എന്റെ പരിമിതമായ അറിവിലും വായനയിലും സ്വയം താല്പര്യം തോന്നിയ ചില ബ്ലോഗുകളെക്കുറിച്ച് വ്യക്തിപരമായി എഴുതുന്ന ഒരു ചെറുകുറിപ്പു മാത്രമാണിത്. വളരെയേറെ ബ്ലോഗുകൾ വായിയ്ക്കാൻ ബാക്കിയുണ്ടെന്ന വലിയൊരു തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. എന്റെ എല്ലാ പരിമിതികൾക്കുമുള്ളിൽ വായിയ്ക്കാൻ കഴിഞ്ഞ, എന്നെ കൂടുതൽ കൂടുതൽ വിനയാന്വിതയാക്കിയ ചില രചനകൾ. ബ്ലോഗുലകവും അച്ചടി ഉലകവും ആരാദ്യം ആരാദ്യം ആരു കേമം ആരു കേമം എന്ന വെറും തർക്കത്തിലേർപ്പെടുന്നത് തികച്ചും അനാവശ്യമാണെന്ന് വിശ്വസിയ്ക്കുന്നതുകൊണ്ട് ആദ്യം തന്നെ ഒരു പുസ്തകത്തെ പരിചയപ്പെടുത്താമെന്ന വിചാരത്തിൽ…….
ഒരു പുസ്തകം
ട്രാവലിംഗ് ടു ഇൻഫിനിറ്റി. മൈ ലൈഫ് വിത് സ്റ്റീഫൻ ബൈ ജെയിൻ ഹാക്കിംഗ്
ഇതൊരു പുസ്തകമാണ്. ഊർജ്ജ തന്ത്രത്തിനുള്ള എല്ലാ അവാർഡുകളും (നോബൽ സമ്മാനം മാത്രം ലഭിച്ചിട്ടില്ല) നേടിയ സ്റ്റീഫൻ ഹാക്കിംഗിന്റെ മുൻ ഭാര്യ എഴുതിയ പുസ്തകം. ഇംഗ്ലണ്ടിൽ അറുന്നൂറോളം പേജുകളുമായി 1999 ൽ ഇറങ്ങിയ പുസ്തകത്തിന്റെ അല്പം ചുരുങ്ങിയ പതിപ്പാണ് (ഏകദേശം നാനൂറു പേജ്) 2004ൽ അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.
അസാധാരണ പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ഒരു ശാസ്ത്രജ്ഞന്റെ ഭാര്യ മാത്രമായിരുന്നില്ല അവർ. അതി കഠിനമായ ശാരീരിക അവശതകളുള്ള പല അർഥത്തിലും വളരെ പ്രത്യേകമായ മനുഷ്യ ശരീരമുള്ള ഒരു വ്യക്തിത്വത്തിന്റെ പ്രേമവതിയായ കൂട്ടുകാരിയായിരുന്നു, സ്നേഹമസൃണയായ അമ്മയായിരുന്നു, ത്യാഗശീലയായ ശുശ്രൂഷകയായിരുന്നു. മൂന്നു കുട്ടികൾ ആ ദാമ്പത്യത്തിലുണ്ടായി. ഒടുവിൽ ഇരുപത്തഞ്ചു വർഷങ്ങൾക്ക് ശേഷം അവർ വേർപിരിഞ്ഞു. ആ കഥയാണ് ഈ പുസ്തകത്തിലുള്ളത്.
അനിതരസാധാരണമായ കൈയടക്കത്തോടെയാണ് ജെയിൻ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. അവർ ആരേയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും സ്റ്റിഫൻ ഹാക്കിംഗ് എന്ന അത്യുന്നതനായ ആ ശാസ്ത്രജ്ഞന്റെ പല സങ്കീർണതകളും വായനക്കാരായ നമ്മെ ആഴത്തിൽ അസ്വസ്ഥരാക്കും. അദ്ദേഹം തന്റെ പരാധീനതകളിൽ സഹായിയ്ക്കാൻ കഴിയുന്ന ഒരു ഊന്നുവടിയായി മാത്രമേ ജെയിനെ കണ്ടിരുന്നുള്ളൂ എന്ന് വേദനയോടെ നമ്മളും മനസ്സിലാക്കും. നദി കടന്നപ്പോൾ പിന്നെ, വേണ്ടാതായിത്തീർന്ന ചങ്ങാടം പോലെയായിപ്പോകുന്നു ഒടുവിൽ ജെയിൻ. ഭാര്യയെ ഉപേക്ഷിച്ച് തന്നെ ശുശ്രൂഷിയ്ക്കാൻ വന്ന നഴ്സിനെ സ്വീകരിയ്ക്കുവാൻ സ്റ്റിഫൻ ഹാക്കിംഗ്സിനെ പ്രേരിപ്പിച്ചതെന്തെന്ന് ഒരുപക്ഷെ, നമുക്കൊരിയ്ക്കലും മനസ്സിലാകാനിടയില്ല.
