പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, July 7, 2012

മാങ്ങയുള്ള മാവും, ഉന്നം തെറ്റിയ ഏറും...

 (ഈയാഴ്ചത്തെ ബ്ലോഗ്‌ അവലോകനം ചുവടെ.)


ബാലചന്ദ്രന്‍ മുല്ലശ്ശേരി എന്ന പേരില്‍ ബ്ലോഗ്‌ എഴുതിയിരുന്ന ബഹുമാന്യ ബ്ലോഗര്‍ ശ്രീ ബാലചന്ദ്രന്‍ മുല്ലശ്ശേരി ഇന്നലെ രാത്രി നമ്മെ വിട്ടുപിരിഞ്ഞു .തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം .മുപ്പത്തി മൂന്നു വര്‍ഷത്തെ പോസ്റ്റല്‍ വകുപ്പ് ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം . റേഡിയോ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് . സംസ്കാരം ഇന്ന് .അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഇരിപ്പിടം ദുഃഖം രേഖപ്പെടുത്തുന്നു .ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .

-----------------------------------------------------------------------------------------------------------

മാങ്ങയുള്ള മാവും, ഉന്നം തെറ്റിയ ഏറും...
അവലോകനം തയ്യാറാക്കിയത് ശ്രീമതി  സോണി // ബ്ലോഗുകള്‍ -  പുകയുന്ന കൊള്ളി ,    പുകയുന്ന കഥകള്‍
വിപ്ലവങ്ങള്‍ മൂന്നുതരമുണ്ട് കാലക്രമേണ തനിയെ പിറക്കുന്നവ, ബോധപൂര്‍വം ജനിപ്പിക്കപ്പെടുന്നവ, ഒരു നൊടിയിടയില്‍ പൊട്ടിപ്പുറപ്പെടുന്നവ.  ഇന്റര്‍നെറ്റിന്‍റെ അനന്തവും അതിശയകരവുമായ സാധ്യതകള്‍ അതിവേഗം ജനകീയമായിക്കൊണ്ടിരിക്കുമ്പോള്‍ പ്രാചീനവിപ്ലവം തോക്കിന്‍കുഴലിലൂടെ നേടിയിരുന്നത് സംയോജനത്തിന്‍റെ മുല്ലപ്പൂസുഗന്ധത്തിലേയ്ക്ക്  വഴിമാറുന്നു.  നൂതനാശയങ്ങള്‍ക്കും പദവിന്യാസങ്ങള്‍ക്കും വേണ്ടി അച്ചടിമാധ്യമങ്ങളില്‍ വിഹരിക്കുന്ന അംഗീകൃതസാഹിത്യകാരന്മാര്‍ പോലും ബൂലോകത്തേയ്ക്ക് ഉറ്റുനോക്കുന്നു.  വരകളും വരികളും മോഷ്ടിച്ച് കടപ്പാട് വച്ചും വയ്ക്കാതെയും മുഖ്യധാരാമാധ്യമങ്ങള്‍ കൂടി തങ്ങളുടെ നെഞ്ചത്തൊട്ടിക്കുന്നു.  ചലനചിത്രങ്ങള്‍ക്ക് മിഴിവുപകരാന്‍ തിരക്കഥാകൃത്തുക്കള്‍ ബൂലോകത്തേയ്ക്ക് ഒളികണ്ണിടുന്നു.  ഈയടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ഈ പ്രവണത അത്തരം കൃതികളുടെ സ്രഷ്ടാക്കളെ വേദനിപ്പിക്കുന്നുവെങ്കിലും ഒരു പരിധിവരെ ബൂലോകത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം തന്നെയാണ്.

മുഖ്യധാരാ എഴുത്തുകാര്‍ മിക്കവര്‍ക്കും ബ്ലോഗ്‌ ഇന്നും രണ്ടാംകെട്ടിലെ മക്കളെപ്പോലെയാണ്.  അവരില്‍ ചിലരെങ്കിലും സ്വന്തമായി ബ്ലോഗ്‌ ഉള്ളവരാണ്. ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ തുറമുഖം, ശ്രീ. കെ.പി.രാമനുണ്ണിയുടെ ബ്ലോഗ്‌.... പക്ഷെ അതില്‍ എന്തെങ്കിലും എഴുതാന്‍ അവര്‍ പലരും തയ്യാറാവുന്നില്ല; അതും നാലാള്‍ അറിയുന്ന ഒരു പേര് ആയിക്കഴിഞ്ഞാല്‍ അവര്‍ കൊടുക്കുന്നതെന്തെന്നുകൂടി നോക്കാതെ പ്രസിദ്ധീകരിക്കുന്ന മറ്റുമാധ്യമങ്ങള്‍ ഉള്ളപ്പോള്‍. 

ഇതിനൊരപവാദം ശ്രീ സുസ്മേഷ് ചന്ദ്രോത്താണ്, സ്വന്തം പേരിലുള്ള ബ്ലോഗില്‍ അദ്ദേഹം സജീവമാണ്.  പോരാട്ടങ്ങളും ചിതലുകളും എന്ന പുതിയ പോസ്റ്റില്‍ താന്‍ ഫേസ്‌ബുക്കില്‍ അക്കൗണ്ട് എടുത്തതും പാലക്കാട്ടെ പച്ചപ്പും, മഴക്കാലത്തെ ചിതലിന്‍റെ ആക്രമണവും ഒക്കെയായി കുറെ നുറുങ്ങുവിശേഷങ്ങളാണുള്ളത്. കവി കുഴൂര്‍ വില്‍സണും ഒരു മരത്തിന്‍റെ ആത്മാവില്‍ ഇടയ്ക്കുമാത്രം വന്നുപോകുന്നു.  കവി കുരീപ്പുഴ ശ്രീകുമാര്‍ തന്‍റെ കുരീപ്പുഴ എന്ന ബ്ലോഗില്‍ കവിതയൊഴികെ മറ്റുചിന്തകള്‍ പ്രസിദ്ധീകരിക്കുന്നു.

പുലികളെന്നു വിളിക്കപ്പെടുന്ന മിക്ക എഴുത്തുകാരും ഏറെക്കുറെ നിശ്ശബ്ദത പാലിച്ച ഈ ദിവസങ്ങളില്‍ മഴയും അല്പം പ്രണയവും ഏജന്റ് ജാദൂവും ശ്വേതയുടെ പ്രസവവും ഉസ്താദ് ഹോട്ടലും പിന്നെ ഏതാനും കഥകളും ഓര്‍മ്മക്കുറിപ്പുകളുമാണ് കണ്ടെത്താനായത്.  നിവാസികളെക്കാള്‍ ബൂലോകത്ത് സജീവമായ പ്രവാസികള്‍ കൂടുതലായി ലീവില്‍ പോവുന്ന സമയമായതുകൊണ്ടാണോ എന്തോ, പ്രവാസകൃതികളും നര്‍മ്മവും പൊതുവേ കുറവായി കണ്ടു. പുതിയ എഴുത്തുകാര്‍ കൂടുതലായും കവിതയിലാണ് കൈവയ്ക്കുന്നതെന്ന് തോന്നുന്നു.  വായനയ്ക്കിടയില്‍ കണ്ടെത്തിയ നല്ലതെന്നു തോന്നിയ ഏതാനും ബ്ലോഗ്‌പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നു.

ബഹുഭൂരിപക്ഷം വായനക്കാരും നര്‍മ്മം ഇഷ്ടപ്പെടുന്നവരാണ്.  എന്നാല്‍ കുറിക്കുകൊള്ളുന്ന, ശുദ്ധമായ നര്‍മ്മം എഴുതിപ്പിടിപ്പിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. ദീപു പ്രദീപിന്‍റെ 22 Male മലപ്പുറം ബാംഗ്ലൂര്‍ നഗരത്തില്‍ താമസസൗകര്യം തിരക്കുന്ന ഒരു മലയാളിപ്പയ്യന്‍റെ രസകരമായ അനുഭവങ്ങളാണ്.  പഴയ പോസ്റ്റുകളും ഇത്തരത്തില്‍ വായനക്കാരന് രസിക്കുന്ന രീതിയില്‍ വ്യത്യസ്തമായ ചിരിനുറുങ്ങുകള്‍ പങ്കുവയ്ക്കുന്ന ഇവിടെ ദോഷൈകദൃക്കുകള്‍ക്കല്ലാതെ വിമര്‍ശിക്കാന്‍ ഏറെയൊന്നും കണ്ടെത്താനാവില്ല.

സത്യത്തേക്കാള്‍ യാഥാര്‍ഥ്യമായി തോന്നുന്ന സ്വപ്നങ്ങളും ഭാവനകളും എന്നും എഴുത്തുകാര്‍ക്ക് പ്രിയപ്പെട്ടവയാണ്. നര്‍മ്മരസപ്രധാനമായി പലതും എഴുതിയിട്ടുള്ള വാഴയ്ക്കാവരയന്‍റെ മടക്കയാത്ര  ഇക്കുറി ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു.  മനുഷ്യന്‍റെ നിസ്സാരതയും നിസ്സഹായതയും ദൈവത്തിന്‍റെ മൂന്നാംകണ്ണിലൂടെ നോക്കിക്കാണുമ്പോഴുള്ള വ്യത്യസ്തതയോടൊപ്പം, ഈ ഭൂമിയില്‍ ആരും ഒരിടത്തും അനിവാര്യരല്ല എന്ന വളരെ നല്ലൊരു സന്ദേശം തരുന്നുണ്ട് ഈ കുറിപ്പ്‌. ബ്ലോഗുടമ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ വിശ്വസിക്കാത്ത ഒരാളായതുകൊണ്ടാവാം ഇവിടെ വായനക്കാര്‍ വളരെ കുറവാണ്.

ഫെമിനിസ്റ്റ്‌ പെണ്ണിനെ കെട്ടേണ്ടിവന്ന സങ്കടത്തെപ്പറ്റി അബൂതി എഴുതിയ ഒരു ഭര്‍ത്താവിന്‍റെ രോദനം  ദാമ്പത്യസഹജീവനത്തിലെ അസഹിഷ്ണുതയുടെ കഥയാണ്. എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും വിവാഹം കഴിക്കാന്‍ ശാലീനയായ നാടന്‍പെണ്‍കുട്ടിയെത്തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള കുറേ ചെറുപ്പക്കാര്‍ ഇന്നുമുണ്ടെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  തികച്ചും വ്യത്യസ്തം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും കുറച്ചുമാത്രം എഴുതിയതില്‍ തെളിഞ്ഞുവരുന്ന പ്രതിഭ നിഴലിക്കുന്നുണ്ട്. 

