പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, January 28, 2012

സാഗര ഗര്‍ജ്ജനം നിലച്ചു ... പ്രഹസനത്തിലെ പത്തു പ്രമാണങ്ങള്‍ , ചോദ്യം ഉത്തരം

സമര്‍പ്പണം

സാഗരഗര്‍ജ്ജനം നിലച്ചു ........

മലയാള ഭാഷയുടെയും വാഗ്മിത്ത്വത്തിന്റെയും സാഗര ഗര്‍ജ്ജനം  ഡോ: സുകുമാര്‍  അഴീക്കോട് നമ്മെ വിട്ട് പോയി. ആശുപത്രിയിലായിരുന്നപ്പോഴും, രോഗം ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോഴും  അങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നൂ എന്ന ആശ്വാസമായിരുന്നൂ.  എന്നാല്‍ ആ ദേഹത്തിൽ നിന്നും ദേഹി വിട്ടകന്നപ്പോൾ... വല്ലാത്തൊരു വേദന. ഈ  ലക്കം ഇരിപ്പിടം ആ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .അദ്ദേഹത്തെക്കുറിച്ച് പലരും പറഞ്ഞ് കഴിഞ്ഞിട്ടുണ്ടാകും .

 അദ്ദേഹത്തിന്റെ മരണ വാര്‍ത്ത യറിഞ്ഞു ബൂലോകവും  ഉചിതമായ അനുസ്മരണമാണ് സംഘടിപ്പിച്ചത് .അവയില്‍ ചിലത്..  വീശി മറഞ്ഞതു വാക്കിന്റെ കൊടുങ്കാറ്റ് , വാക്കുകള്‍ കൊടുങ്കാറ്റ് ആണെങ്കില്‍ അതിന്റെ പ്രഭവസ്ഥാനമായിരുന്നു ഡോ: സുകുമാര്‍ അഴീക്കോട്‌..  ദിഗന്തങ്ങള്‍ വിറകൊള്ളിച്ച് അര നൂറ്റാണ്ടിലധികം കേരളീയ  പൊതു ജീവിതത്തില്‍ പുത്തന്‍ ചിന്തകളുടെ വിത്തുകള്‍ വിതറിയ  ആ കൊടുങ്കാറ്റാണ് പൊടുന്നനെ നിലച്ചു പോയത് ! ഇനി  മലയാളിയുടെ സാംസ്കാരിക ചേതനയില്‍ ഭന്‍ജിക്കപ്പെടാത്ത   മൌനം അനന്തമായി പെയ്യും . 

ശ്രീ  ബഷീര്‍  വള്ളിക്കുന്നിന്റെ പോസ്റ്റ്. മാഷേ, നിങ്ങള്‍ മരിക്കുന്നില്ല  , ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്. ആരു  യോജിച്ചാലും വിയോജിച്ചാലും മാഷ്‌ പറയാനുള്ളത് പറയും. ആ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കും. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും വിദ്യാഭ്യാസവും സിനിമയും കലയും... അഴീക്കോട് മാഷ്‌ ഇടപെടാത്ത മേഖലകള്‍ ഇല്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ചലനങ്ങളുയര്‍ത്താത്ത പൊതുവിഷയങ്ങള്‍ ഇല്ല. ഇനി ഇതുപോലൊരു മാഷ്‌ നമുക്കുണ്ടാവുകയില്ല. ഒരു സാഹിത്യകാരനോ രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ മരിച്ചാല്‍ പകരം നില്‍ക്കാന്‍ പലരുമുണ്ടായി എന്ന് വരും. പക്ഷെ ഒരഴീക്കോട് മാഷിനു പകരം നില്‍ക്കാന്‍ ഇനി ഈ നൂറ്റാണ്ടില്‍ മറ്റൊരു മാഷുണ്ടാവില്ല എന്നതുറപ്പ്‌.................. ഇവർ രണ്ട് പേരും പറഞ്ഞതിൽ കൂടുതൽ ഈയുള്ളവന്  പറയാനില്ലാ...എന്നാല്ലാ , പറയാനേറെയുണ്ടന്നാകിലും പറയാനെളുതല്ലതൊന്നും...

ശ്രീ. ജി .ആര്‍ .കവിയൂര്‍ ഗുരു സ്മരണാര്‍ത്ഥം എഴുതിയ കവിത,   ശ്രീ. മുഖ്താറിന്റെ വരപ്രണാമം  എന്നിവയും അഴീക്കോട് മാഷിനുള്ള അന്ത്യാഞ്ജലിയാണ്. മറ്റനവധി പ്രതികരണങ്ങളും ബ്ലോഗുകളും അഴീക്കോട് മാഷ്‌ അനുസ്മരണാര്‍ത്ഥം ഉണ്ടായി . അദ്ദേഹത്തിന്‍റെ പാവന സ്മരണയ്ക്ക് മുന്നില്‍  അഞ്ജലികള്‍ ....
റിപ്പബ്ലിക്‌ ദിനം
 റിപ്പബ്ലിക്‌ ദിനം പ്രമാണിച്ചു വായിച്ച ഒരു പഴയ പോസ്റ്റ് വളരെ ആഴത്തില്‍ സ്പര്‍ശിച്ചു .ഇന്ത്യ   - പാക്‌ വിഭജനം അതിര്‍ത്തി വ്യത്യാസങ്ങള്‍ മറന്നു ജീവിച്ച നല്ല മനുഷ്യരുടെ മനസ്സില്‍ എത്ര മാത്രം ആഴമുള്ള മുറിവുകളാണ് ഉണ്ടാക്കിയത് ? ബ്രിട്ടീഷ്‌ നുകത്തിന്‍ കീഴില്‍ നിന്ന് അവിഭക്ത ഹിന്ദു സ്ഥാന്‍  സ്വാതന്ത്ര്യം  നേടിയിട്ട് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു ..എന്നിട്ടും മുറിഞ്ഞു നൊന്ത ആത്മാവുകളില്‍ നിന്ന് ഇപ്പോളും ചോര വാര്‍ന്നു കൊണ്ടേയിരിക്കുന്നു .ആരിഫ്‌ സെയ്നിന്റെ സൈനോക്കുലര്‍  നല്‍കിയ  നല്ല വായാനുഭവം മനസ്സില്‍ തൊട്ടു . ഇത് പോലുള്ള പോസ്റ്റുകള്‍ ബ്ലോഗെഴുത്തിന്റെ ശക്തിയും നിലപാടും വിളിച്ചു പറയുന്നു .
ഹാസ്യം
ഒരു പഴയ പ്രഹസനത്തിൽ നിന്നാവാം ഇത്തവണ  ഇരിപ്പിടത്തിന്റെ തുടക്കംപ്രഹസനം,  രൂപകങ്ങളിൽപെട്ടതാണ് , വിശദമായി പറഞ്ഞാൽ രൂപകം പത്ത് തരത്തിലുണ്ട്. ‘ദശരൂപകം’ എന്ന് ഒറ്റവാക്കിൽ പറയുന്ന ഇതിൽപ്പെടുന്നവയെ ഒരോന്നായി പറയാം.  ബ്രാക്കറ്റിൽ നമുക്കറിയുന്ന കൃതികളും 

