പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -2. Show all posts
Showing posts with label ശനിദോഷം ലക്കം -2. Show all posts

Saturday, August 6, 2011

(ലക്കം രണ്ട് ) നാറാ ണത്തുഭ്രാന്തനും ചങ്ങമ്പുഴയും ബൂലോകത്തെ അപ്പനും മക്കളും

സാഹിത്യ വിമര്‍ശകനും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ: എം.കെ.സാനു  വിഖ്യാത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെയും കാവ്യ രചനകളെയും ആസ്പദമാക്കി ഒരു ജീവചരിത്രം രചിച്ചിട്ടുണ്ട് . "ചങ്ങമ്പുഴ കൃഷ്ണപിള്ള ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം " എന്നാണ്  ആ കൃതിയുടെ നാമം. മലയാള സാഹിത്യ വിദ്യാര്‍ഥികള്‍ക്ക്  ചങ്ങമ്പുഴ എന്ന കവിയെക്കുറിച്ചും കാല്‍പനിക കവിതാ പ്രസ്ഥാനത്തെക്കുറിച്ചും സമഗ്രമായി മനസ്സിലാക്കാനുള്ള  ആധികാരിക പഠന ഗ്രന്ഥം കൂടിയാണ് ആ പുസ്തകം.

ഈ ഗ്രന്ഥത്തില്‍ ചങ്ങമ്പുഴയുടെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവം വായിച്ചതായി ഓര്‍ക്കുന്നു .വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാള കവിതാ സാമ്രാജ്യത്തില്‍ ചക്രവര്‍ത്തിമാരായി വിരാചിച്ച   പ്രതിഭാധനര്‍ക്കൊപ്പം സിംഹാസനസ്ഥനായ കവിയാണ്‌ ചങ്ങമ്പുഴ. മലയാള കവിതയിലെ എക്കാലത്തെയും ക്ലാസ്സിക്കായ രമണന്‍  ഒക്കെ കേരളക്കരയിലെ കാവ്യാസ്വാദകരുടെ ചുണ്ടില്‍ തത്തിക്കളിക്കുകയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ബി.എ ഡിഗ്രിക്കോ യ്ക്കോ മറ്റോ  രമണന്‍  പഠന വിഷയം ആവുകയും ചെയ്ത കാലം രമണന്റെ ദുരന്ത കാവ്യം രചിച്ച കവി എറണാകുളം മഹാരാജാസ് കോളേജില്‍ മലയാള സാഹിത്യം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു എന്നത് ഓര്‍ക്കണം. ക്ലാസ്സില്‍ ഇരിക്കുന്നത്  ചങ്ങമ്പുഴ കൃഷ്ണ പിള്ള എന്ന മഹാ കവിയാണ്‌ എന്നൊന്നും കൂടുതല്‍ സഹാപാഠികള്‍ക്കോ അദ്ധ്യാപകര്‍ക്കോ അറിയില്ലായിരുന്നു .അദ്ദേഹം രമണന്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍ ഇരിക്കില്ലായിരുന്നു എന്നതാണു സത്യം .      ചങ്ങമ്പുഴയുടെ  രമണന്‍  കവി തന്നെ പഠിക്കേണ്ടി വരുന്ന രസകരമായ അനുഭവം .  സംഭവത്തിലെ വിരോധാഭാസം അതൊന്നുമല്ല. രമണനെ ആസ്പദമാക്കി നടന്ന പരീക്ഷയില്‍ രമണനെ സൃഷ്ടിച്ച  കവി തോറ്റു!! മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്കിന്റെ പകുതി പോലും ചങ്ങമ്പുഴയ്ക്ക് കിട്ടിയില്ലത്രെ !    

തമിഴ് ബ്രാഹ്മണനും കണിശക്കാരനുമായ  പ്രൊഫസര്‍ അദ്ദേഹത്തെ ഇക്കാര്യത്തില്‍ കഠിനമായി ശകാരിക്കുകയും  ക്ലാസ്സില്‍ കയറാതെ പരീക്ഷ എഴുതിയാല്‍ ചങ്ങമ്പുഴയെ പോലെ ഒരു വലിയ കവി ഈ കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് മനസിലാക്കാന്‍ കഴിയില്ല എന്നും പറഞ്ഞു വത്രേ ...താന്‍ എഴുതിയതൊന്നും അല്ല ചങ്ങമ്പുഴ ഉദ്ദേശിച്ചതെന്നും കൂടി പറഞ്ഞപ്പോള്‍ കവി ഉള്ളില്‍ ചിരിച്ചു എന്ന്  സാനുമാഷ് പറയുന്നു .