അഡ്ജസ്റ്റ്മെന്റ് എന്നാലെന്താണ്? പലപ്പോഴും കുടുംബബന്ധങ്ങളില്‍ ഇരുപക്ഷത്തുനിന്നും വേണമെന്ന് പറയുന്നെങ്കിലും ഒരു ഭാഗത്ത് മാത്രമായി അത് ചുരുങ്ങുകയാണ്. ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയില്‍, സ്വയം പുകഴ്ത്തുന്ന സ്ത്രീകളെ കളിയാക്കി മേരിക്കുട്ടി എഴുതിയ ചായയ്ക്കൊരു ചെറുകടിയാണ് ഈ പരമാര്‍ത്ഥം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. എഴുത്തില്‍ അമച്വര്‍ എന്ന് പറയാമെങ്കിലും സാമാന്യം നല്ല ഭാഷയും ശൈലിയും ഉള്ളതിനാല്‍ ശ്രദ്ധിച്ചാല്‍ കുറേക്കൂടി നല്ല വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ ഈ എഴുത്തുകാരിയ്ക്ക് കഴിയും.

തികച്ചും സാധാരണമായ, എന്നാല്‍ നാമാരും ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങളെപ്പറ്റി എഴുതുന്ന അരൂപന്‍ ഒരു വിരലില്‍ എന്തിരിക്കുന്നു എന്ന പോസ്റ്റില്‍, നമ്മുടെ അഞ്ചില്‍ ഒരു വിരലില്‍ മാത്രം ഒന്നുമില്ലെന്ന് കണ്ടെത്തുന്നു.  കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ നേരേവാ, നേരേപോ എന്ന ശൈലിയിലാണ് ഈ പുതുമുഖബ്ലോഗറുടെ എഴുത്ത്. ലോഡ്‌ ഷെഡിംഗ് സമയം കൂട്ടണം എന്നാവശ്യപ്പെടുന്ന 'അരമണിക്കൂര്‍ കൊണ്ട് എന്താവാനാ?' എന്ന പോസ്റ്റില്‍ ആ വിഷയത്തിന്‍റെ എല്ലാ വശവും ചര്‍ച്ച ചെയ്തിരിക്കുന്നത് വായിച്ചാല്‍ എഴുത്തുകാരന്‍റെ ചിന്തകളോട് നാമും യോജിച്ചുപോകും.

എഴുത്ത് നന്നെങ്കിലും ചില പോസ്റ്റുകള്‍ അവതരണപ്പിഴവ് കൊണ്ട് വായനാസുഖം വല്ലാതങ്ങ് കുറച്ചുകളയും. ചിലതില്‍ ഫോണ്ട് വളരെ ചെറുതായിരിക്കും, മറ്റു ചിലതില്‍ പാരഗ്രാഫ്‌ തിരിക്കാതെ ഒരു വലിയ പേജ് റണ്ണിങ്ങായി പോയിട്ടുണ്ടാവും. ഈയൊരു ദോഷം പറയാമെങ്കിലും ചൂടുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള ചാനലുകളുടെ പരക്കം പാച്ചിലിന് നല്ലൊരു കൊട്ട് കൊടുക്കുന്നു മിനേഷ് ആര്‍. മേനോന്‍റെ തല്‍സമയക്കാഴ്ചകള്‍പലരൂപത്തില്‍ പറഞ്ഞുകേട്ടിട്ടുള്ള ആശയമാണെങ്കിലും ചിരിയും ചിന്തയും പരിഹാസവും എല്ലാം ചേരുംപടി ചേര്‍ത്ത് പുതിയ തോല്‍ക്കുടത്തിലാണ് മിനേഷ് സമ്മാനിക്കുന്നത്. പീഢനവും പ്രശസ്തരുടെ മരണവും കണ്ണീരപകടങ്ങളും ഒന്നുമില്ലെങ്കില്‍ വീര്‍പ്പുമുട്ടുന്ന ചാനലുകളെയും, അവിടെ സ്ഥിരമായി കാണപ്പെടുന്ന പരാദജീവികളായ 'പ്രതികരണത്തൊഴിലാളികള്‍' എന്ന വര്‍ഗ്ഗത്തെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഇദ്ദേഹം മുന്‍പേ എഴുതിത്തുടങ്ങിയ ബ്ലോഗറാണ്.  

മഴ എപ്പോഴും കവികളുടെ മനസ്സില്‍ ഒരു ഒഴിയാബാധയാണ്, അതോടൊപ്പം കൂണ് പോലെ മുളയ്ക്കുന്ന പ്രണയവും.  മഴപെയ്യുന്ന ജൂണ്‍മാസത്തില്‍ ഇത്തവണയും മാറ്റമൊന്നുമില്ലെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ മഴപ്പോസ്റ്റുകള്‍ കുറവാണെന്ന് വേണം പറയാന്‍.  ഇതില്‍ വ്യത്യസ്തമായി തോന്നിയ വരികളാണ് അനില്‍ കൊടയ്ക്കാട്ടിലിന്‍റെ A-NIL ബ്ലോഗിലെ  "ഇടവപ്പാതി, മാവിന്‍ചോട്ടില്‍ മാമ്പഴമഴ" എന്ന ഹൈക്കു.  മഴയും നാട്ടുമാമ്പഴവും ഗൃഹാതുരത്വമായി മനസ്സില്‍ നിറയുന്ന എല്ലാവരും ഈ വരികളെ സ്നേഹിച്ചുപോകും. 

'മഴയിലേയ്ക്കിറങ്ങിപ്പോയ കുട്ടി ടൈംടേബിളില്‍ അവസാനത്തെ പീരിയഡ് മഴയെന്നു തിരുത്തി...' വലിയവര്‍ക്കുവേണ്ടി ഒരു സ്കൂള്‍കുട്ടിയുടെ കുട്ടിത്തത്തിലൂടെ മഴ കടന്നുവരുന്നു പി.എ.അനീഷിന്‍റെ ടൈംടേബിളില്‍. കുട്ടികള്‍ അങ്ങനെയാണ്, അവര്‍ക്കിഷ്ടമുള്ളതിനെ നെഞ്ചോട്‌ ചേര്‍ക്കും, അതില്‍ പൂര്‍ണ്ണമായും മുഴുകും. 

എന്നാല്‍ മഴയെ സ്നേഹിക്കുന്നു എന്ന് പറയുന്നവരെയും മഴയോടൊപ്പം പ്രണയിക്കുന്നവരെയും കണക്കിനു കളിയാക്കുന്നു മഖ്ബൂല്‍ മാറഞ്ചേരിയുടെ മഴ പെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും..ചുമ്മാ ബഡായി എന്ന പോസ്റ്റ്‌.  മഴ നനയാന്‍ ഇഷ്ടമെന്ന് നൂറുവട്ടം പറയുമ്പോഴും ഒരു ചാറ്റല്‍മഴ വന്നാല്‍ തലനനയാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നമ്മില്‍ പലരുമാണ് ഇവിടെ ഇരകള്‍.  ആഴ്ചയില്‍ ഒരു പോസ്റ്റ്‌ എന്ന കണക്കില്‍ മുടങ്ങാതെ  പോകുന്ന ഒരു സീരീസാണ് ആ ബ്ലോഗ്‌.  മഖ്ബൂലിന് എല്ലാ ആശംസകളും.

ലളിതമായ വരികളില്‍ ഹൃദ്യമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മിടുക്കനാണ് മുസാഫിര്‍കൊലപാതകരാഷ്ട്രീയം അരങ്ങുതകര്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍വ്വംസഹയായ ഭൂമിമാതാവിനും ചിലതൊന്നും സഹിക്കാന്‍ കഴിയാതെ വരുന്ന ഒരവസ്ഥയെപ്പറ്റി പറയുന്നു, കുറഞ്ഞ വരികളില്‍ മുസാഫിറിന്‍റെ കൊട്ടേഷന്‍.   നമുക്ക് ചുറ്റും കാണുന്നവരുടെ രൂപാന്തരങ്ങള്‍ ചിലപ്പോള്‍ നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്ന കാലമായതിനാല്‍ ഈ വരികളില്‍ അതിശയോക്തിയില്ല.  മനസ്സുവച്ചാല്‍ വളരെ നന്നായി എഴുതാന്‍ കഴിയുമെങ്കിലും ബ്ലോഗിംഗ് സീരിയസ്സായി എടുക്കാത്ത ഒരാളാണ് മുസാഫിര്‍.
  
കഥകളില്‍ എപ്പോഴും ജനപ്രിയമാണ്കുടുംബവും ബന്ധങ്ങളും അടങ്ങുന്ന തീം.  ഈയടുത്ത കാലത്ത് തികച്ചും വ്യത്യസ്തമായ പ്രമേയവും നല്ല അവതരണവും കൊണ്ട് ഏറെ ശ്രദ്ധേയമായി തോന്നിയ കഥയാണ് ശ്രീജിത്ത് മൂത്തേടത്തിന്‍റെ മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാവുന്നതിന്‍റെ വളരെ നല്ലൊരു ആഖ്യാനമാണത്.  ഒപ്പം, ഒന്നും നമ്മുടെ കയ്യിലല്ല എന്നും, അറിവും കരുതലും കൂടിപ്പോയാല്‍ അതും അപകടമാണെന്നുമുള്ള സന്ദേശവും നല്‍കുന്നുണ്ട് ഈ കഥ. നല്ല ഒഴുക്കുള്ള ഭാഷയാണ് ഈ കഥയുടെ പ്രത്യേകത.

മുന്‍പ്‌ കൂടുതലായും നര്‍മ്മത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ഈയടുത്ത കാലത്തായി അധികമാരും എത്തിനോക്കാത്ത, ആകാശത്ത് നടക്കുന്ന കഥകളാണ് വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലിയില്‍ ആളവന്‍താന്‍ ധിം തരികിടതോമില്‍എഴുതുന്നത്‌.   വിഷയത്തെപ്പറ്റി വളരെ നന്നായി റിസേര്‍ച്ച് ചെയ്തശേഷമാണ്‌ അദ്ദേഹം എഴുതാനിരിക്കുന്നത് എന്ന് അനുവാചകന് ബോധ്യമാവും.  പറഞ്ഞുവരുന്നതിന്‍റെ സസ്പെന്‍സ് ചോരാതെ നോക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.  ഒരു പോസ്റ്റ്‌ വായിച്ചുതീരുമ്പോള്‍ ഒരു ഹോളിവുഡ്‌ ചിത്രം കണ്ട പ്രതീതി.

