പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -40. Show all posts
Showing posts with label ശനിദോഷം ലക്കം -40. Show all posts

Saturday, June 9, 2012

കഥയും കവിതയും എഴുതാന്‍ പഠിപ്പിക്കുന്ന വല്ല പുസ്തകവുമുണ്ടോ ?

അവലോകനം തയാറാക്കിയത് -  രമേശ്‌ അരൂര്‍                                            

എഴുത്തിലൂടെ പ്രശസ്തിയും ധനവും അംഗീകാരങ്ങളും നേടിയ ഒരുപാട് പ്രതിഭാധനര്‍ നമുക്ക് ചുറ്റുമുണ്ട് ..ശരിക്കും എഴുത്തുകാര്‍ എന്ന് തെളിയിച്ചവര്‍ ..അത്രയൊന്നും ആയില്ലെങ്കിലും കുറച്ചു പ്രസിദ്ധിയെങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി എന്നാഗ്രഹിക്കുന്നവരാണ് എഴുത്തില്‍ പിച്ച വച്ച് നടക്കുന്ന ബഹുഭൂരി പക്ഷം പേരും ..അവര്‍ അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ് . തുടക്കക്കാര്‍ എന്ന നിലയില്‍ അവരില്‍ ചിലര്‍   ബ്ലോഗിലും മറ്റുമായി എഴുതി പ്രതിഭയുടെ പ്രകാശം പരത്തുന്നു . അല്പം കൂടി മുന്നോട്ടു പോയി ചിലര്‍ പത്ര മാധ്യമങ്ങളില്‍  സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ..

ഈ ശ്രമങ്ങളൊക്കെ നടത്തുമ്പോളും  :- "എങ്ങനെയാണ് ഒരു നല്ല സാഹിത്യ കൃതി എഴുതേണ്ടത് ? അത് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ ? അതിനെ കുറിച്ച് കൃത്യമായി പറഞ്ഞു തരാന്‍ പറ്റിയ അദ്ധ്യാപകര്‍ ഉണ്ടോ ? " എന്നിങ്ങനെ  ഒരു നൂറു കൂട്ടം ചോദ്യങ്ങളുമായി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ താല്പര്യപ്പെട്ടു വരുന്നവര്‍ നിരവധിയാണ് . അതിനായി അവര്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . അങ്ങിനെയുള്ളവരോട്  മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ  എം .ടി .വാസുദേവന്‍ നായര്‍ പറയുന്നത് നോക്കൂ ..
"എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല ..." മലയാള മനോരമ തുഞ്ചന്‍ പറമ്പില്‍ നടത്തിയ എഴുത്തുപുര സാഹിത്യ ക്യാമ്പില്‍ എം .ടി .നടത്തിയ പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ഖ്യാതി നേടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ..ഈ കാര്യങ്ങള്‍ അറിയാതെ നിങ്ങള്‍ നല്ലോരെഴുത്തുകാരനോ/ കാരിയോ ആകാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.. അടിസ്ഥാനം ഉറപ്പിക്കാന്‍ ശക്തി പകരുന്ന ആ വാക്കുകളിലേക്ക് .."എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല .


ഇരിപ്പിടം കഴിഞ്ഞ ലക്കത്തില്‍   ചൂണ്ടിക്കാട്ടിയ പ്രതാപ്‌ ജോസഫിന്റെ  അക്ഷരമാലയിലെയും കൊലപാതകത്തിലെയും അമ്പത്തൊന്ന് വെട്ടുകളെ താരതമ്യം ചെയ്തു എഴുതിയ കവിതയും മറ്റും ആനുകാലികങ്ങളിലും ബ്ലോഗിലുമൊക്കെ വായിച്ചു അതിനെ കുറിച്ച് ചിന്തിച്ചിരുന്നപ്പോളാണ്‌ മലയാള ഭാഷാ സാഹിത്യം പഠിച്ച  ശ്രീ രാജേഷിന്റെ ചായില്യം  എന്ന ബ്ലോഗും നമ്മുടെ മാതൃഭാഷയിലെ അക്ഷരങ്ങളെ അനുധാവനം ചെയ്തു കൊണ്ടെഴുതിയ  തോന്ന്യാക്ഷരങ്ങള്‍ എന്ന കുറിപ്പ് കാണുന്നത്  കുറച്ചു പഴയ ബ്ലോഗാണ് 

