എന്തിനാണ് ഒരു ബ്ലോഗര്‍ എഴുതുന്നത്..? ആത്മ സംതൃപ്തിക്ക്, വായനക്കാര്‍ വായിക്കുവാൻ, കമന്റു കിട്ടുവാൻ... അങ്ങനെ പലരും പല തരത്തില്‍ മറുപടികള്‍ പറഞ്ഞെന്നിരിക്കും. ചിലര്‍ കമന്റ് കൊണ്ടു തൃപ്തിയടയുമ്പോള്‍ ചിലര്‍ പേജിന്‍റെ ക്ലിക്കുകളില്‍ സന്തോഷിക്കുന്നു. നല്ലൊരു കഥ വായിച്ച സന്തോഷത്തില്‍ വായനക്കാരില്‍ ഒരാള്‍ ആ കഥയുടെ ലിങ്ക് ഫേസ്‌ബുക്കിലെ വായനാഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനുശേഷം ബ്ലോഗിലേക്ക് വന്ന കമന്റ് പ്രവാഹത്തെ ഇഷ്ടപ്പെടാതെ കമന്റ് ബോക്സ് അടച്ചുവച്ച ഒരു ബ്ലോഗറെയും ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു .
ഇങ്ങനെ
എഴുത്ത്, വായന തുടങ്ങിയവ മാത്രമാണോ ബ്ലോഗിംഗിന്‍റെ ലക്ഷ്യം..? അല്ല
എന്ന് നമുക്കറിയാം. മുല്ലപ്പൂവിപ്ലവവും മലാല എന്ന കൊച്ചു പെണ്‍കുട്ടിയും
ഉണ്ടാക്കിയ ചലനങ്ങള്‍ ലോകം മറന്നിട്ടില്ല. ഭരണ കര്‍ത്താക്കളെ,
സമൂഹത്തെ ഒക്കെ മാറ്റി ചിന്തിപ്പിക്കുവാന്‍ ഒരു ബ്ലോഗര്‍ക്ക് കഴിയും, ഏതു
നാട്ടിലും. പ്രശസ്ത ബ്ലോഗര്‍ നിരക്ഷരന്‍ കേരള സര്‍ക്കാരിന്‍റെ
വൈദ്യുതിബോര്‍ഡിനെ മാറ്റങ്ങള്‍ക്കായി ചിന്തിപ്പിക്കുന്നു എന്നത് ചെറിയ
കാര്യമല്ല. വൈദ്യുതിബില്ല് പ്രകാരം കാശടയ്ക്കാന്‍ ചെന്ന ഉപഭോക്താവിന്
കമ്പ്യൂട്ടര്‍ സാങ്കേതികതകരാര്‍ മൂലം കൂടുതല്‍ ബില്ലടയ്ക്കേണ്ട സാഹചര്യം
വരികയും അദ്ദേഹം അതില്‍ പ്രതികരിച്ച് തന്‍റെ നിരക്ഷരന്‍
എന്നബ്ലോഗില്‍ ബില്ലടച്ചാലും ഫൈന്‍ അടയ്ക്കേണ്ട ഗതികേട് എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് എഴുതുകയുമുണ്ടായി. അതിന് തക്കതായ ഫലം ഉണ്ടായി എന്ന് അദ്ദേഹം വൈദ്യുത ബില്‍ പ്രശ്നം തീര്‍ന്നു
എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നു . ‘ങാ..പോകട്ടെ കുറച്ചു
രൂപയല്ലേ... ഇതിന്‍റെ പുറകെ നടക്കാന്‍ വയ്യ...’ എന്ന് കരുതാതെ
പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുന്നതുകൊണ്ട് അതിന്‍റെ ഗുണം
പ്രതികരിക്കുന്ന ആള്‍ക്ക് മാത്രമല്ല സമൂഹത്തിനു പൊതുവായിട്ടാണ് ലഭിക്കുന്നത്. ബ്ലോഗര്‍
നിരക്ഷരന് ഇരിപ്പിടത്തിന്‍റെയും ബൂലോകത്തിന്‍റെയും നന്ദി അറിയിക്കുന്നു.കഥകള്‍ ..... സാഗരങ്ങള്‍ ....
