പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം 32. Show all posts
Showing posts with label ശനിദോഷം ലക്കം 32. Show all posts

Saturday, April 14, 2012

ഇരിപ്പിടം വായനക്കാര്‍ക്ക് വിഷു ആശംസകളോടെ...

 വിഷു ദിനം ഇരിപ്പിടത്തിന്റെ വായനക്കാർക്കായി സമർപ്പിക്കട്ടെ...

വിഷു; എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്നത് നാണയങ്ങളുടെ  കിലുകിലാരവമാണ്.. ഒപ്പം കുട്ടിക്കാലവും.. രാവിലെ അമ്മ കണ്ണുപൊത്തിച്ച് പ്രാർത്ഥനാ മുറിയിൽ എത്തിക്കുമ്പോൾ, കണ്ണു തുറക്കാൻ ആവശ്യപ്പെടുമ്പോൾ... കാണൂന്ന കാഴ്ച..ഇപ്പൊഴും മനസ്സിൽ... ത്രിമൂർത്തികളൂടേയും,ശ്രീകൃഷ്ണന്റേയും ചിത്രങ്ങൾക്ക് മുമ്പിൽ, വലിയ കണിപ്പാത്രത്തിൽ മാങ്ങയും , ചക്കയും, മറ്റ് ഫലമൂലാദികളും, ഒരു ഭാഗവതവും അതിന്റ് പുറം ചട്ടയിൽ ഒരു സ്വർണ്ണ മാലയും.. പിന്നെ നാണയത്തുട്ടുകളും... കൈകൂപ്പി തൊഴുത് തിരിഞ്ഞു  നടക്കുമ്പോൾ അമ്മ തരുന്ന ആദ്യ വിഷുകൈ നീട്ടം, പിന്നെ അച്ഛൻ , അപ്പൂപ്പൻ, അമ്മാവൻ, അമ്മാമ,  ബന്ധുജനങ്ങൾ..... പിന്നെ ഒരു ഓട്ടമാണ്. കളിമൺ കുടുക്കയിൽ അത് നിക്ഷേപിക്കാൻ.... രണ്ട് നാൾക്കകം കുടുക്ക പൊട്ടിക്കും സഹോദരീ സഹോദർന്മാരിൽ ആർക്കാണു കൂടുതൽ പണം കിട്ടിയെന്നറിയാൻ... അതൊക്കെ ഒരു സുവർണ്ണകാലം തന്നെ . വിഷുവിനെക്കുറിച്ച് പറയാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ പലതും എച്മൂക്കുട്ടി    എന്ന കല ഒരു പോസ്റ്റിൽ എഴുതിക്കണ്ടു . അതിവിടെ  ചെറിയ വ്യത്യാസത്തോടെ പകർത്തട്ടെ.......

വിഷു എന്ന വാക്കിന് സംസ്കൃതത്തിൽ തുല്യം എന്നാണത്രെ   അര്‍ഥം. രാവും പകലും ഒരുപോലെ, ഒരേ സമയമാകുന്നത്, അതായത് പന്ത്രണ്ടു മണിക്കൂർ ആവുന്നത് എന്നർത്ഥം.(EQUINOX- രാവിനും പകലിനും തുല്ല്യദൈർഘ്യം)    ചിങ്ങം ഒന്നാം തിയതിയാണ് മലയാളിയുടെ പുതുവർഷാരംഭമെങ്കിലും വിഷുവിന്റെ അന്നു കാണുന്ന സമൃദ്ധിയുടെ കണി ഐശ്വര്യമായ് നമ്മൾ വിശ്വസിയ്ക്കുന്നു...പണ്ട് വിഷു ദിനത്തിൽ ജന്മിന്മാർ-തമ്പുരാൻ - അടിയാളന്മാർക്ക് നാളികേരം, നെല്ല്, എണ്ണ തുടങ്ങിയവ സമ്മാനമയി നൽകുന്നൂ. അവ വാങ്ങിയാൽ അദ്ദേഹത്തിന്റെ കീഴിൽ ആ കാർഷികവത്സരം മുഴുവൻപണി ചെയ്യാൻ അവർ ബാദ്ധ്യസ്ത്ഥരാണു. ഈ അവകാശം വാങ്ങുന്നതിന് ‘വിഷുവെടുക്കുക ‘എന്ന് പറയുന്നൂ .    
നമ്മുടെ പഴയ കല കാര്‍ഷിക സംസ്കൃതിയുടെ ഒരു ഉത്സവമാണ് വിഷു പുതു വിളകള്‍ . എല്ലാം കണിയൊരുക്കാനായി സജ്ജീകരിച്ച് , അതിരാവിലെ ആ സമൃദ്ധി കണികണ്ടുണരുന്ന നന്മ. വര്‍ഷം മുഴുവനുള്ള നിരവിനെയാണ് പ്രതീകാല്‍മകമായി കാണുന്നത്. എല്ലാവര്‍ക്കും വയറു നിറയെ ഭക്ഷണം ഉണ്ടാവുക, ധരിക്കാന്‍ വസ്ത്രമുണ്ടാവുക, ചെലവാക്കാന്‍ ധനമുണ്ടാവുക എന്നതൊക്കെ ഒരു വിദൂര പ്രതീക്ഷയായി കണ്ടിരുന്ന ജനതയുടെ സ്വപ്ന ദൃശ്യമായിരിക്കാം ആദ്യത്തെ വിഷുക്കണിയുണ്ടാക്കിയത് . അല്ലെങ്കില്‍ അടിയലരെ വിലക്കെടുക്കുന്ന തമ്പുരാക്കന്മാരുടെ ഒരു ബുദ്ധിവിലാസമായും ചിന്തിച്ചെടുക്കാം . എന്റെ നേരിയോരോര്‍മയില്‍ അത്തരം അടിയാളന്മാര്‍ എന്റെ തരവാട്ടിലുമുണ്ടായിരുന്നു. അതില്‍പ്പെട്ട നാല് അടകുടിക്കാര്‍ ഇന്നും ഞങ്ങളുടെ വസ്തുക്കള്‍ക്ക്  താഴെ ഇപ്പോഴും സമ്പല്‍സമൃദ്ധിയോടെ ജീവിക്കുന്നൂ എന്നത്  നല്ല കാര്യം തന്നെ...