  1. നാടകംഉദാ:ശാകുന്തളം
  2. പ്രകരണം(മാലതീമാധവം
  3. ഭാണം(ലീലാമധുകരം) 
  4. പ്രഹസനം(കന്ദർപ്പകേളി
  5. ഡിമം(ത്രിപുരദാഹം
  6. വ്യായോഗം(ധനഞ്ജയവിജയം
  7. സമവകാരം(സമുദ്രമഥനം
  8. വീഥി(മാളവികം
  9. അങ്കംഇതിനു നാടിക എന്നും വിളിക്കും(ശർമ്മിഷ്ഠായയാതി) 
  10. ഈഹാംമൃഗം (കുസുമശേഖര വിജയം) 
ഇവയെ പലതിനേയും നമ്മൾ നാടകം  എന്നാണൂ വിളിക്കാറുള്ളത് അതല്ലാ എന്ന് മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത്... ഇതിൽ ഭാസന്റേയും ,കാളിദാസന്റേയും കാലത്ത് ജീവി ച്ചിരുന്ന ഒരു എഴുത്തുകാരനുണ്ട്. ‘ബോധായനൻ’ അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പ്രഹസനമുണ്ട് ‘ഭഗവതജ്ജുകം’(സംസ്കൃതനാടകം) അത് ശ്രീ.കാവാലം നാരായണപ്പണിക്കർ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കഥയിങ്ങനെ...’ഭഗവാൻ’ എന്നുപറഞ്ഞിരിക്കുന്നഒരു ഋഷിവര്യനും,അദ്ദേഹത്തിന്റെ ശിഷ്യനും സസുഖം വാഴും കാലം യമരാജന്റെ കിങ്കരൻ ആളുമാറി സന്യാസിയുടെ ജീവൻ അപഹരിച്ച് കൊണ്ട് പോയി. അതേ സമയത്ത് തന്നെ ആ നാട്ടിലെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു അജ്ജുകയുടെ ( വേശ്യ) ജീവനും കൂടെ കൊണ്ട് പോയി. യമലോകത്ത് എത്തിയപ്പോഴാണ്  ഇരുവർക്കും മരിക്കാൻ സമയമായില്ലെന്ന് കാലന്റെ കണക്ക് പുസ്തകത്തിൽ കണ്ടത്... യമരാജൻ കിങ്കരനെ ശാസിച്ചു. ഉടനേ തന്നെ രണ്ട് ആത്മാക്കളേയും തിരിച്ച് അവരുടെ ശരീരത്തിൽ പുനർജ്ജീവിപ്പിക്കാൻ യമരാജൻ കൽപ്പിച്ചു. വീണ്ടും കിങ്കരനു പിഴച്ചു. അജ്ജുകയുടെ ആത്മാവിനെ സന്യാസിയുടെ ശരീരത്തിലും, സന്യാസിയുടെ ആത്മാവിനെ അജ്ജുകയുടെ ശരീരത്തിലും കയറ്റി വിട്ട് കിങ്കരൻ പോയി. തുടർന്ന് ശിഷ്യനെ കടക്കണ്ണെറിഞ്ഞ് നടക്കുന്ന സന്യാസിയുടേയും, തന്റെ അടുത്തെത്തുന്ന കാമ മോഹിതരെ ആത്മീയതയിലേക്കു നയിക്കുന്ന വേശ്യയുടെ ചലന സംഭാഷണങ്ങളുമൊക്കെ നമ്മിൽ ചിരിയുടെ പാരാവാരം തിരയടിപ്പിക്കുന്നൂ....

 ഹാസ്യ രസത്തിന്  മറ്റേത് രസത്തേക്കാളും മനുഷ്യ മനസ്സിനെ പെട്ടെന്ന് പിടിച്ചെടുക്കാൻ കഴിയും. അത് ബ്ലോഗിലായാലും, വാരികയിലായാലും വായനക്കാർ കൂടും എന്നതിനും  സംശയം ഇല്ലാ... ല്ലി വല്ലി –കണ്ണൂരാന്റെ ഹാസ്യകഥകൾക്ക് ഇപ്പോൾ കൂടുതൽ  മികവേറുന്നുണ്ട് . 

'ഐ സി ബിയും  ചട്ടിക്കരിയും  ബ്ലോഗില്‍  ഒരു ഹാസ്യവിരുന്ന്   ലുങ്കികമ്മീഷണര്‍        കഴിഞ്ഞ വാരത്തിൽ വായിച്ചു. നാമറിയാതെ ചിരിച്ച്  പോകുന്ന  കുറേയേറെ വാക്യങ്ങൾ ഉപമകള്‍ കൊണ്ട് സമ്പന്നമായ നല്ല രചന , ചില ഉദാഹരണങ്ങള്‍ : 
 "രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിട്ട്  ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി.."
"ഇബിലീസേ" എന്ന് ഗ്രൗണ്ടില്‍ നിന്നും ഒരു അശരീരി ...പ്രക്ഷേപണം വന്ന ടവറിലേക്ക് നോക്കിയപ്പം; ഉപ്പാപ്പ!!! (വന്‍ ആന്‍ഡ്‌ ഒണ്ലി പൂക്കാക്ക)....
"ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! ".. 

ഹാസ്യം ഈ കൈകളിൽ ഭദ്രമാണെന്ന് തോന്നി.

ചിത്ത രോഗി ശ്രീ. പി.വി ഏരിയല്‍ എഴുതിയ നര്‍മ കഥ, ഒരു കഥ എങ്ങിനെ ഒഴുക്കി പറയാം എന്നതിന് ഒരു ഉദാഹരണമാണ്. പ്രത്യക്ഷത്തില്‍ എഴുത്തില്‍ പ്രത്യേകതയൊന്നും തോന്നുകയില്ലെങ്കിലും അതിശക്തമായ ഒരാശയം ഈ കഥയില്‍ ഉണ്ട്.


നീതു നാരായണന്റെ എന്റെ പൊട്ടത്തരങ്ങള്‍ ബ്ലോഗില്‍ ഉപദേശികളോട് ഒരുപദേശമുണ്ട് ... പഠിപ്പൊക്കെ കഴിഞ്ഞു വീട്ടില്‍ നില്‍ക്കുന്ന എല്ലാ ചെറുപ്പക്കാരും നേരിടുന്ന ഒരാഗോള പ്രശ്നം . ഉത്തരം പറയാന്‍ വിഷമിക്കുന്ന മുട്ടന്‍ ചോദ്യം " ജോലി ഒന്നും ആയില്ല അല്ലെ ? " ഈ വിഷമ സന്ധിയെക്കുറിച്ച്  അക്ഷര തെറ്റുകള്‍ ഉണ്ടെങ്കിലും രസകരമായ ശൈലിയില്‍ നീതുവിന്റെ എഴുത്ത് , വായിക്കാം .


വിരഹം
എനിക്ക് എന്റെ  മരണം ഇഷ്ടമാണ് .പക്ഷേ മറ്റൊരാളൂടെ മരണം എന്നെ വിവശനാക്കും,ആ ദിനങ്ങളിൽ വായനക്കാരെപ്പോലെ തന്നെ ഞാനും മൌനത്തിന്റെ മുറിയിൽ തളർന്നിരിക്കും . ചിലർക്ക് മരണം ഒരു വിനോദമാണ് .  മരണം കണ്ട് രസിച്ചിരുന്ന ഒരു വിദേശ പോരാളിയെപ്പറ്റി നമ്മൾക്കറിയാം, സാക്ഷാൽ ഹിറ്റ്ലർ... ഒരിക്കൽ ഇദ്ദേഹം ഒരു രാജ്യം പിടിച്ചടക്കി. അവരുടെ പട്ടാളക്കാരില്‍  പ്രാധാനികളായ അൻപത്തി ഒന്നുപേരെ.. തന്റെ മുമ്പിൽ നിരത്തി നിർത്താൻ ആഞ്ജാപിച്ചു. തന്റെ അനുചരന്മാർ അവരുടെ മുഖം മൂടിക്കെട്ടാതെ,ആ  മുഖങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുമ്പോൾ, അവരുടെ വദനത്തിൽ പ്രകടമാകുന്ന ഭീതി കണ്ട് ഹിറ്റ്ലർ പൊട്ടിച്ചിരിച്ചു. അൻപത്പേരേയും  അവർ വെടി വച്ച് കൊന്നു. അൻപത്തിയൊന്നാമത്തെ ആളിന്റെ  അടുത്തെത്തിയപ്പോൾ ഹിറ്റ്ലർ  പറഞ്ഞു ‘അയ്യാളെ വിട്ടേക്കൂ’ മരണം പ്രതീക്ഷിച്ച് അതിനടുത്തെത്തി നിൽക്കുന്ന അവസ്ഥയില്‍  ഹിറ്റ്ലറിൽ നിന്നും അത്തരം ഒരു വാക്ക് കേട്ടപ്പോൾ ആ നിരപരാധി ഞട്ടിത്തരിച്ചുപോയി. അയാളുടെ ശരീരം സർവാംഗം വിറച്ചു. കറുത്ത തലമുടി പെട്ടെന്ന് വെളുത്തു. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവരുടെ വികാരങ്ങൾ അളക്കുവാന്‍  ആർക്കാണ്  കഴിയുക...?

ഹിറ്റ്ലറെപ്പോലെ മരണം കണ്ട് രസിക്കുന്നവരുടെ എണ്ണം കേരളത്തിൽ വളരെയേറെ കൂടിവരുന്നുണ്ട്.  നടുറോഡിലിട്ട് നിരപരാധികളെ അടിച്ചു കൊല്ലുക, മദ്യപിച്ചെത്തുന്ന പോലീസ് ഏമാന്മാർ പ്രതികളെ ഇടിച്ച് കൊല്ലുക, ഇവ വിനോദമായിക്കണ്ട് ചാനലുകള്‍ ലൈവ് ടെലിക്കാസ്റ്റ് നടത്തുക... കേരളത്തിന്റെ മനസാക്ഷി മരവിച്ച് തുടങ്ങിയിരിക്കുന്നു. മരണം കരിനിഴൽ വീഴ്തിയ തന്റെ മനോവിചാരങ്ങൾ ഹൃദയത്തിൽ  തട്ടും വിധം ആവിഷ്കരിച്ചിരിക്കുകയാണ് ,     മയില്‍ പ്പീലി പൊഴിച്ച് മറഞ്ഞ ഹൃദയം  എന്ന കവിതയിലൂടെ റിനി ശബരി . നമുക്കുംഅനുഭവപ്പെടുന്നൂ ആ വേദന....