ഒരാള്‍
ഹിജഡയായി ജനിച്ചത് ആരുടെ കുറ്റം കൊണ്ടാണ്..? അവരുടെ കുറ്റം കൊണ്ടല്ലെങ്കില്‍ പിന്നെ എന്തിനാണ് അവരെ
സമൂഹത്തില്‍ നിന്നും ഇങ്ങനെ മാറ്റി നിര്‍ത്തിയിരിക്കുന്നത്..? ഹിജഡകളുടെ
ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു അംജത് ബ്ലോഗര്‍ അമാവാസിയിലെ കറുപ്പഴകി എന്ന കഥയിലൂടെ. കഥാവസാനത്തെക്കുറിച്ച്
വായനക്കാര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ടെങ്കിലും ബൂലോകത്ത് ചര്‍ച്ച
ചെയ്യപ്പെടേണ്ട ഒരു കഥ തന്നെയാണിത്. സാധാരണ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത
ഹിജഡകളുടെ ലോകത്തെ ചില വാക്കുകളും ഈ കഥയില്‍ നിന്നും കിട്ടുന്നുണ്ട്.
എഴുത്തുകാരന്‍ ഇവരുടെ ജീവിതത്തെ ഇത്രയധികം അടുത്തറിഞ്ഞോ എന്ന് ചിന്തിപ്പിക്കുന്നു ഇതിന്‍റെ മനോഹരമായ ആഖ്യാനം.
"ഇരുപത്
വയസ്സില്‍ പയ്യന്മാര്‍ പഞ്ഞിക്കായകള്‍ പോലെ പറന്ന് പോകുന്നു. കാറ്റില്‍
അലഞ്ഞ് തിരിയുകയാണ് സ്വഭാവം എന്നത് പോലെയുണ്ട് അവരുടെ പ്രവൃത്തികൾ."
കൗമാരം കഴിയാന്‍ പോകുന്ന കുട്ടികളുടെ അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കള്‍
അകന്നുപോവുകയാണ് എന്ന് തോന്നിത്തുടങ്ങുന്ന ഒരു കാലമുണ്ടാവും. അത്
സ്വാഭാവികമാണ് എന്നാണ് പലരുടെയും അനുഭവങ്ങളില്‍നിന്ന് കണ്ടെത്താന്‍
കഴിയുന്നത്. അത്തരം ഒരു അച്ഛന് മകനെക്കുറിച്ചുള്ള ആധികള്‍ കലര്‍പ്പും
മായവുമില്ലാതെ അവതരിപ്പിക്കുകയാണ് എസ്. രാമകൃഷ്ണന്‍ എന്ന തമിഴ്
എഴുത്തുകാരന്‍റെ കഥയിൽ. ബ്ലോഗര്‍ ജയേഷ് തന്‍റെ ലസ്സി എന്ന
ബ്ലോഗിലാണ് ബുദ്ധനാകുന്നത് എന്ന ഈ കഥ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്.
സ്നേഹം
ഏതെല്ലാം തരത്തിലുണ്ട്...? അങ്ങനെ ഒരു ചോദ്യം വേണോ..? അതോ സ്നേഹമെല്ലാം
ഒന്നാണോ..? കഥയ്ക്കുള്ളിലെ കഥ പറഞ്ഞു വായനക്കാരനെ ചില ചോദ്യങ്ങളിലേക്ക്
നയിക്കുന്നു വി.കെ. സവ്യസാചിയുടെ the B sides എന്ന ബ്ലോഗിലെ സ്നേഹ പ്രവാചകന്‍ എന്ന
കഥ. സാധാരണ ബ്ലോഗിടങ്ങളില്‍ കാണുന്ന കഥകളേക്കാള്‍ അല്പം നീണ്ടുപോയി
എങ്കിലും വാനക്കാരനെ പിടിച്ചിരുത്തുന്ന ഒരു മനോഹരശൈലി ഈ എഴുത്തിനുണ്ട്.സഞ്ചാരം..മറ്റു ചില ലേഖനങ്ങളിലൂടെയും...