വായിച്ചപ്പോള്‍ സത്യത്തില്‍ രാജേഷിനോട് വളരെ ആദരവും ഒപ്പം തന്നെ ചെറിയൊരു  കുറ്റബോധവും തോന്നി  .  ബ്ലോഗെഴുത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്  എത്ര അര്‍ത്ഥവത്തായ ഒരു കാര്യമാണ് , മറ്റുള്ളവര്‍ക്കുകൂടി പ്രയോജനം ചെയ്യുന്നത്തിനുവേണ്ടി   ആ ബ്ലോഗര്‍  നിര്‍വ്വഹിച്ചി ട്ടുള്ളത് !
നമ്മുടെ ഭാഷയെ  കുറിച്ച് സത്യത്തില്‍ നമുക്കൊന്നും അറിഞ്ഞുകൂടാ. മലയാളി എന്നഭിമാനത്തോടെ പറയുമ്പോളും മലയാളത്തില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ടെന്നും അവ ഇതൊക്കെയാണ് എന്നും എത്രപേര്‍ക്കറിയാം ? സൂക്ഷിച്ചു വച്ച് ആവശ്യമുള്ളപ്പോള്‍ പ്രയോജനപ്പെടുത്താന്‍ സഹായകമായ ഒട്ടേറെ കുറിപ്പുകള്‍ ഉള്ള ഈ ബ്ലോഗു വായിച്ചില്ലെങ്കില്‍ ഒരു നഷ്ടം തന്നെയാണ് .ചായില്യ ത്തില്‍ ലൈവ് ആയ ഒട്ടേറെ പുതിയ വിഭവങ്ങളും വായിക്കാം.

ബ്ലോഗിലെ തമാശ എഴുത്തുകാര്‍ കൂട്ടത്തോടെ അവധിയെടുത്തു എങ്ങോട്ടോ പോയ ഒഴിവിലേക്ക് പുതിയ ഒരാള്‍ എത്തിയതായി അറിഞ്ഞു  .ജങ്ങ്ഷന്‍  എന്ന ബ്ലോഗെഴുതുന്ന വെള്ളികുളങ്ങരക്കാരന്‍  .സന്തോഷം ..ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല .  ഭാവനയും നിരീക്ഷണ  പാടവവും പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും വേണം .ഈ ബ്ലോഗര്‍ക്ക് അതുണ്ട് .  അമരീഷ്‌ പുരി സുബ്രേട്ടന്‍  ആണ്  ഈ ബ്ലോഗിലെ പുതിയ  നര്‍മ്മ  കഥ  .എഴുത്തിന്റെ ശൈലി കൊള്ളാം ,ഏതാണ്ട്  വിശാല മനസ്കന്റെ  ബാധ   കൂടിയത് പോലെ !  എഴുത്തിന്റെ ശൈലി കണ്ടിട്ട് ഇത് വിശാല മനസ്കന്‍ തന്നെയാണോ എന്ന് പോലും ചില വായനക്കാര്‍ സംശയിക്കുന്നുമുണ്ട് . ഒരെഴുത്തുകാരനെ പോലെ തന്നെ വേറെ ഒരാള്‍ ..പണ്ട് പെരുംതച്ചന്‍ മകന്റെ ശില്പ ചാതുരി കണ്ടു പറഞ്ഞത് പോലെ "ഇടമില്ലാകാശത്തു രണ്ടു തിങ്കളിനിന്ന്.... അതായത്  ഒരേ ആകാശത്തില്‍ രണ്ടു ചന്ദ്രന്മാര്‍ ക്കു സ്ഥാനമില്ല " (ജി .ശങ്കരക്കുറുപ്പിന്റെ പെരുംതച്ചന്‍ )