കവിതകൾ
ബ്ലോഗുകളിൽ കവിതകളാണു അധികം എന്ന് മലയാളം ബ്ലോഗുകളെക്കുറിച്ചും സൈബർ മലയാളത്തെക്കുറിച്ചും കാര്യമായി പഠനം നടത്തിയ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപിക കൂടിയായ ശ്രീമതി ടി വി സുനിത പറയുകയായിരുന്നു. ഇപ്പോൾ എല്ലാം കുറച്ചു പറഞ്ഞാൽ മതി, നീട്ടി വായിയ്ക്കാൻ, കൂടുതൽ സമയം വേണം. ആരുടെ പക്കലാണ് ഇപ്പോൾ സമയമുള്ളത്? അതുകൊണ്ട് കൂടുതൽ പേരും കവിതയിലാണ് ആത്മാവിഷ്ക്കാരം നടത്തുന്നത്. കുറച്ചു പറയുക, ഏറ്റവും മൂർച്ചയോടെ ഉൾക്കാഴ്ചയോടെ പറയുക, പുതുമയുള്ള ബിംബങ്ങളെ ആവിഷ്ക്കരിയ്ക്കുക., നെഞ്ചു കീറി നേരിനെ കാട്ടുക.
ഇസ്മയിൽ അത്തോളിയുടെ അത്തോളിക്കഥകളിലെ ഒറ്റക്കയ്യൻ എന്ന കവിത. ജെ സി ബിയെ പരിചയപ്പെടുത്തുന്ന രീതി അതു വായിച്ച് സങ്കടത്തിന്റെ നനവുള്ള ഒരു ചിരിയുതിർന്നു.
കൂടെ,മഞ്ഞക്കുപ്പായക്കാരന് -
ചിറ്റാരിക്കൊഞ്ചുപോലൊരുത്തന് ഒറ്റക്കയ്യന് ...........
ചിറ്റാരിക്കൊഞ്ചുപോലൊരുത്തന് ഒറ്റക്കയ്യന് ...........
ജെ സി ബി കണ്ടു പിടിച്ചവനെ വെടിവെച്ചു കൊല്ലണമെന്ന് സുഹൃത്ത് പ്രാകിയത് കേട്ട് നിശ്ശ്ബദയായിരുന്നത്, അവന്റെ വീടിരുന്ന കുന്ന് ജെ സി ബിയും കടവും ബാങ്കും ചേർന്ന് പൊടിച്ചെടുത്തൊരു നനഞ്ഞ സന്ധ്യയിലായിരുന്നു. അവൻ മൂക്കറ്റം മദ്യപിയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീ സമത്വം പറയുമ്പോഴും മദ്യപിച്ചു ശീലിച്ചിട്ടില്ലാത്ത കൂട്ടുകാരി, ആ പ്രാക്കും ചങ്കു തകരുന്ന ഒച്ചയും കേട്ട് മൌനമായിരുന്നു. അവളുടെ വിരലുകൾ വിറച്ചുകൊണ്ടിരുന്നു.
പകലിന്റെ മരണമാണ് ഞാനെന്ന് പറയുന്ന സായംസന്ധ്യ യുടെ ബ്ലോഗ് ഒറ്റപ്പെടലുകളുടെ വിഹ്വലതകൾ നിറഞ്ഞതാണ്. സൌന്ദര്യമുള്ള വരികളാണ് ഈ ബ്ലോഗിന്റെ കവിതകൾ. വേദനിച്ച് വെന്തുരുകുമ്പോഴുള്ള നീറ്റലോടെ കവിതകൾ വായിയ്ക്കാം.