എല്ലാദിവസവും നമ്മൾ കാണുന്ന ചില കാഴ്ചകൾ നമുക്ക് പുതുമയ്ണ്ടാക്കില്ലാ... വല്ലപോഴും കാണുന്ന ഏത് കാഴ്ചയും നമ്മെ ചിന്തിപ്പിക്കും, ചിലപ്പോൾ ചിരിപ്പിക്കും... ഇത് സ്ർവ്വസാധാരണമായ നാട്ട് നടപ്പ്. എന്നാൽ  എന്നും കാണുന്നതിനെ വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ  നോക്കികാണുന്നവനാണ് കവി അല്ലെങ്കിൽ കഥാകാരൻ . കഴിഞ്ഞവാരം  അത്തരത്തിലുള്ള ഒരു നോട്ടം ഞാൻ കണ്ടു. മൈഡ്രീംസ് തന്റെ തട്ടകമായ മനസ്സിലെന്നും പൂക്കാലത്തിൽ എഴുതിയ ‘കലണ്ടർ’ എന്ന കവിത,  ഇന്നിന്റെ പ്രതലത്തിൽ നിന്നും( ഇന്നത്തെ ദിനത്തിൽ നിന്ന് കൊണ്ട്) ഇന്നലകളെ ഉപേക്ഷിച്ചതും,നാളെയുടെ ഈടുവയ്പുകളെ നോക്കിക്കാണുകയും ചെയ്യുന്ന കവിയുടെ വിഹ്വലമായ മനസഞ്ചാരം ഈ കവിതയെ വേറിട്ടതാക്കുന്നൂ...    കലണ്ടര്‍  , അതിന്റെ കമന്റിലൊരിടത്ത് കവി പറയുന്നു. നിയുക്തമായ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കി കാലം കൊഴിയുമ്പോള്‍, കലണ്ടറില്‍ നിന്നെന്ന പോലെ മനസ്സുകളില്‍ നിന്നും മാഞ്ഞു പോകുന്ന ചില ചരിത്രങ്ങള്‍ , മുഖങ്ങള്‍ മാഞ്ഞു പോവില്ല’ ... ഇത്തരം കവിതകളാണ് നമുക്കാവശ്യം.   ഒരു സത്യം പറഞ്ഞ് കൊള്ളട്ടെ സച്ചിദാനന്ദനും  ബാലചന്ദ്രൻ ചുള്ളീക്കാടിനും  മാധവിക്കുട്ടിക്കും കടമ്മനിട്ടക്കും ശേഷം   ഇനി ആര് എന്ന് മുറവിളി കൂട്ടുന്ന മലയാളികൾക്ക് കുറെ നല്ല കവികളൂം കവിയത്രികളും ബൂലോകത്തിൽ നിന്നും മുഖ്യധാരയല്ലേക്കെത്തും എന്ന് നിസംശയം പറയാം.

പ്രണയമൊരു പൂച്ചയാണ്
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന്  കെഞ്ചുന്നവന്‍ ....
ഇത് മറ്റൊരു കവിതയുടെ തുടക്കമാണ്‌, പ്രിയംവദ എന്ന ബ്ലോഗില്‍  സാബിറ മുഹമ്മദിന്റെ രു കവിത മാര്‍ജ്ജാരം! പൂച്ചയൊരു മാംസഭുക്കാണ്..... പ്രണയത്തെ പൂച്ചയോട് ഉപമിച്ചിരിക്കുന്ന നല്ലൊരു കവിത.പ്രണയം പൂച്ചയെപ്പോലെ ആണെന്ന് പറയുന്നു ഈ കവിത... വായിച്ചു ശരിയാണോ എന്ന് നോക്കാം .

വാക്കുകളിൽ വിരുന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു വർണ്ണങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെള്ളയാക്കിയ ചിന്തകളാവാം ഇനി... അല്പം വിഷം പുരട്ടിയാൽ വാക്കിന്റെ ശരം ലക്ഷ്യം കാണും....വരികൾ ഓരോന്നായെടുത്ത് വിശകലനം ചെയ്യുന്നില്ലാ... ഇതിനെ ഗദ്യ കവിത എന്ന് പറയണ്ടാ...കവിത എന്ന് തന്നെ  പറഞ്ഞാൽ മതി... അയ്യപ്പണിക്കരും ഇത്തരത്തിലായിരുന്നല്ലോ എഴുതിയിരുന്നത്...അതിനേയും കവിത എന്ന് തന്നെ നമ്മൾവിളിച്ചൂ... ഇതിൽ ഞാൻ കുറേ ചിന്തകൾകണ്ടു... ഹൃദ്യമായ സദ്യ........... വേരില്‍ നിന്ന് ... സീതായാനത്തിലെ  ഗദ്യ കവിത.

മുജീബിന്റെ ഇടവപ്പാതി ബാക്കിവച്ചത്  എന്ന ബ്ലോഗില്‍ ചെറിയൊരു കവിതയുണ്ട് .മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരും എന്ന ആകുലതകള്‍ക്കിടയില്‍ "ഏയ്‌ അത് തകരില്ല ..ആരും മരിക്കില്ല "എന്ന് സ്വയം ആശ്വസിപ്പിക്കാന്‍ വെമ്പുന്ന ഇരകളുടെ ഒരു മനോവിചാരം പോലെ ...

എസ്.എന്‍ . ചാലക്കോടന്‍    ബുദ്ധശാപങ്ങള്‍ ന്നൊരു കവിത അദ്ദേഹത്തിന്റെ പാവപ്പെട്ടവൻ എന്ന ബ്ലോഗിൽ എഴുതിയിരിക്കുന്നു. അക്ഷരത്തെറ്റുകൾ മാറ്റിയാൽ നല്ല ചിന്തകളും ബിംബങ്ങളുമാണ്  ആ വരികളിൽ പ്രകാശിക്കുന്നത്... ഇനിയും നല്ല കവിതകൾ ഇദ്ദേഹത്തിനെഴുതാനാവും എന്ന് ഉറപ്പ് പറയാം.....

അഹം , എന്ന തലവാചകത്തില്‍  നതാലിയ അനിയന്കുഞ്ഞ്  അറക്കല്‍ ന്ദുകാന്തം എന്ന ബ്ലോഗിൽ  എഴുതിയ രു കവിത . നല്ല പദ പ്രയോഗങ്ങള്‍ വരികളിൽ കാണുന്നു.എങ്കിലും ഒരു കവിതയുടെ പൂർണ്ണത എനിക്ക്  ദർശിക്കാനായില്ലാ..

അനശ്വര ‘കണ്ണാടിയിൽ’ എഴുതിയ വ്യത്യസ്ഥമായ ഒരു കഥ സ്വപ്നങ്ങളിലൂടെ.. വായിക്കാൻ കഴിഞ്ഞതും കഴിഞ്ഞവാരത്തിലായിരുന്നു. കഥാകാരിയുടെ ഈ മാറ്റച്ചോട് നന്നായി. ഏത് കഥയായാലും എഴുത്തിൽ പുതുമയുണ്ടങ്കിൽ വായനക്കാര്‍  കൂടും.നന്നായി  പറഞ്ഞിരിക്കുന്നൂ ഈ കഥ...

 വേനൽ പൂവുകൾ എന്നപേരിൽ ശ്രീ.വേണുഗോപാൽ തുഞ്ചാണി എന്ന ബ്ലോഗിൽ എഴുതിയ അനുഭവം ഒരു കുറേയേറെ എന്നെ ചിന്തിപ്പിച്ചു. എന്തെല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും പേറിയാണു ഈ ലോകത്തിൽ ഓരോരുത്തരും ജീവിക്കുന്നത്. വിശപ്പ് എന്തെന്ന് ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാ, പൂർവ്വികർക്ക് നന്ദി. ഒരു നേരം വിശന്നിരിക്കുക എന്നതും സഹിക്കാൻ പറ്റാത്ത കാര്യം. ഇവിടെ വിശപ്പിന്റേയും ജീവിത ക്ളേശങ്ങളുടേയും അനുഭവം അദ്ദേഹം വിവരിക്കുമ്പോൾ, ഒരു നേരത്തെ അന്നത്തിനും, അന്തിയുറങ്ങാനൊരു  കൂരയുമില്ലാത്ത ആയിരക്കണക്കിനു ഭാരതീയരെ വേദനയോടെ ഓർത്ത് പോകുന്നു. ഇത്തരം അനുഭവങ്ങൾ മറ്റള്ളവരുടെ കണ്ണുകള്‍  തുറക്കും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നൂ.  