ആകെ അഞ്ചു പോസ്റ്റുകളെ ബ്ലോഗില്‍ ഉള്ളൂ .. തരക്കേടില്ലാത്ത  നര്‍മ്മങ്ങള്‍ തന്നെ പക്ഷെ ആകെ കാണുന്ന ഒരു ദോഷം എന്താന്നു വച്ചാല്‍ വിശാല മനസ്കനെ അതേപടി അനുകരിക്കാനുള്ള ശ്രമം തന്നെയാണ്. നല്ല എഴുത്തുകാരുടെ സ്വാധീനം ഉണ്ടാകാം ..പക്ഷെ ആരെയും അനുകരിക്കാതെ സ്വന്തം ശൈലി ഉണ്ടാക്കി കൊണ്ടുവരാനാണ് ഒരെഴുത്തുകാരന്‍ ശ്രമിക്കേണ്ടത് ..മറ്റൊരാള്‍ തിരഞ്ഞെടുത്തു പാദമുദ്രകള്‍ പതിപ്പിച്ച വഴി അയാള്‍ക്ക്‌ തന്നെ വിട്ടു കൊടുക്കുക .
പ്രൊഫൈല്‍ ചിത്രം(1) വിശാല മനസ്കന്‍ (2)വെള്ളികുളങ്ങരക്കാരന്‍ 







പുതുതായി ബ്ലോഗ് തുടങ്ങുന്നവരില്‍ ഒട്ടു മിക്കവാറും പേര്‍  തങ്ങളുടെ പ്രൊഫൈലില്‍  പോലും ബെര്‍ളി തോമസിനെയും വിശാലമനസ്കനെയും  ഒഴിയാ ബാധയായി  ആണിയടിച്ചു വച്ചിട്ടുണ്ടാകും
ബ്ലോഗില്‍ സീനിയറായ വളരെ കഴിവുള്ള വേറെ  ഒരാളുടെ പ്രൊഫൈലിലും ഈ പ്രേത ബാധ കണ്ടാപ്പോള്‍ അതിശയം തോന്നി ...സ്വന്തമായി കഴിവുള്ളവര്‍ എന്തിനു മറ്റുള്ളവരെ അനുകരിച്ചു സ്വയം പാരയാകണം ? 

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഇത് വായിക്കരുത് . INSIGHT ( ഉള്‍ക്കാഴ്ച ) എന്ന ബ്ലോഗില്‍ ഈയിടെ കണ്ട ഒരു പോസ്റ്റ് .സെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മൂലം സംഭവിക്കുന്ന സാമൂഹിക വിപത്തുകളിലേക്ക് ഒരെത്തി നോട്ടം .
കുട്ടിക്ക് ഒരു മടല്‍ വണ്ടി ഉണ്ടാക്കി കൊടുക്കൂ ആശാനെ  ഉള്‍ക്കണ്ണ്  തുറന്നു കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രവും റ്റെലിവിഷന് മുന്നില്‍ തളച്ചിടപ്പെടുന്ന  കുട്ടികളെ കര്‍മ്മോത്സുകരാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണം എന്നുത്ബോധിപ്പിക്കുന്ന  വേറെ ഒരു കുറിപ്പും . 

കുട്ടികളെ പ്രകൃതിയിലേക്ക്  പറിച്ചു നടൂ എന്നാണു ഈ  ബ്ലോഗര്‍ ആവശ്യപ്പെടുന്നത്  ..തികച്ചും ചിന്തനീയമായ  ഒരു കാര്യം തന്നെ .. സമകാലിക ചിന്താ വിഷയങ്ങള്‍ ഒത്തിരിയുള്ള ഒരു ബ്ലോഗാണിത് . വായനക്കാര്‍ക്ക് വിശ്രമിക്കാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വരുന്നുണ്ട് . ഇക്കാര്യത്തില്‍ കുറച്ചു സാവകാശം കാണിക്കാന്‍ ബ്ലോഗര്‍ തയ്യാറായാല്‍ നന്നായിരുന്നു .ഈ ലേഖനം പ്രസിദ്ധീകരിക്കുംപോളെയ്ക്കും ബ്ലോഗില്‍ ഇപ്പറഞ്ഞതുമായി  മറ്റൊരു പോസ്റ്റ്‌ ആകാതിരിക്കട്ടെ ...