ഇപ്പോൾ കുറച്ചു പേരെങ്കിലും വിഷു സ്വപ്നം സാക്ഷാത്ക്കരിച്ചിട്ടുണ്ട്.  നല്ല ഭക്ഷണവും വസ്ത്രവും ചെലവാക്കാൻ ധനവും പലരുടേയും കൈവശമുണ്ട്. അതു കൂടുതൽ കൂടുതൽ ആൾക്കാർക്കും ഉണ്ടാകട്ടെ എന്നും കണികാണുമ്പോൾ നമുക്ക് ആശിയ്ക്കാം. കൂട്ടത്തിൽ വേരറ്റ്  വിട്ട് പോകുന്നകൈ നമ്മുടെ കാർഷിക സമൃദ്ധിയെ തിരിച്ചു പിടിയ്ക്കേണ്ടതല്ലേ എന്നും ആലോചിയ്ക്കാം.  എല്ലാവർക്കും വിഷുവെന്നതു പോലെ അതും എല്ലാവരും ചേർന്ന് തിരിച്ചു പിടിയ്ക്കേണ്ടതുണ്ട്. സമ്പല്‍ സമൃദ്ധിയുടെ നല്ലൊരു നാളെയെ നമുക്ക് ഇന്ന് കണികണ്ടുണരാം എല്ലാവർക്കും ഞങ്ങളൂടെ വിഷുദിനാശംസകൾ...

കൊന്നപ്പൂ പൂത്തു നില്‍ക്കുന്ന തൊടിയും തൂക്കണാംകുരുവിയുടെ പാട്ട് തേടിയലഞ്ഞ പാടവരമ്പും എല്ലാം  നിറഞ്ഞ  മറ്റൊരു വിഷുക്കാലം കൂടി മലയാളിയുടെ ഗൃഹാതുരതയെ ഉണര്‍ത്തുന്നു. ബ്ലോഗ്‌ യാത്രയില്‍ കണ്ട  ഒരു വിഷുസ്മരണ,   എന്റെ തോന്നലുകള്‍ എന്ന ബ്ലോഗിലെ ഒരു പ്രവാസിയുടെ ഓര്‍മയിലെ വിഷു 


തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇറങ്ങിയ മലയാള സിനിമയാണ് പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം . അതില്‍ രേവതി പറയുന്ന ഒരു ഡയലോഗ് സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള  ഒരാളും  മറക്കാനിടയില്ല.  "അങ്കമാലിയിലെ പ്രധാനമന്ത്രി ആണ് എന്റെ അമ്മാവന്‍ "  എന്ന് ..ഒട്ടേറെ  തമാശ നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ് ആ സിനിമ . അത് പോലെ രസകരമായ ഒരനുഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ്  അങ്കമാലിലെ രാജകുമാരി എന്ന പേരില്‍ ബൂലോകത്തെ ഡോക്റ്റര്‍ ആയ ശ്രീ ജയന്‍ ഏവൂര്‍ എഴുതിയ കഥ ..രഞ്ജിനി ഹരിദാസ്‌ പെട്ടെന്നൊരു ദിവസം മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ വള്ളുവനാടന്‍ ഭാഷയോ നങ്ങ്യാര്‍ ഭാഷയോ സംസാരിച്ചു തുടങ്ങിയാല്‍ എന്താകും കേള്‍ക്കുന്നവര്‍ക്കുണ്ടാകുന്ന അമ്പരപ്പ് ? അത്തരം ഒരു സ്ത്രീ കഥാപാത്രത്തിലൂടെ ഗൃഹസ്തനായ ഒരു യുവാവിന്റെ കോളേജു പഠന കാലം ഉരുക്കഴിക്കുന്ന  അങ്കമാലിലെ രാജകുമാരി മിനിമം ഗ്യാരണ്ടിയുള്ള ഒരു നേരം പോക്കാണ് .