ഈ സംഭവത്തില്‍ നിന്ന് നമുക്ക് മനസിലാകുന്ന പാഠം എന്താണ് ? കവിത എഴുതിക്കഴിഞ്ഞാല്‍ പിന്നെ അത് ആസ്വാദകന്റെ സ്വന്തമാണ് ..വായനയുടെ വ്യത്യാസം അനുസരിച്ച് ,സന്ദര്‍ഭം പോലെ വ്യാഖ്യാനങ്ങളും മാറി മാറി വരും .കവിതയെ സംബന്ധിച്ചിടത്തോളം എത്ര മേല്‍ വ്യാഖ്യാനിച്ചാലും അര്‍ത്ഥ തലങ്ങള്‍ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അമ്പതു കൊല്ലം പിന്നിട്ടിട്ടും രമണന്‍ ഇന്നും പഠന വിഷയമാണ് .എത്രയോ ആയിരങ്ങള്‍ രമണനെ വ്യാഖാനിച്ചിട്ടും പിടിതരാത്ത പ്രഹേളിക യായി ആ മനോഹര കാവ്യം  അകന്നകന്നു പോകുന്നു .
ഇത് പോലൊരു അനുഭവമാണ്  ഏതാണ്ട് കാലനൂറ്റാണ്ട്  മുന്‍പ്  പ്രൊഫ :വി .മധുസൂതനന്‍ നായര്‍ എഴുതിയ നാറാണത്തുഭ്രാന്തന്‍ എന്ന കവിത. 

ഈ കവിത കേള്‍ക്കാത്ത ,അതിലെ രണ്ടു വരിയെങ്കിലും ഉറക്കെ ചൊല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം .കവിത വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ കൂടി ഇഷ്ടപ്പെടുന്ന കവിത; കവിതന്നെ ഈണത്തില്‍ ചൊല്ലി നമ്മുടെ മനസുകളില്‍ പതിപ്പിച്ച ആ വാഗ്മയ ചിത്രങ്ങള്‍    വല്ലാത്തൊരു ഗൃഹാതുരത്വ ബോധത്തിലെക്കാണ് ആസ്വാദകനെ കൂടിക്കൊണ്ടു പോവുക.
നാറാണത്തു ഭ്രാന്തനെ ആസ്പദമാക്കിയും നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട് . ഇപ്പോളും പഠനങ്ങള്‍ നടക്കുന്നു .അപരാജിത   (കിങ്ങിണിക്കുട്ടി വക ) എന്ന ബ്ലോഗില്‍ കഴിഞ്ഞ വാരം കണ്ട ഒരു പുതുമ നാറാണത്തു ഭ്രാന്തനെക്കുറിച്ചുള്ള ഒരു ആസ്വാദനം ആണ് . നിലവാരം പുലര്‍ത്തുന്ന ആ ആസ്വാദനത്തെ വളരെ ഉത്സാഹത്തോടെ വായനക്കാര്‍ ഏറ്റെടുത്തു ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ പൊലിപ്പിക്കുന്നതായി കാണാം . വെറും കേള്‍വിക്കാരായ കാവ്യാസ്വാദകര്‍ക്ക് നാറാണത്തു ഭ്രാന്തനെ ക്കുറിച്ചും പറയി പെറ്റ പന്തിരു കുലത്തെക്കുറിച്ചും ഒക്കെ മനസിലാക്കാന്‍ കിങ്ങിണിക്കുട്ടി യുടെ ഈ രചനയും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളും സഹായകമായിട്ടുണ്ട് . കിങ്ങിണി ക്കുട്ടിക്ക് (ആഴ്ച തോറും പേര് മാറുന്നത് കൊണ്ട് പഴയ പേര് തന്നെ വിളിക്കുന്നു ) പ്രതിബദ്ധതയുള്ള രചനകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. :)

 ബ്ലോഗുകള്‍ അച്ചടി മഷി പുരളാന്‍ എന്ത് ചെയ്യണം ?