ചോർത്തൽ പുരാണം എന്നപേരിൽ എം. അഷറഫ് അദ്ദേഹത്തിന്റെ ബ്ലോഗിൽ എഴുതിയ ശക്തമായ ഒരു ലേഖനം കണ്ടു . ഇ-മെയിൽ ചോർത്തലും, രാഷ്ട്രീയവും കൂടിക്കലർന്ന ഈ ലേഖനത്തിന്റെ അവലോകനം അതിൽ തന്നെ വന്ന ഒരു കമന്റിൽ ഒതുക്കുന്നു.......SHANAVAS said...എല്ലാവരും അടിവസ്ത്രം മുറുകെ പിടിച്ചോളൂ...ഇനി ചോര്‍ത്താന്‍ അത് മാത്രമേ ബാക്കിയുള്ളൂ..അല്ല അത് ചോര്‍ന്നോ??? ... 

ഷുക്കുറിന്റെ മൂന്ന് മിനിക്കഥകൾ ‘ആത്മഗതം എന്ന ബ്ളോഗിൽ വായിച്ചു . ‘മരണം’ ‘പ്രണയവും ദാമ്പത്യവും’ ‘സെല്‍ഫ് ഗോൾ’ മൂന്നും നല്ല നിലവാരം പുലർത്തുന്നു. 

അതുപോലെ വൈവിദ്ധ്യം കണ്ട മറ്റൊരു  രചനയാണ് ,  നീഹാരബിന്ദുക്കളിൽ സാബു എം എച്ച്‌. എഴുതിയ ‘അഞ്ചു ഫോണ്‍ കോളുകള്‍ എന്ന കഥ , അഞ്ച് ഫോണ്‍ വിളികളിലൂടെ അദ്ദേഹം ഒരു കഥ പറയുന്നു. ഈ ശൈലീ വളരെ ഇഷ്ടപ്പെട്ടു.

പെയ്തൊഴിയാൻ എന്ന  വര്‍ഷിണി വിനോദിനിയുടെ ബ്ലോഗില്‍     മൌനനൊമ്പരങ്ങൾ’ എന്ന കഥ, ഒരമ്മയുടേയും മകളുടേയും വ്യാകുലതകളും, നൊമ്പരങ്ങളും മനസ്സിൽ തട്ടും വിധത്തിൽ പറഞ്ഞിരിക്കുന്നു.പശ്ചാത്തലമായി നിൽക്കുന്ന മഴ നല്ലൊരു ബിംബമാക്കാൻ കഥാകാരി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അക്ഷരത്തെറ്റുകള്‍ ധാരാളം, അവ എഡിറ്റ്‌ ചെയ്‌താല്‍ ശരിയാക്കാവുന്നതേയുള്ളൂ.   
   
മാധ്യമധര്‍മ്മം - ഒരു വഴിത്തിരിവ് ,   ചീരാമുളകെഴുതിയ ശക്തമായ ഒരു ലേഖനം -  പത്രങ്ങളുടെയും ചാനലുകളുടെയും ബാഹുല്യം ഒരു സമൂഹത്തെ എത്രകണ്ട് മലീമസമാക്കുന്നുവെന്നതിന്റെ ചീഞ്ഞു നാറുന്ന തെളിവാണ് മമകേരളത്തിലെ ഇന്നത്തെ അവസ്ഥ. പീഡനങ്ങളും   കുറ്റകൃത്യങ്ങളും നമുക്ക് ആഘോഷങ്ങളാണ്. അവക്കായി പ്രത്യേക ന്യൂസ്‌ ബുള്ളറ്റിനുകളും പേജുകളും വരെ !! ...എന്ന് ലേഖകൻ പറയുമ്പോൾ നമ്മൾ അതിനോട് നൂറുശതമാനവും യോജിക്കും. കാരണം നാം എന്നും രാവിലെ കണി കാണുന്നത് ഇത്തരം കാര്യങ്ങളാണല്ലോ. ഒരു കട്ടന്‍ചായയും കൈയ്യിൽ ഒരു പത്രവുമില്ലാതെ മലയാളിക്ക് എന്ത് പ്രഭാതം....ശീലിച്ച് പോയി, മാറ്റിയെടുക്കാനുമാവില്ലാ...ഇത് മിക്ക പത്രമുതലാളിമാർക്കും അറിയാം.
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞു തുടങ്ങിയത് ബോധായനൻ എന്ന നാടാകാചാര്യനെപ്പറ്റിയാണ്.  അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു രൂപകത്തിൽ സൂത്രധാരൻ , വിദൂഷകനോട് പറയുന്ന ഒരു പദ്യമുണ്ട്  “നന്നല്ല കാവ്യമഖിലം പഴതെന്ന് നിനച്ചിട്ടൊന്നോടെ നിന്ദിതവുല്ല നവത്വമൂലം,  വിദ്വാന്മാർ വിലയറിഞ്ഞ് രസിച്ചിടുന്നു അല്പനു വല്ലാവരുമോതുന്നതാം പ്രമാണം”.... നമ്മൾ ഏതു  രചനകളും സ്വയം വായിച്ച് രസിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാത്രം മുഖവിലക്കെടുക്കാതിരിക്കുക. ഇതിനോടോപ്പം എനിക്ക് ഒരു കാര്യവും കൂടി പറയാനുണ്ട്. ഏതെങ്കിലും രചനകളുടെ മുക്കും മൂലയും വായിച്ചിട്ട് അതിനെ മാത്രം പൊക്കിപ്പിടിച്ച് സംസാരിച്ച് നടക്കരുത്...വായിക്കേണ്ടത് മുഴുവൻ വായിക്കുക. ഒരു ഉദാഹരണം, മനുസ്മൃതിയിൽ പറയുന്ന നാലു വരികളിൽ രണ്ട്ണ്ണത്തെ മാത്രം ഉദ്ധരിച്ച് സ്ത്രീ വർഗ്ഗത്തെ തളച്ചിട്ടിരുന്ന കാലമുണ്ടായിരുന്നൂ. മനപ്പൂര്‍വം മറ്റു  രണ്ട് വരികളെ പുരുഷന്മാർ മറന്നതായി നടിച്ചു.........

“പിതാ രക്ഷതി കൌമാരേ ഭർത്ത്രോരക്ഷതി യൌവ്വനേ
പുത്രോരക്ഷതി വാർദ്ധ്യക്യേ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി
നാര്യസ്തു പൂജന്തേ രമന്തേ തത്ര ദേവതാ യത്രൈ താസ്തുന-
പൂജ്യന്തേ സർവാസ്തത്രാ ഫലം ക്രിയാ........."
( നാരികളെ ദേവതകളെപ്പോലെ പൂജിക്കണം അല്ലെങ്കിൽ ജീവിതത്തിനു യാതൊരു ഫലം   കിട്ടുകയില്ലാന്ന് മാത്രമല്ലാ ജീവിതം അർത്ഥശൂന്യവുമാകും എന്ന് സാരം)
  ചോദ്യം ഉത്തരം 
ബ്ലോഗു സംബന്ധമായി പുതു ബ്ലോഗര്‍മാര്‍ക്ക് പ്രയോജനപ്പെടും വിധം    ഇരിപ്പിടം   ഉന്നയിച്ച    അഞ്ച്  ചോദ്യങ്ങള്‍ക്ക് മറുപടിയായി സീനിയര്‍ ബ്ലോഗര്‍   നിരക്ഷരന്‍ എന്ന ശ്രീ  മനോജ്‌ രവീന്ദ്രന്‍ ഇത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍   പങ്കു വയ്ക്കുന്നു .
  • നിങ്ങളുടെ  ബ്ലോഗിംഗ് കുറ്റമറ്റതും രസകരവും വായനായോഗ്യവുമാക്കാന്‍    എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്  ?
ഉത്തരം : പോസ്റ്റ് രസകരവും വായനായോഗ്യവും ആക്കാൻ ആവുന്നതൊക്കെ ചെയ്യാറുണ്ട്. പത്തായത്തിലുള്ളതേ ചൊരിയാനാകൂ എന്നൊരു സത്യം സ്വയം മനസ്സിലാക്കുന്നുണ്ട് എന്ന് എടുത്ത് പറയട്ടെ. കൂടുതൽ രസകരമായിട്ടില്ലെങ്കിൽ അത് പത്തായത്തിൽ അങ്ങനൊന്ന് ഇല്ല എന്നുള്ളത് കൊണ്ട് തന്നെയാണ്. തയ്യാറെടുപ്പുകളുടെ കാര്യം പറഞ്ഞാൽ, ഒരു പോസ്റ്റ് എഴുതി ഉണ്ടാക്കിയാൽ ഉടനെ തന്നെ പോസ്റ്റ് ചെയ്യാറില്ല. (ഉണ്ടെങ്കിൽ അത് അത്രയ്ക്ക് അത്യാവശ്യം ഉള്ള കാര്യമാണെങ്കിൽ മാത്രം.) കഴിഞ്ഞ 6 കൊല്ലത്തിനിടയിൽ അങ്ങനെ തിരക്കിട്ട് പോസ്റ്റ് ചെയ്തത് രണ്ടോ മൂന്നോ ലേഖനങ്ങൾ മാത്രം. ഒരു എഴുത്തുകാരൻ അല്ല കുറിപ്പെഴുത്തുകാരൻ മാത്രമാണ് എന്ന പൂർണ്ണ ബോദ്ധ്യം ഉള്ളതുകൊണ്ട് എഴുതി പൂർത്തിയാക്കിയ ലേഖനം 3 ദിവസമെങ്കിലും കാത്തുവെച്ച് പല പല മാനസ്സിലാവസ്ഥയിൽ വീണ്ടും വീണ്ടും വായിച്ച് തിരുത്തി, ഘടനയിലും മറ്റും മാറ്റം വരുത്തിയശേഷം അക്ഷരപ്പിശകുകൾക്കായി മാത്രം വീണ്ടും ഒരു പ്രൂഫ് റീഡിങ്ങ് നടത്തിയശേഷമാണ് പോസ്റ്റ് ചെയ്യാറ്. പോസ്റ്റ് ചെയ്ത ഉടനെ വീണ്ടും രണ്ടുവട്ടം വായിച്ചു നോക്കും. കമ്പോസ് സ്ക്രീനിൽ കാണുന്നത് പോലല്ല പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം വായിക്കുമ്പോൾ. പോസ്റ്റ് ചെയ്ത ഉടനെ, കുറഞ്ഞത് 3 തിരുത്തെങ്കിലും കിട്ടാറുണ്ട്. ഇതെല്ലാം ചെയ്തിട്ടും കണ്ടുപിടിക്കാനാവാത്ത പിശകുകൾ കണ്ടുപിടിച്ച് തരാൻ സ്ഥിരമായി എന്റെ പോസ്റ്റുകൾ വായിക്കുന്ന വളരെ അടുത്ത രണ്ട് ബ്ലോഗ് സുഹൃത്തുക്കളെ ശട്ടം കെട്ടിയിട്ടുണ്ട്. അവർ പരസ്യമായിത്തന്നെ പിശകുകൾ പറയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി ഒരാൾ നമ്മെ തിരുത്തുന്നത് മറ്റൊരാൾ കണ്ടാൽ, അത് നമ്മൾ നല്ല മനസ്സോടെ എടുക്കുന്നു എന്ന് മനസ്സിലാക്കിയാൽ തിരുത്താനുള്ള പ്രവണത മറ്റുള്ളവർക്കും ഉണ്ടാകും എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ‘എഡിറ്ററില്ലാത്ത മാദ്ധ്യമമല്ല ബ്ലോഗ്, എന്റെ ബ്ലോഗിൽ എഡിറ്ററുടെ സ്ഥാനം വായനക്കാർക്ക് ആണ് ‘ എന്ന് കമന്റുറയുടെ മുകളിൽ എഴുതി ഇട്ടിട്ടുമുണ്ട്.