പുകവലി
നിര്‍ത്താനായി ഒരു ദിവസം. തെറ്റിദ്ധരിക്കേണ്ട, ഒരു ദിവസത്തേക്ക് പുകവലി
നിര്‍ത്തുന്നതിനല്ല, ലോക പുകയില വിരുദ്ധദിനത്തില്‍ ലോകത്തുനിന്നും
പുകവലി ഉന്മൂലനം ചെയ്യുന്നതിനായാണ് ആ ദിനം. അതിനെക്കുറിച്ച് ഗംഗാധരന്‍ മക്കന്നേരിയുടെ നോട്ടം എന്ന
ബ്ലോഗില്‍ ഇന്ന് ആരൊക്കെ നിര്‍ത്തും എന്ന
നല്ലൊരു പോസ്റ്റും ബൂലോകത്തില്‍ കാണുകയുണ്ടായി. തിടുക്കത്തില്‍
എഴുതിയത് കൊണ്ടോ എന്തോ ഭംഗിയായി പറഞ്ഞു വന്ന പോസ്റ്റ് വളരെ പെട്ടെന്നു
നിര്‍ത്തിക്കളഞ്ഞ ഒരു തോന്നലാണ് ഈ വായനയില്‍ നിന്നും ലഭിച്ചത്. പുകവലി പോലെ
മാരകമായ ഒരു ശീലത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കാനിരിക്കുമ്പോള്‍
വായനക്കാരന്‍ കുറച്ചുകൂടി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അല്പംകൂടി
ആഴത്തില്‍ സ്പര്‍ശിച്ച് എഴുതിയിരുന്നെങ്കില്‍ എന്ന് ഇരിപ്പിടത്തിനും
തോന്നി. പുകവലി നിര്‍ത്തുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളെ എങ്ങനെ തരണം ചെയ്യണം
എന്ന് കൂടി ലേഖകന്‍ എഴുതിയിരിക്കുന്നു. എഴുത്തിന്‍റെ സദുദ്ദേശ്ശ്യത്തിനു
നന്ദി.
ചൂട്
അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോഴെങ്കിലും മലയാളി
ആഗോളതാപനത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും അല്പമെങ്കിലും ചിന്തിച്ചു.
അതിന് തെളിവാണ് ആ വിഷയത്തെ സംബന്ധിച്ച് അടുത്തകാലത്തായി വന്ന ചുരുക്കം ചില
പോസ്റ്റുകൾ. മെയ് മാസത്തില്‍ പൊള്ളിയപ്പോള്‍ ഉറക്കെ നിലവിളിക്കുകയും ജൂണില്‍
മഴനനഞ്ഞപ്പോള്‍ അത്പ്രണയത്തിന്‍റെ മുറിപ്പാട് ആയി പരിവര്‍ത്തനം
ചെയ്യപ്പെടുകയും - എഴുത്തിന്‍റെ ഋതുഭേദങ്ങളാവാം. എന്നാല്‍ പരിസ്ഥിതി,
കുടിവെള്ളം എന്നിവ എന്നേക്കും നീളുന്ന വേദനയായി മാറാതിരിക്കാന്‍ ഇത്തരം
ലേഖനങ്ങളിലേക്ക് കണ്ണോടിച്ചേ മതിയാവൂ. ചോക്കുപൊടി എന്ന ബ്ലോഗില്‍ വിഷ്ണു എന്‍.വി
എഴുതുന്നു, ചില ആന്റി -മഴക്കുഴിവിചാരങ്ങള്‍. കവിതകള്‍...തേന്‍ തുള്ളികള്‍
ലേഖനത്തിലൂടെ സഞ്ചരിച്ച കഷായച്ചുവ, മേമ്പൊടിക്കും കളയാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ചു തേന്‍ മധുരിക്കുന്ന കവിതകളിലൂടെയാകാം സഞ്ചാരം.
മഴയോടൊപ്പം
പെയ്തിറങ്ങാറുണ്ട് ബൂലോകത്ത് മഴക്കവിതകളും മഴയോര്‍മ്മകളും. സ്ഥിരം
ചേരുവകളില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതിനാല്‍ ശ്രദ്ധേയമായ കവിതകളാണ് ഉമേഷ് പിലിക്കോടിന്‍റെ മഷിത്തണ്ടിന്‍റെ പ്രത്യേകത."കയ്യകലത്തിൽ ആർത്തലച്ചു പെയ്തിട്ടും
ഒരു തുള്ളി പോലും നനയാത്ത
മഴയ്ക്കും എന്റെ പ്രണയത്തിനും ഒരേ ചുവ .. !!"