ചില കഥകള്‍ വായിക്കുമ്പോള്‍ അവ വളരെയേറെ സുന്ദരമാണെന്ന് തോന്നിപ്പോകും. തികച്ചും മൃദുവായ പ്രമേയവും ലളിതമായ ആഖ്യാനവും കൊണ്ട് അവ ഇളംതെന്നല്‍ പോലെ നമ്മെ തഴുകി കടന്നുപോകും. വൃദ്ധദമ്പതികളുടെ ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്ന അതിമനോഹരമായ ഒരു കഥയാണ് മിനിയുടെ ഓട്ടുരുളിയിലെ പാല്‍പ്പായസം.  നിഷ്കളങ്കമായ സ്നേഹത്തിന് പിണങ്ങാനും ഇണങ്ങാനും അധികം നേരമൊന്നും വേണ്ടെന്നത് പഴയ മനസ്സുകളുടെ മാത്രം പ്രത്യേകതയാണോ?  വയോജനങ്ങള്‍ക്കായി പാകം ചെയ്തത് എന്ന മുന്നറിയിപ്പ്‌ ഉണ്ടെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഒരേപോലെ മധുരിക്കുന്നു ഈ പാല്‍പ്പായസം. 

കഥ പോലെതന്നെയോ അതിനേക്കാളേറെയോ വായനക്കാരെ ആകര്‍ഷിക്കുന്നത് ഇന്ന് ഓര്‍മ്മക്കുറിപ്പുകളാണ്.  ചിലതെല്ലാം വായിക്കുമ്പോള്‍ ഓര്‍മ്മയോ കഥയോ, ഭാവനയോ സംഭവമോ എന്നൊന്നും തിരിച്ചറിയാന്‍ കഴിയാറില്ല.  ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ് ചാക്കുണ്ണിയുടെ കഥയുമായി വരുന്ന  നികു കേച്ചേരിയുടെ കടലിലേയ്ക്ക് നീളുന്ന ഒരു കിണര്‍ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുമ്പോള്‍ അവയില്‍ മിക്കതിലും എഴുത്തുകാരന്‍റെ ആത്മാവുണ്ടാവും, ഒരു പരിധിയ്ക്കപ്പുറത്ത് അവയെ വിമര്‍ശിക്കാനോ വിശകലനം ചെയ്യാനോ പാടുള്ളതുമല്ല. എഴുതുന്ന ആളുടെ മനസിലെ ഭാവങ്ങളുടെ ഒരംശം വായിക്കുന്ന ആളുടെ മനസ്സില്‍ ഉറവെടുക്കുന്നുവെങ്കില്‍ എഴുത്തുകാരന്‍ വിജയിച്ചു എന്ന് പറയാം. ഇവിടെ എഴുത്തുകാരന്‍റെ ഭാഷയിലെ ഗൗരവം അതിന് അല്പം തടസ്സമായി നില്‍ക്കുന്നതായി തോന്നുന്നു.

അതുപോലെതന്നെ ആഖ്യാനഭംഗി കൊണ്ട് മനസിനെ തൊട്ടുപോകുന്ന മറ്റൊരു കുറിപ്പാണ് വിഷ്ണുവിന്‍റെ സൗഹൃദവും പ്രണയവും ഇഴചേര്‍ന്ന് നില്‍ക്കുന്ന പ്രിയസുഹൃത്തെ നിന്‍റെ പ്രണയിനി സന്തുഷ്ടയാണ്.  മറവി കൊണ്ട് ഓര്‍മ്മയ്ക്ക് ആവരണം തീര്‍ക്കാന്‍ കഴിയാത്ത മനുഷ്യരില്ല, എന്നാല്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി, അവരുടെ മാത്രം സന്തോഷത്തിനുവേണ്ടി  അത് എടുത്തണിയാന്‍ തയ്യാറാവുന്ന എത്രപേരുണ്ടാവും!  ഓര്‍മ്മക്കുറിപ്പായി തോന്നുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നത് ശരിയല്ല.

വാര്‍ത്തകളെ അവലോകനം ചെയ്യുന്ന ബ്ലോഗുകള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറെ ശ്രദ്ധേയമായി തോന്നിയത് കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ നിറഞ്ഞുനിന്ന, ഗോഡൌണുകളില്‍ അരി പാഴായിപ്പോകുന്ന വാര്‍ത്തയെ വ്യക്തമായി വിശകലനം ചെയ്യുന്ന ഒലിവ്‌ ബ്ലോഗിലെ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല, ഭരണകൂടമേ നിനക്ക് മാപ്പില്ല എന്ന പോസ്റ്റാണ്.  യാതൊരു രാഷ്ട്രീയചേരുവകളും ഇല്ലാതെതന്നെ മാറിവരുന്ന ഭരണകര്‍ത്താക്കള്‍ താന്താങ്ങളുടെ ഉന്നമനത്തിനു വേണ്ടിമാത്രം പ്രവര്‍ത്തിക്കുമ്പോള്‍ വിശപ്പിന്‍റെ വിളിയ്ക്ക് ഉത്തരമാവേണ്ട ഭക്ഷണം ആര്‍ക്കുമെത്താതെ നശിച്ചു പോകുന്ന ദുരവസ്ഥ സചിത്രം അവതരിപ്പിക്കപ്പെടുന്നു ഇവിടെ, ഒപ്പം  അധികാരികള്‍ക്കാര്‍ക്കും വേണ്ടാത്ത ചേരികളുടെ ദയനീയാവസ്ഥയും പാഴാവുന്ന ധാന്യങ്ങളുടെ കണക്കും സഹിതം വിശദമായ വായനയ്ക്ക് ഇടമൊരുങ്ങുന്നു.

കേരളത്തിന്‍റെ പരിസ്ഥിതിയെ താറുമാറാക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ ഇന്ന് ഏതുകൊച്ചുകുട്ടിയും പറയുന്ന ഉത്തരം മാലിന്യസംസ്കരണം എന്നായിരിക്കും.  ഈ പ്രശ്നം പരിഹാരസാധ്യതകളടക്കം വളരെ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്  മാലിന്യകേരളത്തിന്‍റെ വര്‍ത്തമാനത്തിലൂടെ  വഴിപോക്കന്‍.  സംസ്കരണകേന്ദ്രങ്ങളുടെ അപര്യാപ്തതയും സമരങ്ങളുടെ ഇന്നത്തെ അവസ്ഥയും കരണീയമെന്നു കാണുന്ന പ്രതിവിധികളും കടന്നുപോകുമ്പോള്‍ ഒരു സമ്പൂര്‍ണ്ണലേഖനം വായിച്ച പ്രതീതി.


മനസ്സാക്ഷി മരവിക്കാത്തവരെ നടുക്കിയ ടി.പി.വധം ഉയര്‍ത്തിയ സാമൂഹികരോഷം കെട്ടടങ്ങുന്നില്ല.  കവിതയായും ലേഖനമായും വരകളായും അങ്ങിങ്ങായി ആ ഉമിത്തീ നീറിക്കൊണ്ടിരിക്കുന്നു.  ടി.പി.യെന്നാല്‍ 'അമ്പത്തൊന്നായരിഞ്ഞിട്ട രണ്ടക്ഷരങ്ങളുടെ സങ്കടം' എന്ന് കുറിക്കുന്ന  മോഹന്‍ പുത്തന്‍ചിറയുടെ ഓഞ്ചിയംകവിതകള്‍ ഇതിന് ശക്തമായ ഉദാഹരണമാണ്. രണ്ടാംകവിതയിലെ അവസാനനാലുവരി അതിനു മുന്‍പുള്ള വരികളുടെ ആവര്‍ത്തനവിരസത കഴുകിക്കളയുന്നു.

അതുപോലെതന്നെ മനുഷ്യമനസ്സിന്‍റെ നിഷ്കളങ്കത കാലക്രമേണ മാഞ്ഞുപോകുന്നതും ബന്ധവും സ്വന്തവും മറന്നുപോകുന്നതും അവന്‍റെ മനസ്സില്‍ ചുവപ്പ് പുരളുന്നതുംഅധികാരപ്പിശാചുക്കളുടെ ആഹ്വാനത്തില്‍ കിരാതനായി മാറേണ്ടിവരുന്നതും ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നുണ്ട് നൗഷാദ്‌ അകമ്പാടത്തിന്‍റെ ആര്‍ക്കോ വേണ്ടി ആരെയോ കൊല്ലുന്നവര്‍.  തനിക്ക് കവിതയും വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുന്നു.
   
നിഷ്പക്ഷരചനകള്‍ക്കും ബ്ലോഗില്‍ ഇടം കണ്ടെത്തുന്ന താന്നിമൂടന്‍.  എഴുതുന്ന വിഷയത്തെപ്പറ്റി, അത് ഏതുമാവട്ടെ, തികഞ്ഞ ധാരണയുണ്ട് അദ്ദേഹത്തിന്.  മൂന്നാറിലെ പട്ടയങ്ങളുടെ പേരില്‍ പ്രശസ്തനായ രവീന്ദ്രന്‍ സ്വന്തം പട്ടയത്തിന് വേണ്ടി ഓടിനടക്കുന്ന വാര്‍ത്തയുടെ വിശദാംശങ്ങളുമായി എത്തുന്നു പട്ടയമില്ലാതെ പട്ടയങ്ങളുടെ തമ്പുരാന്‍.  രവീന്ദ്രന്‍ പട്ടയങ്ങളുടെ അധികമാരും തിരയാന്‍ മിനക്കെടാത്ത പിന്നാമ്പുറകഥകളും അതുമായി ബന്ധപ്പെട്ട   പ്രശ്നങ്ങളും ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നു.  സര്‍വീസില്‍നിന്ന് വിരമിക്കുന്ന  ദിവസം സസ്പെന്‍ഷന്‍ ഉത്തരവ്‌ കൈപ്പറ്റാന്‍ മാത്രം ഭാഗ്യദോഷിയായ അപൂര്‍വം ജീവനക്കാരില്‍ ഒരാളായ രവീന്ദ്രനെക്കുറിച്ചുള്ള നല്ലൊരു ലേഖനമാണിത്. 