ലാലി സലാമിന്റെ കുമ്മാട്ടി എന്ന ബ്ലോഗില്‍   പറയാതെ വയ്യ  എന്ന  കവിതയും മറ്റൊരു തിരിച്ചറിവും വായിച്ചു .കുഞ്ഞു കവിതകള്‍ .. ഉള്ളില്‍ അടക്കിപ്പിടിച്ച് വച്ചിരിക്കുന്ന  എന്തൊക്കെയോ കാര്യങ്ങള്‍ ഈ കവിക്ക്‌ പറയാനുണ്ടെന്നു തോന്നും ഈ അക്ഷരങ്ങള്‍ചേര്‍ത്തു വയ്ക്കുമ്പോള്‍ ...

കാവേരി // പ്രസന്ന ആര്യന്‍ കാവേരിയുടെ ജീവിത കഥ ഒരു യാത്രാനുഭവ വിവരണത്തിലൂടെ ചരിത്ര പുരാണ ഇതിഹാസങ്ങളെയും മിത്തുകളെയും കോര്‍ത്തിണക്കി തീര്‍ത്ഥസ്മൃതികള്‍ ഒഴുകും പോലെ എഴുതിയ കുറിപ്പ് . കവിതയോ ഗദ്യമോ എന്ന് വേര്‍തിരിച്ചു പറയാന്‍ പറ്റാത്ത രീതിയില്‍ ഒരു വായനാനുഭവം ..

ARUN PATHIYARIL ന്റെ കാവ്യ പ്രചോദനം ..ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലെങ്കില്‍ പിന്നെന്തു സാമൂഹിക  പ്രവര്‍ത്തനം എന്ന്  ചിന്തിക്കുന്ന  ചില  മനുഷ്യരും പ്രസ്ഥാനങ്ങളും ഉണ്ട്  ..എല്ലാവര്‍ക്കും എല്ലാം കിട്ടിയാല്‍ പിന്നെ ദൈവങ്ങളും ആരാധനാലയങ്ങളും എന്തിന് അല്ലെ ?  .ഈ  തത്വം ഓര്‍മ്മിപ്പിക്കുന്ന  ലളിതമായ  ഒരു കവിതയാണ്  കാവ്യ  പ്രചോദനം . 
ദാരിദ്യത്തിന്റെ പ്രതിരൂപമായ ഒരു  ബാലന്‍ കവിയുടെ മുന്നില്‍ പെട്ടാല്‍ എന്താകും സംഭവിക്കുക ? ആ വിഷമകരമായ കാഴ്ചയില്‍ നിന്ന് പ്രചോദിതനായി അദ്ദേഹം  ഒരു കവിത രചിക്കു. വിശന്നു വലയുന്ന ആ പിഞ്ചു ബാലന്‍ ഒരു ചെറു നാണയത്തുട്ടിനായി അദ്ദേഹത്തിന്‍റെ മുന്നില്‍  കൈ നീട്ടിയപ്പോള്‍ എന്താണ് സംഭവിച്ചത് ? 
"പോടാ ചെക്കാ എന്ന് പറഞ്ഞു കവി ആ സാധുവിനെ ആട്ടി ഓടിക്കുകയാണ് ചെയ്തത് . എന്താ കാര്യം ? കവി തന്നെ പറയുന്നു : 