തൂവല്‍ പിറവി //വെഡിക്കഥകള്‍ // വിഡ്ഢിമാന്‍  കഴിഞ്ഞ  വാരം ബ്ലോഗില്‍ വായിച്ച അതി മനോഹരമായ  ഒരു കഥ  .തീര്‍ച്ചയായും ബ്ലോഗിന് പുറത്തു വായിക്കപ്പെടേണ്ട  ഒരു കൂട്ടം കഥകളുടെ തുടര്‍ച്ചയാണ് വെടിക്കഥകള്‍ .. ഈ കഥയിലെ ഒരു കഥാപാത്രം നായകനോട് പറയുന്നത് പോലെ "അപകര്‍ഷതയോ ആത്മ വിശ്വാസ ക്കുറവോ കൊണ്ടാകണം" കഥാകൃത്ത് വിഡ്ഢി മാന്‍  എന്ന് സ്വയം ഇകഴ്ത്തി തന്നെ അവതരിപ്പിക്കുന്നത്‌ . അതെന്തും ആകട്ടെ .തികഞ്ഞ ആത്മ വിശ്വാസത്തോടെ ഏതു സഹൃദയന്റെ  മുന്നിലും അവതരിപ്പിക്കാന്‍ ശേഷിയുള്ള കഥകള്‍ ആണ് ശ്രീ മനോജ്‌  എഴുതുന്നതെന്ന് പറയാതെ വയ്യ . വെഡിക്കഥകള്‍ നിരവധി കഥകളുടെ ഒരു പരമ്പരയാണ് .അതിലെ തൂവല്‍ പിറവി എന്ന  ഈ കഥയും അതി മനോഹരം... ദേവദാസികളുടെ ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച  നല്‍കുന്ന രചന മനോജ്‌ വൃത്തിയായി പറഞ്ഞു :)


വിഖ്യാതജര്‍മ്മന്‍ എഴുത്തുകാരനും സാഹിത്യനോബേല്‍ ജേതാവുമായഗുന്തര്‍ ഗ്രാസ് കഴിഞ്ഞ ആഴ്ച്ചയില്‍ ജര്‍മ്മന്‍ പത്രമായ   Suddeutsche Zeiting  -ല്‍ എഴുതിയ   "Was gesagt werden muss" ("What Must Be Said!) എന്ന  കവിതയുടെ സ്വന്തന്ത്ര  മൊഴിമാറ്റമാണിത്. ഒരു കവിതയുടെ രൂപഘടനയോടെയോ ഒഴുക്കോ ഇല്ലാതെ ഒരു അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ്  ഇതെഴുതപ്പെട്ടത്‌ എന്നതിനാല്‍തന്നെ പദാനുപദ  വിവര്‍ത്തനത്തിനു പകരം ആശയത്തിന്റെ സംഗ്രഹമായിട്ടാണ് മൊഴിമാറ്റം ചെയ്തിട്ടുള്ളത്. ഇസ്രായേലിന്റെ ഇറാനെതിരെയു ള്ള  നീക്കത്തില്‍ പ്രതികരിച്ചു കൊണ്ടെഴുതിയ  ഈ കവിതലോകത്താകെ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്.   ഇസ്രായേല്‍ ഗ്രാസിനു രാജ്യത്ത് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ലോക സമാധാനത്തിനു ഭീഷണിയായി മാറുന്ന ഇസ്രായേലിന്റെ ആണവനീക്കങ്ങള്‍ക്കെതിരെ  നവലോക സാഹിത്യത്തിലെ  ഈ  അതികായന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക്    വഴിവെക്കുമെന്നുറപ്പാണ്. നിങ്ങളുടെ വായനക്കും പ്രതികരണങ്ങള്‍ക്കുമായി ഈ  മൊഴിമാറ്റം സമര്‍പ്പിക്കുന്നു ഒറ്റ മൈന //ഇസ്മയില്‍ //

ബ്ലോഗില്‍ അധികം എഴുതാത്തയാള്‍ ആണ് ശ്രീ സുമേഷ്‌ വാസു . രണ്ടു കൊല്ലം പിന്നിട്ട ബ്ലോഗില്‍ വളരെ കുറച്ചു രചനകള്‍ .അതില്‍ അദ്ദേഹത്തിനു തന്നെ ഇഷ്ടപ്പെട്ട ഒരു രചന വായിച്ചു നോക്കി .കൊള്ളാം .കാലങ്ങള്‍ എത്ര കടന്നു പോയാലും ക്ലാവ് പിടിക്കാതെ തിളങ്ങി നില്‍ക്കുന്ന ഓര്‍മ്മകള്‍ വിഷയമാക്കിയ ഒരു കവിത . തുരുമ്പെടുക്കാത്തത് //ഓരോ തോന്നലുകള്‍  .തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ബ്ലോഗര്‍ ആണ് ശ്രീ സുമേഷ്‌ .