സ്ത്രീപക്ഷരചനയെന്ന ആക്ഷേപം നേരിടേണ്ടിവന്നേയ്ക്കുമെങ്കിലും ഒരു ശരാശരി സ്ത്രീമനസ്സിന്‍റെ ചിന്തകള്‍ മനോഹരമായി ചിത്രീകരിച്ച വരികളാണ് കേളികൊട്ട് മാഗസിനില്‍ വി.ഗീത എഴുതിയ ദിനചര്യ. കര്‍ത്തവ്യങ്ങള്‍ ദിനചര്യയായി മാറുമ്പോള്‍ ഉണ്ടാകുന്ന മടുപ്പ്‌... പൂമുഖവാതിലില്‍ പൂന്തിങ്കളാകുന്ന, ആകേണ്ട ഭാര്യയുടെ നീറുന്ന മനസ് കാണാതെ പോകുന്ന നല്ലപാതിയോടുള്ള സൗമ്യമായ പരിഭവം... ഒരു തുറന്നെഴുത്തിന്‍റെ മനോഹാരിതയുണ്ട് ഈ വരികളില്‍.
 
സുനിലന്‍റെ കവിതാലമ്പടന്‍ എന്ന ബ്ലോഗിലെ  മിക്ക കവിതകളും ആശയ-രൂപഭംഗികള്‍ കൊണ്ട് മികച്ചവയാണ്.  അമ്മയോടുള്ള സ്നേഹവും നഷ്ടവും മനുഷ്യബന്ധങ്ങളും പ്രത്യേകമായി അവതരിക്കുന്ന കവിതകളാണ് അവയില്‍ കൂടുതലെങ്കിലും പലയിടത്തും ചര്‍ച്ചാവിഷയമായ ഷാപ്പിലെ പൂച്ച വേറിട്ട്‌ നില്‍ക്കുന്നു.   ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്‍റെ ഭാവമാണത്രേ! വരികളിലൂടെ കടന്നുപോകുമ്പോള്‍ അവിടെ ചടഞ്ഞിരിക്കുന്ന ആ പൂച്ചയെയും പൂച്ചയുടെ കണ്ണിലൂടെ ഷാപ്പിലെ പതിവുകാരെയും നാം കാണുന്നു. നല്ല വിഷ്വലൈസേഷന്‍ തരുന്ന അപൂര്‍വം കവിതകളിലൊന്നാണിത്.

ഉസ്താദ്‌ഹോട്ടലായിരുന്നു സിനിമാനിരൂപണത്തിനായുള്ള ഒരുപിടി ബ്ലോഗുകളില്‍ ഈ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്.  അതില്‍ സിനിമയുടെ കഥ ഏതാണ്ട് മുഴുവന്‍ പറഞ്ഞുതരുന്ന ബാല്‍ക്കണി 40 യും, കാണാന്‍ പോകുന്നവന് സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടിയാവണം എന്തുവന്നാലും കഥപറയില്ലെന്ന വാശിയില്‍, എന്നാല്‍ മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും കൃത്യമായി കവര്‍ ചെയ്തുപോകുന്ന  മലയാളം ബോക്സ് ഓഫീസും കഥയെ തൊട്ടുമാത്രംവിട്ട് സിനിമയെ കുറേക്കൂടി വ്യക്തമായി വിശകലനം ചെയ്യുന്ന b studio യും തരക്കേടില്ലാതെ പോകുന്ന ചിത്രക്കൂട്ടും ഉണ്ട്. 

പുതുതായി തുടങ്ങിയ ബ്ലോഗുകളില്‍ ജോസഫ്‌ ചാക്കോയുടെ ചൂടുപട്ടിയിറച്ചി തിന്നുമ്പോള്‍ സംഭവിക്കുന്നത് ഇന്നത്തെ മാധ്യമങ്ങളുടെ കേട്ടപാതിയില്‍ വിഴുങ്ങുന്ന നയത്തെ വിമര്‍ശിക്കുന്നു.  പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവനനികുതി എന്നുപറഞ്ഞ് ഒരു മുഖ്യധാരാമാധ്യമം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ഇവിടെ ചര്‍ച്ചാവിഷയമാവുന്നു.  ആമുഖമായി ഫേസ്‌ബുക്കിലെ ലിംഗവിവേചനത്വവും തൊട്ടുപോകുന്നുണ്ട്.

പുതിയ മറ്റുബ്ലോഗുകളില്‍ നാളത്തെ വാഗ്ദാനം എന്ന് വിശേഷിപ്പിക്കാവുന്ന ഏതാനും ചിലത് - സമകാലികസാമൂഹികപ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനമായ വേസ്റ്റ് ഡിസ്പോസലും, അതിനെത്തുടര്‍ന്ന് ഒരിക്കലുണ്ടായ പ്രശ്നങ്ങളും നര്‍മ്മം പുരട്ടി അവതരിപ്പിക്കുന്നു ബിബിന്‍ ജോസിന്‍റെ മനു ആദ്യമായി കണ്ട കൊച്ചിആകെ ഒരു പോസ്റ്റ്‌ മാത്രമാണ് ബ്ലോഗില്‍ ഉള്ളതെങ്കിലും ഭാവിയുള്ള എഴുത്തുകാരനാണ് ബിബിന്‍.   ചോണനുറുമ്പിന്‍റെ ചിലന്തി വളരെ കുറഞ്ഞ വരികളില്‍ അണിരാഷ്ട്രീയത്തിന്‍റെ, സ്വന്തവും ബന്ധവും ഒന്നും ഗൗനിക്കാതെ നേതാക്കളുടെ ആജ്ഞകള്‍ അനുസരിക്കേണ്ടിവരുന്ന സാധാരണ കാലാളിന്‍റെ ഗതികേട് വരച്ചിടുന്നു.  

ശേഷിക്കുന്നവയില്‍ എടുത്തുപറയാനുള്ളവ ചുരുക്കം.  നാടന്‍പാചകവിധികളുമായി ബിന്ദു കെ.പി.യുടെ അടുക്കളത്തളം നന്നായി പോകുന്നുണ്ട്.  സിക്കിമിലേയ്ക്കുള്ള കൊതിപ്പിക്കുന്ന യാത്രാവിവരണവുമായി മുല്ലയുടെ മഞ്ഞുറഞ്ഞ വഴികളിലൂടെ നടക്കുമ്പോള്‍ ഒപ്പം ചേരാന്‍ ബിജുകുമാറിന്‍റെ അനന്തപുരി യാത്രാവിശേഷങ്ങള്‍പ്രശസ്തവും അപ്രശസ്തവുമായ കവിതകള്‍ ആലാപനഭംഗിയോടെ പരിചയപ്പെടുത്തുന്നു കൊച്ചുമുതലാളിയുടെ പുലര്‍ക്കാലകവിതകള്‍.

ഈയിടെ അച്ചടിമാധ്യമത്തില്‍ നിന്ന് പുറംതള്ളപ്പെട്ടെന്നു പറഞ്ഞു പരിതപിച്ച ഒരാള്‍ ഒടുവില്‍ തന്‍റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഇടം കണ്ടെത്തിയത് ബ്ലോഗിലായിരുന്നു.  ഇവിടെ എഴുത്തുകാരനും എഡിറ്ററും ഒരാളാവുമ്പോള്‍ മലയാളം തെറ്റില്ലാതെ എഴുതാന്‍ കഴിയുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.  മേല്‍പ്പറഞ്ഞവരടക്കം ചിലര്‍ ആശയസമ്പന്നരാണ്, എന്നാല്‍ അക്ഷരത്തെറ്റുകളുടെ കല്ലുകടി കാരണം ആസ്വാദനഭംഗി കുറയുന്നു.  മറ്റുചിലര്‍ക്ക് തുടങ്ങുന്ന വരി എങ്ങനെ അവസാനിപ്പിക്കണമെന്നറിയില്ല. അതാണ്‌ അവള്‍ ..... പറഞ്ഞത്‌എന്ന് വേണ്ടിടത്ത് പറഞ്ഞുഎന്നവസാനിപ്പിക്കുന്നവരുണ്ട്.  കവിതയില്‍ വരികള്‍ എവിടെ മുറിക്കണമെന്നറിയാതെ അന്തംവിട്ടുനില്‍ക്കുന്നവരുണ്ട്.  അതിനാല്‍ത്തന്നെ അവരുടെ ഏറുകള്‍ കൊള്ളേണ്ടിടത്ത് കൊള്ളാതെ പോകുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ മേല്‍പ്രതിപാദിച്ചവ കൂടാതെ ശ്രദ്ധേയമായ വേറെയും രചനകളുണ്ട്. എങ്കിലും ഒന്നോടിത്തീരുമ്പോള്‍ വ്യത്യസ്തമായ ഒരു സ്പാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞവയാണ് ഇവിടെ ചര്‍ച്ചയ്ക്കുവേണ്ടി അവതരിപ്പിച്ചത്.  എഴുതി വളരുവാനും ധാരാളം വായിക്കപ്പെടുവാനും അപരിമിതമായ പ്രശസ്തിയിലേയ്ക്ക് ഉയരുവാനും ബൂലോകത്തെ എല്ലാ എഴുത്തുകാര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-----------------------------------------------------------------------------------------------------------------------------------
      ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍    
-----------------------------------------------------------------------------------------------------------------------------------

ദയവായി ഈ ലക്കം ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത് .താഴെ യുള്ള g+ ബട്ടന്‍ ഉപയോഗിക്കുക 

Saturday, June 23, 2012

വായന ആഘോഷമാകട്ടെ ..

      തയ്യാറാക്കിയത് : ബിജു ഡേവിസ്‌ ,  ഉബൈദ്‌ കക്കത്ത് ,& രഞ്ജിത്ത് കണ്ണങ്കാട്ടില്‍   






വായനാദിനം ആഘോഷിച്ച് കടന്നു പോയ വാരം! ലോകമെമ്പാടും വായനയുടെ പ്രാധാന്യം ഏറുകയാണ്  ..എല്ലാ മേഖലയിലുമുള്ള അറിവുകള്‍  പരമാവധി വ്യാപനം ചെയ്യപ്പെടെണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു ..ഒപ്പം വായന മരിച്ചു എന്ന് ലോകത്തിന്റെ വിവിധ  ഭാഗങ്ങളില്‍ നിന്ന്  മുറവിളികള്‍ ഉയരുന്നുമുണ്ട്  ..വായനയുടെയും എഴുത്തിന്റെയും മാധ്യമങ്ങള്‍ വ്യത്യസ്തതയോടെ വളര്‍ന്നു എന്നല്ലാതെ അവ  മനുഷ്യ  രാശിക്ക്  നല്‍കിക്കൊണ്ടിരിക്കുന്ന  സംഭാവനകളെയും  സര്‍വ്വ  വ്യാപിയായ  വികസനത്തെയും കുറിച്ച്  തര്‍ക്കം കാണില്ല  തന്നെ ..