നൊസ്റ്റാള്‍ജിയ എന്ന കവിതയിലെ, ഒറ്റ നോട്ടത്തില്‍ ഒരു പുതുമയും തോന്നാത്ത മൂന്നുവരികള്‍. എന്നാല്‍ രണ്ടാം വായനയില്‍...
ഫേസ്‌ബുക്ക് നോട്ടുകളിലൂടെ പ്രസിദ്ധനാണ് സമീര്‍ മേച്ചേരി എന്ന സെമി. കുറഞ്ഞ വരികളില്‍ അപൂര്‍വ്വമായ ആശയങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ അസാധാരണ പാടവമുണ്ട് ഈ കവിയ്ക്ക്. എന്നാല്‍ ചിതല്‍മണ്ണ് എന്ന തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന കവിതകള്‍ വളരെ കുറവാണ്. കഴിഞ്ഞ വാരത്തില്‍ കണ്ടെത്തിയ പോസ്റ്റുകളില്‍ നിന്ന് സെമി ബ്ലോഗില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം കവിയ്ക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്യുന്നു.
ബൂലോകത്ത്
'മാരകമായ കവിതകൾ' എഴുതുന്നത് ആരെന്നു ചോദിച്ചാല്‍ സുനില്‍ മാലൂര്‍ എന്ന
പേര് നിസ്സംശയം പറയാം. എതിര്‍വര എന്ന ബ്ലോഗില്‍ കാണുന്ന മിക്ക കവിതകളും അങ്ങനെ
വിശേഷിപ്പിക്കാവുന്നവയാണ്, എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നവയും.
തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളാണ് ഈ കവിതകള്‍ക്ക് വിഷയീഭവിക്കുന്നത്."ഇര വിഴുങ്ങിയ പാമ്പ്
കാഞ്ഞിരവേരുകൾക് ഇടയിലൂടെ
നൂഴ്ന്ന് ഇറങ്ങുന്ന പോലെയാണ്
പ്രണയം ചിലപ്പോൾ
വീട് വിട്ടിറങ്ങുന്നത്"
(വീണ്ടും കുറെ കവിതകളില്‍ നിന്ന്).
നന്നായി
പ്രാസം ചേര്‍ത്തിണക്കിയ, മിതമായ വരികളില്‍ വിരിയുന്ന കവിതകള്‍ ഒരു
കുളിരാണ്. വരണ്ടുണങ്ങിയ ഭൂമിയാണ് വിഷയമെങ്കിലും വായനക്കാരെത്താഞ്ഞിട്ടും ഉറവ വറ്റാത്ത കവിത.
"അമ്മയുടെ നെഞ്ചിലൊരു കുഴലിറക്കീ
കനിവിന്റെയുറവയുമുണക്കി നിങ്ങള്‍... "
സലാഹുദ്ദീന്‍ അയൂബിയുടെ യാത്ര എന്ന ബ്ലോഗിലെ ഇന്നും ഞാനൊരമ്മ എന്ന കവിത അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്ന് പോവില്ല.
കവിതകള്‍ക്കും
ചിത്രങ്ങള്‍ക്കും ഒന്നുപോലെ പ്രാധാന്യം കൊടുക്കുന്നതാണ് റിയാസ് ടി.
