തുക്കൾ പ്രസ്തുത ദിവസം തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.


സർഗാത്മകവും, നർമ്മപ്രധാനവും, ഗൗരവമുള്ളതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബൂലോകത്തെ എഴുത്തുകാര്‍  പ്രാഗല്‍ഭ്യം തെളിയിച്ചുവരികയാണ്‌. എന്നാല്‍ മുകളില്‍ പ്രതിപാദിച്ചതുപോലെ, തനിക്കുമുന്നില്‍ ഒരു വായനാസമൂഹമുണ്ടെന്ന പരിഗണന തുലോം കുറവായിപ്പോകുന്നു എന്നതാണ് പ്രധാനമായി കണ്ടുവരുന്ന ഒരു ന്യൂനത. വരുംനാളുകളില്‍ പ്രസിദ്ധീകരിക്കുന്ന രചനകളില്‍ ഈ കുറവ് പരിഹരിക്കാന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ,

ഇരിപ്പിടം ടീം.



വായനക്കാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന -മെയിൽ വിലാസത്തില്‍ അറിയിക്കുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.