രേഖകളില്‍ ഇല്ലാത്തവര്‍ //കനല്‍ ചിന്തുകള്‍  ലോകത്തിലെ ഒരു കാനേഷു മാറി ക്ക ണക്കിലും പെടാതെ ലക്ഷോപലക്ഷം മനുഷ്യര്‍ ഈ  ഭൂമുഖത്തു ജീവിച്ചിരിപ്പുണ്ട്  .ആഹാരം ,വസ്ത്രം ,പാര്‍പ്പിടം .റേഷന്‍ കാര്‍ഡ്‌ ,വോട്ട്  ഒന്നും നല്‍കാതെ സമൂഹവും സര്‍ക്കാരുകളും തിരസ്ക്കരിച്ചവര്‍ .ജനിച്ചു പോയത് കൊണ്ട് അവര്‍ക്കും ഈ ലോകത്തില്‍ ജീവിക്കാന്‍ അവകാശം ഉണ്ട് എന്നത് പലപ്പോഴും പരിഷ്കൃത സമൂഹങ്ങള്‍ വിസ്മരിക്കുന്നു . ഭയപ്പെടുത്തുന്ന അനുകമ്പ നിറഞ്ഞ ഒരു ഓര്‍മ്മപ്പെടുത്തല്‍ നമ്മില്‍ ഉളവാക്കുന്നു  ശ്രീ ഷജീരിന്റെ ഈ കവിത . 

ഓര്‍മ്മകള്‍ ഇങ്ങനെയും // പരസ്പരം  ചിലത്  കാണുമ്പോള്‍ അക്ഷര സ്നേഹികള്‍  ഈ  സമൂഹത്തോട്  അറിയാതെ  പ്രതികരിച്ചു  പോകും . അത്തരം ചോദ്യങ്ങളും പ്രതികരണങ്ങളും ആണ്  എഴുത്തിലൂടെ പുറത്തു വരുന്നത്  . അത്തരം ഒരു പ്രതികരണമാണ്  ഈ  ബ്ലോഗിലെ രചന  .എഴുതാന്‍ വൈകി പ്പോയ  വാക്കുകള്‍ എന്നാണു തന്റെ രചനകളെ പറ്റി ബ്ലോഗുടമയായ ലാലൂ കടക്കലിന്റെ  തുറന്നു പറച്ചില്‍ .എന്നാലും സമകാലിക  യാഥാര്‍ത്യങ്ങളോട്  ഒട്ടി നില്‍ക്കുന്നതാകയാല്‍ ഈ   വരികള്‍  വിരസമോ വ്യര്‍ത്ഥമോ ആകുന്നില്ല. 

അറിയപ്പെടാത്തവരുടെ ആത്മകഥ//മുഖക്കണ്ണ വ്യത്യസ്ഥമായ ഒരു ചിന്ത പങ്കുവയ്ക്കുകയാണ് ശ്രീ അബ്ദുല്‍നിസാര്‍ . ആത്മ കഥകള്‍ എഴുതുവാനും അവ വായിക്കാനും മലയാളികള്‍ പൊതുവേ വിമുഖരാണ് . അക്ഷരാഭ്യാസവും തരിമ്പിനു സാഹിത്യ ബോധവും ഇല്ലാത്ത ചില പുത്തന്‍ പണക്കാരും കച്ചവടക്കാരും മാത്രമാണ് ഇതിനപവാദം  പണം കൊടുത്ത്  മറ്റുള്ളവരെ കൊണ്ട് അവര്‍ ആത്മകഥയും ജീവ ചരിത്രവും ഒക്കെ എഴുതിപ്പിച്ചു കളയും .അത് വേറെ കഥ .അതല്ല ഈ പോസ്റ്റിനാധാരം .

നാം ചുരുക്കമായി വായിച്ചിട്ടുള്ളതും എഴുതപ്പെട്ടിട്ടുള്ളതും ആയ ആത്മകഥകള്‍ വലിയ പേരും പ്രശസ്തിയും ഒക്കെ ഉള്ള മഹാന്മാരുടെത് ആണ് .എന്നാല്‍ ഒട്ടും അറിയപ്പെടാതെ ജനിച്ചു ജീവിച്ചു മരിച്ചു മണ്ണ് അടിഞ്ഞു പോയ എത്രയോ ആധികം മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നു . എന്തിനു നമ്മുടെ തന്നെ വംശ പരമ്പരയെക്കുറിച്ചും ,നാം ജനിച്ചു വളര്‍ന്ന ഗ്രാമത്തെക്കുറിച്ചും ,നമ്മുടെ നാട്ടാചാരങ്ങളെക്കുറിച്ചും നമുക്ക് ചുറ്റും ജീവിക്കുന്ന വ്യത്യസ്ത മനുഷ്യ സമുദായങ്ങളെക്കുറിച്ചും എഴുതിക്കൂട ? അബ്ദുല്‍ നിസാര്‍ ചോദിക്കുന്നതും ഈ ചോദ്യങ്ങള്‍ തന്നെയാണ് . ഇനി ആ വഴിയിലൂടെ ആകട്ടെ ചിലരുടെയെങ്കിലും ചിന്തകള്‍ . 