അലിയുടെ വരിയും വരയും എന്ന ബ്ലോഗ്. മുഖങ്ങളും സീനറികളും ഒരേപോലെ
മിഴിവോടെ വരയ്ക്കാന്‍ കഴിയുന്ന അനുഗൃഹീതനായ ഈ ചിത്രകാരന്‍റെ വരകളില്‍
ഒടുവിലത്തേത് കുബ്ബൂസിനെ പ്രണയിച്ചവന്‍ അബ്ബാസ് ആണ്. മറ്റു
ബ്ലോഗര്‍മാരില്‍ ചിലരുടെ ചിത്രങ്ങളും ഇവിടെ കാണാം.പുതുമുഖ ബ്ലോഗുകള്‍
ബൂലോകത്തിലേക്ക് ധാരാളം പുതിയ എഴുത്തുകാര്‍ കടന്നു വരുന്നുണ്ട്. പുതിയ എഴുത്തുകാര്‍ എന്ന് ഉദ്ദേശിക്കുന്നത് പുതുതായി എഴുതി തുടങ്ങുന്നവര്‍ എന്നല്ല, സൈബര്‍ മീഡിയയിലേയ്ക്ക് പുതുതായി കടന്നുവരുന്നവര്‍ എന്നാണ്. കവിതകള്‍,കഥകള്‍, ലേഖനങ്ങള്‍ ഇങ്ങനെ നല്ലനല്ല എഴുത്തുകള്‍ ബൂലോകത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
കൈകാര്യം ചെയ്യുന്ന വിഷയം, അതിന്‍റെ കാര്യഗൗരവം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് രൂപേഷ് എൻ.എസിന്‍റെ വൈക്കത്തുകാരന്‍ എന്ന ബ്ലോഗിലെ സൈക്കിള്‍ എന്ന കഥ. പുതുമുഖ ബ്ലോഗര്‍മാരുടെ ഇത്തരം രചനകള്‍ തീര്‍ച്ചയായും പ്രശംസനീയമാണ്. ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തിനും, കുട്ടികളിലും മുതിര്‍ന്നവരിലും അവബോധമുണര്‍ത്താനും കഴിയും ഈ കഥയ്ക്ക്.
നല്ലൊരു ശൈലിയുള്ള എഴുത്തുകാരിയാണ് പത്മശ്രീ. അമിത
വര്‍ണ്ണനയോ ഉപമകളോ ഇല്ലാതെ നേര്‍രേഖയില്‍ പറഞ്ഞ ഒരു കഥയാണ് പത്മതീര്‍ത്ഥം എന്ന ബ്ലോഗിലെ എഴുതിയ ഹാസ്യരസ പ്രധാനമായ കുട്ടന്‍നായരുടെ കഥ,ഒരു കുടല്‍മാലയുടെയും എന്ന പോസ്റ്റ്.
നാട്ടിന്‍പുറത്തെ പിശുക്കനായ കുട്ടന്‍നായരുടെ മരണവും
തുടര്‍ന്നുണ്ടാകുന്ന ശവമടക്കുമൊക്കെയാണ് കഥയുടെ ഇതിവൃത്തം. കഥാതന്തുവില്‍
ഏറെ പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഹാസ്യത്തിന്‍റെ ചുവടു
പിടിച്ച് പറഞ്ഞുപോകുന്ന കഥയുടെ ആദ്യാന്തം വായനക്കാരെ
പിടിച്ചിരുത്തുന്ന ഒരു ശൈലി കൊണ്ടുവരുന്നതില്‍ ഏറെക്കുറെ
വിജയിച്ചിരിക്കുന്നു ഇവിടെ കഥാകാരി.
പുതുമുഖബ്ലോഗര്‍മാരില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് നളിനദളങ്ങള്‍ എന്ന
ബ്ലോഗിനുടമയായ നളിനകുമാരി. സമകാലികമായ വിഷയങ്ങളില്‍ എഴുതപ്പെടുന്ന കഥകളും
കവിതകളുമാണ് നളിനദളങ്ങളിലെ വിഭവങ്ങള്‍. ആധുനികം, ഉത്തരാധുനികം എന്ന്
വിമര്‍ശകര്‍ പരിഹസിക്കുന്ന തരം ദോഷങ്ങള്‍ ഒന്നുമില്ലാത്ത, ആസ്വാദ്യകരമായ
ഒരു കവിതയാണ് ഭയം ചില മനസ്സുകളിൽ. പരസ്പരം ബന്ധിപ്പിക്കാവുന്ന, എന്നാല്‍
അങ്ങനെയല്ലെങ്കില്‍ക്കൂടി ആശയം പൂര്‍ണ്ണമാവുന്ന മൂന്നു കവിതകളാണ്
ഇതിലുള്ളത്. ഒടുവില്‍ കുറിച്ചിരിക്കുന്ന നാലുവരികളില്‍നിന്ന് ദൈവഭയം
ഇല്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നൊരു ഉപസംഹാരത്തിലേയ്ക്ക്
നാമെത്തിപ്പെടുന്നു.