ബ്ലോഗു സുഹൃത്തുക്കളില്‍ ചിലര്‍ എഴുതുന്ന കവിതയും കഥയും ലേഖനവും എല്ലാം ചില പ്രസിദ്ധീകരണങ്ങളില്‍ വരുന്നത് കാണുമ്പോളും അതൊക്കെ ഫോട്ടോ സഹിതം ബ്ലോഗു പോസ്റ്റ് ആയി വരുമ്പോളും അതുപോലെ ഒരു ഭാഗ്യം കിട്ടിയിരുന്നു എങ്കില്‍ എന്ന് പലരും ആഗ്രഹിക്കാറുണ്ട് .
കഴിഞ്ഞ ദിവസം നാമൂസിന്റെ ഒരു ലേഖനം ലോക് 'പാലിലെ' കറുപ്പ് 
വര്‍ത്തമാനം പത്രത്തില്‍ വന്നിരുന്നു .,നൌഷാദ് അകമ്പാടം  
ലിപി ,ഇങ്ങനെ ഒരു പാട് സുഹൃത്തുക്കളുടെ രചനകള്‍ പത്രത്തില്‍ നമ്മള്‍ വായിച്ചു .  .മാധ്യമം  .മാതൃഭൂമി ബ്ലോഗന തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ബ്ലോഗു രചനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്  .
ഇതെങ്ങനെ എന്നറിയാല്‍ താല്പര്യം ഉള്ളവര്‍ക്കായി ചില വിവരങ്ങള്‍ നല്‍കാം. ആദ്യമേ പറയട്ടെ അഴകൊഴമ്പന്‍ രചനകളെ ഒരു പ്രസിദ്ധീകരണവും പരിഗണിക്കില്ല .എന്തെങ്കിലും കഴമ്പും കാര്യവും ഉണ്ടാകണം .യാത്രാ വിവരണങ്ങള്‍ ,പൊതുജനോപകാര പ്രദമായ വിവരങ്ങള്‍ ,വിജ്ഞാന പ്രദമായ ലേഖനങ്ങള്‍ എന്നിവയ്ക്ക്  സാധ്യത ഏറുന്നു. 
വര്‍ത്തമാനം ആണ് ബ്ലോഗര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത് .മുഖ്താര്‍ ഉദരംപൊയില്‍   എന്ന ബ്ലോഗ്ഗര്‍ വര്‍ത്തമാനം പത്രാധിപ സമിതിയില്‍ ഉള്ളതാണ് ഇതിനു കാരണം .അദ്ദേഹത്തിന്‍റെ പ്രത്യേക താല്പര്യം ഇക്കാര്യത്തില്‍ ഉണ്ടെന്നു മനസിലാക്കുന്നു .സന്തോഷം .
നിങ്ങളുടെ കൊള്ളാവുന്ന(തു മാത്രം) ബ്ലോഗു രചനകള്‍ ശ്രീ മുഖ്താറിനു അയച്ചു കൊടുക്കുക .വിലാസം
muktharuda@gmail.com /
 മാതൃഭൂമി ബ്ലോഗനയുടെ വിലാസം : mblogana@mail.com
  1. ബൂലോകത്തെ അപ്പനും മക്കളും അഥവാ അമ്മയും മക്കളും 