രാമൊഴി കെ പി ചിത്രയുടെ ബ്ലോഗ് അതിശക്തമായ ആവിഷ്ക്കാരമാണ് ഇതിലെ ഓരോ കവിതയും നെഞ്ചു പിളർക്കുന്ന വരികളാൽ തീക്ഷ്ണമാണ്. മുറിവുകളിൽ കത്തിപ്പടരുന്ന വേദനയാണ് ഈ ബ്ലോഗിലെ മിയ്ക്കവാറും കവിതകൾ പകർന്നു നൽകിയത്.
മുറിവുകൾ എന്ന ബ്ലോഗ് , പേരു പോലെ ഈർന്നു മുറിയ്ക്കുന്ന കവിതകൾ. തൊള്ളായിരത്തിലധികം ഫോളോവേർസുള്ള ഈ ബ്ലോഗ് കണ്ണീരുണ്ടാക്കും, ഹൃദയം ചുട്ടു പഴുക്കുന്ന വേദന പകരും. അസാധാരണമായ കൈയടക്കവും നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായ കവിതകൾ. ഏതു കവിത വായിയ്ക്കണം എന്ന് പ്രത്യേകം ചൂണ്ടിക്കാണിയ്ക്കാനാവാത്ത വിധം എല്ലാ കവിതകളും ചൂണ്ടക്കൊളുത്തു പോലെ വലിച്ചെടുക്കുന്നവയാണ്.
അലയൊതുങ്ങിയ എന്ന ബ്ലോഗിലെ എഴുന്നേൽക്കു കൂട്ടുകാരി എന്ന കവിത പരാജിതരുടെ ദയനീയ ഘോഷയാത്രയെ കൂട്ടാക്കാതെ വീണ്ടും തലയുർത്തിപ്പിടിച്ച് യാത്രയാവുന്ന വിണ്ടുണങ്ങിയ മുറിവുകളെക്കുറിച്ച് പറയുന്നു. വരികളിലൂടെ കടന്നു പോകുമ്പോൾ നിസ്സഹായതയുടെ തേങ്ങൽ എന്റെ മനം നിറയെ.
വിശ്വസാഹിത്യം
പരിഭാഷ എന്ന ബ്ലോഗ് മഹാനായ ബഷീർ പറഞ്ഞിട്ടുള്ളതു പോലെ വിശ്വസാഹിത്യം കാച്ചി വെച്ചിട്ടുള്ള ഒന്നാണ്. അനർഘരത്നങ്ങൾ മാത്രമേ അതിലുള്ളൂ. നെരൂദയും ബോദ് ലെയറും വാസ്കോപോപ്പയും യെവ്തുഷെങ്കോയും ബ്രെഹ്തും ബേക്കണും കാഫ്കയും അന്നാ അഹ് മത്തോവയും എന്നു വേണ്ട വിശ്വസാഹിത്യ നഭസ്സിലെ എല്ലാ ഉജ്ജ്വല താരങ്ങളും മിന്നിത്തിളങ്ങുന്നു. ജീവിതം എത്ര മേൽ നിരർഥകമെന്ന് തോന്നുമ്പോൾ ആ ബ്ലോഗിലേയ്ക്ക് കടന്നു ചെല്ലൂ, അല്ലെങ്കിൽ ഹാ! എന്റെ എത്ര ഗംഭീരമായ രചനയാണ്, ഇതിനെ അതിശയിയ്ക്കാൻ ലോകത്ത് മറ്റെന്തുള്ളൂ എന്ന് തോന്നുമ്പോൾ പരിഭാഷയിലേയ്ക്ക് കടന്നു ചെല്ലൂ. എല്ലാ അഹന്തകളും തെറ്റിദ്ധാരണകളും സന്ദേഹങ്ങളും മാറി, മനസ്സ് നിർമ്മല ജലാശയമായി മാറുന്നത് കാണാം. അവിടെ ആ അതിശയ എഴുത്തുകാരുടെ മൊഴിമുത്തുകൾ നമ്മെ ഒരു കണ്ണാടി പോലെ മിനുക്കിയെടുക്കുന്നു. പരിഭാഷകൾ വളരെ ഭംഗിയായി, അതീവ സുന്ദരമായി നിർവഹിയ്ക്കപ്പെടുന്നുണ്ടെന്ന് പറയാതെ വയ്യ.