  •  നിങ്ങളുടെ ബ്ലോഗുവായിച്ച്  അഭിപ്രായം പറയുന്നവരുടെയും ഒരിക്കല്‍  പോലും അഭിപ്രായം പറയാന്‍ കൂട്ടാക്കാത്തവരുടെയും ബ്ലോഗുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചു  വായിക്കുകയും അവയില്‍ സത്യ സന്ധമായ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടോ ? 
ഉത്തരം : എനിക്ക് താൽ‌പ്പര്യമുള്ള വിഷയങ്ങൾ എഴുതുന്ന ബ്ലോഗുകളിൽ പോയി പോസ്റ്റുകൾ വായിക്കാറുണ്ട്. വായിച്ച പോസ്റ്റുകളീൽ 10 % എങ്കിലും എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റിടുന്ന പതിവ് ഉണ്ടായിരുന്നു. വളരെ മോശം ആണെങ്കിൽ മാത്രം ഒന്നും പറയാതെ മടങ്ങും. ഇക്കാര്യത്തിൽ എനിക്ക് കമന്റിടുന്നോ ഇല്ലയോ എന്ന വ്യത്യാസം കാണിച്ചിട്ടില്ല. ഇപ്പോൾ പക്ഷെ ഏത് ബ്ലോഗിൽ ആയാലും, എത്ര നല്ല പോസ്റ്റുകൾ ആയാലും കമന്റ് ഇടുന്നത് വളരെ കുറവാണ്.(കാരണങ്ങൾ ഒരുപാടുണ്ട്.) 

കമന്റായി ഞാൻ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ ഒക്കെയും സത്യസന്ധമാണ്, വിശദമായിട്ടുള്ളതാണ്. ഒറ്റവരിക്കമന്റുകൾ വളരെ ചുരുക്കമായിരിക്കും. ഈ - മെയിൽ വഴി ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് അയച്ചുതരുന്നവരുടെ മെയിലുകൾ കൈയ്യോടെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അത്തരം മെയിലുകൾ ഒരു ദിവസം 20 എണ്ണമെങ്കിലും കിട്ടാറുണ്ട് എന്നതുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. ഇക്കാര്യം അവരോട് തുറന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാറില്ലെങ്കിലും ഫലത്തിൽ സംഭവിക്കുന്നത് ഇതാണ്. ഇതാ ഒരു നല്ല പോസ്റ്റ് നോക്കൂ എന്ന് പറഞ്ഞ് രണ്ടാമതൊരാളുടെ പോസ്റ്റിന്റെ ലിങ്ക് ആരെങ്കിലും അയച്ച് തന്നാൽ അത് തീർച്ചയായും വായിക്കാറുണ്ട്.

(കൂടുതൽ കമന്റുകൾ കിട്ടിയാൽ ആസ്വദിച്ചിരുന്ന/സന്തോഷം തോന്നിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബ്ലോഗിൽ വന്ന കാലത്താണ് അത്. പിന്നീട് കമന്റുകളുടെ രാഷ്ടീയം, അതിലെ കള്ളത്തരം, സുഖിപ്പിക്കൽ, അങ്ങോട്ട് കമന്റിട്ടാൽ ഇങ്ങോട്ടും കമന്റ് ഇടും എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കാനായതുകൊണ്ട് കമന്റുകളുടെ എണ്ണം വ്യാകുലപ്പെടുത്തുന്നില്ല. കമന്റിടൽ, ബ്ലോഗ് ഫോളോ ചെയ്യൽ എന്നിവയൊന്നും ഇല്ലെങ്കിലും നമ്മുടെ ബ്ലോഗ് പോസ്റ്റുകൾ എപ്പോഴെങ്കിലുമൊക്കെയായി വായിക്കാൻ വരുന്ന കുറേയധികം അൾക്കാർ ഉണ്ടെന്നുള്ളത് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ കമന്റ് കൂടിയാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു വിശേഷവും ഈയിടെയായി തോന്നാറില്ല. 50 കമന്റുകൾ വരെ കിട്ടിയിട്ടുണ്ടെങ്കിലും, ഇപ്പോൾ 15 കമന്റാണ് ആവറേജ്. അത് വായന കുറഞ്ഞതുകൊണ്ടാണെന്ന് കരുതുന്നില്ല. )

  • എന്തിനാണ് നിങ്ങള്‍ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതും സ്വയം ബ്ലോഗ് എഴുതുന്നതും  ഓണ്‍ ലൈന്‍ സൈറ്റുകളില്‍ സമയം ചിലവഴിക്കുന്നതും ?സാഹിത്യത്തോടുള്ള താല്പര്യം? നേരംപോക്ക്? എഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിച്ച്    അഭിപ്രായം എഴുതുന്നത്‌  കണ്ടു സന്തോഷിക്കാന്‍ ?  അറിവ് നേടാനും പകര്‍ന്നു കൊടുക്കാനും ? 
ഉത്തരം : മറ്റ് ബ്ലോഗുകൾ വായിക്കുന്നത് അതിൽ പലതിന്റേയും വിഷയം താൽ‌പ്പര്യം ഉള്ളതുകൊണ്ട്. സ്വയം ബ്ലോഗ് എഴുതുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഞാൻ കൂടുതലായും എഴുതുന്നത് യാത്രാവിവരണങ്ങളാണ്. ഒരുപാട് പണം ചിലവഴിച്ച് നടത്തുന്ന യാത്രകൾ കുറെക്കാലം കഴിയുമ്പോൾ മറന്ന് പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറാൻ തുടങ്ങി. ഡിജിറ്റൽ ക്യാമറകൾ വന്നതോടെ അതിന് ഒരു പരിഹാരമെന്ന നിലയ്ക്ക് പോകുന്ന വഴിക്കുള്ള പടങ്ങളൊക്കെ തുരുതുരാ എടുത്ത് വെക്കാൻ തുടങ്ങി. അത് തുടർച്ചയായി നോക്കുമ്പോൾ കുറേ കാര്യങ്ങൾ ഓറ്മ്മയിൽ തെളിഞ്ഞ് വരും. അന്നേ തോന്നിയിട്ടുള്ളതാണ് എല്ലാം കുറിച്ച് വെക്കണം എന്നത്. അത്യാവശ്യം ഡയറിയിൽ കുത്തികുറിക്കൽ അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. പക്ഷെ അത് പോരാ, വിശദമായിത്തന്നെ എഴുതിവെക്കണം, മറന്നുപോകുന്ന കാലത്ത് എനിക്ക് തന്നെ വീണ്ടും വായിച്ച് ഓർമ്മ പുതുക്കണം എന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ ബ്ലോഗുകളെപ്പറ്റി കേൾക്കാനിടയായി. ബ്ലോഗിൽ എഴുതി ഇടാൻ തുടങ്ങി.