പട്ടിണി മാറിയാല്‍ 
പിന്നെയവന്‍ 
ഒരു കാവ്യ പ്രചോദനമേ അല്ലാതാകും !
ഈ കവിത ഇവ്വിധം വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ഞാന്‍ കണ്ട കടമ്മനിട്ട /ബ്ലോഗ് :മഴപ്പാട്  അമല എന്ന പുതു ബ്ലോഗരുടെതാണ്  ഈ  അനുസ്മരണം . കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ ഹ്രസ്വകാലത്തേക്ക്  താമസത്തിനെത്തിയ അപ്പൂപ്പന്‍ അടിയാളരുടെ അവകാശങ്ങള്‍ക്ക് വേണ്ടി  നിരന്തരം ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്ന മലയാളത്തിന്റെ പ്രിയകവിയായിരുന്നു എന്നറിയാതിരുന്ന  ഒരു കുട്ടിയുടെ മനസ് ഈ വരികളില്‍ വായിക്കാം . പ്രകൃതിയെ നെഞ്ചില്‍ ഒരു തീപ്പന്തം പോലെ കൊണ്ട് നടന്ന കവി കടമ്മനിട്ടയെ കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ നന്നായി പകര്‍ത്തി ..

എഴുത്ത് ആത്മബോധനത്തിന്റെ ശക്തമായ മാധ്യമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അമലയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഗൃഹാതുരത്വം എന്ന രസം // ഫയാസ്‌ സ്കെച്ചുകള്‍. ഗൃഹാതുരത്വം എന്നത്  മലയാളികളെ മാത്രം  ഗ്രസിക്കുന്ന ഒരു പ്രതിഭാസമാണോ ?ഇതെന്തു കഥ !!  ഗൃഹാതുരത്വം ഇല്ലാത്ത ജന സമൂഹമുണ്ടോ ? എന്ന് മറുചോദ്യം ഉണ്ടെങ്കില്‍ അത് സ്വാഭാവികം . ശരിയാണ് ...പ്രിയപ്പെട്ടതൊക്കെ കാഴ്കള്‍ക്ക് പിന്നിലേക്ക്‌ നഷ്ടപ്പെട്ടു പോയ  അനുഭവങ്ങള്‍ ഇല്ലാത്ത ഒരു സമൂഹം ലോകത്ത് എവിടെയെങ്കിലുമുണ്ടാകാനിടയില്ല . കാരണം അതൊരു ജീവിതാവസ്ഥയാണ് . പക്ഷെ ഫയാസിന്റെ നിരീക്ഷണത്തില്‍    ഗൃഹാതുരത്വം അനുഭവിക്കുന്നത് മലയാളികള്‍ മാത്രമാണ് ! 


ഓരോ പ്രവാസിമലയാളിയും  സ്വയം ചിന്തിച്ചു കൂട്ടുന്ന ജന്മ നാടിനെ പറ്റിയുള്ള ഓര്‍മകളുടെയും സങ്കടങ്ങളുടെയും തീവ്രതയാണ് ഫയാസിന്റെ ചിന്തകള്‍ക്ക് ആധാരം എന്ന് മനസിലാക്കുന്നു . ചെറിയ വാക്കുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗര്‍ നടത്തുന്നുണ്ട് ,അത് നന്നായി ..ചുരുക്കി എഴുതുന്നത്‌ അങ്ങനെ എല്ലാവരെക്കൊണ്ടും സാധ്യമാകുന്ന ഒരു കാര്യമല്ല .



അന്തിവെയില്‍  ഖാദു വിന്റെ ആരറിയാന്‍ എന്ന ബ്ലോഗില്‍ ജീവിതത്തില്‍ നിന്ന്  അടര്‍ത്തിയെടുത്ത  തെന്നു കഥാകൃത്ത്  തന്നെ അവകാശപ്പെടുന്ന  ഒരു കഥ  .വിശ്വ വിഖ്യാത  കവി വില്യം ഷേക്സ്പിയറുടെ'  As you like it" എന്ന നാടകത്തിലെ 

'All the worlds a stage 
And all the men and women merely players 
They have their exits and entrances
And one man in his time plays many parts
His acts being seven stages ..... 