വെറുതേ ഒരില യുടെ പുതിയ പോസ്റ്റ് പല കാലങ്ങൾ ആൽകെമിസ്റ്റ് വായിയ്ക്കുന്നു എന്ന കുറിപ്പ് അതീവ മനോഹരം. ആ പുസ്തകത്തിന്റെ ആദ്യ വായനാനുഭവത്തെകുറിച്ചുള്ള രചന, ആ രചന കാലങ്ങൾക്ക് ശേഷം ഉണർത്തുന്ന വിചാരങ്ങൾ ഇവയിലേയ്ക്ക് നടക്കുമ്പോൾ പൌലോകൊയേലാ എന്ന എഴുത്തുകാരനേയും നിശിതമായി വിചാരണ ചെയ്യുന്നു.
കഥകൾ
നല്ല കഥയെഴുതുന്നവരെ കാണുമ്പോൾ ഞാൻ അന്തം വിട്ട് നോക്കി നിൽക്കും. കഥകളോട് എനിയ്ക്ക് വ്യക്തിപരമായി താല്പര്യം കൂടുതലാണ്. എന്റെയുള്ളിലെ കഥകൾ കേൾക്കാനിഷ്ടമുള്ള ഒരു കുട്ടി, ഊണു കഴിയ്ക്കാതെ, ഉറങ്ങാതെ ഏതു സമയത്തും കണ്ണുകൾ വിടർത്തി കാതുകൾ കൂർപ്പിച്ച്……
ജയേഷിന്റെ ലസ്സി എന്ന ബ്ലോഗിൽ ക്ല ! എന്നൊരു കഥയുണ്ട്. ഒരക്ഷരം നെടുനായകത്വം വഹിയ്ക്കുന്ന ഒരു കഥ. ക്ല എന്നു തുടങ്ങുന്ന ഇത്രയേറെ വാക്കുകൾ മലയാളത്തിലുണ്ടെന്ന് ആ കഥയാണ് എന്നോട് പറഞ്ഞത്. അക്ഷരപ്പേടിയിൽ നിന്ന് ആ കഥ വളർന്നു വലുതാവുന്നത് വിസ്മയാവഹമായ ഒരനുഭവമാണ്. വല്ലഭനു പുല്ലുമായുധം എന്ന് പറഞ്ഞത് തീർത്തും വിവരമുള്ളയാൾ തന്നെ.
സുജയുടെ വയൽപ്പൂവുകൾ കാൺകേ ഞാൻ അൽഭുതസ്തബ്ധയായി, എന്നെപ്പോലെ ഒരു സാധാരണക്കാരിയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ഭൂഭാഗമായിരുന്നു ആ കഥാപരിസരം. ഡാന്യൂബ് നദിയുടെ തീരം.
“സ്നേഹിക്കപ്പെടാന് ഇത്രമേൽ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോൺ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങൾ ആയിരുന്നല്ലോ എന്നോര്ക്കുമ്പോൾ ചിരിയും.
എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോൺ.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന് പറഞ്ഞ എന്റെ ജോൺ ......“ഡാന്യൂബ് നീന്തിക്കയറുമ്പോൾ……കഥ വായിച്ച് അവസാനിപ്പിയ്ക്കുമ്പോൾ "പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്വചനങ്ങൾ കൂടി ഞാൻഎഴുതിച്ചേര്ത്തു. അത് കഥയിൽ മാത്രമല്ല, ജീവിതത്തിലെ തന്നെ വരികളായിത്തീരുന്നു.
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന് പറഞ്ഞ എന്റെ ജോൺ ......“ഡാന്യൂബ് നീന്തിക്കയറുമ്പോൾ……കഥ വായിച്ച് അവസാനിപ്പിയ്ക്കുമ്പോൾ "പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്വചനങ്ങൾ കൂടി ഞാൻഎഴുതിച്ചേര്ത്തു. അത് കഥയിൽ മാത്രമല്ല, ജീവിതത്തിലെ തന്നെ വരികളായിത്തീരുന്നു.
മൊഹിയുടെ ഞാനൊരു പാവം പ്രവാസിയിൽ പിണക്കം ഇണക്കം എന്ന ലളിത മധുരമായ കഥ വായിച്ച് പുഞ്ചിരിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. കമന്റുകളുടെ ആധിക്യം കഥ എങ്ങനെ സ്വീകരിയ്ക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.