സാഹിത്യത്തോടുള്ള താൽ‌പ്പര്യം കാരണം വായിക്കുന്നു എങ്കിലും ഞാൻ എഴുതുന്നത് സാഹിത്യമാണെന്ന് കരുതുന്നില്ല. നേരം പോക്ക് ഒരു പരിധി വരെയുണ്ട്. പക്ഷെ അതിനായി ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ആണ്. ബ്ലോഗിൽ നേരമ്പോക്കുകൾക്കായി സമയം ചിലവഴിക്കാറ് പതിവില്ല. എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർ കണ്ട് അഭിപ്രായം പറയുമ്പോൾ തീർച്ചയായും സന്തോഷിക്കുന്നുണ്ട്. പക്ഷെ അതിന് മാത്രമായിട്ടല്ല എഴുതുന്നത് എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടാനും പകര്‍ ന്ന് കൊടുക്കാനുമായി എഴുതാറും വായിക്കാറുമുണ്ട്.


  • ബ്ലോഗിങ്ങില്‍ ഏതു തരത്തിലുള്ള പ്രോത്സാഹനവും സഹായവുമാണ്  നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അതേ തരത്തിലുള്ള  സഹായവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്കായി നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
ഉത്തരം : ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യകാലങ്ങളിൽ അഭിപ്രായം കമന്റു രൂപത്തിൽ വരുന്നത് ഒരു പ്രോത്സാഹനം തന്നെ ആയിരുന്നു. അതേപ്പറ്റി ഉത്തരം 2ൽ വിശദമാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ കൂടുതൽ പ്രോത്സാഹനങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. സ്കൂളിലോ കോളേജിലോ പഠിക്കുന്ന കാലത്ത് ഒരു ലേഖനം പോലും എഴുതാത്ത എന്നെപ്പോലൊരാൾക്ക് കിട്ടാവുന്നതിലും അധികം പ്രോത്സാഹനം ബൂലോകത്തുനിന്ന് കിട്ടിക്കഴിഞ്ഞു. സഹായങ്ങൾ ആവശ്യമായി വന്നിരുന്ന കാലത്ത് നിർലോഭം കിട്ടിയിട്ടുണ്ട്. ഇപ്പോൾ ബ്ലോഗിങ്ങിൽ കാര്യമായ സഹായങ്ങൾ ഒന്നും ആവശ്യമായി വരാറില്ല. വന്നാലും ആരൊടൊക്കെ ചോദിച്ചാൽ എന്തൊക്കെ സഹായങ്ങൾ കിട്ടും എന്ന് കൃത്യമായി അറിയാം.

എന്തെങ്കിലും സഹായം ആരെങ്കിലും ഇങ്ങോട്ട് ചോദിച്ച് വന്നപ്പോഴൊക്കെ അത് തീര്‍പ്പാക്കി കൊടുക്കുന്നത് വരെ കൂടെ നിന്നിട്ടുണ്ട്. ഇനിയും അത്തരം സഹകരണം ഉണ്ടാകുന്നതാണ്.

  • കൊള്ളാം ,നന്നായിട്ടുണ്ട് ,കിടിലന്‍ ,അതിക്രമം , അപാര കയ്യടക്കം  ,തകര്‍ത്ത് വാരി... തുടങ്ങിയ പുകഴ്ത്തല്‍ കമന്റുകള്‍ നിങ്ങളുടെ എഴുത്തിന് എന്തെങ്കിലും ഗുണം /സഹായം ചെയ്യുന്നു എന്ന് തോന്നാറുണ്ടോ ?
ഉത്തരം : ഇല്ല, കരുതുന്നില്ല. അത്തരം കമന്റുകളുടെ കാര്യം രണ്ടാമത്തെ ഉത്തരത്തില്‍  സൂചിപ്പിച്ചിട്ടുണ്ട്.

അവലോകനം തയ്യാറാക്കിയത് : ശ്രീ ചന്തു നായര്‍ (ആരഭി )


ഈ ലേഖനം  ബൂലോകം ഓണ്‍ ലൈനിലും  വായിക്കാം ______________________________

ഇരിപ്പിടം കഥാ മത്സരം  രചനകള്‍ അയയ്ക്കാനുള്ള അവസാന തീയതി ജനുവരി 31 നു അവസാനിക്കുകയാണ് . പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ അയയ്ക്കുക .

Saturday, January 21, 2012

ബാലാരിഷ്ടത നീങ്ങി ബ്ലോഗെഴുത്ത് ; 75ലും കരുത്തോടെ ജീവല്‍ സാഹിത്യം

ലയാള ബ്ലോഗു സാഹിത്യം  അച്ചടി മാധ്യമ  സാഹിത്യ ത്തിനു  സമാന്തരമായി മത്സരിച്ചു  സഞ്ചരിക്കുന്ന ഒരു പുഷ്കലകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന്‍ പ്രാപ്തമായ ഗൌരവ പൂര്‍ണ്ണമായ മികച്ച രചനകള്‍ ഇന്റെര്‍നെറ്റ് മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും  ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച്   സാങ്കേതികമായ  മറ്റു  പരിമിതികള്‍ മാത്രമാണ്   മുഖ്യ ധാരയിലെത്താന്‍ ഇന്റര്‍ നെറ്റിലെ പ്രതിഭയുള്ള എഴുത്തുകാര്‍ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം ബ്ലോഗുകളിലും മറ്റും വരുന്ന ചില രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില്‍ അനുഭവപ്പെടുന്ന  കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള്‍ ചൂടോടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും ഇന്റര്‍ നെറ്റിലെ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു .

ഇതോടൊപ്പം തന്നെ 'മുഖ്യ ധാരയോ അതോ  ബ്ലോഗുകളിലെ സമാന്തര  ധാരയോ മികച്ചത് ?' എന്ന തരത്തില്‍ ഇരു മേഖലകളിലും ഉള്ളവര്‍ നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും  അതില്‍ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടിവരികയാണ്.ഈ തര്‍ക്കത്തില്‍ പങ്കെടുക്കുന്ന ബ്ലോഗേഴുത്തിലെ  ഏറ്റവും പുതിയ പ്രതികരണമാണ് ആലിഫ് കുമ്പിടിയുടെ  സമാന്തര സാഹിത്യത്തെ ആരാണ് ഭയപ്പെടുന്നത് ? എന്ന പോസ്റ്റ്‌ .ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങള്‍ ആലിഫ് പങ്കുവയ്ക്കുന്നു 

കോഴിയോ അതോ കോഴി മുട്ടയോ നല്ലത് ? എന്ന് ചോദിക്കുന്ന ലാഘവത്തോടെയല്ല ബ്ലോഗെഴുത്തിനെ ഗൌരവത്തോടെ സ്വീകരിച്ചിരിക്കുന്ന  പലരും വീക്ഷിക്കുന്നത്. നേരം പോക്ക് മാത്രമായി ബ്ലോഗില്‍ സാഹിത്യം എഴുതുന്നവര്‍ കുറച്ചു കൂടി ജാഗരൂകരായി മാറണം .  "വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് " എന്ന ശൈലി  തുടര്‍ന്നാല്‍ ....ശേഷം ചിന്ത്യം !

ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതാണ്‌ സാഹിത്യമെഴുതാന്‍ അറിയാമെന്കിലും ഇല്ലെങ്കിലും   ബ്ലോഗില്‍ എഴുതുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കുന്ന  ഏറ്റവും വലിയ ഔദാര്യം. പക്ഷെ എന്തൊക്കെ ന്യൂനതകള്‍ ഉണ്ടായാലും എഴുത്തിനോടുള്ള ഇഷ്ടവും എഴുതാനുള്ള അദമ്യമായ ആഗ്രഹവും അതിലൂടെ കിട്ടുന്ന ചെറുതും വലുതുമായ അംഗീകാരങ്ങളും ഒക്കെയാണ് എല്ലാ മേഖലയിലെയും എഴുത്തുകാരെ ബ്ലോഗു തുടങ്ങാനും അതില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്‍ത്തിയാല്‍  തങ്ങളുടെ കഴിവുകള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും.