'മുന്‍ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മം മക്കള്‍  ആയി ജനിക്കു' മെന്ന് ഒരു പഴമൊഴിയുണ്ട് :) ഭൂരിപക്ഷം മനുഷ്യരുടെയും കാര്യത്തില്‍ ഇത് സത്യമായ ഒരനുഭവമായി കാണാറുണ്ട് .മാതാപിതാക്കള്‍ക്ക് പാരകളായി മാറുന്ന മക്കള്‍ ! പക്ഷെ ഇവിടെ സൂചിപ്പിക്കുന്നത് മാതാപിതാക്കള്‍ക്ക്  എന്നും അഭിമാനിക്കാനും സന്തോഷിക്കാനും മാത്രം അവസരം നല്‍കുന്ന മക്കളെ കുറിച്ചാണ് . ഏഷ്യ നെറ്റിലെ മഞ്ച്‌ സ്റ്റാര്‍ സിന്ഗറിലെ കുട്ടികളുടെ  പ്രകടനം കാണുമ്പോള്‍ അത് പോലുള്ള കുട്ടികളെ മക്കളായി ലഭിക്കാന്‍ കൊതിക്കുന്ന എത്രയോ മാതാപിതാക്കള്‍ ഉണ്ട് .ഈ ഞാനും അതിലുണ്ട് :)
മഞ്ച്‌ സ്റ്റാര്‍ സിന്ഗര്‍ അവിടെ നില്‍ക്കട്ടെ ! നമ്മുടെ സ്വന്തം ബൂലോകത്ത് ഇങ്ങനെ സന്തോഷിക്കാനും അഭിമാനിക്കാനും അസൂയപ്പെടാനും വക നല്‍കുന്ന മക്കളും മാതാപിതാക്കളും ഉണ്ട് .അവരെ കുറിച്ചും അവരുടെ  ബ്ലോഗുകളെക്കുറിച്ചും പറയാം .
ഖത്തറിലുള്ള ബ്ലോഗര്‍ ശ്രീ സിദ്ദിക്ക് തൊഴിയൂര്‍ വളരെ കാലമായി  എഴുതുന്ന മാലപ്പടക്കം  
ബ്ലോഗില്‍   മാലപ്പടക്കം പോലുള്ള രചനകള്‍ വരാറുണ്ട് .ഇക്കുറിയും ഉണ്ട് നര്‍മം വിതറുന്ന ഖോള്ളീന്ഗ് ഫൂല മജ്ജീനി 
എന്നൊരു അനുഭവ കഥ ."കലക്കന്‍ " എന്ന് നിസംശയം പറയാവുന്ന ഒന്ന് .അദ്ദേഹത്തിന്‍റെ മകളും ഏഴാം ക്ലാസ് വിദ്യാര്‍ഥി നിയും ആയ നേനക്കുട്ടിയും കുറച്ചു കാലമായി ബ്ലോഗിന്റെ വഴിയിലാണ് .പ്രായത്തെ അതിശയിപ്പിക്കുന്ന രസകരമായ കൃതികളാണ് നേനയുടെ ചിപ്പി എന്ന ബ്ലോഗില്‍ ഉള്ളത് .ഇക്കുറി  ആനമുട്ടകള്‍ ഉണ്ടാവുന്നത് ...എങ്ങനെ എന്നാണു വിവരണം. അതെങ്ങനെ !!! എന്ന്   അതിശയിക്കേണ്ട .നേരെ അങ്ങോട്ട്‌ ചെല്ലൂ . അച്ഛനെ പോലെ നന്നായി എഴുതുന്ന ഈ മകളെ നിങ്ങള്‍ വായിക്കണം..ഇഷ്ടപ്പെടും തീര്‍ച്ച .:)
മ്മളെ ചിരിപ്പിക്കാന്‍ പ്രതിജ്ഞ എടുത്ത ഒരപ്പനും മകനുമുണ്ട് അപ്പന്‍ അപ്പച്ചന്‍ ഒഴാക്കന്‍ 
വിവാഹത്തോടെ ബ്ലോഗില്‍  അല്പം വിശ്രമം എടുത്ത മകനും ചില്ലറക്കാരന്‍ അല്ല അതും ഒരു ഒഴാക്കന്‍  
തന്നെ.രണ്ടു പേരും  പരിചയപ്പെട്ടിരിക്കേണ്ട മഹാ സംഭവങ്ങള്‍ തന്നെ .