എന്ന ഭാവഗാനമാണ് ഈ കഥയ്ക്ക് ആമുഖം നല്‍കുന്നത് . വിശ്വ കവി പറയുന്നതുപോലെ ഖാദുവിന്റെ നായകന്‍ തന്റെ ജീവിത നാടകത്തിലെ ആറാം വേഷം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് . മൂക നാടകത്തിലെ വിദൂഷകന്റെ (Pantaloon) വേഷമാണത് ..കഥാ സന്ദര്‍ഭവും നായകന്‍റെ പ്രായവുമൊക്കെ ചേര്‍ച്ചപ്പെടുത്തി നോക്കാതെ വായിച്ചാല്‍ ഓര്‍മ്മകള്‍ കൊണ്ട് കെട്ടി എടുത്ത പുഷ്പഹാരം പോലത്തെ ഒരു കഥ .തരക്കേടില്ലാത്ത വിധം അവതരിപ്പിച്ചിരിക്കുന്നു ..നല്ല കഥകള്‍ എഴുതാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഖാദുവിന്റെ തൂലിക ശക്തമായി നില്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു ..


ശിവ പ്രസാദ്‌ പാലോട്  എഴുതുന്ന ബ്ലോഗാണ്  കവി ഭാഷ    Haiku എന്നത് ഒരു ജാപ്പാനീസ്‌ കാവ്യരചനാരീതിയാണ് .മൂന്നു വരികള്‍ കൊണ്ട് മുപ്പതോ  മുന്നൂറോ മൂവായിരമോ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന കവിതകളാണ് Haiku Poems എന്നറിയപ്പെടുന്നത് .

അത്തരമൊരു ശ്രമമാണ്  കവി ഭാഷ   എന്ന ഈ ബ്ലോഗ്  . കുഞ്ഞു വരികള്‍ കൊണ്ട്  വലിയ  ഒരാശയ  പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശ്രമം  .അതിലെ പൂമുഖത്തിലുള്ള  ആംഗലേയ  വരികള്‍ നോക്കൂ ..



"Sticking in 
Parrot's wings
An ant had a flight .."
(തത്തയുടെ ചിറകിലേറി  ഉറുമ്പിന്റെ ആകാശ യാത്ര...)

Calendar 
Black digits
Swallow red ones
(കലണ്ടറിലെ കറുത്ത അക്കങ്ങള്‍ ചുവന്നവയെ  വിഴുങ്ങുന്നു ..)

അതിനും കീഴെ നുറുങ്ങുകള്‍ എന്ന മലയാളത്തിലുള്ള മൂന്നുവരിക്കവിതകളും ആശയ സമ്പുഷ്ടമാണെന്ന് ചില ഉദാഹരണങ്ങള്‍ വായിച്ചു മനസിലാക്കാം ..നോക്കൂ :

നിലാവില്‍ നിന്ന്'
കട്ടെടുത്ത പുഞ്ചിരി 
നിശാഗന്ധി ..
**  **  **  ** 
മഴ പേടിച്ചോ 
കുട പിടിച്ചു പോകുന്നു 
കുഞ്ഞു മേഘം ..?

തിരഞ്ഞെടുക്കപ്പെട്ടവര്‍  അമേരിക്കന്‍ പശ്ചാത്തലത്തില്‍ ജീവിത ഗന്ധിയായ കഥകളെഴുതുന്ന മലയാളിയാണ് റീനി മമ്പലം .  പതിറ്റാണ്ടില്‍ അധികമായി കഥാ സമാഹാരങ്ങളും  ആനുകാലികങ്ങളും മറ്റുമായി നിറഞ്ഞു നില്‍ക്കുന്ന  റീനി ഓണ്‍ ലൈന്‍ എഴുത്തിലും സജീവമാണ്  .ഇപ്പോള്‍ ചിന്തമാസികയില്‍ എഴുതിയിട്ടുള്ള കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍.. മാതൃകാ ഭാര്യ ഭര്‍ത്താക്ക ന്മാരായി മറ്റുള്ളവരുടെ മുന്നില്‍ ശോഭിച്ച ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍  അതിനു കാരണക്കാരന്‍ എന്ന്  പഴിച്ചു  ഒറ്റപ്പെടുത്തിയ ഒരു മനുഷ്യന്റെ കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍ .എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത് ? നാം കാണുന്നതൊക്കെ  തന്നെയാണോ സത്യം ? പതിവ് ശൈലിയില്‍ മനോഹരമായി റീനി പറഞ്ഞ കഥ ഒന്ന് വായിക്കൂ ..