വായനയെ പ്രേരിപ്പിയ്ക്കുന്ന ഒരു "പേസ്മേക്കറിന്റെ" ജോലി കൂടെ ബ്ലോഗർക്കുണ്ടെന്ന് കണ്ടറിഞ്ഞെഴുതിയ പോലെ ഒരു പോസ്റ്റാണു, ആദ്യമായി പരിചയപ്പെടുത്തുന്നത്. തേജസ് ബ്ലോഗില്‍ കെ. ആര്‍ . മീരയുടെ ലേഖനസമാഹാരം ആയ "മഴയില്‍ പറക്കുന്ന പക്ഷികളെ" മനോരാജ് നടത്തിയ വായനയുടെ അടയാളപ്പെടുത്തല്‍ ആണത് .  പുസ്തകത്തിന്റെ ആന്തരിക ചൈതന്യത്തെ തേജസ്സോടെ ജ്വലിപ്പിക്കുന്ന അവലോകനങ്ങളാണ് പുസ്തക വിചാരം  എന്ന ബ്ലോഗില്‍ പതിവായി വരാറുള്ളത് . ഉടനെ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ലളിത സുന്ദരമായ അവതരണം.  തുടര്‍ ലക്കത്തില്‍  എന്‍ .എ .നസീറിന്റെ  കാടും ഫോട്ടോ ഗ്രാഫറും  എന്ന പുസ്തകം  യുവ എഴുത്തുകാരനായ  സുസ്മേഷ്  ചന്ദ്രോത്ത് എങ്ങിനെയാണ് വായിച്ചതെന്നും  ഈ  ബ്ലോഗില്‍ എഴുതിയിട്ടുണ്ട് .


എന്നാൽ വായനയെ സിരകളിലേക്ക് ഓടിച്ചു വിട്ട മറ്റൊരു ശൈലി ആ.... ആ എന്ന പോസ്റ്റിലൂടെ പി.വി. ഷാജികുമാർ ഓർക്കുന്നു. കാലിച്ചാംപൊതി ബ്ലോഗില്‍ പി വി ഷാജികുമാര്‍ പമ്മന്റെ പുസ്തകങ്ങളെ അനുസ്മരിക്കുന്നു. പുസ്തകത്തില്‍ നിന്നും നഷ്ടപ്പെട്ട പേജുകള്‍ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ കുടിയേറിയത് വിവരിക്കുന്നു.കുറുകവിതകളിൽ ആസ്വാദനപ്രപഞ്ചം സൃഷ്ടിയ്ക്കാൻ കഴിയുന്ന എഴുത്തുകാരുടെ കാലമാണിത്.ഓൺലൈൻ ലോകത്ത് പാറി നടക്കുന്ന കുറുകവിതകൾ സംവേദനം ചെയ്യുന്ന ആശയം ശക്തിയുറ്റതാകുന്നു എന്നതിനാൽ തന്നെ അവയുടെ പ്രസക്തിയും ഏറുന്നു.
ഋതുഭേദങ്ങളിൽ ഡോണ മയൂരയുടെ എഴുതിത്തെളിഞ്ഞ ബുദ്ധിയിൽ പിറന്ന നാലു വരികൾ 

പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!

(പ്രവാസം) സംവത്സരങ്ങളായി പ്രവാസികൾ അനുഭവിയ്ക്കുന്ന വ്യഥയുടെ പ്രതിഫലനമാണ്.
നാലു വരികൾ നാല്പത് ലക്ഷം ജനതയുടെ അവസ്ഥ അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മയൂര.
പേരു വെളിപ്പെടുത്താത്ത,ചിത്രം വെളിപ്പെടുത്തുന്ന 'ഫ്രം സീറോ' എന്ന സുഹൃത്തിന്റെ മഴയ്ക്ക് പൊതുവീഥിയിൽ നിന്നും വിട്ടകന്നു നിൽക്കുന്ന ഒരു കവിതയുടെ സ്വഭാവമുണ്ട്.ആശയങ്ങൾ കോർത്തുവയ്ക്കാൻ പാകത്തിലുള്ള 5 കുറുകവിതകൾ,മഴയിൽ നിന്നും മഴയിലെത്തുമ്പോൾ നല്ലൊരു രചന വായിച്ച സുഖം അനുവാചകനുണ്ടാകും, തീർച്ച.ശ്രീബലി പോലുള്ള മുൻ കവിതകൾ ശക്തമായ സാമൂഹികവികാരത്തെക്കൂടി പ്രതിഫലിപ്പിയ്ക്കുന്നുണ്ട്.
 ആർക്കും അസൂയ  തോന്നുന്ന ഒരു പോസ്റ്റുമായാണു, ഇത്തവണയും വിഷ്ണു എന്‍ വി ചോക്കുപൊടി ബ്ലോഗില്‍ വന്നെത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനം വെറും കൂലിയെഴുത്തായി മാത്രമാണ് ഇന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. എന്നാൽ അജ്ഞതയുടെ കുന്നുകൾ ഛത്തീസ്ഗഢിലെ അബുജ് മാഡ്(Abujmarh) എന്ന നക്സൽ ഭീകര ഗ്രാമത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയ തെഹെല്ക്ക ലേഖിക തുഷൽ മിത്തലിനെയും, ഫോട്ടോ ജേർണലിസ്റ്റ് തരുൺ സെഹ്രാവത്തിനെയും പരിചയപ്പെടുത്തുന്നു. കാമ്പുള്ള പോസ്റ്റുകളിൽ കാമ്പുള്ള പ്രതികരണങ്ങളുമുണ്ടാകുമെന്ന് അനുസ്മരിപ്പിയ്ക്കുന്ന ഒരു പോസ്റ്റ്!

നേര്‍മയുള്ള നര്‍മ്മത്തില്‍ മെനഞ്ഞെടുത്ത ഒരു പോസ്റ്റ്‌ ആണ് പുഞ്ചപ്പാടം  ബ്ലോഗിലെ മരം കൊത്തിയും വെള്ളത്തില്‍ പോയ കോടാലിയും എന്ന അനുഭവ കഥ.കയ്യില്‍ വന്നു ചേര്‍ന്ന ഒരു കോടാലി പ്രയോഗിക്കാന്‍ അവസരങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ബാല്യത്തെ കുറിച്ച് വിവരിക്കുന്ന ജോസ്ലെറ്റ് സിനിമ, ബ്ലോഗ്‌ എന്ന് വേണ്ട, മുന്നില്‍ കാണുന്ന എല്ലാത്തിനെയും നിര്‍ദാക്ഷിണ്യം കൊത്തിക്കീറുകയാണ്.




എന്റെ തോന്നലുകള്‍ ബ്ലോഗിലെ ബുദ്ധനും പ്രവാചകനും നിസ്സഹായരാകുമ്പോള്‍.. എന്ന പോസ്റ്റ്‌ വളരെ ശ്ലാഘനീയമാണ്. 1978 മുതല്‍ മ്യാന്മര്‍ ഭരണകൂടത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഹിങ്ക്യ മുസ്ലീങ്ങളെയാണ് പ്രവീണ്‍ ശേഖര്‍ ‍ ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്നത്.കൃത്യമായ ഒരു ശത്രുവിനെ എതിര്‍ചേരിയില്‍ നിര്‍ത്താന്‍ സാധിക്കാത്തത് കൊണ്ടാണോ ലോകമെമ്പാടും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ക്രൂരതകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ പോലും ഇവരെ കുറിച്ച് മൌനം ഭജിക്കുന്നത് എന്ന് തോന്നിപ്പോവും ഈ പോസ്റ്റ്‌ വായിച്ചാല്‍ .


കരിക്കട്ടകൾ എന്ന പുതുബ്ലോഗ് പരിചയപ്പെടുത്താം. കണക്കെടുപ്പ്,  
ക്ലീഷെ പ്രണയചിന്തകളല്ല,മരിച്ച പ്രണയക്കാറ്റ് 
ഭയപ്പെടുത്തുന്നുണ്ട് കവയത്രിയെ.വഴിപാടു രസീതുകാരനോട് ഇറച്ചി ചോദിയ്ക്കുന്നതിലൂടെ 
ആദ്യകവിതയിൽ തന്നെ വൈരുദ്ധ്യാത്മകതയുടെ തന്ത്രങ്ങളും പയറ്റിയിരിയ്ക്കുന്നു.തുടക്കത്തിന്റെ 
ചെറുപതറൽ ഇല്ലാതെ ഇവ്വിധത്തിൽ മുന്നേറാൻ കഴിയട്ടെ.

കേരള കഫെ സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു, സലിം കുമാറും കോഴിക്കോട് ശാന്താദേവിയും അഭിനയിച്ചു മനോഹരമാക്കിയ ബ്രിഡ്ജ് എന്ന ഖണ്ഡത്തെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് മനോജ്‌ വെങ്ങോല അതെ പേരിലുള്ള ബ്ലോഗില്‍ എഴുതിയ വൃത്തം എന്ന കഥ. ഒരു പൂച്ചയുടെ ചിതറിയ ചിന്തകളിലൂടെ കാമ്പുള്ള ചില സന്ദേഹങ്ങള്‍ മനോജ്‌ പങ്കു വെക്കുന്നു
ചില യാദൃശ്ചീകതകള്‍ വിസ്മയാവഹങ്ങള്‍ ആണ്. ഒരേ ദിവസം പോസ്റ്റ്‌ ചെയ്ത രണ്ടു കഥകള്‍ ആണ് അനിമേഷ് സേവ്യര്‍ തോന്ന്യാക്ഷരങ്ങള്‍ ബ്ലോഗില്‍ എഴുതിയ "ദൈവത്തിന്റെ കൈ"യ്യും, രഘുനാഥന്‍ പട്ടാളക്കഥകളില്‍ എഴുതിയ  സൈനബ എന്ന ആണ്‍ കുട്ടിയും.

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ അര്‍ത്ഥവത്തായ ഒരു യാത്ര നടത്തിയിരിക്കുകയാണ് മുല്ല. പ്രചാരണങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം സത്യം എത്രയോ ദൂരെ?