 ബ്ലോഗെഴുത്ത് സാഹിത്യമല്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചും തലയിട്ടടിച്ചും വായിലെ വെള്ളം വറ്റിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും  തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന  മേഖലയിലെ എഴുത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനോ അത് മെച്ചപ്പെടുത്താനോ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്ന് പ്രതിയോഗികളെ  ബോധ്യപ്പെടുത്താനുള്ള ബാധ്യത കൂടി ഉണ്ടെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു .

ബ്ലോഗെഴുത്തിനെ സ്നേഹിക്കുന്നവര്‍ , അര്‍പ്പണ മനസ്ഥിതിയോടെ ഈ മാധ്യമത്തില്‍ എഴുതുന്നവര്‍ , സഹകരണവും വിമര്‍ശനവും തിരുത്തലുകളും ആയി ഒപ്പം സഞ്ചരിക്കുന്ന  വായനക്കാര്‍ ഇങ്ങനെ എല്ലാവരും  കൂടിച്ചേര്‍ന്ന് നിര്‍വ്വഹിക്കുന്ന ഒരു സര്‍ഗ്ഗ പ്രക്രിയയാണ് ഇന്റെര്‍നെറ്റ് എഴുത്തില്‍ സംഭവിക്കുന്നത്.

 കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന  നിരവധിപേര്‍ക്ക്   എഴുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില്‍  ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്‍ശനപരമായി തുറന്നു സമ്മതിക്കാറുണ്ട് .  തിരുത്തല്‍ വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി  നിലനില്‍ക്കുന്നുവോ  അത്രയും  എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം . 

 എഴുതുന്നത്‌ എന്തിനു വേണ്ടി ? ആര്‍ക്കു വേണ്ടി ?

 ബ്ലോഗില്‍ നൂറുകണക്കിന് എഴുത്തുകാര്‍ ഉണ്ട് .യുക്തിഭദ്രമായി   യാഥാര്‍ത്ഥ്യ ബോധത്തോടെ   ഭംഗിയായി  എഴുതുന്നവര്‍ .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും 'ഗവിത' യെന്നും  (ഇതെന്താണ് എന്ന് അറിയില്ല ) പേരില്‍ വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും  കുറവല്ല . നന്നായി എഴുതാന്‍ കഴിയുന്നവരിലും അല്ലാത്തവരിലും   പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും  നന്മ പകരുന്ന സന്ദേശവും എഴുതുന്നവര്‍  ചീത്ത ആശയത്തെ പോലും  വായനാ സ്വീകാര്യത ഉറപ്പാകും വിധം ഭംഗിയായി അവതരിപ്പിക്കുന്നവര്‍ നല്ല ആശയങ്ങളെ നന്നായി അവതരിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ ....  

നാം എഴുതുന്നത്‌  എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല്‍ ഇവയില്‍ ഒന്നാമത്തെ പ്രശ്നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില്‍ പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്‍ക്കമാണ് കല അല്ലെങ്കില്‍ സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് ."കല കലയ്ക്ക് വേണ്ടി " എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , "കല ജീവിതത്തിനു വേണ്ടി "(ലോക നന്മയ്ക്ക് വേണ്ടി ) എന്ന് മറുവാദം ഉന്നയിക്കപ്പെടുകയും അവയ്ക്ക് വേണ്ടി വലിയ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. 

ജീവല്‍ സാഹിത്യം പ്ലാറ്റിനം ജൂബിലി നിറവില്‍ . 

1930 കളുടെ ഉത്തരാര്‍ദ്ധത്തില്‍  ലോകമാകമാനം പടര്‍ന്നു പിടിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന  മാനവരാശിയുടെ ജീവിത പഥങ്ങളില്‍  പ്രകാശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. ഒപ്പം ഇന്ത്യയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനവും (1936 ഏപ്രില്‍ -ലഖ്നോ )  ആഘോഷങ്ങള്‍ക്കുള്ള  തയ്യാറെടുപ്പിലാണ് .കലയും സാഹിത്യവും ജനജീവിതത്തെ എത്ര കണ്ടു സ്വാധീനിച്ചു ? അവരുടെ ജീവിതങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി ?  തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില്‍ അതെത്ര കണ്ടു പ്രയോജനം ചെയ്തു ? തുടങ്ങിയ കാര്യങ്ങള്‍ ലോകമാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വേളയില്‍ ബ്ലോഗിലും അതിന്റെ ചലനങ്ങള്‍ ഉണ്ടാകും എന്ന് പ്രത്യാശിക്കാം  .ജീവല്‍ സാഹിത്യ ശാഖയ്ക്ക്  ഇരിപ്പിടം എല്ലാവിധ  ഭാവുകങ്ങളും  ആശംസിക്കുന്നു .

രണ്ടാം ലോക മഹായുദ്ധാനന്തരം സര്‍വ്വ മേഖലയിലും ഉണ്ടായ അനിശ്ചിതത്വത്തിലും അരാജക വാദത്തിനും ഇടയിലേക്ക്   ലോകമാകമാനം  പുരോഗമന സാഹിത്യ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടു  കൂടിയാണ്  കല ജീവിതത്തിനു വേണ്ടി എന്ന സിദ്ധാന്തം ശക്തി പ്രാപിച്ചത് . മാക്സിം ഗോര്‍ക്കി ,ജോര്‍ജു ലൂക്കാച്ച്, ബര്തോള്‍ഡ് ബ്രഹ്ത്തു ,ക്രിസ്റ്റഫര്‍ കാഡ്വല്‍ , റാല്‍ഫ് ഫോക്സ് തുടങ്ങിയ എഴുത്തുകാര്‍ ജനപക്ഷത്തു ഉറച്ചു നിന്ന് ഉച്ചനീചത്വങ്ങള്‍ നിറഞ്ഞ ലോക വ്യവസ്ഥിതി ക്കെതിരെ ചോദ്യം ഉന്നയിക്കുന്ന ശക്തമായ രചനകള്‍ നടത്തി . ദേശീയ തലത്തില്‍ മുന്‍ഷി പ്രേം ചന്ദ് ,രബീന്ദ്ര നാഥ ടാഗോര്‍ സജ്ജാദ് സാഹിര്‍  ,മുല്‍ക്ക് രാജ് ആനന്ദ്‌  എന്നിവരും മലയാളത്തില്‍ കേശവദേവ്‌ ,തകഴി ,കെ .ദാമോദരന്‍ ,പൊന്‍ കുന്നം വര്‍ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ആയിരുന്നു ജീവല്‍ സാഹിത്യ ശാഖയുടെ പ്രചാരകര്‍ .ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ജീവല്‍ സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിന ജീവിത സമസ്യകളില്‍പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി ബ്ലോഗിലും നമ്മുടെ ഐക്യദാര്‍ഢ്യം തുടരാം . ഈ തത്വങ്ങളില്‍ ഊന്നി മുന്നേറുന്ന ചില മാതൃകകള്‍ ഇതാ :
  കഥകള്‍ /മാതൃകകള്‍ 
"യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാര്‍ത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങള്‍ , വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം,   ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ           പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ          ജീവിതപരിണാമങ്ങളെ ആവിഷ്‌കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്. "  

കഥ എഴുത്തിനെക്കുറിച്ച് സാമാന്യേന വിവക്ഷിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണ് .ഈ സിദ്ധാന്തങ്ങളോട് ഏറെ ക്കുറെ നീതി പുലര്‍ത്തുകയാണ് എങ്കില്‍ സംശയം വേണ്ട മികച്ച കഥകള്‍ 
പിറവികൊള്ളുകയായി . ഇതിനുദാഹരണങ്ങള്‍ ഒത്തിരിയുണ്ട് ബ്ലോഗുകളിലും . നന്നായി കഥയും അനുഭവങ്ങളും ഓര്‍മകളും ഒക്കെ എഴുതണം  എന്ന് ആഗ്രഹിക്കുന്നവര്‍ ബ്ലോഗിലെ ഈ കഥയെഴുത്തുകാരെയും  അവരുടെ കഥകളെയും കുറിപ്പുകളെയും  ഒന്ന് നിരീക്ഷിക്കുക .

 സുസ്മേഷ് ചന്ത്രോത്ത്(മുഖ്യ ധാരയിലും ബ്ലോഗിലും എഴുതുന്ന അറിയപ്പെടുന്ന എഴുത്തുകാരന്‍ )

പി .വി .ഷാജികുമാര്‍  (മുഖ്യ ധാരയിലും ബ്ലോഗിലും എഴുതുന്നു )

എച്മൂവോടെ ഉലകം  (സി .കല .മുഖ്യ ധാരയിലും ബ്ലോഗിലും ഇടം നേടിയ എഴുത്തുകാരി )

റീനി മമ്പലം   (മുഖ്യധാരയിലും ഓണ്‍ ലൈനിലും കഥകള്‍ എഴുതുന്ന അമേരിക്കന്‍ പ്രവാസി  )

നിഴലുകള്‍  (പ്രദീപ്‌ കുമാര്‍ .ബ്ലോഗിലെ കഥാ സാന്നിദ്ധ്യം/അദ്ധ്യാപകന്‍  )

കുമാരന്റെ  കഥകള്‍ അഗദതന്ത്രം   ഉള്‍പ്പെടെ നല്ലൊരു വായനാനുഭവം ആകും തീര്‍ച്ച .