ആമിയുടെ ചിത്ര പുസ്തകം   എന്ന ബ്ലോഗില്‍      സര്‍വ്വ ഭൂതേഷു മാ രൂപേണ  ലോക്കോ പൈലറ്റായ  സിയാഫ്‌ അബ്ദുല്‍ ഖാദര്‍ എഴുതിയ  സ്വാനുഭവം. അമ്മ എന്ന അനിര്‍വ്വചനീയമായ പ്രതിഭാസത്തിന്റെ എണ്ണമറ്റ  ഖണ്ഡങ്ങളില്‍ ഒന്ന് രണ്ടെണ്ണം ..കണ്ണ്  തുറന്നു തന്നെ വച്ചാല്‍  ഉള്‍ക്കണ്ണില്‍   തെളിഞ്ഞു തെളിഞ്ഞു വരുന്ന കാഴ്ചകള്‍  ..വാക്കുകള്‍ അറിഞ്ഞു പ്രയോഗിച്ചാല്‍ അതിന്റെ ശക്തി അപാരമാണ് ..ആ അറിവ് സിയാഫിന്റെ എഴുത്തില്‍ പ്രകടമാണ് ..

വേനല്‍ അവധി കഴിഞ്ഞു ..മണ്‍സൂണ്‍ മഴയോടൊപ്പം വീണ്ടും ഒരു സ്കൂള്‍ കാലം കൂടി പടിഞ്ഞാറന്‍ കാറ്റിനൊപ്പം നനഞ്ഞു കുതിര്‍ന്നു വന്നു ..ആദ്യമായി സ്കൂളില്‍ പോയതും പിന്നീട് വിദ്യാലയം വീട് പോലെ തന്നെ പ്രിയപ്പെട്ടതായി മാറിയതും എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മറക്കാന്‍ കഴിയുക ? അത്തരം ചില പോസ്റ്റുകള്‍ ബൂലോകത്ത് കഴിഞ്ഞ വാരം കണ്ടു .അതിലൊന്ന്  ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുവാന്‍  മരുഭൂമിയില്‍ ചൂടും മലയാള നാട്ടില്‍ മഴക്കാലവും അധികരിച്ചതിനാല്‍ ഇനി വരും വാരങ്ങളില്‍ കുറെ മഴപ്പോസ്റ്റുകളും  ചിത്രങ്ങളും വരുമെന്ന് പ്രതീക്ഷിക്കാം ..

അല്ലെങ്കില്‍ തന്നെ ബ്ലോഗെഴുത്ത് മിക്കവാറും സീസനുകള്‍ക്ക്  പിന്നാലെ പായുന്ന മടുപ്പിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത് ..മതത്തിലും രാഷ്ട്രീയത്തിലും , ഓര്‍മ്മ -അനുഭവ കുറിപ്പുകളിലും സര്‍ഗ്ഗാത്മകത അത്രയധികമൊന്നും ആവശ്യമില്ലാത്തതു കൊണ്ടാകും ബ്ലോഗെഴുത്തുകാര്‍ മിക്കവാറും ആ ലൈനില്‍  ഭാഗ്യം പരീക്ഷിക്കുന്നത് ..എന്തായാലും അക്ഷരങ്ങളുമായുള്ള ഈ ചങ്ങാത്തം തുടരുന്നത് തന്നെ മഹാഭാഗ്യം ...
 _____________________________________________________________________________
ചിത്രങ്ങള്‍ -  ഗൂഗിളില്‍ നിന്ന്