 ഓര്‍മ്മകള്‍  ഇന്ന് സന്ധ്യ സമയത്ത് പൂമുഖത്ത്  വിളക്ക് വെക്കാനും തുളസിത്തറയില്‍ വിളക്ക് കൊളുത്താനും കുട്ടികള്‍ക്ക് അറിയുമോ ? മുത്തശ്ശി മാരുടെ കഥകള്‍ അവര്‍ കേട്ടിട്ടുണ്ടോ...? സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ..? ചോദ്യം എല്ലാ മുറകളും തെറ്റിച്ചു നടക്കുന്ന ഇന്നത്തെ ഈ തലമുറയോടാണ് . അവരെ നയിക്കുന്ന നമ്മില്‍ പലരോടും ആണ്   . നഷ്ടപ്പെട്ടു പോയ  നല്ല  ഒരു ഇന്നലെയെക്കുറിച്ചുള്ള  ഓര്‍മ്മപ്പെടുത്തലും ആയി ആര്‍ട്ട്‌ ഓഫ് വേവില്‍  ശ്രീ മജീദ്‌ നാദാപുരം എഴുതുന്നു .

നിഷേധോര്‍ജ്ജം കൊണ്ട് മലീമസമായ  മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ ലോകം കണ്ടുപിടിച്ച ആത്മീയ പരിഹാരം ആണ് തീര്‍ഥാടനവും പുണ്യ സാങ്കേത യാത്രയും .തീര്‍ഥാടനം എന്നാല്‍ തീര്‍ത്ഥങ്ങളില്‍ ആടുന്നത് എന്നാണു .  നമ്മുടെ മഹത്തുക്കളായ പൂര്‍വ്വികര്‍ പണ്ട് മുതലേ ജീവിതത്തിന്റെ ഒരു ഭാഗത്തെതന്നെ  ഇതിനായി നീക്കിവച്ചിരുന്നു . അക്കാലങ്ങളില്‍ പുണ്യ ഘട്ടങ്ങള്‍ തേടി യാത്രയാവുന്ന അവര്‍ പിന്നീട് ഒരിക്കലും ഗൃഹസ്ഥാശ്രമികള്‍ ആയി മടങ്ങി വരിക പതിവില്ല  . മക്കത്തേക്കും മദീനയിലെക്കും കാശി യിലേക്കും  ഇസ്രായേലിലേക്കുമൊക്കെ പലായനം ചെയ്ത അവര്‍ അവിടെ തന്നെ ശിഷ്ടകാലം കഴിച്ചു സ്വര്‍ഗ്ഗം പൂകും . അന്നത്തെ യാത്രാ സൌകര്യങ്ങളും അവസാന തീര്‍ഥാടനത്തിനു തിരഞ്ഞെടുക്കുന്ന പ്രായവും ഒന്നും പോക്കിനും ആരോഗ്യം നിറഞ്ഞ വരവിനും പ്രാപ്തമായിരുന്നില്ല . എങ്കിലും എന്നെന്നേയ്ക്കുമായി വീട് വിട്ടിറങ്ങുന്ന അവര്‍ സ്വര്‍ഗ്ഗത്തില്‍ ഈശ്വരന്റെ അടുത്തേക്ക്‌ തന്നെ എത്തിച്ചേര്‍ന്നു എന്ന് ആശ്വസിച്ചു ശിഷ്ട ബന്ധുക്കള്‍ ജീവിതം തുടര്‍ന്നൂ .

ഇന്ന് കാലം മാറി;  സാഹചര്യങ്ങളും . എത്ര അകലേയ്ക്കു പോയാലും പോകുന്നത് പോലെ തന്നെ പുണ്യവും മനസ് നിറയെ ഊര്‍ജ്ജവും നിറച്ചു തിരിച്ചു വരാന്‍ ദിവസങ്ങളോ മണിക്കൂറുകളോ മാത്രം മതി .പക്ഷെ കാലവും സൌകര്യങ്ങളും എത്ര പുരോഗമിച്ചാലും മാറ്റം ഇല്ലാതെ തുടരുന്നത് തീര്‍ഥാടന ങ്ങള്‍ മനസിനും ശരീരത്തിനും നല്‍കുന്ന ഉന്മേഷം തന്നെയാണ് .അതിന്റെ നിര്‍വൃതിയാണ് . അത്തരം ഒരനുഭവം പങ്കുവയ്ക്കുന്നു ശ്രീമതി ഉമ്മു അമ്മാര്‍ . പുണ്യ ഭൂമിയില്‍ ഇത്തിരി നാള്‍ എന്ന ലേഖനത്തില്‍ .


ഇത്രേം ഒക്കെ ആവുമ്പം അടുത്തപടി നമുക്ക് ത്രിയേകമുഖ്യമന്ത്രീയെയും  പരീക്ഷിക്കാം! ഒരു സമയം ഒരേ മനസ്സോടെ (സെക്യുലറായ് പ്രവർത്തിക്കുന്ന!!) മൂന്ന് മുഖ്യമന്ത്രിമാർ ചേർന്ന ഒരു ഏകമുഖ്യമന്ത്രി! ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം മുഖ്യമന്ത്രി..ഇന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ നർമ്മത്തിന്റെകാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണു ഉണ്ടംപൊരി .കോം എന്ന ബ്ലോഗില്‍
ഈ ലേഖനമെഴുതിയ വ്യക്തി... ചിത്രം കൊടുത്തിരിക്കുന്ന സ്ഥിതിക്ക് പേരും ഉള്‍പ്പെടുത്താം   എന്നൊരു അഭിപ്രായം എനിക്കുണ്ട്( ഞാനെന്നാൽ ചന്തു നായർ)...