ചിത്രങ്ങളുടെ ലോകത്ത് അഭിരമിക്കുന്ന കൊച്ചു സഹോദരിമാരാണ്  ജുമാന യും ,ആരിഫ യും . റിയാദിലുള്ള ബ്ലോഗറും ചിത്രകാരനുമായ ശ്രീ ഇസഹാക്കിന്റെ  മക്കളാണ് സ്കൂള്‍ വിദ്യാര്‍ഥിനികളായ ഈ മിടുക്കികള്‍ .ചിത്ര രചനയില്‍ അഭൂത പൂര്‍വമായ മികവു കാണിക്കുന്ന ഇവര്‍ സൗദി സര്‍ക്കാരിന്റെതടക്കം നിരവധി  പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് . റിയാദില്‍ തന്നെ ചിത്ര പ്രടര്‍ശനങ്ങളിലൂടെ ഇവര്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുമുണ്ട്. ഈ കുഞ്ഞു മക്കളിലൂടെ ഇസഹാക്കും കുടുംബവും പങ്കിടുന്ന അഭിമാനത്തിലും സന്തോഷത്തിലും നമുക്കും ചേരാം.

മുന്‍പ് സൌദിയിലെ ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച്‌  ഇപ്പോള്‍ വിരമിച്ചു നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന എക്സ് പ്രവാസിനി ബ്ലോഗ് എഴുതുന്നുണ്ട് .എനിക്കും ബ്ലോഗോ? എന്നാണു ബ്ലോഗിന്റെ പേര് . ഇക്കുറി റമദാന്‍ നോമ്പ് പ്രമാണിച്ച് കൊതിപ്പിക്കുന്ന ഒരു വിഭവമാണ് ബ്ലോഗില്‍ .   കുറിഞ്ഞി പൂച്ചയുടെ നോമ്പനുഭവം.
വ്രതാരംഭം വാരം  വായിച്ച മനോഹരമായ ഒരു കഥ. രസകരമായ ചിത്രങ്ങളും. അവിടെ തീര്‍ന്നില്ല എക്സ് പ്രവാസിനിയുടെ വിശേഷംസ് :) അവരുടെ രണ്ടു മക്കളും ബൂലോകത്ത് ഓടി നടക്കുന്നു .ആ ലിങ്കുകള്‍ ഇതാണ് ഒന്ന് nechusworld. രണ്ടാമന്‍ blogimon. 
ഇതൊക്കെ ഈ കുട്ടികളുടെ യഥാര്‍ത്ഥ പേരാണോ എന്നറിയില്ല .അതല്ലെങ്കില്‍ ബ്ലോഗെഴുതി ബ്ലോഗെഴുതി ബ്ലോഗി മോന്‍ എന്ന് പേരിട്ടതാണോ എന്നും അറിയില്ല. ഏതായാലും നിറയെ വിഭവങ്ങളുണ്ട് ഈ മൂന്നു ബ്ലോഗിലും .പോയി വായിക്കാം.:)

അര്‍ത്ഥം അനര്‍ത്ഥം

ഭേദം   =  സുഖം        (ഉദാ : അവന്റെ രോഗം ഭേദമായി ).
ഭേതം  =  വ്യത്യാസം  (ഉദാ : ഋതുഭേതം / തമ്മില്‍ ഭേതം തൊമ്മന്‍ .)
വാദം  =  പറച്ചില്‍ ,വാക്ക് (argument )
വാതം = വായു ,കാറ്റ്


അനുവിന് ഒരു വഴി തെളിയുമോ ? 

ഴിഞ്ഞയാഴ്ച വായിച്ച ബ്ലോഗു പോസ്റ്റുകളില്‍ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഒന്നാണ് ചോക്ക് പൊടി എന്ന ബ്ലോഗിലെ പരിസര പഠനം ദാരിദ്ര്യം കൂട് കൂട്ടിയ  ചുറ്റു പാടുകളിലും  ജീവിതത്തോടു പട വെട്ടി ഡിഗ്രീ പരീക്ഷയില്‍ റാങ്ക് നേടിയിട്ടും തുടര്‍ പഠനത്തിനു വഴിയെന്ത് എന്നറിയാതെ വിഷമിക്കുന്ന  അനു എന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ വിഷ്ണു എന്ന ബ്ലോഗര്‍ പങ്കു വയ്ക്കുന്നത് .അനുവിന് ഒരു വഴി തുറന്നു കിട്ടുമോ ? ഇക്കാര്യത്തില്‍ ആര്‍ക്കു എന്ത് ചെയ്യാനാകും ?