പലവക
മുന്നൂറിലധികം ഫോളോവേഴ്സുണ്ടെങ്കിലും എല്ലാവരും കമന്റെഴുതാൻ നന്നെ പിശുക്ക് കാണിയ്ക്കുന്ന ഒന്നാണ് വെള്ളെഴുത്ത് എന്ന ബ്ലോഗ്. പലവക എന്ന ലേബലിൽ ധാരാളം കുറിപ്പുകൾ ഉള്ള, അന്യാദൃശവും മൌലികവുമായ നിരീക്ഷണങ്ങളാൽ സമ്പന്നമായ ഒന്ന്. എല്ലാ പോസ്റ്റുകളിലും പ്രതിഭയുടെ മിന്നലാട്ടം കാണാമെന്നതുകൊണ്ട് ഏതു പോസ്റ്റിനെക്കുറിച്ച് എടുത്ത് പറയണമെന്ന് അറിയുന്നില്ല.
മഖ്ബൂലിന്റെ ജാഡലോടകം ബോർഡ് കണ്ട് അവിടെ പോയപ്പോൾ ഒരു സുഹൃത്തിനെ എവിടെ തിരയേണ്ടുവെന്നാണ് അദ്ദേഹം ചോദിയ്ക്കുന്നത്. ബ്ലോഗിന്റെ പേരു വായിച്ചപ്പോൾ, അവിടെ വൈദ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണുമെന്നായിരുന്നു എന്റെ വിചാരം. വായിയ്ക്കാൻ താല്പര്യം തോന്നിപ്പിയ്ക്കുന്ന രചന തന്നെ.
ചോക്കുപൊടി എന്ന ബ്ലോഗിലെ ചില ന്യൂ ജനറേഷൻ മറവിരോഗങ്ങൾ എന്ന പോസ്റ്റ് എല്ലാവരും വായിയ്ക്കേണ്ടതാണ്. ധീര ദേശാഭിമാനിയായ ഭഗത് സിംഗിനെക്കുറിച്ചാണ് ഉജ്ജ്വലമായ ആ വരികൾ. നാം അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം അതിന് എത്ര കുറവുകൾ ഉണ്ടെങ്കിലും അത് അനേകം മനുഷ്യരുടെ കണ്ണീരിലും വിയർപ്പിലും ചോരയിലും ജീവത്യാഗത്തിലും കെട്ടിപ്പടുത്തതാണെന്ന് ആ വരികൾ നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. ആർത്തി പെരുത്ത സാമ്രാജ്യത്തത്തോട് നാം ചെയ്യുന്ന ഓരോ സന്ധി സംഭാഷണവും സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരോടുള്ള കൊടിയ അനീതി തന്നെയാകുന്നുവെന്ന് ഈ പോസ്റ്റ് വിളിച്ചു പറയുന്നു.
മിനിടീച്ചറുടെ മിനിലോകത്തിൽ പരീക്ഷാഡ്യൂട്ടിക്കിടയിലെ ലീഗിനെ ക്കുറിച്ച് പറയുന്നുണ്ട്. ഒരു കുഞ്ഞു നർമ്മം വിതറുന്ന ആ പോസ്റ്റ് നമ്മിൽ പുഞ്ചിരിയുണ്ടാക്കാതിരിയ്ക്കില്ല. അല്പം ചരിത്രബോധവും വിജ്ഞാനവുമുണ്ടെങ്കിൽ പ്രത്യേകിച്ചും.
മുല്ലയുടെ സിറിങ്ക്സിൽ ഒരു വട്ടം കൂടി യെത്തുന്ന ഓർമ്മകളാണ്. അനുഗൃഹീതമായ രചനാ ശൈലിയാൽ മനം കവരുന്ന മുല്ല ഈ കോളേജ് സ്മരണകളിലും സ്വന്തം വ്യക്തിത്വം നിലനിറുത്തുന്നുണ്ട്.