ഹെറൂ എന്ന ബ്ലോഗരുടെ ഇച്ചിരികവിതകള്‍  എന്നതിൽ അടിപിടി എന്ന കവിത താളാത്മകമാണെങ്കിലും, തടയനി,  ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും..  മെറ്റിനടക്കും, മനമിക(മനമിഹ) എന്ന വാക്കുകളിലെ അക്ഷരത്തെറ്റുകൾ മാറ്റുക...എങ്കിലേ വായനാസുഖം ലഭിക്കൂ...മാത്രമല്ലാ അക്ഷരത്തെറ്റുകൾ തെറ്റുകൾ തന്നെയാണ്.

സ്പന്ദനങ്ങള്‍ നിലയ്ക്കാത്ത പകലുകളും കരഞ്ഞു തീരാത്ത രാത്രി മഴയും ..എന്ന ബ്ലോഗില്‍ മഴ നനഞ്ഞ ശലഭം എഴുതിയ ചങ്കരനും ചക്കിയും പിന്നെ ശ്രുതി പോയ കോമഡിയും ഏഷ്യാ നെറ്റില്‍ ജഗദീഷ്‌ ചീഫ്‌ ജഡ്ജ് ആയിരിക്കുന്ന കോമഡി ഷോയെക്കുറിച്ചുള്ള വിലയിരുത്തല്‍ ആണ് . 
ഇരിപ്പിടത്തിനു പറയാനുള്ളത് മറ്റൊരു കാര്യമാണ് .ജഗദീഷ്‌ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ഒരു നാടകം അവതരിപ്പിച്ചു .അതിനകത്ത് ഒരു സംഘ നൃത്തം ഉണ്ട് . ആ നൃത്തം കമ്പോസ്‌ ചെയ്യാന്‍ പോയത് ഇതെഴുതുന്ന ലേഖകനും സഹോദരനും കൂടിയാണ് .ഇടതു കൈ എടുക്കാന്‍ പറഞ്ഞാല്‍ വലതു കയ്യെ ജഗദീഷ്‌ എടുക്കൂ .ഒരു വിധം പഠിപ്പിച്ച ശേഷം ഞങ്ങള്‍ സ്ഥലം വിട്ടു . വര്‍ഷങ്ങള്‍ക്കും ശേഷം നെടുമുടി വേണുവും ലേഖകനും അനുജന്‍ ജയരാജും ഇരിക്കുന്ന ഭാഗത്തേക്ക് ജഗദീഷ്‌ വന്നു .നെടുമുടിയോടായി പറഞ്ഞു :
"എന്റെ ഗുരുക്കന്‍മാരാണ് ഈ ഇരിക്കുന്നത് "
ഉടന്‍ നെടുമുടി മറുപടി പറഞ്ഞു : ഈശ്വര കടാക്ഷം കൊണ്ടാണ് ചന്തുനായരും ,ജയരാജും ഇന്ന് ജീവിച്ചിരിക്കുന്നത് " എന്ന് .. 
ഇതില്‍പ്പരം ഇതിനെക്കുറിച്ച്‌ എന്ത് പറയാന്‍ ?

'വേലിപ്പുറത്ത്' ശങ്കരന്‍ അച്യുതാനന്ദൻ....’ എന്നു ലേഖനം ലൌഡ് സ്പീക്കർ മലയാളം എന്ന ബ്ലോഗിൽ കണ്ടത്... ലേഖകൻ ഇങ്ങനെ പറയുന്നൂ. “അങ്ങനെ പാർട്ടി സെക്രട്ടറി എന്ന മാന്യന്റെ പ്രഖ്യാപനം വന്നു... വി എസ്സ് പി ബിക്കു പുറത്ത്.. ഒരു തരത്തിൽ പറഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ നിന്നു പുറത്ത്.. ഇനി പ്രതിപക്ഷ നേതാവെന്ന അലങ്കാര പദവി മാത്രം. .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടാൻ പ്രധാന കാരണമായ നേതാവിനെ സഖാക്കന്മാർ മറന്നു.. വി എസ്സിനു പെൻഷൻ പ്രായം കഴിഞ്ഞെന്നും.. 80കഴിഞ്ഞവരെ പോളിറ്റ് ബ്യൂറോയിൽ അടുപ്പിക്കില്ലെന്നു ഉള്ള പുതിയ നിയമമാണ് വി എസ്സിനു വിനയായത്.. ആകപ്പാടെ അഭിസാരിക പ്രയോഗത്തിൽ നിറം മങ്ങിനിൽക്കുന്ന വി എസ്സിനെ ഒതുക്കാൻ ഇതിൽ പരം ഒരു നല്ല സമയമില്ലെന്നു ഔദ്യോഗിക വിഭാഗം കരുതി എന്നാണ് തോന്നുന്നത്...” ഇവിടെ ഇരിപ്പിടം രാഷ്ട്രീയം പറയുന്നില്ലാ...എഴുത്തിന്റെ രീതിയെ അഭിനന്ദിക്കുന്നൂ.