ദേവപ്രിയയുടെ സനാഥത്വത്തില്‍ അനാഥത്വം പേറുന്നവര്‍ കൈകാര്യം ചെയ്യുന്ന വിഷയം കാലികപ്രസക്തിയുള്ളതും ഒട്ടേറെ ചർച്ച ചെയ്യപ്പെടുന്നതുമാണ്.പക്ഷേ ഉപയോഗിച്ചിരിയ്ക്കുന്ന രചനാസങ്കേതങ്ങൾ,കവിതയുടെ ചാരുത ആ എഴുത്തിന് നൽകുന്നുണ്ടോ എന്ന് ന്യായമായും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ജയേഷിന്റെ ലസ്സി ബ്ലോഗ്‌ തുടര്‍ച്ചയായി ഇരിപ്പിടത്തില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. "ഞങ്ങള്‍ പാവങ്ങളായത് കൊണ്ട്..." എന്ന ഒരു സ്പാനിഷ്‌ കഥയുടെ വിവര്‍ത്തനം ആണ് ഇത്തവണ ബ്ലോഗില്‍. ശൈലീപരമായ പ്രത്യേകതകള്‍ പോലും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാം.

കുറച്ചു വീഡിയോകളെ പരിചയപ്പെടുത്തുകയാണ് റോഷന്‍ തന്റെ ടാങ്ക്മാന്‍   എന്ന പോസ്റ്റില്‍. ഭരണകൂടം നാള്‍ക്കുനാള്‍ ഭീകരരൂപം പ്രാപിക്കുകയും, ജനക്കൂട്ടം നിസ്സഹായരും അപമാനിതരുമായി തീരുകയും ചെയ്യുമ്പോള്‍ ചില ഒറ്റപ്പെട്ട മനുഷ്യര്‍ തിരിഞ്ഞു നില്‍ക്കുകയും അവരുടെ ശബ്ദം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു

ആലിപ്പഴങ്ങളി ൽ റീമയുടെ പരസ്യപ്പെടുത്തലുകൾ ഒരു പുതുവായനാനുഭവമാണ് നൽകുന്നത്.തികച്ചും സ്വാഭാവികമായ സംഭാഷണങ്ങളിൽ കാഠിന്യമേതുമില്ലാതെ ആശയങ്ങൾ സംഭരിയ്ക്കപ്പെടുമ്പോഴാണ് ഈ കവിത പുത്തൻ വായനാവിരുന്നാകുന്നത്.

എം പി ഹാഷിമിന്റെ മരപ്പക എന്ന കവിത പേരു പോലെ തന്നെ ആർജ്ജവമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്പ്രാതലിന്‌ അടുക്കളയിലൊരു
മരത്തിന്റെ അസ്ഥികള്‍ കത്തുമ്പോള്‍" എന്നു പറയുമ്പോൾ തന്നെ വ്യക്തമാകുന്ന ആവിഷ്കാരചാതുരി കവിതയിലെങ്ങും തുളുമ്പി നിൽക്കുന്നു.കാവ്യാനുവാചകന്റെ മനസ്സിൽ കുടിയേറുന്ന വാക്കുകളുടെ പ്രയോഗവും കവിതയെ ഔന്നിത്യത്തിലെത്തിയ്ക്കുന്നതിൽ നല്ലൊരു പങ്കു വഹിയ്ക്കുന്നുണ്ട്.
വിസ്മയിപ്പിക്കുന്ന എഴുത്തുമായി ഒരിക്കല്‍ വന്നു മറഞ്ഞ മാനത്ത് കണ്ണി വീണ്ടും പഴം പുരാണം വിളമ്പുന്ന മുത്തശ്ശിയെ പോലെ അന്നമയ കോശം  എന്ന രചനയുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു ....
ജലാശയത്തിന്റെ ഉപരിതലത്തില്‍ സാന്നിധ്യമാവുകയും ഒപ്പം ആഴങ്ങളിലേക്ക് ഊളിയിടുകയും ചെയ്യുക എന്നതാണ് മാനത്ത് കണ്ണി എന്ന ചെറു മത്സ്യത്തിന്റെ സവിശേഷത ...ഏതാണ്ട് അത് പോലെ തന്നെയാണ് ഈ ബ്ലോഗിലെ കവിതകളും ഉപരിതലത്തിലെ നുരയും ചലനവും മാത്രമല്ല ആഴങ്ങളിലെ ആന്തരിക നിഗൂഢതയും ഇവിടെ കാണാം ...കൂടുതല്‍ വായനയും വിശകലങ്ങളും വിശേഷങ്ങളുമായി നിറഞ്ഞ ഒരു വായനാ വാരം ആശംസിച്ചു കൊണ്ട് വിട വാങ്ങുന്നു ..

Saturday, June 9, 2012

കഥയും കവിതയും എഴുതാന്‍ പഠിപ്പിക്കുന്ന വല്ല പുസ്തകവുമുണ്ടോ ?

അവലോകനം തയാറാക്കിയത് -  രമേശ്‌ അരൂര്‍                                            

എഴുത്തിലൂടെ പ്രശസ്തിയും ധനവും അംഗീകാരങ്ങളും നേടിയ ഒരുപാട് പ്രതിഭാധനര്‍ നമുക്ക് ചുറ്റുമുണ്ട് ..ശരിക്കും എഴുത്തുകാര്‍ എന്ന് തെളിയിച്ചവര്‍ ..അത്രയൊന്നും ആയില്ലെങ്കിലും കുറച്ചു പ്രസിദ്ധിയെങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി എന്നാഗ്രഹിക്കുന്നവരാണ് എഴുത്തില്‍ പിച്ച വച്ച് നടക്കുന്ന ബഹുഭൂരി പക്ഷം പേരും ..അവര്‍ അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ് . തുടക്കക്കാര്‍ എന്ന നിലയില്‍ അവരില്‍ ചിലര്‍   ബ്ലോഗിലും മറ്റുമായി എഴുതി പ്രതിഭയുടെ പ്രകാശം പരത്തുന്നു . അല്പം കൂടി മുന്നോട്ടു പോയി ചിലര്‍ പത്ര മാധ്യമങ്ങളില്‍  സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ..

ഈ ശ്രമങ്ങളൊക്കെ നടത്തുമ്പോളും  :- "എങ്ങനെയാണ് ഒരു നല്ല സാഹിത്യ കൃതി എഴുതേണ്ടത് ? അത് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ ? അതിനെ കുറിച്ച് കൃത്യമായി പറഞ്ഞു തരാന്‍ പറ്റിയ അദ്ധ്യാപകര്‍ ഉണ്ടോ ? " എന്നിങ്ങനെ  ഒരു നൂറു കൂട്ടം ചോദ്യങ്ങളുമായി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ താല്പര്യപ്പെട്ടു വരുന്നവര്‍ നിരവധിയാണ് . അതിനായി അവര്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . അങ്ങിനെയുള്ളവരോട്  മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ  എം .ടി .വാസുദേവന്‍ നായര്‍ പറയുന്നത് നോക്കൂ ..
"എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല ..." മലയാള മനോരമ തുഞ്ചന്‍ പറമ്പില്‍ നടത്തിയ എഴുത്തുപുര സാഹിത്യ ക്യാമ്പില്‍ എം .ടി .നടത്തിയ പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ഖ്യാതി നേടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ..ഈ കാര്യങ്ങള്‍ അറിയാതെ നിങ്ങള്‍ നല്ലോരെഴുത്തുകാരനോ/ കാരിയോ ആകാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.. അടിസ്ഥാനം ഉറപ്പിക്കാന്‍ ശക്തി പകരുന്ന ആ വാക്കുകളിലേക്ക് .."എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല .


ഇരിപ്പിടം കഴിഞ്ഞ ലക്കത്തില്‍   ചൂണ്ടിക്കാട്ടിയ പ്രതാപ്‌ ജോസഫിന്റെ  അക്ഷരമാലയിലെയും കൊലപാതകത്തിലെയും അമ്പത്തൊന്ന് വെട്ടുകളെ താരതമ്യം ചെയ്തു എഴുതിയ കവിതയും മറ്റും ആനുകാലികങ്ങളിലും ബ്ലോഗിലുമൊക്കെ വായിച്ചു അതിനെ കുറിച്ച് ചിന്തിച്ചിരുന്നപ്പോളാണ്‌ മലയാള ഭാഷാ സാഹിത്യം പഠിച്ച  ശ്രീ രാജേഷിന്റെ ചായില്യം  എന്ന ബ്ലോഗും നമ്മുടെ മാതൃഭാഷയിലെ അക്ഷരങ്ങളെ അനുധാവനം ചെയ്തു കൊണ്ടെഴുതിയ  തോന്ന്യാക്ഷരങ്ങള്‍ എന്ന കുറിപ്പ് കാണുന്നത്  കുറച്ചു പഴയ ബ്ലോഗാണ് 

വായിച്ചപ്പോള്‍ സത്യത്തില്‍ രാജേഷിനോട് വളരെ ആദരവും ഒപ്പം തന്നെ ചെറിയൊരു  കുറ്റബോധവും തോന്നി  .  ബ്ലോഗെഴുത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്  എത്ര അര്‍ത്ഥവത്തായ ഒരു കാര്യമാണ് , മറ്റുള്ളവര്‍ക്കുകൂടി പ്രയോജനം ചെയ്യുന്നത്തിനുവേണ്ടി   ആ ബ്ലോഗര്‍  നിര്‍വ്വഹിച്ചി ട്ടുള്ളത് !
നമ്മുടെ ഭാഷയെ  കുറിച്ച് സത്യത്തില്‍ നമുക്കൊന്നും അറിഞ്ഞുകൂടാ. മലയാളി എന്നഭിമാനത്തോടെ പറയുമ്പോളും മലയാളത്തില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ടെന്നും അവ ഇതൊക്കെയാണ് എന്നും എത്രപേര്‍ക്കറിയാം ? സൂക്ഷിച്ചു വച്ച് ആവശ്യമുള്ളപ്പോള്‍ പ്രയോജനപ്പെടുത്താന്‍ സഹായകമായ ഒട്ടേറെ കുറിപ്പുകള്‍ ഉള്ള ഈ ബ്ലോഗു വായിച്ചില്ലെങ്കില്‍ ഒരു നഷ്ടം തന്നെയാണ് .ചായില്യ ത്തില്‍ ലൈവ് ആയ ഒട്ടേറെ പുതിയ വിഭവങ്ങളും വായിക്കാം.