നാടകക്കാരന്‍ (ബിജു കൊട്ടില-പ്രവാസി ബ്ലോഗര്‍  )

ശ്രീ മനോരാജ് .കെ .ആര്‍ . (ബൂലോകം കഥാമത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ ബ്ലോഗര്‍ / സംഘാടകന്‍  )
കഥകള്‍  (ശ്രീ രാംജി പട്ടേപ്പാടം- എല്ലാ കഥകളും )

ശ്രീ അനില്‍കുമാര്‍ .സി .പി .( കഥാകൃത്ത് എന്ന നിലയില്‍  നിരവധി അന്ഗീകാരങ്ങള്‍ നേടി )

പി .കെ .കുസുമ കുമാരി .(വനമാല )

അമ്മൂന്റെ കുട്ടി  (ജാനകി . കഥകളെഴുതി നിരവധി പുസ്കാരങ്ങള്‍ നേടിയ ബ്ലോഗര്‍ )

ശൂന്യതയിലെക്കൊരു തീവണ്ടി . സതീഷ്‌ ഹരിപ്പാട്‌ എഴുതിയ നീണ്ട കഥ .

കഥ വണ്ടി ( ബ്ലോഗില്‍ പുതിയതെങ്കി ലും ഇരുത്തം വന്ന കഥാകഥന ശൈലി പുലര്‍ത്തുന്ന സിയാവുള്‍ അബ്ദുല്‍ ഖാദിര്‍ .

റോസിലി ജോയ്‌  (ഏറെ നാളായി ഓണ്‍ ലൈനിലും മുഖ്യ ധാരയിലും മികച്ച കഥകള്‍ എഴുതുന്നു .കഥകളുടെ സമാഹാരം ഈയിടെ പുറത്തിറക്കി )

മുഖ്യധാരയെ വെല്ലു വിളിക്കുന്ന കവിതകള്‍ 

ഈ അടുത്ത കാലത്ത് മലയാളത്തില്‍ ഏറ്റവും മോശം കവിതകളെഴുതുന്ന നാലു കവികള്‍ സച്ചിദാനന്ദനും ,ഓ.എന്‍.വി.യും ബാലചന്ദ്രന്‍ ചുള്ളിക്കാക്കാടും ,ശങ്കരപ്പിളയുമാണ്. അവരുടേത് പരാജയപ്പെടുന്നകാവ്യമാതൃകകളും കൂടിയാണ് (സാബു ഷണ്മുഖം )

'എഴുതും  തോറും മുറിയുകയും മുറിയും തോറും പൂക്കുകയും ചെയ്യുന്ന മുറിവ്.' കവിത എനിക്ക് അതാണ്‌.. എന്ന് കവി  പറയുമ്പോള്‍ ...ആത്മാവ് കീറി മുറിയുന്ന ഒരു ഒതുങ്ങല്‍ ഉണ്ട് , (രോഷ്‌നീ സ്വപ്ന )

കാവ്യ ശിക്ഷണം ഒരു മോശം കാര്യമല്ല..ഏതുതൊഴിലിനും പ്രകാശനത്തിനും അഭ്യാസവും വ്യുല്പത്തിയുമൊക്കെ ആവശ്യമാണെന്നിരിക്കെകവിതയ്ക്കു മാത്രമെങ്ങനെയാണത് വര്‍ജ്ജ്യമാവുക. * എല്‍ .തോമസ്‌ കുട്ടി  )

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിക്കുക എന്നത് (കവിതയെ അല്ല) പുതിയ ചില കീഴ്വഴക്കമായി മലയാള കവിതാ എഴുത്തുകാരില്‍ കടന്നു കൂടിയ കാന്‍സര്‍ ആണ്.(രാജു ഇരിങ്ങല്‍  )

സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പിള്ളയും ഡി. വിനയചന്ദ്രനും അവരവരുടെ രീതിയില്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് നാലു പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ കാവ്യസപര്യകള്‍ പലതരത്തിലുള്ള വ്യതിയാനങ്ങളിലൂടെ ആ കവിതകള്‍ കടന്നുപോയിട്ടുണ്ട്. അവയെ വായിച്ച് മനസ്സിലാക്കി വിമര്‍ശിക്കുന്നതിനു പകരം "ഫാക്ടറി'' എന്ന യാന്ത്രികരൂപം ഉപയോഗിച്ച് അവയെ റദ്ദാക്കാം എന്നത് വ്യാമോഹമാണ്. ( പി .എന്‍ .ഗോപീ കൃഷ്ണന്‍ )

ബാലചന്ദ്രന്‍ ചുള്ളിക്കാട് വിപുലീകരിക്കുന്ന അവനവന്‍ മാഹാത്മ്യത്തെ അട്ടിമറിച്ചു കൊണ്ട് ആനന്ദിക്കുന്ന നാറാണത്ത് നേര് കെ .ആര്‍ .ടോണിയുടെ കവിതയിലുണ്ട് ( പ്രസാദ്‌ കാക്കശ്ശേരി )

ഇങ്ങനെ കാവ്യ ഗംഗയില്‍ പുതു ത്തിരയിളക്കം സൃഷ്ടിക്കുന്ന ഇരുപത്തി അഞ്ചോളം കവിതകളും അപഗ്രഥനങ്ങളും  വായിക്കുക ആനുകാലിക കവിത  യില്‍

കൂടാതെ ബ്ലോഗുകളില്‍ വിരിഞ്ഞ  എല്ലാം അവള്‍ - വാടാമാലരുകളിലെ കവിത 

തെളിവ് ജീവിതം  സനല്‍ കുമാറിന്റെ "ക"യിലെ കവിത  

 കുഞ്ഞിന്റച്ഛന്‍ ശ്രീമതി ശാന്ത കാവുമ്പായി എഴുതിയ കവിത . 

ഇതെന്റെ ഹൃദയമായിരുന്നു  കൈവെള്ള എന്ന ബ്ലോഗിലെ കവിത 


യാത്രാ-വിദേശ വാസക്കുറിപ്പുകള്‍ 

നെതര്‍ലാന്‍ഡ്‌ യാത്ര : നിരക്ഷരന്റെ യാത്രാക്കുറിപ്പുകള്‍ ..

ബിലാത്തി വിശേഷങ്ങളുമായി മുരളി മുകുന്ദന്‍ വീണ്ടും.... പന്ത്രണ്ടും ലണ്ടനും പിന്നെ കുറെ മണ്ടരും

പുസ്തക വിചാരം /വായനാമുറി


ഓരോ പുസ്തകത്തിന്റെയും വായന കഴിയുമ്പോള്‍ ആ പുസ്തകത്തെക്കുറിച്ച്എന്തെങ്കിലും കുറിച്ചിടണമെന്ന് പ്രചോദനം നല്‍കാന്‍, മറുനാട്ടില്‍ മലയാള പുസ്തകങ്ങള്‍ ലഭിക്കാതെ പോകുന്ന പുസ്തക സ്നേഹികള്‍ക്ക്  പുസ്തകങ്ങളെപ്പറ്റിയുള്ള ധാരണ ലഭിക്കാന്‍  എന്താണ് പോം വഴിയെന്ന് ആലോചിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ്  പുസ്തകവിചാരം.  ഇതിന്റെ മുഖ്യ സംഘാടകന്‍ ശ്രീ മനോരാജ് ആണ് .
 അത് പോലെ തന്നെയാണു പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ച്  എന്തെങ്കിലുമൊക്കെ അറിയണം എന്ന ആഗ്രഹം .ഈ ആഗ്രഹ പൂര്‍ത്തീകരണത്തിന് ശ്രീ മിനേഷ് ആര്‍ മേനോന്റെ നേതൃത്വത്തില്‍ ഉള്ള   വായനാമുറി യില്‍ അത്യാവശ്യം വേണ്ട സൌകര്യങ്ങള്‍ ഉണ്ട് .

തയ്യാറാക്കിയത് : രമേശ്‌ അരൂര്‍ ,കുഞ്ഞൂസ് .
കടപ്പാട് : തര്‍ജ്ജനി മാസിക . വര്‍ക്കേഴ്സ് ഫോറം , വിക്കീപീഡിയ, ഗൂഗിള്‍  വിവിധ ബ്ലോഗുകള്‍ .
ഈ ലേഖനം ബൂലോകം ഓണ്‍ ലൈനിലും വായിക്കാം