കറുത്ത കാലത്തെ കാഴ്ചകള്‍ കണ്ടു മടുക്കാന്‍ .......കുറ്റിച്ചുട്ട് എന്ന ബ്ലോഗിന്റെ അധിപൻമഷ്‌ഹൂദ്‌ അലി ആ നക്കച്ചേരി എഴുതിയ ഒരു നല്ല കവിത...UNI-WORSE-CITY    
അക്ഷരപ്രക്ഷാളനം കൊണ്ട് വായനക്കാരെ ബുദ്ധിമുട്ടിക്കാതെ, വാക്ക് ശരങ്ങളാൽ കൊള്ളേണ്ടിടത്ത് എയ്യുന്ന, നല്ലൊരു കവിത..ചെമ്മനം ചാക്കോ സാറിന്റെ ‘ആളില്ലാ കസേരയും’ രക്തദൂഷ്യവും’ ഒക്കെ ഓർമ്മിക്കാൻ ഈ കവിത സഹായിച്ചൂ...                              തിന്നു തീര്‍ത്ത
ഉത്തരക്കടലാസുകള്‍
പുനര്‍മൂല്യനിര്‍ണയത്തിനു
വേണ്ടി തിരിച്ചു
ചോദിക്കുമെന്ന
ഭയത്താല്‍
നാളെ മുതല്‍
സര്‍വ്വകലാശാലാ
വളപ്പില്‍
പശുക്കള്‍
അലഞ്ഞുതിരിഞ്ഞു
നടക്കില്ല
”......ചിരിപ്പിച്ചൂ,ചിന്തിപ്പിച്ചൂ....

ഇനി അല്പം സംഗീതം 

ഭാരതീയ ഗിത്താര്‍ വിദഗ്ധന്‍ ആയ ശ്രീ വിശ്വമോഹന്‍ ഭട്ട് എന്ന സംഗീതജ്ഞന്‍ വികസിപ്പിച്ചെടുത്ത സംഗീതോപകരണമാണ് "മോഹന്‍ വീണ"    ഗിറ്റാറിൽ ഹിന്ദുസ്ഥാനി സംഗീതം വായിക്കുന്ന ഇദ്ദേഹത്തിനു 1994-ൽ ഗ്രാമി പുരസ്കാരം ലഭിച്ചു. 2004-ൽ ക്രോസ് റോഡ്സ് ഗിറ്റാർ ഫെസ്റിവലിൽ പങ്കെടുത്ത ഇദ്ദേഹം നിരവധി സംഗീതജ്ഞരുടെ  കൂടെ സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1998-ൽ സംഗീത നാടക അക്കാദമി അവാർഡും, 2002 ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്. ഇത്രയും പ്രഗത്ഭനായ ഒരു ഗുരുനാഥന്റെ ശിഷ്യനും മലയാളിയും ആയ ശ്രീ പോളി വര്‍ഗീസ്‌ കഴിഞ്ഞ ദിവസം ബ്ലോഗര്‍മാരുടെ കൂട്ടായ്മയായ മലയാളം ഗ്രൂപ്പില്‍ ചേര്‍ന്നു . 

അതുകൊണ്ട് സന്ഗീതപ്രേമികള്‍ക്ക് കിട്ടിയ അനുഗ്രഹം എന്തെന്നാല്‍ ശ്രീമാന്‍ പോളി വര്‍ഗീസിന്റെ മോഹന്‍ വീണയിലുള്ള ഹിന്ദുസ്ഥാനി സംഗീത വാദനം കേള്‍ക്കാന്‍ കഴിയുന്നു എന്നതാണ് .കഴിഞ്ഞ ദിവസം മിശ്ര ശിവരഞ്ജിനി രാഗത്തില്‍ അദ്ദേഹം വായിച്ച മനോഹരമായ ഒരു റെകോര്‍ഡ് കേട്ടൂ . ഇവിടെ   പോയാല്‍ ആ രാഗസുധ നുകരാം .  ഇതാണ് ശ്രീ പോളിയുടെ ഫേസ് ബുക്ക് പേജ് . 


ആത്മസംഘര്‍ഷങ്ങളുടെ നടുവിലും, ഹാസ്യാത്മകമായി  സുനാമിയെ  ഭയന്നിരുന്ന  നിമിഷങ്ങളെക്കുറിച്ച്  താളുകള്‍  മറിയുമ്പോള്‍  എന്ന ബ്ലോഗില്‍ ശ്രീമതി ആത്മ എഴുതുന്നു.. ഇതുവരെ കുഴപ്പമൊന്നും പറ്റിയില്ല എന്ന് ...