നീരാഗ എന്‍.വി. യുടെ നീരാഗ
എന്ന ബ്ലോഗിലെ കൊച്ചു പ്രണയക്കുറിപ്പ് നോക്കൂ. കവിഹൃദയരുടെ
മനസ്സ് തളിർക്കുന്ന പരിശുദ്ധ വികാരമാണു പ്രണയം. മനസ്സും പ്രകൃതിയും
തമ്മിൽ സംവദിക്കപ്പെടുമ്പോൾ ഭൂമി പൊലിയ്ക്കപ്പെടുകയും കണ്മുനകളിൽ പ്രണയം
ചൊരിയപ്പെടുകയുമായി വിരൽത്തുമ്പുകളിൽ പ്രണയം സൂക്ഷിക്കുന്നവർക്ക്..
പ്രണയമെന്ന വാക്കിലൂടെ ഭൂമിയിലേക്കുള്ള മൂന്നക്ഷരപാലം നിർമ്മിക്കുകയാണു നീരാഗ തന്‍റെ ഭൂമിയാണു പ്രണയം
എന്ന കൊച്ചു കുറിപ്പിലൂടെ.. പ്രകൃതിക്കും ഭൂമിക്കും നിത്യസൗന്ദര്യം
കൽപ്പിക്കാനാവുന്ന ആർദ്രത എഴുത്തിൽ തെളിഞ്ഞ് കാണാം.. മിഴിവാർന്ന കൂടുതൽ
പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു..ആശംസകൾ..ദോഷൈകദൃക്ക്
ഇരിപ്പിടം ദോഷൈകദൃക്ക് എന്ന തലക്കെട്ടില്‍ എഴുതുന്ന പരാമര്‍ശങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്നറിയാം. ആളെ ചൂണ്ടിക്കാണിക്കുന്നില്ല എന്ന കുറവ് ഇരിപ്പിടത്തിനു മേല്‍ ആരോപിക്കാനും അത് കാരണമായി. ദോഷം കണ്‍മുന്നില്‍ വരുമ്പോള്‍ ദൃഷ്ടി അതിലേക്ക് പോകുന്നത് ദൃഷ്ടിയുടെ കുഴപ്പമോ അതോ ദോഷത്തിന്റേതോ...?
'മാതൃഭൂമി'യിലെ ഹൈമവതഭൂവില്‍ എന്ന യാത്രാ വിവരണത്തില്‍ നിന്നും
വിക്കിപീഡിയയില്‍ നിന്നും ഒക്കെയുള്ള വരികള്‍ അതേ പടി കോപ്പി ചെയ്തിട്ട് റഫറന്‍സ് എന്ന പേര് താഴെക്കൊടുത്താല്‍ അത് റഫറന്‍സ് മാത്രമാവുമോ...? ഏതായാലും ഈ പ്രവണത ബൂലോകത്ത് ഒട്ടും ആശാസ്യമല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ധാരാളം അനുയായികള്‍ ഉള്ള ഒരു ബ്ലോഗിലാണ് ഇത് കണ്ടത്.
ഇരിപ്പിടം അതിന്‍റെ വായനാ അവലോകനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് പുതുമുഖബ്ലോഗുകളെയും ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റുകളെയും കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതാണ്. ഒരു പോസ്റ്റിന്‍റെ വായനയിലൂടെ വായനക്കാരന് വായനാസുഖവും എഴുത്തുകാരന് വായനയില്‍ വരുന്ന കമന്റുകളിലൂടെ നല്ല നിര്‍ദേശങ്ങളും ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. സൈബര്‍ എഴുത്ത് ഇനിയും വളരാനുണ്ട് എന്ന തിരിച്ചറിവിലും എഴുത്ത് മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങള്‍ എഴുത്തുകാരന് ഇവിടെ ലഭിക്കുന്നു എന്ന മേന്മയും നാം വിസ്മരിച്ചു കൂടാ. ഇരിപ്പിടത്തിന്‍റെ ഓരോ ലക്കം ശനിദോഷവും ഒരു പോസ്റ്റു തന്നെ. അതിലും കാണാം മേന്‍മകളും അപാകതകളും. മാന്യവായനക്കാര്‍ അവ ചൂണ്ടിക്കാണിക്കുന്നതും ഇരിപ്പിടം സസന്തോഷം സ്വീകരിക്കുന്നു. എല്ലാ വായനക്കാരുടെയും സഹകരണവും നിര്‍ദേശങ്ങളും ഇനിയും പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം,
ഇരിപ്പിടം ടീം.
വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.