ബ്ലോഗിലെ തമാശ എഴുത്തുകാര്‍ കൂട്ടത്തോടെ അവധിയെടുത്തു എങ്ങോട്ടോ പോയ ഒഴിവിലേക്ക് പുതിയ ഒരാള്‍ എത്തിയതായി അറിഞ്ഞു  .ജങ്ങ്ഷന്‍  എന്ന ബ്ലോഗെഴുതുന്ന വെള്ളികുളങ്ങരക്കാരന്‍  .സന്തോഷം ..ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല .  ഭാവനയും നിരീക്ഷണ  പാടവവും പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും വേണം .ഈ ബ്ലോഗര്‍ക്ക് അതുണ്ട് .  അമരീഷ്‌ പുരി സുബ്രേട്ടന്‍  ആണ്  ഈ ബ്ലോഗിലെ പുതിയ  നര്‍മ്മ  കഥ  .എഴുത്തിന്റെ ശൈലി കൊള്ളാം ,ഏതാണ്ട്  വിശാല മനസ്കന്റെ  ബാധ   കൂടിയത് പോലെ !  എഴുത്തിന്റെ ശൈലി കണ്ടിട്ട് ഇത് വിശാല മനസ്കന്‍ തന്നെയാണോ എന്ന് പോലും ചില വായനക്കാര്‍ സംശയിക്കുന്നുമുണ്ട് . ഒരെഴുത്തുകാരനെ പോലെ തന്നെ വേറെ ഒരാള്‍ ..പണ്ട് പെരുംതച്ചന്‍ മകന്റെ ശില്പ ചാതുരി കണ്ടു പറഞ്ഞത് പോലെ "ഇടമില്ലാകാശത്തു രണ്ടു തിങ്കളിനിന്ന്.... അതായത്  ഒരേ ആകാശത്തില്‍ രണ്ടു ചന്ദ്രന്മാര്‍ ക്കു സ്ഥാനമില്ല " (ജി .ശങ്കരക്കുറുപ്പിന്റെ പെരുംതച്ചന്‍ )

ആകെ അഞ്ചു പോസ്റ്റുകളെ ബ്ലോഗില്‍ ഉള്ളൂ .. തരക്കേടില്ലാത്ത  നര്‍മ്മങ്ങള്‍ തന്നെ പക്ഷെ ആകെ കാണുന്ന ഒരു ദോഷം എന്താന്നു വച്ചാല്‍ വിശാല മനസ്കനെ അതേപടി അനുകരിക്കാനുള്ള ശ്രമം തന്നെയാണ്. നല്ല എഴുത്തുകാരുടെ സ്വാധീനം ഉണ്ടാകാം ..പക്ഷെ ആരെയും അനുകരിക്കാതെ സ്വന്തം ശൈലി ഉണ്ടാക്കി കൊണ്ടുവരാനാണ് ഒരെഴുത്തുകാരന്‍ ശ്രമിക്കേണ്ടത് ..മറ്റൊരാള്‍ തിരഞ്ഞെടുത്തു പാദമുദ്രകള്‍ പതിപ്പിച്ച വഴി അയാള്‍ക്ക്‌ തന്നെ വിട്ടു കൊടുക്കുക .
പ്രൊഫൈല്‍ ചിത്രം(1) വിശാല മനസ്കന്‍ (2)വെള്ളികുളങ്ങരക്കാരന്‍ 







പുതുതായി ബ്ലോഗ് തുടങ്ങുന്നവരില്‍ ഒട്ടു മിക്കവാറും പേര്‍  തങ്ങളുടെ പ്രൊഫൈലില്‍  പോലും ബെര്‍ളി തോമസിനെയും വിശാലമനസ്കനെയും  ഒഴിയാ ബാധയായി  ആണിയടിച്ചു വച്ചിട്ടുണ്ടാകും
ബ്ലോഗില്‍ സീനിയറായ വളരെ കഴിവുള്ള വേറെ  ഒരാളുടെ പ്രൊഫൈലിലും ഈ പ്രേത ബാധ കണ്ടാപ്പോള്‍ അതിശയം തോന്നി ...സ്വന്തമായി കഴിവുള്ളവര്‍ എന്തിനു മറ്റുള്ളവരെ അനുകരിച്ചു സ്വയം പാരയാകണം ? 

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഇത് വായിക്കരുത് . INSIGHT ( ഉള്‍ക്കാഴ്ച ) എന്ന ബ്ലോഗില്‍ ഈയിടെ കണ്ട ഒരു പോസ്റ്റ് .സെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മൂലം സംഭവിക്കുന്ന സാമൂഹിക വിപത്തുകളിലേക്ക് ഒരെത്തി നോട്ടം .
കുട്ടിക്ക് ഒരു മടല്‍ വണ്ടി ഉണ്ടാക്കി കൊടുക്കൂ ആശാനെ  ഉള്‍ക്കണ്ണ്  തുറന്നു കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രവും റ്റെലിവിഷന് മുന്നില്‍ തളച്ചിടപ്പെടുന്ന  കുട്ടികളെ കര്‍മ്മോത്സുകരാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണം എന്നുത്ബോധിപ്പിക്കുന്ന  വേറെ ഒരു കുറിപ്പും . 

കുട്ടികളെ പ്രകൃതിയിലേക്ക്  പറിച്ചു നടൂ എന്നാണു ഈ  ബ്ലോഗര്‍ ആവശ്യപ്പെടുന്നത്  ..തികച്ചും ചിന്തനീയമായ  ഒരു കാര്യം തന്നെ .. സമകാലിക ചിന്താ വിഷയങ്ങള്‍ ഒത്തിരിയുള്ള ഒരു ബ്ലോഗാണിത് . വായനക്കാര്‍ക്ക് വിശ്രമിക്കാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വരുന്നുണ്ട് . ഇക്കാര്യത്തില്‍ കുറച്ചു സാവകാശം കാണിക്കാന്‍ ബ്ലോഗര്‍ തയ്യാറായാല്‍ നന്നായിരുന്നു .ഈ ലേഖനം പ്രസിദ്ധീകരിക്കുംപോളെയ്ക്കും ബ്ലോഗില്‍ ഇപ്പറഞ്ഞതുമായി  മറ്റൊരു പോസ്റ്റ്‌ ആകാതിരിക്കട്ടെ ...

ലാലി സലാമിന്റെ കുമ്മാട്ടി എന്ന ബ്ലോഗില്‍   പറയാതെ വയ്യ  എന്ന  കവിതയും മറ്റൊരു തിരിച്ചറിവും വായിച്ചു .കുഞ്ഞു കവിതകള്‍ .. ഉള്ളില്‍ അടക്കിപ്പിടിച്ച് വച്ചിരിക്കുന്ന  എന്തൊക്കെയോ കാര്യങ്ങള്‍ ഈ കവിക്ക്‌ പറയാനുണ്ടെന്നു തോന്നും ഈ അക്ഷരങ്ങള്‍ചേര്‍ത്തു വയ്ക്കുമ്പോള്‍ ...

കാവേരി // പ്രസന്ന ആര്യന്‍ കാവേരിയുടെ ജീവിത കഥ ഒരു യാത്രാനുഭവ വിവരണത്തിലൂടെ ചരിത്ര പുരാണ ഇതിഹാസങ്ങളെയും മിത്തുകളെയും കോര്‍ത്തിണക്കി തീര്‍ത്ഥസ്മൃതികള്‍ ഒഴുകും പോലെ എഴുതിയ കുറിപ്പ് . കവിതയോ ഗദ്യമോ എന്ന് വേര്‍തിരിച്ചു പറയാന്‍ പറ്റാത്ത രീതിയില്‍ ഒരു വായനാനുഭവം ..

ARUN PATHIYARIL ന്റെ കാവ്യ പ്രചോദനം ..ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലെങ്കില്‍ പിന്നെന്തു സാമൂഹിക  പ്രവര്‍ത്തനം എന്ന്  ചിന്തിക്കുന്ന  ചില  മനുഷ്യരും പ്രസ്ഥാനങ്ങളും ഉണ്ട്  ..എല്ലാവര്‍ക്കും എല്ലാം കിട്ടിയാല്‍ പിന്നെ ദൈവങ്ങളും ആരാധനാലയങ്ങളും എന്തിന് അല്ലെ ?  .ഈ  തത്വം ഓര്‍മ്മിപ്പിക്കുന്ന  ലളിതമായ  ഒരു കവിതയാണ്  കാവ്യ  പ്രചോദനം . 
ദാരിദ്യത്തിന്റെ പ്രതിരൂപമായ ഒരു  ബാലന്‍ കവിയുടെ മുന്നില്‍ പെട്ടാല്‍ എന്താകും സംഭവിക്കുക ? ആ വിഷമകരമായ കാഴ്ചയില്‍ നിന്ന് പ്രചോദിതനായി അദ്ദേഹം  ഒരു കവിത രചിക്കു. വിശന്നു വലയുന്ന ആ പിഞ്ചു ബാലന്‍ ഒരു ചെറു നാണയത്തുട്ടിനായി അദ്ദേഹത്തിന്‍റെ മുന്നില്‍  കൈ നീട്ടിയപ്പോള്‍ എന്താണ് സംഭവിച്ചത് ? 
"പോടാ ചെക്കാ എന്ന് പറഞ്ഞു കവി ആ സാധുവിനെ ആട്ടി ഓടിക്കുകയാണ് ചെയ്തത് . എന്താ കാര്യം ? കവി തന്നെ പറയുന്നു : 

പട്ടിണി മാറിയാല്‍ 
പിന്നെയവന്‍ 
ഒരു കാവ്യ പ്രചോദനമേ അല്ലാതാകും !
ഈ കവിത ഇവ്വിധം വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ഞാന്‍ കണ്ട കടമ്മനിട്ട /ബ്ലോഗ് :മഴപ്പാട്  അമല എന്ന പുതു ബ്ലോഗരുടെതാണ്  ഈ  അനുസ്മരണം . കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ ഹ്രസ്വകാലത്തേക്ക്  താമസത്തിനെത്തിയ അപ്പൂപ്പന്‍ അടിയാളരുടെ അവകാശങ്ങള്‍ക്ക് വേണ്ടി  നിരന്തരം ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്ന മലയാളത്തിന്റെ പ്രിയകവിയായിരുന്നു എന്നറിയാതിരുന്ന  ഒരു കുട്ടിയുടെ മനസ് ഈ വരികളില്‍ വായിക്കാം . പ്രകൃതിയെ നെഞ്ചില്‍ ഒരു തീപ്പന്തം പോലെ കൊണ്ട് നടന്ന കവി കടമ്മനിട്ടയെ കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ നന്നായി പകര്‍ത്തി ..