രാജ ബയ്യ  എന്ന പേര്  കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും.  48 കൊലപാതക കേസുകള്‍  32 ഭാവന ഭേദനം , അടിപിടി കേസുകള്‍  12 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ തുടങ്ങി മറ്റു അനവധി കേസുകളും. എങ്ങനെ പേടിക്കാതിരിക്കും ജനങ്ങള്‍ ! ഇത്രയും ഒക്കെ ഗുണ്ടായിസം കാട്ടിയ ആള്‍ തടവ്‌ ശിക്ഷ അനുഭവിക്കുകയായിരിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.  ഇത് ഉത്തര്‍ പ്രദേശാണ്.. ഇദേഹം ആണ് ഈ വലിയ സംസ്ഥാനത്തിന്‍റെ ജയില്‍ മന്ത്രി.  വിശ്വസം വരുന്നില്ലെങ്കില്‍ വായിക്കൂ ഈ പെരുമനത്തിലെ ചിന്തകള്‍ 
ശ്രീ. വി.എ യുടെ ബ്ലോഗ്‌ യാത്ര  തുടരുന്നു....

അലയൊതുങ്ങിയാലേഅടിത്തട്ട് കാണാനാവൂ...എന്നും ‘..ചിലത് ചേർത്തുപിടിക്കണമെങ്കിൽ ചിലത് പൊഴിച്ചുകളയുകതന്നെവേണ’മെന്നും പറഞ്ഞുകൊണ്ട്,  ‘തളിരി’നേയും ‘പൂത്തുമ്പി’യേയും കൂട്ടുപിടിച്ച്  31-ജൂലൈ 2010 ന് ബ്ലോഗിലേയ്ക്ക് കയറിവന്നു, ശ്രീ.ഷൈനാ സാജൻ.  ‘യോഗി’ യെനോക്കി,  ‘ധ്യാനം, ദയാപൂർണ്ണനേത്രം, അഹംഭാവമെന്യേ ജ്വലിക്കാതെ വചനം...’എന്നുപുകഴ്ത്തിയിട്ട്, ‘..ആത്മവിലാപം സാധ്യമോ യോഗം..?’ എന്നൊരു ചോദ്യം എറിഞ്ഞുകൊടുക്കുന്നു.  22 മാർച്ച് 2010 ലെ ‘എഴുന്നേൽക്കൂ കൂട്ടുകാരീ...’യെന്ന കവിതയിൽ ‘..ഇതാ സഹനത്തിന്റ ദൂത മടങ്ങിവന്നു, ...നമുക്ക് പുതിയൊരു യാത്ര തുടങ്ങാ’മെന്ന്, സർഗ്ഗചേതനയുൾക്കൊണ്ട് ആത്മവിശ്വാസത്തിന്റെ കൊടികളുമായി നമ്മെ ക്ഷണിക്കുന്നു....

 പ്രപഞ്ചത്തിലെ സൂര്യനേക്കാൾ പത്തിരട്ടി വ്യാസമുള്ള പടുകൂറ്റൻ നക്ഷത്രത്തെ ഈയിടെയാണ് ഫ്രാൻസിലേയും ബെൽജിയത്തിലേയും ശാസ്ത്രജ്ഞമാർ കണ്ടെത്തിയത്.  ‘വി 1449’ എന്നാണ് ആ വലിയ സൂര്യന് കൊടുത്തിരിക്കുന്ന പേര്.  

എന്നാൽ, ‘... പണ്ട് പണ്ട് പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ്.....’ ഇങ്ങനെ തുടങ്ങുന്ന വരികളോടെ  24-8-2009 ൽ മിനി-കഥകളിലെ ആദ്യപോസ്റ്റ്...ആകാശം ഭൂമിയോട് പറഞ്ഞത്...’.      അനന്തമായ ശൂന്യതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചങ്ങൾക്ക് ബോറടിക്കാൻ തുടങ്ങിയപ്പോൾ, പരിഹാരമാർഗ്ഗേണചർച്ചയാരംഭിച്ചു, പരിഹാരവും കണ്ടുപിടിച്ചു.  ‘മനുഷ്യനെ സൃഷ്ടിച്ചാൽ ആകാശവും ഭൂമിയും ഒന്നാകുന്ന കാലത്ത് അവൻതന്നെ എല്ലാം നശിപ്പിച്ചുകൊള്ളും....’  അങ്ങനെ ആകാശവും ഭൂമിയും ഒന്നാകുന്നകാലത്തെ സ്വപ്നം കാണാനായിക്കൊതിച്ച് ഭൂമി ഉറങ്ങുകയാണ്......16-9-2009ലെ ആക്ഷേപഹാസ്യത്തിലുള്ള  ‘ക്വട്ടേഷൻ സംഘത്തെ പിരിച്ചുവിട്ടതും ..അങ്ങനെ പലതും..... എപ്പോഴും എഴുത്തിൽ നർമ്മം കാത്തുസൂക്ഷിക്കാറുള്ള മിനിറ്റീച്ചറിന്റെ പോസ്റ്റ് അനന്തതയിൽനിന്ന്, ജീവൻ രക്ഷിക്കാനായി പൊരുതിത്തോറ്റ, പ്രതികാരദാഹിയായ ഒരു പെൺമനസ്സിനെ അവതരിപ്പിച്ചുകൊണ്ട്  ‘പിശാചുക്കൾ വാഴും ലോകത്ത്..’ വന്നുജീവിക്കുന്നു....


എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

-----------------------------------------------------------------------------------

ഈ വാരം അവലോകനം നടത്തിയവര്‍ : ശ്രീ. ചന്തു നായര്‍ , ശ്രീ. വി.എ ,