വർഷിണിയുടെ ഇച്ചിരി കുട്ടിത്തരങ്ങൾ എന്ന ബ്ലോഗിലെ ഒട്ടും കുട്ടിത്തരമില്ലാത്ത പോസ്റ്റ്. എന്റെ പ്രാൺ . ഓട്ടിസം ബാധിച്ച പ്രാൺ എന്ന വിദ്യാർഥിയും അധ്യാപികയുമായുള്ള അപൂർവമായ ബന്ധത്തെക്കുറിച്ച്, ഹൃദയസ്പർശിയായ ഭാഷയിൽ എഴുതിയിരിയ്ക്കുന്നു. നമ്മിൽ പലർക്കും ഒട്ടും അറിഞ്ഞു കൂടാത്ത ആ പ്രത്യേകതയെ, ആ അവസ്ഥയെ – ഓട്ടിസത്തെ- കൂടുതൽ മനസ്സിലാക്കാനും വർഷിണിയുടെ രചന പ്രയോജനപ്രദമായി ഭവിയ്ക്കും.
കോണത്താന്റെ മറ്റൊരാൾ എന്ന ബ്ലോഗിൽ നുറുങ്ങുകൾ വായിയ്ക്കു, വിസ്മയാവഹമായ നിരീക്ഷണങ്ങൾ കാണാം.
ദൈവത്തിന്റെ മനോഹര സൃഷ്ടി മനുഷ്യനാവാം,പക്ഷെ -
മനുഷ്യന്റെ മോശം സൃഷ്ടിയാണ് ദൈവം .
അവൻ അവനെത്തന്നെ ദൈവമായ് പകർത്തി വെച്ചു.
മനുഷ്യന്റെ മോശം സൃഷ്ടിയാണ് ദൈവം .
അവൻ അവനെത്തന്നെ ദൈവമായ് പകർത്തി വെച്ചു.
ഇത് വളരെ ശരിയാണെന്ന് എനിയ്ക്കു തോന്നിയ ഒരു നുറുങ്ങു മാത്രം.
യാത്രാവിവരണം
കുഞ്ഞന്റെ ബ്ലോഗ് ആൽപ്സ് താഴ്വരയിൽ നിന്നും ഓഷ് വീസ് സ്മാരകത്തെക്കുറിച്ചാണ് പറയുന്നത്. പഴയൊരു പോസ്റ്റാണെങ്കിലും പ്രതീക്ഷകളെല്ലാം അറ്റു പോയൊരു നിലവിളിയായി, മാനവരാശിയ്ക്കൊരു മുന്നറിയിപ്പായി നാസി ക്രൂരതയുടെ അടയാളത്തെക്കുറിച്ചുള്ള ഈ പോസ്റ്റ് എല്ലാവരും ഒന്നു വായിയ്ക്കേണ്ടതാണ്. മനുഷ്യൻ എന്തുകൊണ്ട് ഇങ്ങനെയാവുന്നുവെന്ന് എപ്പോഴും ചിന്തിയ്ക്കുകയും മനുഷ്യനിലുള്ള ഈ ക്രൂരതയെ അധികാരാസക്തിയെ കുഴിച്ചു മൂടാൻ തയാറാവുകയും വേണം.
പാചകം
പാചകം ഏറ്റവും മഹത്തായ കലയാണ്. ഞാൻ പറയുന്നതല്ല. ഒത്തിരി വിവരമുള്ളവരൊക്കെ, വലിയ മഹത്തുക്കളൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ട്. എല്ലാവരും പാചകം ചെയ്യാൻ പഠിയ്ക്കുന്നതും മറ്റുള്ളവർക്ക് എന്തെങ്കിലും ഒക്കെ സ്വയമുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിയ്ക്കുന്നതും അവരുടെ സന്തോഷം കണ്ട് കൂടുതൽ സന്തോഷിയ്ക്കാൻ സ്വയം ശ്രമിയ്ക്കുന്നതും നന്നായിരിയ്ക്കും എന്ന് എനിയ്ക്ക് അഭിപ്രായമുണ്ട്.
കെ പി ബിന്ദുവിന്റെ അടുക്കളത്തളം എന്ന ബ്ലോഗിൽ പോയി നോക്കു. മറക്കാനാവാത്ത രുചികൾ വിളമ്പിയിരുന്ന ആ പഴയ അടുക്കളത്തളത്തിന്റെ ഓർമ്മയ്ക്ക് എന്ന് ബിന്ദു തന്റെ ബ്ലോഗിനെക്കുറിച്ച് പറയുന്നു. നിരത്തിവെച്ചിരിയ്ക്കുന്ന വിഭവങ്ങൾ ആരുടെയും വായിൽ വെള്ളമൂറിയ്ക്കും എന്നതാണ് സത്യം. അതുകൊണ്ട് എല്ലാവരും സമയം കളയാതെ അവിടെ പോയി പാചകം ആസ്വദിയ്ക്കണമെന്നാണു എന്റെ ആഗ്രഹം.