എഴുത്ത് ആത്മബോധനത്തിന്റെ ശക്തമായ മാധ്യമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അമലയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഗൃഹാതുരത്വം എന്ന രസം // ഫയാസ്‌ സ്കെച്ചുകള്‍. ഗൃഹാതുരത്വം എന്നത്  മലയാളികളെ മാത്രം  ഗ്രസിക്കുന്ന ഒരു പ്രതിഭാസമാണോ ?ഇതെന്തു കഥ !!  ഗൃഹാതുരത്വം ഇല്ലാത്ത ജന സമൂഹമുണ്ടോ ? എന്ന് മറുചോദ്യം ഉണ്ടെങ്കില്‍ അത് സ്വാഭാവികം . ശരിയാണ് ...പ്രിയപ്പെട്ടതൊക്കെ കാഴ്കള്‍ക്ക് പിന്നിലേക്ക്‌ നഷ്ടപ്പെട്ടു പോയ  അനുഭവങ്ങള്‍ ഇല്ലാത്ത ഒരു സമൂഹം ലോകത്ത് എവിടെയെങ്കിലുമുണ്ടാകാനിടയില്ല . കാരണം അതൊരു ജീവിതാവസ്ഥയാണ് . പക്ഷെ ഫയാസിന്റെ നിരീക്ഷണത്തില്‍    ഗൃഹാതുരത്വം അനുഭവിക്കുന്നത് മലയാളികള്‍ മാത്രമാണ് ! 


ഓരോ പ്രവാസിമലയാളിയും  സ്വയം ചിന്തിച്ചു കൂട്ടുന്ന ജന്മ നാടിനെ പറ്റിയുള്ള ഓര്‍മകളുടെയും സങ്കടങ്ങളുടെയും തീവ്രതയാണ് ഫയാസിന്റെ ചിന്തകള്‍ക്ക് ആധാരം എന്ന് മനസിലാക്കുന്നു . ചെറിയ വാക്കുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗര്‍ നടത്തുന്നുണ്ട് ,അത് നന്നായി ..ചുരുക്കി എഴുതുന്നത്‌ അങ്ങനെ എല്ലാവരെക്കൊണ്ടും സാധ്യമാകുന്ന ഒരു കാര്യമല്ല .



അന്തിവെയില്‍  ഖാദു വിന്റെ ആരറിയാന്‍ എന്ന ബ്ലോഗില്‍ ജീവിതത്തില്‍ നിന്ന്  അടര്‍ത്തിയെടുത്ത  തെന്നു കഥാകൃത്ത്  തന്നെ അവകാശപ്പെടുന്ന  ഒരു കഥ  .വിശ്വ വിഖ്യാത  കവി വില്യം ഷേക്സ്പിയറുടെ'  As you like it" എന്ന നാടകത്തിലെ 

'All the worlds a stage 
And all the men and women merely players 
They have their exits and entrances
And one man in his time plays many parts
His acts being seven stages ..... 

എന്ന ഭാവഗാനമാണ് ഈ കഥയ്ക്ക് ആമുഖം നല്‍കുന്നത് . വിശ്വ കവി പറയുന്നതുപോലെ ഖാദുവിന്റെ നായകന്‍ തന്റെ ജീവിത നാടകത്തിലെ ആറാം വേഷം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് . മൂക നാടകത്തിലെ വിദൂഷകന്റെ (Pantaloon) വേഷമാണത് ..കഥാ സന്ദര്‍ഭവും നായകന്‍റെ പ്രായവുമൊക്കെ ചേര്‍ച്ചപ്പെടുത്തി നോക്കാതെ വായിച്ചാല്‍ ഓര്‍മ്മകള്‍ കൊണ്ട് കെട്ടി എടുത്ത പുഷ്പഹാരം പോലത്തെ ഒരു കഥ .തരക്കേടില്ലാത്ത വിധം അവതരിപ്പിച്ചിരിക്കുന്നു ..നല്ല കഥകള്‍ എഴുതാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഖാദുവിന്റെ തൂലിക ശക്തമായി നില്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു ..


ശിവ പ്രസാദ്‌ പാലോട്  എഴുതുന്ന ബ്ലോഗാണ്  കവി ഭാഷ    Haiku എന്നത് ഒരു ജാപ്പാനീസ്‌ കാവ്യരചനാരീതിയാണ് .മൂന്നു വരികള്‍ കൊണ്ട് മുപ്പതോ  മുന്നൂറോ മൂവായിരമോ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന കവിതകളാണ് Haiku Poems എന്നറിയപ്പെടുന്നത് .

അത്തരമൊരു ശ്രമമാണ്  കവി ഭാഷ   എന്ന ഈ ബ്ലോഗ്  . കുഞ്ഞു വരികള്‍ കൊണ്ട്  വലിയ  ഒരാശയ  പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശ്രമം  .അതിലെ പൂമുഖത്തിലുള്ള  ആംഗലേയ  വരികള്‍ നോക്കൂ ..



"Sticking in 
Parrot's wings
An ant had a flight .."
(തത്തയുടെ ചിറകിലേറി  ഉറുമ്പിന്റെ ആകാശ യാത്ര...)

Calendar 
Black digits
Swallow red ones
(കലണ്ടറിലെ കറുത്ത അക്കങ്ങള്‍ ചുവന്നവയെ  വിഴുങ്ങുന്നു ..)

അതിനും കീഴെ നുറുങ്ങുകള്‍ എന്ന മലയാളത്തിലുള്ള മൂന്നുവരിക്കവിതകളും ആശയ സമ്പുഷ്ടമാണെന്ന് ചില ഉദാഹരണങ്ങള്‍ വായിച്ചു മനസിലാക്കാം ..നോക്കൂ :

നിലാവില്‍ നിന്ന്'
കട്ടെടുത്ത പുഞ്ചിരി 
നിശാഗന്ധി ..
**  **  **  ** 
മഴ പേടിച്ചോ 
കുട പിടിച്ചു പോകുന്നു 
കുഞ്ഞു മേഘം ..?

തിരഞ്ഞെടുക്കപ്പെട്ടവര്‍  അമേരിക്കന്‍ പശ്ചാത്തലത്തില്‍ ജീവിത ഗന്ധിയായ കഥകളെഴുതുന്ന മലയാളിയാണ് റീനി മമ്പലം .  പതിറ്റാണ്ടില്‍ അധികമായി കഥാ സമാഹാരങ്ങളും  ആനുകാലികങ്ങളും മറ്റുമായി നിറഞ്ഞു നില്‍ക്കുന്ന  റീനി ഓണ്‍ ലൈന്‍ എഴുത്തിലും സജീവമാണ്  .ഇപ്പോള്‍ ചിന്തമാസികയില്‍ എഴുതിയിട്ടുള്ള കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍.. മാതൃകാ ഭാര്യ ഭര്‍ത്താക്ക ന്മാരായി മറ്റുള്ളവരുടെ മുന്നില്‍ ശോഭിച്ച ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍  അതിനു കാരണക്കാരന്‍ എന്ന്  പഴിച്ചു  ഒറ്റപ്പെടുത്തിയ ഒരു മനുഷ്യന്റെ കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍ .എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത് ? നാം കാണുന്നതൊക്കെ  തന്നെയാണോ സത്യം ? പതിവ് ശൈലിയില്‍ മനോഹരമായി റീനി പറഞ്ഞ കഥ ഒന്ന് വായിക്കൂ ..

ആമിയുടെ ചിത്ര പുസ്തകം   എന്ന ബ്ലോഗില്‍      സര്‍വ്വ ഭൂതേഷു മാ രൂപേണ  ലോക്കോ പൈലറ്റായ  സിയാഫ്‌ അബ്ദുല്‍ ഖാദര്‍ എഴുതിയ  സ്വാനുഭവം. അമ്മ എന്ന അനിര്‍വ്വചനീയമായ പ്രതിഭാസത്തിന്റെ എണ്ണമറ്റ  ഖണ്ഡങ്ങളില്‍ ഒന്ന് രണ്ടെണ്ണം ..കണ്ണ്  തുറന്നു തന്നെ വച്ചാല്‍  ഉള്‍ക്കണ്ണില്‍   തെളിഞ്ഞു തെളിഞ്ഞു വരുന്ന കാഴ്ചകള്‍  ..വാക്കുകള്‍ അറിഞ്ഞു പ്രയോഗിച്ചാല്‍ അതിന്റെ ശക്തി അപാരമാണ് ..ആ അറിവ് സിയാഫിന്റെ എഴുത്തില്‍ പ്രകടമാണ് ..

വേനല്‍ അവധി കഴിഞ്ഞു ..മണ്‍സൂണ്‍ മഴയോടൊപ്പം വീണ്ടും ഒരു സ്കൂള്‍ കാലം കൂടി പടിഞ്ഞാറന്‍ കാറ്റിനൊപ്പം നനഞ്ഞു കുതിര്‍ന്നു വന്നു ..ആദ്യമായി സ്കൂളില്‍ പോയതും പിന്നീട് വിദ്യാലയം വീട് പോലെ തന്നെ പ്രിയപ്പെട്ടതായി മാറിയതും എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മറക്കാന്‍ കഴിയുക ? അത്തരം ചില പോസ്റ്റുകള്‍ ബൂലോകത്ത് കഴിഞ്ഞ വാരം കണ്ടു .അതിലൊന്ന്  ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുവാന്‍  മരുഭൂമിയില്‍ ചൂടും മലയാള നാട്ടില്‍ മഴക്കാലവും അധികരിച്ചതിനാല്‍ ഇനി വരും വാരങ്ങളില്‍ കുറെ മഴപ്പോസ്റ്റുകളും  ചിത്രങ്ങളും വരുമെന്ന് പ്രതീക്ഷിക്കാം ..

അല്ലെങ്കില്‍ തന്നെ ബ്ലോഗെഴുത്ത് മിക്കവാറും സീസനുകള്‍ക്ക്  പിന്നാലെ പായുന്ന മടുപ്പിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത് ..മതത്തിലും രാഷ്ട്രീയത്തിലും , ഓര്‍മ്മ -അനുഭവ കുറിപ്പുകളിലും സര്‍ഗ്ഗാത്മകത അത്രയധികമൊന്നും ആവശ്യമില്ലാത്തതു കൊണ്ടാകും ബ്ലോഗെഴുത്തുകാര്‍ മിക്കവാറും ആ ലൈനില്‍  ഭാഗ്യം പരീക്ഷിക്കുന്നത് ..എന്തായാലും അക്ഷരങ്ങളുമായുള്ള ഈ ചങ്ങാത്തം തുടരുന്നത് തന്നെ മഹാഭാഗ്യം ...
 _____________________________________________________________________________
ചിത്രങ്ങള്‍ -  ഗൂഗിളില്‍ നിന്ന്