നർമ്മം
നർമ്മമെഴുതാൻ എനിയ്ക്ക് വലിയ ആശയാണ്. എഴുതി വരുമ്പോൾ നർമ്മം ഉണ്ടാവില്ലെന്ന് മാത്രമല്ല, നിലയ്ക്കാത്ത കണ്ണീരോ പ്രിൻസിപ്പലിന്റെ ഗൌരവമോ അമ്മായിഅമ്മയുടെ മുഖം വീർപ്പോ ഒക്കെയായി പോവുകയും ചെയ്യും. ബൂലോഗത്തെ സകല നർമ്മ ഉസ്താദുമാരോടും ഗുരുക്കന്മാരോടും എനിയ്ക്ക് ഒടുക്കത്തെ ആരാധനയാണെങ്കിലും ഞാനത് അങ്ങനെ പ്രകടിപ്പിയ്ക്കാറില്ലെന്നെയുള്ളൂ. അസൂയയൊന്നുമല്ല, ഹേയ് എനിക്ക് അങ്ങനെ ആരോടും അസൂയയില്ല.
ജോസലെറ്റ് എം ജോസഫിന്റെ പുഞ്ചപ്പാടത്ത് പോയി വിളവെടുക്കാമോ? രക്തദാനം ഒരു മഹാ അപരാധം എന്ന് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിയ്ക്കുന്നു. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് എത്ര ഭംഗിയായിട്ടാണു പറഞ്ഞിരിയ്ക്കുന്നത്! സ്വന്തം വാദം ഉറപ്പിയ്ക്കാൻ താരരാജാവായ മമ്മൂക്കയുടെ സഹായവും തേടിയിട്ടുണ്ട്.
ഒടുക്കം
തുടക്കത്തിൽ ഒരു പുസ്തകത്തെപ്പറ്റി എഴുതി. ഒടുക്കം ഒന്നു രണ്ട് ഇ മാഗസിനുകളെ കുറിച്ചു എഴുതികൊണ്ടാവാം. എല്ലാവരും കാണുകയും വായിയ്ക്കുകയും ചെയ്യുന്നുണ്ടാവുമെങ്കിലും കാണാത്തവരും വായിയ്ക്കാത്തവരുമായ ആർക്കെങ്കിലും പ്രയോജനപ്പെട്ടേയ്ക്കും എന്നു കരുതി.....
തർജ്ജനി മാസിക 2005 മുതലുള്ള പഴയ ലക്കങ്ങൾ വായിയ്ക്കാൻ കഴിയും. സമകാലികമായതും കനപ്പെട്ടതുമായ ധാരാളം രചനകൾ തർജ്ജനിയിലുണ്ട്. താല്പര്യമുള്ളവർക്ക് നല്ലൊരു വിരുന്നായിരിയ്ക്കും തർജ്ജനി മാസിക.
ബഫല്ലൊ സോൾജ്യർ 2011 മേയ് മാസം മുതലുള്ള ലക്കങ്ങൾ വായിയ്ക്കാൻ കഴിയുന്ന ഈ മാസികയും വ്യത്യസ്തങ്ങളായ വിഭവങ്ങളാൽ സമൃദ്ധമാണ്. വായനയെ ഗൌരവമായി സമീപിയ്ക്കുമ്പോൾ ബഫല്ലോ സോൾജ്യറെയും കാണാതിരിയ്ക്കാനാവില്ല.
-----------------------------------------------------------------------------------------------------------------------------------
ഈ ലക്കം അവലോകനം എഴുതാന് അതിഥിയായെത്തിയ പ്രശസ്ത ബ്ലോഗ്ഗര് എച്ച്മുക്കുട്ടി ക്ക് ഇരിപ്പിടത്തിന്റെയും വായനക്കാരുടെയും ഹൃദയം നിറഞ്ഞ നന്ദി...